ഒന്നാം പ്രതി കടകംപള്ളി സുരേന്ദ്രൻ ; സ്വർണ്ണ പാളി വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

ശബരിമല സ്വർണ്ണ പാളി വിവാദം കൊഴുക്കുമ്പോൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർ. എസ്. പി നേതാവ് ഷിബു ബേബി ജോൺ രംഗത്ത്. ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം കണ്ടെത്തിയതും കേസ് എടുക്കാൻ നിർദേശം നൽകിയതും ഹൈകോടതി ആണ്. കേസ്ഒളിപ്പിച്ചുവെക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായി വരേണ്ടത് മുൻ ദേവസ്വംമന്ത്രി കടകംപള്ളിസുരേന്ദ്രനാണ്.കേസിൽ വാസുവിനെ പോലുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും രാഷ്ട്രീയപ്രവർത്തകരുടെ അറിവില്ലാതെ ഇത്രയും വലിയൊരു തട്ടിപ്പ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ദേവസ്വം കമ്മീഷണറെ തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കിയത്. ഇത് രാഷ്ട്രീയ താല്പര്യം മുൻനിർത്തിയാണെന്നും അദ്ദേഹം ആരോപിക്കുന്നു. സ്വർണ്ണ കൊള്ളക്ക് പിണറായി സർക്കാർ ഒത്താശ ചെയ്യുകയാണെന്നും കേസിൽപോറ്റിയെയും പത്മകുമാറിനെയും ഇട്ടുകൊടുത്തു ശ്രദ്ധ തിരിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ശബരിമലയിലെ സ്വര്‍ണ്ണ തട്ടിപ്പ്,ദേവസ്വം ബോര്‍ഡിന് മിടുക്ക് പറ്റിയത്; രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ സ്വര്‍ണ്ണ പാളിയിലെ തനിതങ്കം ചെമ്പായി മാറിയത് വീഴ്ച്ചയല്ല മറിച്ച് അത് ദേവസ്വം ബോര്‍ഡിന് മിടുക്ക് പറ്റിയതാണെന്നും രാഹുല്‍ ഈശ്വര്‍. സംഭവവുമായി ബന്ധപ്പെട്ട് ഉണ്ണി കൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്യണമെന്നും കേസില്‍ ഒന്നാം പ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റിയല്ല കാണാമറയത്ത് ഇനിയും കള്ളന്മാര്‍ ഉണ്ടെന്നും രാഹുല്‍ ഈശ്വര്‍പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങള്‍ രാഷ്ട്രീയ മുക്തമാവേണ്ടത്തിന്റെ ആവശ്യകതയും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാണിക്കുന്നു.രാഷ്ട്രീയത്തില്‍ സ്ഥാനം നല്‍കാന്‍ സാധിക്കാത്തവരെ പുനരധിവാസത്തിന് വേണ്ടി കൊണ്ട് വരുന്ന സ്ഥലമാണ് ദേവസ്വം ബോര്‍ഡ്.ക്ഷേത്ര കാര്യങ്ങളില്‍ താൽപര്യവും അറിവും ഉള്ള ആളുകളെയാണ് യഥാര്‍ത്ഥത്തില്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്ക് വരേണ്ടതെന്നും അദ്ദേഹം അഭിപ്രായപെട്ടു.ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റാണ് ജാതീയത. പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ഥാനം നല്‍കി ജാതീയത പരിഹരിച്ചു ഭക്തര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിഷയത്തിൽ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
അറിയാതെ പോകരുത്!!കുട്ടികളിൽ കാണുന്ന ഈ പെരുമാറ്റ രീതി

ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്! പകർച്ചവ്യാധികളോ, പോഷകാഹാരക്കുറവോ മാത്രമല്ല മാനസികാരോഗ്യമാണ് ഇന്ന് കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു മുറിയിലിരുന്ന് മൊബൈലിൽ കളിച്ചിരിക്കുന്ന ബാല്യം. മുഖത്ത് ചിരിയില്ല. കണ്ണുകളിൽ ജീവനില്ല. മുറിയാണ് കളിസ്ഥലം. ഫോൺ കൂട്ടുകാരനും.ഇങ്ങനെയുള്ള ജീവിതം ഒരു കുട്ടിയുടെ കഥയല്ല. ചുറ്റിലുംഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ കാണാം ഇവരെ. സന്തോഷവും ഊർജസ്വലതയും നഷ്ടപ്പെട്ട് വീടിനുള്ളിൽ ഒറ്റപ്പെടൽ അനുഭവിച്ചു വളർന്നു വരുന്ന ഒരു തലമുറ. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, ഒറ്റപ്പെടൽ കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും അത് കൗമാരക്കാരെ ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഏകാന്തത എങ്ങനെ സമൂഹത്തെ ബാധിക്കുന്നു എന്നതായിരുന്നു ലോകാരോഗ്യ സംഘടന നിയോഗിച്ച കമ്മീഷൻ പഠനവിധേയമാക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നത് കൗമാരപ്രായക്കാർ ആണ്.ഒരു വർഷത്തിനിടെ ഏകദേശം 8,70,000 കുട്ടികൾ ഒറ്റപ്പെടൽ മൂലം മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. കളിചിരികൾ നഷ്ടപ്പെട്ട് മൊബൈൽ സ്‌ക്രീനുകളിലേക്ക് ഒതുങ്ങുന്ന ജീവിതം.പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് പോകുന്ന ബാല്യം.അമിതമായ അക്കാദമിക് സമ്മർദ്ദങ്ങൾ തുടങ്ങിയവ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു. കേരളത്തിലും കൗമാരക്കാരിൽആത്മഹത്യാ പ്രവണത വർധിച്ചുവരികയാണ്. ഇരുപത് ശതമാനം കൗമാരക്കാർ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നു എന്നാണ് നിലവിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
തിരുവോണം ബംപർ എടുത്തോ?ഭാഗ്യം വരുമ്പോൾ ബാധ്യത അറിയണ്ടേ!.

കേരള സർക്കാർ തിരുവോണം ബംപർ 2025 ന്റെ നറുക്കെടുപ്പ് ഫലം വന്നു. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ലോട്ടറി അടിച്ചാൽ മുഴുവൻതുകയും നമ്മുടെ കൈയിൽ കിട്ടില്ല. കാരണം അതിൽ ഒരു വലിയ തുകയോളം ടാക്സ് ആയിട്ട് പോകും. ലോട്ടറി അടിച്ച വ്യക്തി എത്ര ശതമാനം ടാക്സ് അടക്കണം? എന്തൊക്കെ ടാക്സ് ആണ് അടക്കാൻ ഉള്ളത്? ലോട്ടറി അടിച്ചാൽ നിങ്ങൾ അറിയേണ്ട ടാക്സ് നിയമങ്ങളുണ്ട്. അതിൽഒന്നാണ് ഏജന്റ് കമ്മീഷൻ.മുൻപ് ഏജന്റ് കമ്മീഷൻ 12% ആയിരുന്നത് ജിഎസ്ടി യിൽ വന്ന മാറ്റം മൂലം ഇപ്പോൾ 10% ആയി കുറച്ചു. അത് 25 കോടിയുടെ 10% രണ്ടര കോടിയോളം രൂപ അടക്കേണ്ടി വരും. പിന്നീട് അടക്കേണ്ടത് ടിഡിഎസ് (ടാക്സ് ഡിടക്റ്റീവ് സോഴ്സ്)ആണ്. ടിഡിഎസ് 30% വരുമ്പോൾ 6, 75,00,000 കുറച്ച് ബാക്കി 15 കോടി 75 ലക്ഷം രൂപ ലോട്ടറി അടിച്ച വ്യക്തിക്ക് കൈയിൽ കിട്ടും. ഇതോടെ ടാക്സ് തീർന്നെന്നു വിചാരിക്കുന്നവരാണ് പലരും. എന്നാൽ ഇനി അടക്കാനുള്ള സർചാർജ്, ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് എന്നിവയാണ്. ഇൻകം ടാക്സ് റിട്ടേൺ ചെയ്യേണ്ട അവസാന തിയ്യതി 2026 ജൂലായ് 31നാണ്. ഇതിന് മുൻപ് സർചാർജും ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് എന്നിവയും അടക്കണം. സർചാർജ് 25% (ടിഡിഎസിന്റെ 25 ശതമാനം) ഇത് 1, 68, 75,000 രൂപയും കൂട്ടി 8,43,75,000 വരും. ഇൻകം ടാക്സ് റിട്ടേൺ ചെയ്യേണ്ടി വരുമ്പോൾ എല്ലാ തരത്തിലുള്ള വരുമാനവും കണക്കാക്കി വേണം നൽകാൻ ( ബിസിനസ്സ്, വരുമാനം, വിവിധ അസ്തികളിൽ നിന്നും ലഭിക്കുന്ന തുക). ഇനി വരുന്നത് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് 4% (33,75000). മൊത്തം 8,77,50,000 രൂപയോളം ലോട്ടറി അടിച്ച വ്യക്തിക്ക് ടാക്സ് ആയി അടക്കേണ്ടതായി വരും. സമയപരിധിക്കുള്ളിൽ ഈ തുക അടച്ചില്ലെങ്കിൽ നിയമ നടപടികൾക്ക് വിധേയമായി ഒരു വലിയ തുക പലിശയായി അടക്കേണ്ടി വരും.
പ്രണയത്തിൽ നിന്നും അകന്ന് പുതുതലമുറ

മലയാള ലളിതഗാന ശാഖയിൽ മറക്കാൻ കഴിയാത്ത ഒരുപിടി ഗാനങ്ങൾ,കഴിഞ്ഞു പോയ കാലം..നീ മറന്നാലും തിരയടിക്കും പ്രിയേ..മൊഴിചൊല്ലി പിരിയുമ്പോൾ..തുടങ്ങിയ പ്രണയഗാനങ്ങൾ മധുമഴയായ് മലയാളക്കരയിൽ പെയ്തുവീണു.ഇതിലെല്ലാം പ്രണയമുണ്ട്, വിരഹമുണ്ട്.ഈ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചത് ഇ. വി. വത്സൻ മാഷ് ആയിരുന്നു. ആ പാട്ടുകൾ കേട്ട ആരാധകർ ഒന്നടങ്കം ചോദിച്ചു: “ഹൃദയം നിറയെ പ്രണയമാണല്ലോ കവീ…”എന്നാൽ ഇന്ന്കാലം മാറിയപ്പോൾ ചോദ്യവും സ്വരവും മാറി. ഇപ്പോൾ പ്രണയഗാനങ്ങൾ എവിടെ?ആ ചോദ്യത്തിന് നൽകിയ ഉത്തരവും ആരാധകരെ ഒന്ന് ചിന്തിപ്പിക്കുന്നതാണ്.അദ്ദേഹം തിരിച്ച് ചോദിക്കുന്നു. അതിന് ഇപ്പോൾ പ്രണയമുണ്ടോ? പ്രണയഗാനങ്ങൾ എഴുതാനുള്ള സന്ദർഭം ഇന്നില്ല എന്ന് അദ്ദേഹം പറയുന്നു.പണ്ട് പ്രണയം എന്നു പറയുന്നത് മധുരവും ദിവ്യവും ദീപ്തവുമായ ഒരു വികാരം ആയിരുന്നു. പ്രണയംനഷ്ടപ്പെട്ടാൽ പണ്ടുകാലത്ത് നിരാശ കാമുകന്മാർ സ്വയം ശിക്ഷിക്കും.കുളിക്കില്ല, മുടി മുറിക്കില്ല, താടി വടിക്കില്ല ഇങ്ങനെയൊക്കെ ആയിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. കൈയിലെ ഹാമർ കൊണ്ട് പ്രണയിക്കാൻ വന്ന പെൺകുട്ടിയുടെ തല അടിച്ചുപൊട്ടിക്കുന്നു, സ്വന്തംഭാര്യയെ കൊല്ലുന്നു,പ്രണയം നിരസിച്ച പെൺകുട്ടിയെ പൊതുനിരത്തിൽ വെച്ച് പെട്രോൾ ഒഴിക്കുന്നു, കഷായത്തിൽ വിഷം കലക്കി കാമുകനെ ഇല്ലാതാക്കുന്നു.ഈ ക്രൂരമായ യാഥാർത്ഥ്യങ്ങൾക്കിടയിൽപാട്ടിന് സ്ഥാനമില്ല. ഇന്നത്തെ തലമുറക്ക് പ്രണയമില്ല പ്രണയപ്പകയാണ് ഉള്ളതെന്നും ഇ. വി. വത്സൻ മാഷ് പറയുന്നു.പ്രണയത്തിൽ നിന്നും പുതുതലമുറ അകന്നു നിൽക്കുന്നു അതുകൊണ്ട് തന്നെ പാട്ടും അകന്നു നിൽക്കുകയാണെന്നും അദ്ദേഹം പറയുന്നു.
പോലീസുകാരെല്ലാം മുരടൻമാരല്ല ; ജനമനസ്സിൽ പോലീസിന്റെ മുഖചിത്രം മാറ്റിയ എഡിജിപി എസ്. ശ്രീജിത്ത് മനസ്സ് തുറക്കുന്നു…

പോലീസുകാരെല്ലാം മുരടൻമാരെന്ന പൊതുബോധത്തെ തിരുത്തിക്കുറിച്ചുകൊണ്ട് ജനമനസ്സിൽ പോലീസ് സേനയുടെ പ്രതിച്ഛായ മാറ്റിയെഴുതിയ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്എഡിജിപി എസ്. ശ്രീജിത്ത്. കാക്കി വേഷമണിഞ്ഞ് കേസുകൾക്ക് പിന്നാലെ ഓടുമ്പോഴും സംഗീതത്തെ അദ്ദേഹം നെഞ്ചോട് ചേർത്തു വെച്ചു. സർവീസിലെ ദുർഘടഘട്ടങ്ങളിൽ പോലും സംഗീതം കൂട്ടുപിടിച്ചുകൊണ്ട് ജന്മമനസ്സിൽ ഇടം നേടാനും കാക്കിയിട്ട കലാകാരന്മാർക്ക് ഒരു പ്രചോദനമാവാനും എഡിജിപി എസ്. ശ്രീജിത്തിന്സാധിച്ചിരുന്നു. കോവിഡ് കാലത്ത് പാട്ട് പാടാൻ തുടങ്ങിയത് മുതൽ പിന്നീട്ക്രിസ്മസ്, റംസാൻ, ഓണം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം പോലീസ് ഓർകാസ്ട്രാ സജീവമായി. ഇത് ജന്മനസ്സിൽ പോലീസിനെകുറിച്ചുള്ള ചിത്രം മാറ്റിയെന്നും അദ്ദേഹം പറയുന്നു. മുരടൻമാരല്ല പോലീസുകാരെന്നും അവർക്ക് സൗഹൃദയത്വവും സൗകുമാര്യവുമുണ്ടെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ പറ്റിയെന്നും എഡിജിപി എസ്. ശ്രീജിത്ത് പറയുന്നു. പൊതുബോധം വലിയ തോതിൽമാറ്റുന്നതിന് സംഗീതം ഉപകരിച്ചു. അതിനാൽ പോലീസുകാരൻ എന്നതിലുപരി ആളുകൾ ഇടപഴകാറുണ്ടെന്നും അദ്ദേഹം പറയുന്നു. അതിനോടൊപ്പം പുതിയ തലമുറയെ ശാസ്ത്രീയ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ, വേദികളിൽ പാടി സോഷ്യൽ മീഡിയയിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ എഡിജിപി.ഇതിന് പിന്തുണയുമായി വിവിധ സംഘടനകളും വ്യക്തികളും ഈ ദൗത്യത്തിനൊപ്പം രംഗത്തെത്തിയിട്ടുണ്ട്.
“കസ്റ്റഡി മരണം”മുൻവിധി പോലീസുകാരുടെ മനോവീര്യം തകർക്കുന്നു;എസ്. ശ്രീജിത്ത് ഐ.പി.എസ്

കസ്റ്റഡിയിൽ നിന്ന് മരണം സംഭവിച്ചാൽപോലീസ്കാരെ മുൻവിധിയോടെ കാണുന്ന സമൂഹമാണ് നമുക്കുള്ളതെന്നും ഇത് പോലീസുകാരുടെ മനോധൈര്യം തകർക്കുമെന്നുംഎസ്. ശ്രീജിത്ത് ഐപിഎസ് പറയുന്നു. ഒരു വ്യക്തി പോലീസിന്റെ കസ്റ്റഡിയിലായിക്കഴിഞ്ഞാൽ, പിന്നീട് എന്ത് സംഭവിച്ചാലും അത് കസ്റ്റഡി മരണമായി വ്യാഖ്യാനിക്കപ്പെടുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ മരണം സംഭവിച്ചാൽ പോലും പോലീസുകാരുടെ നേർക്ക് സമൂഹം വിരൽ ചൂണ്ടുന്ന അവസ്ഥയാണുള്ളത്. എന്നാൽ മറ്റ് പല രാജ്യങ്ങളിലും പോലീസ് അതിക്രമം കാരണമുള്ള മരണങ്ങൾ മാത്രമാണ് കസ്റ്റഡി മരണമായി കണക്കാക്കുന്നത്. ഈ മുൻവിധി കാരണം വഴിയിൽ കിടക്കുന്ന ഒരു വ്യക്തിയെ ആശുപത്രിയിലെത്തിക്കാൻ പോലും പോലീസുകാർ മടിക്കുന്ന സാഹചര്യമുണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘കോളനി ‘ എന്ന വാക്ക്മാറ്റാൻ കാരണം??നജീബ് കാന്തപുരംഎംഎൽഎ നേരിട്ടറിഞ്ഞ അനുഭവം!

അടിമത്വത്തിന്റെ അലങ്കാരമായി ഉപയോഗിക്കുന്നകോളനി എന്ന വാക്ക് മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് നജീബ് കാന്തപുരം എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2023 സെപ്റ്റംബറിൽ അദ്ദേഹം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണണന് നിവേദനം നൽകിയിരുന്നു. കോളനി എന്ന പദത്തിന് പകരം സദ്ഗ്രാമം എന്ന് ഉപയോഗിക്കണം എന്നതായിരുന്നു നിവേദനത്തിലെ ആവശ്യം.ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയ കെ.രാധാകൃഷ്ണൻ അദ്ദേഹം പദവി ഒഴിയുന്നതിന് മുൻപായി ഒരു തീരുമാനം എടുത്തു “കോളനി ” ഇനിയില്ല. അങ്ങനെ സമത്വത്തിന്റെയും പ്രത്യാശയുടെയും പര്യായമായ “സദ്ഗ്രാമം” വന്നു. നേരിട്ട് അറിഞ്ഞ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്ഈ വാക്ക് മാറ്റാൻ തീരുമാനം എടുത്തത് ആ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് നജീബ് കാന്തപുരം. ഇവിടെ കോളനി എന്ന വാക്ക് ഒരു പ്രത്യേക വിഭാഗത്തെ പരാമർശിച്ചാണ് വ്യാഖ്യാനിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന സമയത്ത്ഒരു സ്കൂളിൽ പോയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നജീബ് കാന്തപുരം. സ്കൂളിലെ വിജയശതമാനംവർധിക്കാത്തതിന് കാരണം കോളനിയിലെ കുട്ടികൾ ആണെന്ന് ഒരു അധ്യാപിക എംഎൽഎയോട് പറഞ്ഞു. എന്നാൽ ആ അധ്യാപികയെ തിരുത്താൻ ശ്രമിച്ചില്ല കാരണം തിരുത്തതേണ്ടത് മനുഷ്യരുടെ ജീവിതത്തിൽ ആണെന്നും അദ്ദേഹം പറയുന്നു. അതിനുള്ള ആദ്യ ചുവട് വെയ്പ്പായിരുന്നു കോളനി എന്ന വാക്ക് മാറ്റിയത് പകരം “സദ്ഗ്രാമം” വന്നു. എത്ര മുൻവിധിയോടെയാണ് ആളുകൾ ഇത്തരം വിഷയങ്ങളിൽ പരാമർശം നടത്തുന്നതെന്നുംഅടിമത്വത്തിന്റെ പ്രതീകമായ കോളനി എന്ന വാക്ക് ജാതിപരമായി പിന്നോക്കം നിൽക്കുന്ന ആളുകളെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ സദ്ഗ്രാമം എന്ന പദ്ധതിയിലൂടെപിന്നോക്ക വിഭാഗത്തിന്റെഉന്നമനത്തിനായി നിരവധി പ്രവർത്തങ്ങളും നജീബ് കാന്തപുരം നടപ്പിലാക്കി വരുന്നുണ്ട്.
ഇങ്ങനെ ഒരു സ്ഥാപനം കേരളത്തിൽ ഇല്ല ; നജീബ് കാന്തപുരം എംഎൽഎ

ഐഎഎസ് ആണ് മോഹം, പക്ഷെ ചിലവ് എത്ര വരും?സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങൾക്ക് തടസ്സം നിൽക്കുന്നത് ഈ ഒരു ചിന്തയാണ്. അത് മാനത്ത് കണ്ട് നജീബ് കാന്തപുരം എംഎൽഎ യുടെ ഇടപെടലിൽ ആരംഭിച്ചതാണ് “ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് കോച്ചിങ് സെന്റർ”. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനവും താമസവും ഭക്ഷണവും പൂർണ്ണമായും സൗജന്യമായി നൽകുന്നതിലാണ് “ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് കോച്ചിങ് സെന്റർ” കേരളത്തിൽ ശ്രദ്ധേയമാകുന്നത്. ‘ക്രിയ ‘ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് 2022-ൽ ഈ റെസിഡൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ഐഎഎസ് അക്കാദമി ആരംഭിക്കാൻ ഇടയായ സാഹചര്യം വെളിപ്പെടുത്തിരിക്കുകയാണ് നജീബ് കാന്തപുരം. എംഎൽഎ ആയി വരുന്നതിന് മുൻപ് കണ്ട സ്വപ്നമാണ് ഐഎഎസ് അക്കാദമി എന്ന് അദ്ദേഹം പറയുന്നു. നിർധനരായ രക്ഷിതാക്കൾ അവരുടെ കുട്ടികൾക്ക് എങ്ങനെ വിദ്യാഭ്യാസം കൊടുക്കും എന്ന് പറഞ്ഞ് സമീപിച്ചിരുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എങ്ങനെ ഏറ്റവും വലിയ പരീക്ഷകൾ വിജയിക്കുന്നതിനുള്ള പരിശീലനം കൊടുക്കാൻ സാധിക്കും എന്നത് ഒരു വെല്ലുവിളി ആയിരുന്നു.ഇതിൽ നിന്നാണ് സൗജന്യ ഐഎഎസ് അക്കാദമി പിറവിയെടുത്തത്. ഐ.എസ്.എസ് കോളേജ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മൂന്ന് വർഷം പിന്നിടുമ്പോൾ, കേരളത്തിൽ ഏറ്റവും കൂടുതൽ സിവിൽ സർവീസ് റിസൾട്ട് നേടുന്ന സ്ഥാപനങ്ങളിൽ ഒന്നായി ഈ അക്കാദമി മാറി. നിലവിൽ നൂറോളം വിദ്യാർത്ഥികൾ ഇവിടെ സൗജന്യമായി പഠിക്കുന്നുണ്ട്. ഇവിടെ നിന്ന് പരിശീലനം നേടിയ 64 പേർ ഇതിനോടകം സർവീസിൽ പ്രവേശിച്ചു. മികച്ച റിസൾട്ടുകളിലൂടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഇന്ന് ഈ ഐ.എ.എസ് അക്കാദമി.
‘മാടമ്പള്ളിയിലെ ചിത്തരോഗി ” അശ്ലീല പരാമര്‍ശമാണോ? ; എന്‍.പ്രശാന്ത് ഐഎഎസ്

കോഴിക്കോട് കളക്ടറായിരുപ്പോള്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കളക്ടര്‍ ബ്രോ ആയി മാറിയ വ്യക്തിയാണ് എന്‍.പ്രശാന്ത് ഐഎഎസ്. ഒപ്പം അദ്ദേഹം വഹിച്ച പദവികളിലെല്ലാം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിരുന്നു. എം.കെ.രാഘവന്‍ എംപിയുമായി നടത്തിയ പോരാട്ടവും തുടർന്ന് മാപ്പ് പറയണമെന്ന് ആവശ്യമുയര്‍പ്പോള്‍ കുന്ദംകുളം മാപ്പെന്നു ഫെയ്സ് ബുക്ക് പോസ്റ്റിട്ടതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.ഒടുവില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവമാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായത്. മാടമ്പള്ളിയിലെ ചിത്തരോഗി എന്ന് ഉപയോഗിച്ചത് അശ്ലീലമാണോ അത് സ്വന്തം അഭിപ്രായസ്വാതത്ര്യമല്ലേ എന്നും പ്രശാന്ത് പറയുന്നു. അങ്ങനെ പരാമര്‍ശം നടത്തിയതില്‍ ജയതിലക് ഒരു പരാതി പോലും നല്‍കിയിട്ടില്ലെന്നും പിന്നെ എന്തിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും ഐഎസ്‌ക്കാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം പാടില്ലേ എന്നും പ്രശാന്ത് ഉന്നയിക്കുന്നു. അപകീര്‍ത്തിപ്പെടുത്തല്‍ ആയിട്ട് തോന്നിയാല്‍ ആ വ്യക്തിയാണ് കേസ് കൊടുക്കേണ്ടതെന്നും ആ വ്യക്തിക്ക് വേണ്ടി സര്‍ക്കാര്‍ അല്ല ഇടപെടേണ്ടതെന്നും അദ്ദേഹം പറയുന്നു. എസ് സി, എസ് ടിഉന്നമനത്തിനായി തുടങ്ങിയ ‘ഉന്നതി’ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ ആയിരുന്ന എന്‍.പ്രശാന്തിനെതിരെ അഡീ. ചീഫ് സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്ന് ജയതിലകിന്റെ ചിത്രം സഹിതം നല്‍കികൊണ്ടാണ് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇതിനോടൊപ്പം ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്തുമെന്നും പ്രശാന്ത് പോസ്റ്റില്‍ അറിയിച്ചിരുന്നു. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നു എന്ന ചോദ്യത്തിന് ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്ത രോഗി ജയതിലക് തന്നെ എന്നായിരുന്നു പ്രശാന്ത് ഫേസ്ബുക്ക് കമന്റിന് മറുപടി നല്‍കിയത്. തുടർന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍പത്ത് മാസമായി സസ്‌പെന്‍ഷനില്‍ തുടരുകയാണ് എന്‍. പ്രശാന്ത്.