കറുപ്പിന്റെ സമയത്ത് വലിയ തുക ലോണെടുക്കേണ്ടി വന്നു, പ്രതിസന്ധിയിൽ കൂടെ നിന്നത് ജ്യോതിക, തുറന്നുപറഞ്ഞ് സൂര്യ

കറുപ്പ് സിനിമയുടെ നിർമ്മാണഘട്ടത്തിൽ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ സൂര്യ. ചിത്രത്തിന്റെ അവസാനഘട്ടത്തിൽ വലിയ തുക വായ്പയെടുക്കേണ്ടി വന്നെന്നും, എല്ലാ അനിശ്ചിതത്വങ്ങൾക്കിടയിലും തന്നെ പൂർണമായി വിശ്വസിച്ച് കൂടെ നിന്നത് ഭാര്യ ജ്യോതികയാണെന്നും സൂര്യ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “അവസാന സമയത്ത് എനിക്ക് ഒരുപാട് ലോൺ എടുക്കേണ്ടി വന്നു. എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ബുദ്ധിമുട്ട് കുടുംബത്തിനായിരിക്കും. എന്നിട്ടും ജ്യോതിക എന്നെ വിശ്വസിക്കുകയും ഈ തീരുമാനത്തിന് ഒപ്പമുണ്ടാവുകയും ചെയ്തു. അത് എന്റെ ജീവിതത്തിലെ വലിയൊരു ചുവടുവെപ്പായിരുന്നു,” എന്നാണ് സൂര്യ പറഞ്ഞത്. ഇൻഡസ്ട്രിയിൽ വർഷങ്ങളായുള്ള അനുഭവം ഉണ്ടായിട്ടും ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്നും, വിശ്വാസത്തോടെയുള്ള ഒരു വലിയ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആർജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സൂര്യയുടെ പത്ത് വർഷത്തിനുശേഷമുള്ള വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരുന്നു. നിരവധി പ്രതിസന്ധികൾ മറികടന്ന് റിലീസിലെത്തിയ ചിത്രം വൻവിജയം നേടിയതോടെ, ഇപ്പോൾ സൂര്യയുടെ ഈ തുറന്നുപറച്ചിലും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

പത്ത് വർഷത്തെ പ്രണയത്തിന് വിരാമം? ക്രിസ്റ്റ്യാനോയും ജോർജിനയും വിവാഹിതരാകുന്നു

ഫുട്ബോൾ ലോകത്തെ ഇതിഹാസതാരം യും പങ്കാളിയും മോഡലുമായ യും ഈ മാസം 8ന് വിവാഹിതരായേക്കുമെന്ന റിപ്പോർട്ടുകളാണ് പോർച്ചുഗീസ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ക്രിസ്റ്റ്യാനോയുടെ ജന്മനാടായ മഡേറയിൽ സ്വകാര്യ ചടങ്ങായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച് ഇരുവരും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 2016ൽ സ്പെയിനിലെ മാഡ്രിഡിലെ ഒരു ഫാഷൻ സ്റ്റോറിൽ വച്ചാണ് ക്രിസ്റ്റ്യാനോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലായ ഇരുവരും 2017ലാണ് തങ്ങളുടെ ബന്ധം പൊതുവേദിയിൽ തുറന്നുപറഞ്ഞത്. പത്ത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്റ്റ്യാനോയുടെ അഞ്ച് മക്കളിൽ രണ്ട് പേർ ജോർജിനയുമായുള്ള ബന്ധത്തിൽ നിന്നുള്ളവരാണ്. 2025 ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ആരാധകർ ഈ വാർത്ത ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

വിസ്‍മയയുടെ അരങ്ങേറ്റം; ‘തുടക്കം’ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

വിസ്‍മയ മോഹന്‍ലാലിന്റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ റിലീസിന് മുന്നോടിയായി അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് ഇന്ന് രാവിലെ 10 മണിയോടെയാണ് ആരംഭിച്ചത്. മോഹന്‍ലാലിന്റെ അതിഥിവേഷവും വിസ്മയയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിന് വലിയ പ്രതീക്ഷയാണ് സമ്മാനിച്ചിരിക്കുന്നത്. 2018 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. “ഒരു കൊച്ചു കുടുംബചിത്രം” എന്ന വിശേഷണത്തോടെയാണ് സംവിധായകന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, അതിലുപരി ചില സര്‍പ്രൈസുകള്‍ ചിത്രം കരുതിവെച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ജേക്സ് ബിജോയ് സംഗീതവും ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന് യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘തുടക്കം’ റിലീസിന് മുന്നോടിയായി മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗില്‍ ലഭിക്കുന്നത്. ആദ്യദിനത്തില്‍ തന്നെ ചിത്രം എങ്ങനെയൊരു സ്വീകരണം നേടുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.