ഇറിഡിയം സ്‌കാം;ഡീലൊരുക്കി വന്‍ തട്ടിപ്പ് സംഘം

ഇറിഡിയം എന്ന് കേള്‍ക്കുമ്പോള്‍ കണ്ണ് മഞ്ഞളിച്ചു കോടികളുണ്ടാക്കാന്‍ എടുത്തുചാടിയാല്‍ വരുന്നത് ലക്ഷങ്ങളുടെ നഷ്ടം. ഇതിന് പിന്നില്‍ ഇന്ത്യയിലും വിദേശത്തുമായി ഒരു വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. പണം നല്‍കിയാല്‍ അത് ഇരട്ടിയാക്കി തരുമെന്ന് പറഞ്ഞു ബന്ധപ്പെടുന്നതാണ് ആദ്യപടി. പിന്നീട് ഡീല്‍ ഉറപ്പിക്കുന്നതിനായി ചില ബ്രോക്കര്‍മാരെയും ശാസ്ത്രജ്ഞരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തുന്നു.ശേഷം ഇറിഡിയമാണെന്ന് പറഞ്ഞുകൊണ്ട് ചില വസ്തുക്കള്‍ കാണിക്കുന്നു.എന്നാല്‍ ഇറിഡിയമാണ്,തുറന്ന്‌നോക്കിയാല്‍ റേഡിയേഷന്‍ ഉണ്ടാകുമെന്ന് പറഞ്ഞ് അതിനു പോലും ആളുകളെ അനുവദിക്കുകയില്ല. റിസര്‍വ് ബാങ്കിന്റെ രേഖകള്‍ വരെ തട്ടിപ്പ് സംഘം വ്യാജമായി സൃഷ്ടിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന രേഖകള്‍ കാണിച്ചാണ് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നത്.പിന്നീട് ഘട്ടം ഘട്ടമായി പണം അയക്കാന്‍ ആവശ്യപ്പെടുകയും,പിന്നീട് വിദേശ ബാങ്കുകളില്‍ പണം ഇരട്ടിയായി തിരികെ നല്‍കിയെന്നു പറഞ്ഞ് രേഖകളും കാണിക്കുന്നു. പിന്നീട് ഈ പണം റിസര്‍വ് ബാങ്കിലൂടെ മാത്രമേ ലഭിക്കൂ അതിന് ചില നടപടിക്രമങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കുന്നു.ലക്ഷങ്ങള്‍ നല്‍കി ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പണം ലഭിക്കുകയുള്ളു എന്ന് പറയുന്നു. ഇത് വിശ്വസിച്ച് ലക്ഷങ്ങള്‍ കൊടുക്കുന്നവരാണ് തട്ടിപ്പിന് ഇരയാവുന്നത്. ഇറിഡിയം തട്ടിപ്പ് സംഘം 2011 മുതലാണ് ഇന്ത്യയില്‍ സജീവമാവുന്നത്.കേരളത്തില്‍ കൊച്ചിയിലാണ് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് വന്നത്.ഇന്ന് ഇന്ത്യയില്‍ മാത്രം ലക്ഷക്കണക്കിന് ആളുകളാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്.