പോലീസുകാരെല്ലാം മുരടൻമാരല്ല ; ജനമനസ്സിൽ പോലീസിന്റെ മുഖചിത്രം മാറ്റിയ എഡിജിപി എസ്. ശ്രീജിത്ത്‌ മനസ്സ് തുറക്കുന്നു…

sreejith ips with salini pv

പോലീസുകാരെല്ലാം മുരടൻമാരെന്ന പൊതുബോധത്തെ തിരുത്തിക്കുറിച്ചുകൊണ്ട് ജനമനസ്സിൽ പോലീസ് സേനയുടെ പ്രതിച്ഛായ മാറ്റിയെഴുതിയ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്എഡിജിപി എസ്. ശ്രീജിത്ത്. കാക്കി വേഷമണിഞ്ഞ് കേസുകൾക്ക് പിന്നാലെ ഓടുമ്പോഴും സംഗീതത്തെ അദ്ദേഹം നെഞ്ചോട് ചേർത്തു വെച്ചു. സർവീസിലെ ദുർഘടഘട്ടങ്ങളിൽ പോലും സംഗീതം കൂട്ടുപിടിച്ചുകൊണ്ട് ജന്മമനസ്സിൽ ഇടം നേടാനും കാക്കിയിട്ട കലാകാരന്മാർക്ക് ഒരു പ്രചോദനമാവാനും എഡിജിപി എസ്. ശ്രീജിത്തിന്സാധിച്ചിരുന്നു. കോവിഡ് കാലത്ത് പാട്ട് പാടാൻ തുടങ്ങിയത് മുതൽ പിന്നീട്ക്രിസ്മസ്, റംസാൻ, ഓണം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം പോലീസ് ഓർകാസ്ട്രാ സജീവമായി. ഇത് ജന്മനസ്സിൽ പോലീസിനെകുറിച്ചുള്ള ചിത്രം മാറ്റിയെന്നും അദ്ദേഹം പറയുന്നു. മുരടൻമാരല്ല പോലീസുകാരെന്നും അവർക്ക് സൗഹൃദയത്വവും സൗകുമാര്യവുമുണ്ടെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ പറ്റിയെന്നും എഡിജിപി എസ്. ശ്രീജിത്ത്‌ പറയുന്നു. പൊതുബോധം വലിയ തോതിൽമാറ്റുന്നതിന് സംഗീതം ഉപകരിച്ചു. അതിനാൽ പോലീസുകാരൻ എന്നതിലുപരി ആളുകൾ ഇടപഴകാറുണ്ടെന്നും അദ്ദേഹം പറയുന്നു. അതിനോടൊപ്പം പുതിയ തലമുറയെ ശാസ്ത്രീയ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ, വേദികളിൽ പാടി സോഷ്യൽ മീഡിയയിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ എഡിജിപി.ഇതിന് പിന്തുണയുമായി വിവിധ സംഘടനകളും വ്യക്തികളും ഈ ദൗത്യത്തിനൊപ്പം രംഗത്തെത്തിയിട്ടുണ്ട്.

“കസ്റ്റഡി മരണം”മുൻവിധി പോലീസുകാരുടെ മനോവീര്യം തകർക്കുന്നു;എസ്. ശ്രീജിത്ത് ഐ.പി.എസ്

കസ്റ്റഡിയിൽ നിന്ന് മരണം സംഭവിച്ചാൽപോലീസ്കാരെ മുൻവിധിയോടെ കാണുന്ന സമൂഹമാണ് നമുക്കുള്ളതെന്നും ഇത് പോലീസുകാരുടെ മനോധൈര്യം തകർക്കുമെന്നുംഎസ്. ശ്രീജിത്ത് ഐപിഎസ് പറയുന്നു. ഒരു വ്യക്തി പോലീസിന്റെ കസ്റ്റഡിയിലായിക്കഴിഞ്ഞാൽ, പിന്നീട് എന്ത് സംഭവിച്ചാലും അത് കസ്റ്റഡി മരണമായി വ്യാഖ്യാനിക്കപ്പെടുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ മരണം സംഭവിച്ചാൽ പോലും പോലീസുകാരുടെ നേർക്ക് സമൂഹം വിരൽ ചൂണ്ടുന്ന അവസ്ഥയാണുള്ളത്. എന്നാൽ മറ്റ് പല രാജ്യങ്ങളിലും പോലീസ് അതിക്രമം കാരണമുള്ള മരണങ്ങൾ മാത്രമാണ് കസ്റ്റഡി മരണമായി കണക്കാക്കുന്നത്. ഈ മുൻവിധി കാരണം വഴിയിൽ കിടക്കുന്ന ഒരു വ്യക്തിയെ ആശുപത്രിയിലെത്തിക്കാൻ പോലും പോലീസുകാർ മടിക്കുന്ന സാഹചര്യമുണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.