ഐപിഎൽ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലക്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള പോരാട്ടം ഇകാന സ്റ്റേഡിയത്തിൽ അരങ്ങേറുകയാണ്. പോയിന്റ് പട്ടികയിലെ സ്ഥാനങ്ങൾ പരിശോധിക്കുമ്പോൾ ലക്നൗ താഴെയാണെങ്കിലും, കിരീടം നിലനിർത്താൻ എത്തുന്ന ബംഗളൂരുവിനെ ഞെട്ടിക്കാൻ തക്ക ശേഷി അവർക്കുണ്ട്.
അവസാന അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട ലക്നൗവിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്. എന്നാൽ ടൂർണമെന്റിലുടനീളം മികച്ച ഫോം തുടരുന്ന ബംഗളൂരുവാകട്ടെ, കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്നും കരകയറി പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ്.
മികച്ച നെറ്റ് റൺറേറ്റുള്ള ബംഗളൂരുവിന് പ്ലേ ഓഫ് ഉറപ്പിക്കാൻ രണ്ട് വിജയങ്ങൾ കൂടി മതിയാകും.
ബാറ്റിംഗ് നിരയിലെ പരീക്ഷണങ്ങളാണ് ലക്നൗവിനെ പ്രധാനമായും വലയ്ക്കുന്നത്. മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ നിരയിലുണ്ടായിട്ടും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ അവർക്ക് സാധിക്കുന്നില്ല.
ഓപ്പണിംഗ് ജോഡികളിൽ നടത്തിയ തുടർച്ചയായ മാറ്റങ്ങൾ ടീമിന് ഗുണകരമായില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ നിക്കോളാസ് പൂരൻ നടത്തിയ വെടിക്കെട്ട് പ്രകടനം ലക്നൗ ക്യാമ്പിന് പ്രതീക്ഷ നൽകുന്നുണ്ട്. നായകൻ എന്ന നിലയിൽ ഋഷഭ് പന്തിന്റെ ഫോമും പ്രധാന ഘടകമാണ്. മറുഭാഗത്ത് വിരാട് കോലി മികച്ച ഫോമിലാണ്. 400 റൺസിനോട് അടുക്കുന്ന കോലി 165.50 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് ഈ സീസണിൽ ബാറ്റ് വീശുന്നത്. ഫിൽ സാൾട്ടിന്റെ പരിക്കിനെത്തുടർന്ന് ടീമിലെത്തിയ ജേക്കബ് ബെഥലിന് ഇതുവരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ദേവ്ദത്ത് പടിക്കൽ മികച്ച പിന്തുണയാണ് നൽകുന്നത്.
ബൗളിംഗ് വിഭാഗമാണ് ലക്നൗവിന്റെ കരുത്ത്. പൂർണ്ണമായും ഇന്ത്യൻ താരങ്ങളെ അണിനിരത്തിയുള്ള ബൗളിംഗ് നിര റൺസ് വിട്ടുകൊടുക്കുന്നതിൽ വലിയ പിശുക്ക് കാണിക്കുന്നുണ്ട്. പ്രിൻസ് യാദവ് ടീമിനായി കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുമ്പോൾ, അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് വിക്കറ്റുകളുമായി മൊഹ്സിൻ ഖാൻ മികച്ച ഫോമിലാണ്. മുഹമ്മദ് ഷമിയുടെ സാന്നിധ്യവും ടീമിന് മുതൽക്കൂട്ടാണ്.
ബംഗളൂരു നിരയിലാകട്ടെ ഭുവനേശ്വർ കുമാറാണ് കുന്തമുന. 17 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് പോരാട്ടത്തിൽ മുന്നിലുള്ള ഭുവിക്കൊപ്പം ജോഷ് ഹേസൽവുഡും ചേരുന്നതോടെ ബംഗളൂരുവിന്റെ ബൗളിംഗ് വിഭാഗം അതീവ അപകടകാരികളാകുന്നു. സ്പിൻ വിഭാഗത്തിൽ കൃണാൽ പാണ്ഡ്യയും സുയാഷ് ശർമ്മയും വിക്കറ്റുകൾ വീഴ്ത്താൻ പ്രാപ്തിയുള്ളവരാണ്.
ഇകാനയിലെ പിച്ചിലെ സവിശേഷതകൾ മത്സരഫലത്തിൽ വലിയ സ്വാധീനം ചെലുത്തും. പൊതുവെ വേഗത കുറഞ്ഞ ഈ പിച്ചിൽ സ്പിന്നർമാർക്കും മീഡിയം പേസർമാർക്കും കൂടുതൽ സഹായം ലഭിക്കാറുണ്ട്. ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോർ 150-ന് താഴെയാണെന്നത് ബൗളർമാർക്കുള്ള മുൻതൂക്കം വ്യക്തമാക്കുന്നു.
കണക്കുകൾ പരിശോധിക്കുമ്പോൾ ബംഗളൂരുവിനാണ് ആധിപത്യം. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അഞ്ചു തവണയും ജയം ബംഗളൂരുവിനൊപ്പമായിരുന്നു. സ്വന്തം മൈതാനത്ത് തുടർച്ചയായി എട്ട് തോൽവികൾ ഏറ്റുവാങ്ങിയ ലക്നൗവിന് ഈ നാണക്കേട് മാറ്റാനുള്ള വലിയ അവസരമാണിത്. പോയിന്റ് പട്ടികയിലെ സ്ഥാനത്തേക്കാൾ ഇരുടീമുകളുടെയും സ്വഭാവവും കരുത്തും പരീക്ഷിക്കപ്പെടുന്ന ഒരു പോരാട്ടമായിരിക്കും ഇത്.





