വിന്റേജ് ലുക്ക് വിട്ട് മാസ്സ് ലുക്കിൽ കുഞ്ഞിക്ക; നഹാസ് ഹിദായത്ത്-ദുൽഖർ ചിത്രം ഓഗസ്റ്റിൽ

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനെ നായകനാക്കി ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഐ ആം ഗെയിം’. 2026-ലെ ഓണം റിലീസായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ സിനിമകളിൽ ഒന്നായിരിക്കും. കഴിഞ്ഞ കുറച്ചു സിനിമകളിൽ ദുൽഖറിനെ നമ്മൾ കണ്ടത് പഴയ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ‘വിന്റേജ്’ ലുക്കുകളിലായിരുന്നു. എന്നാൽ ഈ സിനിമയിൽ അതിൽ നിന്നെല്ലാം മാറി, അതീവ സ്റ്റൈലിഷ് ആയ ഒരു മോഡേൺ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. തന്റെ കരിയറിലെ നാല്പതാമത്തെ സിനിമയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുൽഖർ സൽമാന്റെ സ്വന്തം നിർമ്മാണ കമ്പനിയായ വേഫാറർ ഫിലിംസും ജോം വർഗീസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദക്ഷിണേന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ഒരു പാൻ-ഇന്ത്യൻ സിനിമയാണിത്. ആക്ഷന് വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങൾ ഒരുക്കുന്നത് പ്രശസ്തരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്. വലിയൊരു താരനിര തന്നെ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിസ്കിൻ, കായാദു ലോഹർ, കതിർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം നൽകുന്നത്, ക്യാമറ കൈകാര്യം ചെയ്യുന്നത് ജിംഷി ഖാലിദാണ്. മികച്ച സാങ്കേതിക നിലവാരത്തിൽ ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ 2026 ഓഗസ്റ്റിൽ തീയേറ്ററുകളിലെത്തും. ഒരു മാസ് ആക്ഷൻ എന്റർടൈനർ പ്രതീക്ഷിക്കുന്ന ആരാധകർക്ക് ഈ ഓണക്കാലം വലിയൊരു വിരുന്നായിരിക്കും ഈ സിനിമ സമ്മാനിക്കുന്നത്.

കരുത്തു തെളിയിക്കാൻ ലക്നൗ; കിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് ബംഗളൂരു

ഐപിഎൽ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലക്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള പോരാട്ടം ഇകാന സ്റ്റേഡിയത്തിൽ അരങ്ങേറുകയാണ്. പോയിന്റ് പട്ടികയിലെ സ്ഥാനങ്ങൾ പരിശോധിക്കുമ്പോൾ ലക്നൗ താഴെയാണെങ്കിലും, കിരീടം നിലനിർത്താൻ എത്തുന്ന ബംഗളൂരുവിനെ ഞെട്ടിക്കാൻ തക്ക ശേഷി അവർക്കുണ്ട്. അവസാന അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട ലക്നൗവിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്. എന്നാൽ ടൂർണമെന്റിലുടനീളം മികച്ച ഫോം തുടരുന്ന ബംഗളൂരുവാകട്ടെ, കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്നും കരകയറി പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ്. മികച്ച നെറ്റ് റൺറേറ്റുള്ള ബംഗളൂരുവിന് പ്ലേ ഓഫ് ഉറപ്പിക്കാൻ രണ്ട് വിജയങ്ങൾ കൂടി മതിയാകും.ബാറ്റിംഗ് നിരയിലെ പരീക്ഷണങ്ങളാണ് ലക്നൗവിനെ പ്രധാനമായും വലയ്ക്കുന്നത്. മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ നിരയിലുണ്ടായിട്ടും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ അവർക്ക് സാധിക്കുന്നില്ല. ഓപ്പണിംഗ് ജോഡികളിൽ നടത്തിയ തുടർച്ചയായ മാറ്റങ്ങൾ ടീമിന് ഗുണകരമായില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ നിക്കോളാസ് പൂരൻ നടത്തിയ വെടിക്കെട്ട് പ്രകടനം ലക്നൗ ക്യാമ്പിന് പ്രതീക്ഷ നൽകുന്നുണ്ട്. നായകൻ എന്ന നിലയിൽ ഋഷഭ് പന്തിന്റെ ഫോമും പ്രധാന ഘടകമാണ്. മറുഭാഗത്ത് വിരാട് കോലി മികച്ച ഫോമിലാണ്. 400 റൺസിനോട് അടുക്കുന്ന കോലി 165.50 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് ഈ സീസണിൽ ബാറ്റ് വീശുന്നത്. ഫിൽ സാൾട്ടിന്റെ പരിക്കിനെത്തുടർന്ന് ടീമിലെത്തിയ ജേക്കബ് ബെഥലിന് ഇതുവരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ദേവ്ദത്ത് പടിക്കൽ മികച്ച പിന്തുണയാണ് നൽകുന്നത്. ബൗളിംഗ് വിഭാഗമാണ് ലക്നൗവിന്റെ കരുത്ത്. പൂർണ്ണമായും ഇന്ത്യൻ താരങ്ങളെ അണിനിരത്തിയുള്ള ബൗളിംഗ് നിര റൺസ് വിട്ടുകൊടുക്കുന്നതിൽ വലിയ പിശുക്ക് കാണിക്കുന്നുണ്ട്. പ്രിൻസ് യാദവ് ടീമിനായി കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുമ്പോൾ, അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് വിക്കറ്റുകളുമായി മൊഹ്സിൻ ഖാൻ മികച്ച ഫോമിലാണ്. മുഹമ്മദ് ഷമിയുടെ സാന്നിധ്യവും ടീമിന് മുതൽക്കൂട്ടാണ്. ബംഗളൂരു നിരയിലാകട്ടെ ഭുവനേശ്വർ കുമാറാണ് കുന്തമുന. 17 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് പോരാട്ടത്തിൽ മുന്നിലുള്ള ഭുവിക്കൊപ്പം ജോഷ് ഹേസൽവുഡും ചേരുന്നതോടെ ബംഗളൂരുവിന്റെ ബൗളിംഗ് വിഭാഗം അതീവ അപകടകാരികളാകുന്നു. സ്പിൻ വിഭാഗത്തിൽ കൃണാൽ പാണ്ഡ്യയും സുയാഷ് ശർമ്മയും വിക്കറ്റുകൾ വീഴ്ത്താൻ പ്രാപ്തിയുള്ളവരാണ്.ഇകാനയിലെ പിച്ചിലെ സവിശേഷതകൾ മത്സരഫലത്തിൽ വലിയ സ്വാധീനം ചെലുത്തും. പൊതുവെ വേഗത കുറഞ്ഞ ഈ പിച്ചിൽ സ്പിന്നർമാർക്കും മീഡിയം പേസർമാർക്കും കൂടുതൽ സഹായം ലഭിക്കാറുണ്ട്. ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോർ 150-ന് താഴെയാണെന്നത് ബൗളർമാർക്കുള്ള മുൻതൂക്കം വ്യക്തമാക്കുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ ബംഗളൂരുവിനാണ് ആധിപത്യം. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അഞ്ചു തവണയും ജയം ബംഗളൂരുവിനൊപ്പമായിരുന്നു. സ്വന്തം മൈതാനത്ത് തുടർച്ചയായി എട്ട് തോൽവികൾ ഏറ്റുവാങ്ങിയ ലക്നൗവിന് ഈ നാണക്കേട് മാറ്റാനുള്ള വലിയ അവസരമാണിത്. പോയിന്റ് പട്ടികയിലെ സ്ഥാനത്തേക്കാൾ ഇരുടീമുകളുടെയും സ്വഭാവവും കരുത്തും പരീക്ഷിക്കപ്പെടുന്ന ഒരു പോരാട്ടമായിരിക്കും ഇത്.

“ഇന്ത്യ മറക്കില്ല, മാപ്പ് നൽകുകയുമില്ല” – ഓപ്പറേഷൻ സിന്ദൂരിന് ഒരാണ്ട്!

പഹൽഗാമിൽ പൊലിഞ്ഞ 26 ജീവനുകൾക്ക് പകരം ചോദിക്കാൻ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ കണ്ടെത്തിയ മാർഗമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ശത്രുവിന്റെ കോട്ടകളിൽ ചെന്ന് പ്രഹരിക്കാൻ ഇന്ത്യയ്ക്ക് മടിയില്ലെന്ന് തെളിയിച്ച ആ ചരിത്രദിനത്തിന് ഇന്ന് ഒരാണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കം, ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷിക ദിനത്തിൽ വീഡിയോ പങ്കുവെച്ച് ഓർമ്മിപ്പിക്കുകയാണ് ഇന്ത്യൻ വ്യോമസേന. “ഓപ്പറേഷൻ സിന്ദൂർ, നീതി നടപ്പിലാക്കി. കൃത്യതയാർന്ന നടപടി, മായാത്ത ഓർമ്മ – ഓപ്പറേഷൻ സിന്ദൂർ തുടരുന്നു. ഇന്ത്യ ഒന്നും മറക്കില്ല. ഇന്ത്യ ഒന്നിനും മാപ്പ് നൽകില്ല” എന്നീ വാക്കുകൾ ഔദ്യോഗിക പോസ്റ്റിൽ കുറിച്ചുകൊണ്ട്, ദൗത്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ നിർമ്മിച്ചിട്ടുള്ളത്. സായുധസേനകൾ തമ്മിലുള്ള ഐക്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂറിനെ വിദഗ്ധർ വിലയിരുത്തുന്നു. 2025 മേയ് ഏഴിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം. 25 മിനിറ്റ് നീണ്ട കൃത്യമായ വ്യോമാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ നാമവശേഷമായി. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളിൽപ്പെട്ട നൂറിലധികം ഭീകരരെയാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്. പാകിസ്ഥാന്റെ വ്യോമതാവളങ്ങളും സൈനികാടിസ്ഥാന സൗകര്യങ്ങളും ഇന്ത്യ തകർത്തു. ഭീകരതയ്ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത തിരിച്ചടി തുടരുമെന്നതിന്റെ വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ.

മോളിവുഡ് ടൈംസിൽ നസ്‌ലിനൊപ്പം ഷറഫുദ്ദീനും

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നു. നസ്‌ലിൻ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷറഫുദ്ദീന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു. സംവിധായകൻ ആകണമെന്ന ആഗ്രഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് നസ്‌ലിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിലെ ‘അപ്ന ഫ്രൈഡേ ആഗയ’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്.നസ്‌ലിനും ഷറഫുദ്ദീനും പുറമേ സംഗീത് പ്രതാപും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. കൂടാതെ മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് രാമു സുനിലാണ് തിരക്കഥ ഒരുക്കുന്നത്. മോളിവുഡ് ടൈംസിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട്. വിശ്വജിത്ത് ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്ന മോളിവുഡ് ടൈംസിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് നിധിൻ രാജ് അരോളും അഭിനവ് സുന്ദർ നായകും ചേർന്നാണ്. വിഷ്ണു ഗോവിന്ദ്, ആശിഖ് എസ്, മാഷർ ഹംസ, റോണെക്സ് സേവ്യർ തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ ഭാഗമാണ്.

കാനിൽ തിളങ്ങാൻ മലയാളത്തിന്റെ ‘അമ്മ അറിയാൻ’; 4K രൂപത്തിൽ ചിത്രം പ്രദർശിപ്പിക്കും

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിസ്മയമായ ജോൺ എബ്രഹാമിൻ്റെ ‘അമ്മ അറിയാൻ’ എന്ന ചിത്രം അന്താരാഷ്ട്ര വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.ഈ വർഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണ് അമ്മയെ അറിയാൻ. 1986-ൽ പുറത്തിറങ്ങിയ ഈ സിനിമ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ 4K സാങ്കേതികവിദ്യ ഉപയോഗിച്ച് മിഴിവുറ്റതാക്കി മാറ്റിയാണ് ഇപ്പോൾ വീണ്ടും ആഗോള ശ്രദ്ധയിൽ എത്തിക്കുന്നത്. പഴയകാല ഫിലിമുകൾ കേടുപാടുകൾ തീർത്ത് പുതിയ രൂപത്തിൽ സംരക്ഷിക്കുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. ജനങ്ങളിൽ നിന്ന് നേരിട്ട് പണം ശേഖരിച്ച് നിർമ്മിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പരീക്ഷണ സിനിമകളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജോൺ എബ്രഹാമിൻ്റെ വേറിട്ട സംവിധാന ശൈലിയും ഒഡേസ കളക്ടീവ് എന്ന ജനകീയ കൂട്ടായ്മയുടെ കരുത്തും ഈ സിനിമയ്ക്ക് പിന്നിലുണ്ട്. കാൻ ഫെസ്റ്റിവലിലെ ‘ക്ലാസിക്’ വിഭാഗത്തിൽ ഈ ചിത്രം ഇടംപിടിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ അഭിമാനകരമായ ഒരു നിമിഷമാണ്. സിനിമയെ ഇത്തരത്തിൽ പുതുക്കിയെടുത്തതിലൂടെ അതിന്റെ ദൃശ്യങ്ങളും ശബ്ദവും പഴയതിനേക്കാൾ മികച്ച രീതിയിൽ ആസ്വദിക്കാൻ പുതിയ തലമുറയ്ക്ക് സാധിക്കും.ലോകസിനിമയിലെ മികച്ച ചിത്രങ്ങൾക്കൊപ്പം ഒരു മലയാളം ക്ലാസിക് സിനിമ പ്രദർശിപ്പിക്കപ്പെടുന്നത് നമ്മുടെ ചലച്ചിത്ര പാരമ്പര്യത്തിനുള്ള വലിയൊരു അംഗീകാരമാണ്. ജോൺ എബ്രഹാം എന്ന കലാകാരൻ്റെ ദീർഘവീക്ഷണവും സർഗ്ഗാത്മകതയും ഇതിലൂടെ ഒരിക്കൽ കൂടി ലോകം ചർച്ച ചെയ്യുകയാണ്.

മാസ്സ് ലുക്കിൽ വിഷ്ണു ഉണ്ണികൃഷ്ണൻ; അവധിക്കാലം ആഘോഷമാക്കാൻ ‘റിവോൾവർ റിങ്കോ’ തിയേറ്ററുകളിലേക്ക്…

മലയാളി പ്രേക്ഷകരുടെ പ്രിയതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മാസ് ലുക്കിലെത്തുന്നു! കിരൺ നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘റിവോൾവർ റിങ്കോ’ മെയ് 8-ന് തിയേറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാണ്. താരക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങളെ ആരാധിക്കുന്ന ഒരു കൂട്ടം കുട്ടികളും, അവരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ‘പ്രിയേഷ്’ എന്ന യുവാവും (വിഷ്ണു ഉണ്ണികൃഷ്ണൻ) തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തിന്റെ കാതൽ. ചിത്രത്തിൽ ‘മാളികപ്പുറം’ താരം ശ്രീപത് യാൻ, ധ്യാൻ നിരഞ്ജൻ, ആദിശേഷ് തുടങ്ങി വലിയൊരു ബാലതാര നിര തന്നെ അണിനിരക്കുന്നുണ്ട്. ലാലു അലക്സ്, സഞ്ജു ശിവറാം, സാജു നവോദയ, വിജിലേഷ്, മറീന മൈക്കിൾ, അഞ്ജലി നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചിരിക്കാനും ആസ്വദിക്കാനും വകയുള്ള ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയായിരിക്കും ‘റിവോൾവർ റിങ്കോ’ എന്ന കാര്യം ഉറപ്പാണ്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ ക്യാബിൽ നിങ്ങളുടെ ‘റൊമാൻസ്’ നടപ്പില്ല; കൃത്യമായ നിബന്ധനകളുമായി ക്യാബ്ഡ്രൈവർ.

ഹൈദരാബാദിലെ ക്യാബുകളിൽ യാത്ര ചെയ്യുന്നവർ ഇനിമുതൽ ഒരല്പം ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. വെറുമൊരു യാത്ര എന്നതിലുപരി, കൃത്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കേണ്ട ഒരു ഇടമായി ക്യാബുകൾ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രം. ഈ ക്യാബിൽ കയറുന്നവർക്ക് കാണാൻ പാകത്തിൽ ഡ്രൈവർ സീറ്റിന് പിന്നിലായി ഒരു വലിയ മുന്നറിയിപ്പ് ബോർഡ് തന്നെ സ്ഥാപിച്ചിട്ടുണ്ട്. “നിങ്ങളല്ല ഈ വണ്ടിയുടെ ഉടമ, ഓടിക്കുന്ന ആളാണ് ഇതിന്റെ യഥാർത്ഥ ഉടമ” എന്ന വ്യക്തമായ ഓർമ്മപ്പെടുത്തലോടെയാണ് ഈ നോട്ടീസ് ആരംഭിക്കുന്നത്. യാത്രക്കാർ മാന്യമായി സംസാരിക്കണമെന്നും ഡ്രൈവറോട് അനാവശ്യമായ ‘ആറ്റിറ്റ്യൂഡ്’ കാണിക്കരുതെന്നും ഇതിൽ പ്രത്യേകം നിർദ്ദേശിക്കുന്നു. യാത്രക്കാർ അധിക പണമൊന്നും നൽകുന്നില്ലാത്തതിനാൽ അവരുടെ സ്വഭാവരീതികൾ സ്വന്തം പോക്കറ്റിൽ തന്നെ വെക്കുന്നതാണ് നല്ലതെന്ന കർശനമായ പരാമർശവും ഡ്രൈവർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സാധാരണയായി ക്യാബ് ഡ്രൈവർമാരെ വിളിക്കാറുള്ള ‘ഭയ്യ’ എന്ന വിളി ഈ വണ്ടിയിൽ അനുവദനീയമല്ല . വാഹനത്തിന്റെ വാതിൽ പതുക്കെ അടയ്ക്കണമെന്നും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ വേണ്ടി ഡ്രൈവറോട് അമിതവേഗതയിൽ വണ്ടി ഓടിക്കാൻ ആവശ്യപ്പെടരുതെന്നും നോട്ടീസിൽ പറയുന്നു. ഇതിനെല്ലാം പുറമെ, പ്രണയിതാക്കൾക്ക് നൽകിയിട്ടുള്ള താക്കീതാണ് ഏറെ ചർച്ചയാകുന്നത്. “ഇതൊരു ക്യാബാണ്, അല്ലാതെ നിങ്ങളുടെ സ്വകാര്യ ഇടമോ ഒയോ (OYO) റൂമോ അല്ല; അതുകൊണ്ട് ഇവിടെ റൊമാൻസ് പാടില്ല” എന്ന് വലിയ അക്ഷരങ്ങളിൽ തന്നെ ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ട്രാഫിക് തിരക്കുകളും യാത്രക്കാരുടെ പെരുമാറ്റ രീതികളും ഡ്രൈവർമാരിൽ ഉണ്ടാക്കുന്ന സമ്മർദ്ദമാവാം ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഡ്രൈവറുടെ ഈ വ്യക്തമായ നിലപാട് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

അധികാരത്തിന് മുന്നിൽ മുട്ടുമടക്കില്ല; ‘സിസ്റ്റം’ മെയ് 22 മുതൽ ഒടിടിയിൽ

ജ്യോതികയും സോനാക്ഷി സിൻഹയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സിസ്റ്റം’  മേയ് 22-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തും  . അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ശക്തമായ ഒരു കോർട്ട്‌റൂം ത്രില്ലറാണ്. നീതിന്യായ വ്യവസ്ഥയിലെ അഴിമതിക്കെതിരെയും അധികാര വർഗത്തിന്റെ അനീതിക്കെതിരെയും പോരാടുന്ന രണ്ട് സാധാരണ സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. പബ്ലിക് പ്രോസിക്യൂട്ടറായ നെഹ രാജ്വൻഷ് (സോനാക്ഷി സിൻഹ)യും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള കോടതി സ്റ്റെനോഗ്രാഫറായ സരിക റാവത്ത് (ജ്യോതിക)യും തമ്മിലുള്ള അസാധാരണ കൂട്ടുകെട്ടാണ് കഥയുടെ കേന്ദ്രീകരണം. നിയമവ്യവസ്ഥയ്ക്കുള്ളിലെ സങ്കീർണ്ണതകളും ഒരു കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ ഇവർ നടത്തുന്ന തീവ്രമായ ശ്രമങ്ങളുമാണ് പ്രമേയം. തെന്നിന്ത്യൻ താരം ജ്യോതികയുടെ ബോളിവുഡിലേക്കുള്ള ഗംഭീര തിരിച്ചുവരവായാണ് ആരാധകർ ഇതിനെ കാണുന്നത്.ബവേജ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം  പ്രൈം വീഡിയോ  വഴിയാണ് 240-ലധികം രാജ്യങ്ങളിൽ പുറത്തിറങ്ങുന്നത്.നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ റിലീസിനെ കാത്തിരിക്കുന്നത്.