റീൽസ് തുറന്നാൽ ഇപ്പോൾ ഒരൊറ്റ പാട്ട് മാത്രം! ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറി ‘കന്നി പൊന്നിൻ പാവ’

സണ്ണി ലിയോണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘ബേബി ഡോൾ’ എന്ന ഗാനം വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മലയാളം പതിപ്പിലൂടെ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്. 2014-ൽ പുറത്തിറങ്ങിയ ‘രാഗിണി എംഎംഎസ് 2’ എന്ന ചിത്രത്തിലെ ഈ സൂപ്പർഹിറ്റ് ഗാനത്തിന്റെ മലയാളം മൊഴിമാറ്റ രൂപമായ ‘കന്നി പൊന്നിൻ പാവ’ എന്ന പാട്ടാണ് ഇൻസ്റ്റഗ്രാം റീലുകളിൽ ഇപ്പോൾ വലിയ തോതിൽ വൈറലാകുന്നത്. സാധാരണയായി മറ്റ് ഭാഷകളിലെ പാട്ടുകൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുമ്പോൾ ട്രോളുകൾ വരാറാണ് പതിവെങ്കിലും, ഈ ഗാനത്തെ പുതിയ തലമുറ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഖുശ്ബു ജെയ്ൻ, സാകേത് എന്നിവർ ചേർന്നാണ് ഈ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. റീലുകളിലെ നൃത്തച്ചുവടുകളിലൂടെയും ട്രെൻഡുകളിലൂടെയും ഈ പാട്ട് വീണ്ടും ജനപ്രീതി നേടിയതോടെ, നിരവധി മലയാളി പ്രേക്ഷകർ ഇതിന്റെ ഒറിജിനൽ യൂട്യൂബ് വീഡിയോ തിരഞ്ഞുപിടിച്ച് കമന്റുകളുമായി എത്തുന്നുമുണ്ട്. പഴയ ഗാനങ്ങളോടുള്ള നൊസ്റ്റാൾജിയയും ഇൻസ്റ്റഗ്രാമിന്റെ അൽഗോരിതവുമാണ് വർഷങ്ങൾക്ക് ശേഷവും ഈ ഗാനത്തെ വീണ്ടും ഇത്രയധികം ജനപ്രിയമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പോർച്ചുഗലിനെ ഞെട്ടിച്ച് ചരിത്രമെഴുതി കോംഗോ!

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോൾ സ്വന്തമാക്കി ഡിആർ കോംഗോ ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 2026 ലോകകപ്പിലെ ഗ്രൂപ്പ് കെ-യിൽ കരുത്തരായ പോർച്ചുഗലിനെതിരായ മത്സരത്തിലാണ് കോംഗോയുടെ സ്റ്റാർ സ്ട്രൈക്കർ യോനെ വിസ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഹൂസ്റ്റണിൽ നടന്ന ആവേശപ്പോരാട്ടത്തിൽ വലതുവിങ്ങിൽ നിന്ന് വന്ന മനോഹരമായൊരു ക്രോസ് സ്വീകരിച്ച്, ഉജ്ജ്വലമായൊരു ഫിനിഷിംഗിലൂടെ വിസ പന്ത് വലയിലെത്തിക്കുകയായിരുന്നു.പഴയ ‘സൈർ’ (Zaire) എന്ന പേരിൽ 1974-ൽ ലോകകപ്പ് കളിച്ചപ്പോൾ ഒരു ഗോൾ പോലും നേടാനാകാതിരുന്ന കോംഗോയ്ക്ക്, പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ ഗോൾ മധുരപ്രതികാരവും ചരിത്രനിമിഷവുമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിലും ന്യൂകാസിൽ യുണൈറ്റഡിലുമൊക്കെ കളിച്ച് പരിചയസമ്പത്തുള്ള യോനെ വിസ, ഫ്രഞ്ച് ലീഗിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ്. ദേശീയ ജേഴ്സിയിൽ തന്റെ 40-ാം മത്സരത്തിൽ പിറന്ന ഈ ചരിത്ര ഗോളോടെ കോംഗോ ഫുട്ബോളിന്റെ എക്കാലത്തെയും വലിയ നായകനായി മാറിയിരിക്കുകയാണ് ഈ താരം! വമ്പന്മാരായ പോർച്ചുഗലിനെതിരെ കോംഗോ പൊരുതി നേടിയ ഈ ചരിത്ര മുഹൂർത്തം ഫുട്ബോൾ പ്രേമികൾ നെഞ്ചിലേറ്റി കഴിഞ്ഞു.
പുതിയ ചിത്രത്തിന്റെ പ്രീമിയറിനായി ക്രിസ്റ്റഫർ നോളൻ മുംബൈയിലേക്ക്; ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നു

ഹോളിവുഡ് സിനിമാപ്രേമികൾക്ക് ആവേശ വാർത്തയുമായി വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ ഇന്ത്യയിലേക്ക്. ഏറ്റവും പുതിയ ചിത്രമായ ‘ദി ഒഡീസി’യുടെ ആഗോള പ്രീമിയർ ഷോയുടെ ഭാഗമായാണ് നോളൻ അടുത്ത മാസം മുംബൈയിലെത്തുന്നത്. ലണ്ടൻ, പാരീസ്, ന്യൂയോർക്ക് എന്നീ ലോക നഗരങ്ങൾക്കൊപ്പം മുംബൈയെയും ഈ ഗ്ലോബൽ ടൂറിന്റെ ഭാഗമായി യൂണിവേഴ്സൽ പിക്ചേഴ്സ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു നോളൻ ചിത്രത്തിന്റെ പ്രീമിയർ ഷോ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നോളനൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളായ മാറ്റ് ഡാമൺ, ടോം ഹോളണ്ട്, നിർമാതാവ് എമ്മ തോമസ് എന്നിവരും മുംബൈയിലെ ചടങ്ങിൽ പങ്കാളികളാകും.ഹോമറിന്റെ പ്രശസ്തമായ ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും ഐമാക്സ് (IMAX) കാമറകളിൽ മാത്രം ചിത്രീകരിച്ച ആദ്യ ഫീച്ചർ ഫിലിം കൂടിയാണ്. ആൻ ഹാതവേ, റോബർട്ട് പാറ്റിൻസൺ, സെൻഡയ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജൂലൈ 17-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന സിനിമയുടെ മുംബൈയിലെ പ്രീമിയർ ടിക്കറ്റുകൾക്ക് 3,300 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ ഈ റെക്കോർഡ് നിരക്കിലും ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു എന്നത് ക്രിസ്റ്റഫർ നോളൻ ചിത്രങ്ങൾക്ക് ഇന്ത്യൻ പ്രേക്ഷകർക്കിടയിലുള്ള വൻ സ്വീകാര്യതയാണ് വീണ്ടും തെളിയിക്കുന്നത്.
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളോ അതോ പുതിയ സിനിമയുടെ പ്രൊമോഷനോ? നസ്രിയ പങ്കുവെച്ച ‘റെഡ് ഫ്ലാഗ്’ പോസ്റ്റ് വൈറൽ

നടി നസ്രിയ നസീം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. “റെഡ് ഫ്ലാഗുകൾക്ക്പിന്നാലെ ഓടുന്ന കാളയുടെ അവസ്ഥയെക്കുറിച്ച് ഞാൻ മുൻപ് ആലോചിക്കാറുണ്ടായിരുന്നു,എന്നാൽ ഇപ്പോൾ ഞാനും അത് തന്നെയാണ് ചെയ്യുന്നത്” എന്നായിരുന്നു താരം പങ്കുവെച്ച പോസ്റ്റ്. സാധാരണയായി ജീവിതത്തിലോ ബന്ധങ്ങളിലോ ഉള്ള മോശം സ്വഭാവങ്ങളെയും അപകടങ്ങളെയും സൂചിപ്പിക്കാനാണ് സോഷ്യൽ മീഡിയയിൽ ‘റെഡ് ഫ്ലാഗ്’ എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെച്ച ഈ വരികൾ കണ്ട് നസ്രിയയുടെ വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം പങ്കുവെച്ച ഒരു പ്രൊമോഷൻ പോസ്റ്റ് മാത്രമാണിതെന്നാണ് സിനിമാ ലോകത്തുനിന്നുള്ള സൂചനകൾ.
20+ ഫൈറ്റ് സീനുകള്‍! മലയാള സിനിമയെ വിറപ്പിക്കാന്‍ ആസിഫ് അലിയുടെ ‘ടിക്കി ടാക്ക’

മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു തകര്‍പ്പന്‍ ആക്ഷന്‍ ചിത്രത്തിന് കളമൊരുക്കുകയാണ് ടീം ‘ടിക്കി ടാക്ക’. ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക’യുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തില്‍ 20-ലധികം കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.മലയാളത്തിലെ പതിവ് ആക്ഷന്‍ ഫോര്‍മുലകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ‘ടിക്കി ടാക്ക’ എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ മേക്കോവറിലാണ് ആസിഫ് അലി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വലിയ രീതിയിലുള്ള ബോഡി ട്രാന്‍സ്‌ഫോര്‍മേഷനാണ് താരം ചിത്രത്തിനായി നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്ന് ആസിഫ് അലിയുടെ പിറന്നാള്‍ പ്രമാണിച്ച് ഇറങ്ങിയ മാസ്സ് പ്രൊമോ വീഡിയോയിലൂടെ താരം വ്യക്തമാക്കിയിരുന്നു.കേവലം ഒരു മലയാളം സിനിമ എന്നതിനപ്പുറം വലിയ ക്യാന്‍വാസിലാണ് ടിക്കി ടാക്ക ഒരുങ്ങുന്നത്. ബോളിവുഡിലെ വമ്പന്‍മാരായ ടി-സീരീസും പനോരമ സ്റ്റുഡിയോസും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ‘ദൃശ്യം 2’ സംവിധാനം ചെയ്ത അഭിഷേക് പതക് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് എന്നതും സിനിമയുടെ ഹൈപ്പ് കൂട്ടുന്നു. ചിത്രത്തില്‍ ആസിഫ് അലി,ലുക്മാന്‍ അവറാന്‍,നസ്ലെന്‍,വാമിഖ ഗബ്ബി,സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സും സിജു മാത്യു, നേവിസ് സേവ്യര്‍ എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ ‘ടിക്കി ടാക്ക’ എത്തുമെന്നാണ് സൂചനകള്‍.