സെൻസർ ബോർഡിനെവെല്ലുവിളിച്ചു മോളിവുഡ് ടൈംസ്!ചിത്രം തെറിയോടെ തിയേറ്ററിൽ പ്രദർശിപ്പിച്ചു..

തിയേറ്ററുകളിൽ വൻ ജനപ്രീതി നേടി മുന്നേറുന്ന നസ്‌ലെൻ ചിത്രം ‘മോളിവുഡ് ടൈംസ്’ പുതിയൊരു വിവാദത്തിൽ.സെൻസർ ബോർഡിനെ കബളിപ്പിച്ച് ചിത്രത്തിലെ തെറി വിളിക്കുന്ന ഭാഗം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.സെൻസറിങ് സമയത്ത് ‘തെറി’ ഭാഗങ്ങൾ മ്യൂട്ട് ചെയ്താണ് ചിത്രത്തിന് ബോർഡ് അനുമതി നൽകിയത്. എന്നാൽ തിയേറ്ററുകളിൽ ചിത്രം എത്തിയപ്പോൾ മ്യൂട്ട് ചെയ്ത ഭാഗങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പ്രദർശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം സെൻസർ ബോർഡ് കട്ട് ചെയ്തതോ മ്യൂട്ട് ചെയ്തതോ ആയ ഭാഗങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാം.സംഭവത്തിൽ സെൻസർ ബോർഡ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ നിന്ന് ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം ചിത്രത്തിന്റെ നിർമ്മാതാവിന് നോട്ടീസ് അയക്കാനാണ് ബോർഡിന്റെ തീരുമാനം. വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ ആഗോളതലത്തിൽ 15 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും ഉയരുമെന്നാണ് സൂചന. തിയേറ്റർ റണ്ണിന് ശേഷം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുക.
കാളകൂറ്റന്മാർക്ക് നടുവിൽ ‘കൃഷ്ണൻകുട്ടി’! ഞെട്ടിച്ച് ഇന്ദ്രൻസ്; ‘അനന്തൻ കാട്’ പുതിയ പോസ്റ്റർ പുറത്ത്

‘അനന്തൻ കാട്’ സിനിമയുടെ പുത്തൻ അപ്ഡേറ്റ് എത്തി! മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഇന്ദ്രൻസിന്റെ മാസ്മര ലുക്കിലുള്ള പുതിയ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘കൃഷ്ണൻകുട്ടി’ എന്ന ശക്തമായ കഥാപാത്രമായാണ് ഇന്ദ്രൻസ് ചിത്രത്തിലെത്തുന്നത്. കാളകൂറ്റന്മാർക്ക് നടുവിൽ, നെറ്റിയിൽ ഭസ്മക്കുറിയുമായി നിൽക്കുന്ന ഇന്ദ്രൻസിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ‘ടിയാൻ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘അനന്തൻ കാട്’. തിരുവനന്തപുരത്തിന്റെ പഴയകാല ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു അത്യപൂർവ്വ ദൃശ്യവിരുന്നായിരിക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന. മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. തമിഴ് താരം ആര്യ ചിത്രത്തിൽ നായകനായി എത്തുന്നു. ഇന്ദ്രൻസ്, മുരളി ഗോപി, നിഖില വിമൽ, ദേവ് മോഹൻ, ‘പുഷ്പ’ ഫെയിം സുനിൽ, അപ്പാനി ശരത്, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജൂൺ 25-നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ബോക്‌സ് ഓഫീസിൽ രാം ചരൺ തരംഗം; ‘പെദ്ധി’ 300 കോടിയിലേക്ക്…

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി തീയേറ്ററുകളിൽ എത്തിയ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്‌സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറ്റെടുത്ത ചിത്രം ഇതിനോടകം തന്നെ പുതിയ റെക്കോർഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്ൽകിന്റെ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഇതുവരെ 279.35 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. ഇതിൽ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ മാത്രം 229.95 കോടി രൂപ വരും. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ 181 കോടിയോളം രൂപ വാരിയ ചിത്രം മൂന്നാം ദിനത്തിലും ആധിപത്യം തുടർന്നു. മൂന്നാം ദിവസം മാത്രം 55 കോടിയോളം രൂപയാണ് ചിത്രം ആഗോള ഗ്രോസ് ഇനത്തിൽ നേടിയത്. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓവർസീസ് കളക്ഷനിലും ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് നിലവിലെ സൂചനകൾ. കേരളത്തിലും തമിഴ്‌നാട്ടിലും പ്രമുഖ വിതരണക്കാരായ തിങ്ക് സ്റ്റുഡിയോസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഇരു സംസ്ഥാനങ്ങളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
ഭക്ഷണം, ഉറങ്ങാനൊരിടം, ഒരു കൂട്ട്… ഇതാണ് മനുഷ്യന് വേണ്ടത്; ശ്രദ്ധേയമായി ‘നൂറു സ്വാമി’ ട്രെയിലർ

വിജയ് ആന്റണിയും സംവിധായകൻ ശശിയുമൊന്നിക്കുന്ന ‘നൂറു സ്വാമി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി മലയാളി താരങ്ങളായ സ്വാസികയും ലിജോമോളും എത്തുന്നുണ്ട്. ‘സെൽവി’ എന്ന കഥാപാത്രത്തിലൂടെ വീണ്ടും തമിഴകത്തെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് സ്വാസിക. വിധവയായ അമ്മയായാണ് താരം ചിത്രത്തിലെത്തുന്നത്. കരുണാസ്, അജയ് ദിഷൻ എന്നിങ്ങനെ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. “ഭക്ഷണം, ഉറങ്ങാനൊരിടം, ഒരു കൂട്ട് എന്നിവയാണ് മനുഷ്യന് വേണ്ടത്” എന്ന ലിജോമോളിന്റെ സംഭാഷണത്തോടെയാണ് ട്രെയിലർ തുടങ്ങുന്നത്.വിജയ് ആന്റണി പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. എസ്.ബി. ദർശൻ കിർലോഷ് ഛായാഗ്രഹണവും ഹാരിഷ് യുവരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രം ജൂൺ 19ന് തിയറ്ററുകളിലെത്തും.
‘അമ്മ’യില്‍ വീണ്ടും പൊട്ടിത്തെറി; ടിനി ടോമിനെതിരെ കടുത്ത ആരോപണങ്ങളുമായി അന്‍സിബ!

മലയാള സിനിമയെയും താരസംഘടനയായ ‘അമ്മ’യെയും വീണ്ടും ഉലച്ചുകൊണ്ട് നടി അന്‍സിബ ഹസന്‍ രംഗത്ത്. നടന്‍ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി തനിക്കെതിരെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കുടുംബത്തെപ്പോലും നീചമായ രീതിയില്‍ അധിക്ഷേപിച്ചുവെന്നും അന്‍സിബ വെളിപ്പെടുത്തി.കേസിൽ കൊച്ചി കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ മൊഴി നൽകിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിലും കേരള സര്‍ക്കാര്‍ നീതിക്കൊപ്പമേ നില്‍ക്കൂ എന്ന പ്രത്യാശയും അന്‍സിബ പങ്കുവെച്ചു.ടിനി ടോം തനിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്ന് അന്‍സിബ ആരോപിക്കുന്നു.ടിനിയുടെ ഡ്രൈവര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, സ്വന്തം മകന്‍ എന്നിവരെയൊക്കെ അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചു എന്ന രീതിയിലായിരുന്നു പ്രചാരണം. ഒപ്പം വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള പല പരാമര്‍ശങ്ങളും തനിക്കെതിരെ പറഞ്ഞെന്നും അന്‍സിബ ആരോപിക്കുന്നു. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഉണ്ടായ പോലീസിന്റെ സമീപനത്തിനെതിരെയും അന്‍സിബ ശക്തമായി പ്രതികരിച്ചു.എന്നാല്‍, നടി ലക്ഷ്മിപ്രിയ നല്‍കിയ തികച്ചും നിസ്സാരമായ ഒരു വ്യാജപരാതിയുടെ പേരില്‍ തൃപ്പൂണിത്തുറ വനിതാ പോലീസ് സെല്‍ തനിക്കെതിരെ അതിവേഗം നടപടിയെടുത്തുവെന്ന് അന്‍സിബ ചൂണ്ടിക്കാട്ടി. ലക്ഷ്മിപ്രിയയും ഭര്‍ത്താവും വനിതാ സബ് ഇന്‍സ്‌പെക്ടറും ചേര്‍ന്ന് സ്റ്റേഷനില്‍ വെച്ച് തന്നെ മാനസികമായി പീഡിപ്പിച്ചതായും അന്‍സിബ വെളിപ്പെടുത്തി. ഇത്രയും വലിയൊരു പരാതിയുമായി ചെല്ലുമ്പോള്‍ അത് വെറുമൊരു അപകീര്‍ത്തിപ്പെടുത്തല്‍ കേസ് മാത്രമായി ഒതുക്കാന്‍ പോലീസ് ശ്രമിക്കുന്നതിലെ ന്യായമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ടിനി ടോം നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടി നീനാ കുറുപ്പ് നേരിട്ട് കേട്ടിട്ടുള്ളതാണെന്ന് അന്‍സിബ വ്യക്തമാക്കി. നീനച്ചേച്ചിയോട് ടിനി ടോം വളരെ മോശമായ രീതിയില്‍ അസഭ്യം പറയുകയുണ്ടായി. ഇതിനെതിരെ നീനച്ചേച്ചി ‘അമ്മ’ സംഘടനയില്‍ പരാതി നല്‍കിയിട്ടും ആരോപണവിധേയനായ ടിനി ടോം ഇപ്പോഴും സംഘടനയുടെ നിര്‍വാഹക സമിതിയില്‍ തുടരുകയാണ്. തന്നെപ്പോലെ തന്നെ നീനച്ചേച്ചിയും ഇതിനിരയായിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു.സിനിമാ ലോകത്തെ ഈ പുതിയ വിവാദം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ആരാധകർ കാത്തിരുന്ന ആ ചിത്രങ്ങൾ ഇനി ഒടിടിയിൽ കാണാം…

തീയേറ്ററുകൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും വമ്പൻ റിലീസുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വരും ദിവസങ്ങൾ കളറാക്കാൻ എത്തുന്ന ചിത്രങ്ങളിതാ… സൂര്യയുടെ കരിയറിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ വിജയവുമായി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘കറുപ്പ്’ ഇനി ഒടിടിയിലേക്ക്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 12 മുതൽ ചിത്രം പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. തീയേറ്ററിൽ ഇതിനോടകം തന്നെ ചിത്രം 300 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു. ആർ. ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം തൃഷയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ മലയാളി താരങ്ങളായ ഇന്ദ്രൻസ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. തീയേറ്ററുകളിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഷെയ്ൻ നിഗത്തിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ദൃഢം’ ഒടിടിയിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ജൂൺ 12 മുതൽ ചിത്രം സตรีമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മാർട്ടിൻ ജോസഫ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്.ഒരു സാധാരണക്കാരനായ പൊലീസുകാരന്റെ മാനസിക സമ്മർദ്ദങ്ങളും ഉത്തരവാദിത്തങ്ങളും വളരെ റിയലിസ്റ്റിക്കായി ചിത്രം ചർച്ച ചെയ്യുന്നു. ഷെയ്ൻ നിഗത്തിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേഷ് പ്രഭാകർ, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി സിനിമാ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ഒടിടിയിലേക്ക്. ജോർജുകുട്ടിയും കുടുംബവും വീണ്ടും സ്ക്രീനിലേക്ക് എത്തുന്ന ‘ദൃശ്യം 3’ ജൂൺ 18-ന് ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്യുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, കലാഭാവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. ഈ ജീത്തു ജോസഫ് ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ടൊവിനോ തോമസ് – ബേസിൽ ജോസഫ് ചിത്രം ‘അതിരടിയും’ ഒടുവിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ ജൂൺ 19 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. ഒരു എൻജിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് നൊസ്റ്റാൾജിയയും ആക്ഷനും കോമഡിയും സർപ്രൈസ് ട്വിസ്റ്റുകളും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ദർശന രാജേന്ദ്രൻ, റിയ ഷിബു, സറിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെൽവിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ വിനീത് ശ്രീനിവാസനും സംഗീതസംവിധായകൻ ഷാൻ റഹ്മാനും തങ്ങളായിത്തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്.
ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടുമൊരു രാജമൗലി ചിത്രം; രാമനായി മഹേഷ് ബാബു, കുംഭകര്‍ണ്ണനായി പൃഥ്വിരാജ്!

ഇന്ത്യന്‍ സിനിമയില്‍ ‘റെക്കോര്‍ഡ്’ എന്ന വാക്കിന് പുതിയ നിര്‍വചനം നല്‍കിയ സംവിധായകനാണ് എസ്.എസ്. രാജമൗലി. ‘ബാഹുബലി’, ‘ആര്‍.ആര്‍.ആര്‍’ എന്നീ ആഗോള വിജയങ്ങള്‍ക്ക് ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ബ്രഹ്‌മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വന്‍ തരംഗം സൃഷ്ടിക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നതാണ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നത്.മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രാമായണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അഡ്വഞ്ചര്‍ ഡ്രാമയായിരിക്കും ഈ ചിത്രം. ചിത്രത്തില്‍ ശ്രീരാമന്റെ സമാനമായ സവിശേഷതകളുള്ള, സാഹസികനായ ഒരു നായക കഥാപാത്രമായ രുദ്രയായിട്ടാണ് മഹേഷ് ബാബു എത്തുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണിത്. കുംഭകര്‍ണ്ണന്‍ എന്ന കഥാപാത്രത്തിന് സമാനമായ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ‘സലാര്‍’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ പാന്‍-ഇന്ത്യന്‍ മാര്‍ക്കറ്റ് ഉയര്‍ത്തുന്നതായിരിക്കും ഈ കഥാപാത്രം.പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ മന്ദാകിനിയായി വേഷമിടുന്നത്.ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍സും ആഫ്രിക്കന്‍ കാടുകളിലെ സാഹസികതയും നിറഞ്ഞ ഈ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ മുന്‍ റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
‘കറുപ്പ്’ ഇനി ഒടിടിയില്‍… സ്ട്രീമിങ് തീയതി പുറത്ത്!

സൂര്യയുടെ കരിയറിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘കറുപ്പ്’ ഇനി ഒടിടിയിലേക്ക്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി ഔദ്യോഗികമായി പുറത്തുവന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ജൂണ്‍ 12 മുതല്‍ചിത്രം പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും.മെയ് 15-ന് തിയേറ്ററുകളിലെത്തിയ ‘കറുപ്പ്’ നാലാഴ്ച പിന്നിടുമ്പോഴും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇതിനോടകം തന്നെ ചിത്രം 300 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. ഇതോടെ 2026-ല്‍ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും ഇപ്പോള്‍ ‘കറുപ്പിന്’ സ്വന്തം. ആര്‍. ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം തൃഷയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ മലയാളി താരങ്ങളായ ഇന്ദ്രന്‍സ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
9 കോടിയുടെ പടംനേടിയത് 1400 കോടി…ബോക്സ് ഓഫീസിൽ കോടികൾ വാരി ‘ഒബ്സെഷൻ’…

ഒരുപാട് സ്‌നേഹിക്കുന്ന, കെയറിങ് ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ‘ഒബ്‌സെഷന്‍’ എന്ന ചിത്രം കണ്ടവരുടെ മനസ്സില്‍ ഒന്നേയുള്ളൂ; ഇങ്ങനെ ഒരു പങ്കാളിയെ ആര്‍ക്കും കൊടുക്കരുതേ എന്ന്. ഒരു വ്യക്തിക്ക് മറ്റൊരാളോട് തോന്നുന്ന അമിതമായ ഭ്രമം, അല്ലെങ്കില്‍ സൈക്കോപതിക് ആയ പ്രണയം എങ്ങനെ അവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതം തകര്‍ക്കുന്നു എന്ന് പറയുന്ന ഒരു ഹൊറര്‍- സൈക്കോളജിക്കല്‍ ത്രില്ലറാണിത്. മേയ് 15ന് തിയേറ്ററിലെത്തിയ ഈ ചിത്രത്തിന് വെറും ഒന്‍പത് കോടിക്ക് താഴെ മാത്രമാണ് ചിലവ് വന്നത്. പരിചിതമായ വന്‍ താരനിരയൊന്നും അണിനിരക്കാതെ തന്നെ ഈ ചിത്രം ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ നാന്നൂറ് കോടി കടന്നിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്തത് യൂട്യൂബറായ കറി ബാര്‍ക്കറാണ്. സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയിട്ടും ഇന്ത്യയില്‍ മികച്ച ഓപ്പണിങ്ങാണ് ഒബ്‌സെഷന് ലഭിക്കുന്നത്. താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദേ നവറെറ്റെയും മൈക്കിള്‍ ജോണ്‍സ്റ്റണും ആണ്. സാധാരണവും സമാധാനപരവുമായ ഒരു ജീവിതം നയിക്കുന്ന നായകനും നായികയും. തുടക്കത്തില്‍ ആകര്‍ഷണീയമായി തോന്നുന്ന ഈ വ്യക്തിത്വം പതുക്കെപ്പതുക്കെ ഒരു ഭ്രാന്തമായ ഒബ്‌സെഷനിലേക്ക് മാറുന്നു. സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ ഒരാളെ സ്‌നേഹിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന് പറയുന്ന ചിത്രം, അത് ‘കണ്‍സെന്റ് ഹൊറര്‍’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരവസ്ഥയിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു. ഒബ്‌സെസീവ് ആയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെയും നടിയുടെയും പ്രകടനം ചിത്രത്തില്‍ എടുത്തുപറയേണ്ടതാണ്. സ്‌നേഹത്തില്‍ നിന്നും പെട്ടെന്ന് വില്ലത്തരത്തിലേക്ക് മാറുന്ന ഭാവമാറ്റങ്ങള്‍ മനോഹരമായി ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറിന് വേണ്ട ആകാംഷയും ഭയവും ജനിപ്പിക്കുന്നതില്‍ ബിജിഎം വലിയ പങ്കുവഹിച്ചു.ഇത്തരം ഒബ്‌സെഷന്‍ സിനിമകളില്‍ സാധാരണയായി കാണാറുള്ള ചില ക്ലീഷേ രംഗങ്ങള്‍ ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. കഥ എങ്ങോട്ടാണ് പോകുന്നതെന്ന് പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി ഊഹിക്കാന്‍ സാധിക്കും. സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒട്ടും നിരാശപ്പെടാതെ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ചിത്രമാണിത്.
നടൻ സലിം കുമാർ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ, പ്രാർത്ഥനയോടെ സിനിമാലോകം!

നടനും സംവിധായകനുമായ സലിം കുമാറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ അദ്ദേഹത്തെ നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് നിരീക്ഷിക്കുന്നത്.ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ഗുരുതരമായ കരൾ രോഗബാധയെ തുടർന്ന് സലിം കുമാർ ചികിത്സയിലായിരുന്നു. തുടർന്ന് അദ്ദേഹം വിജയകരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്. തനിക്ക് ബാധിച്ച ലിവർ സിറോസിസ് രോഗം മദ്യപാനം മൂലമുണ്ടായതല്ലെന്നും, പാരമ്പര്യമായി വന്നതാണെന്നും താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. രോഗത്തിന്റെ തുടക്കകാലത്ത് വ്യാജ ചികിത്സകർക്ക് പിന്നാലെ പോകേണ്ടി വന്നത് തന്റെ ആരോഗ്യം കൂടുതൽ വഷളാക്കിയതായും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ആരോഗ്യപരമായ കടുത്ത വെല്ലുവിളികൾക്കിടയിലും പൊതുപരിപാടികളിലും രാഷ്ട്രീയ വേദികളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി അദ്ദേഹം സജീവമായി രംഗത്തിറങ്ങിയിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളും നടക്കാനുള്ള പ്രയാസങ്ങളും പ്രകടമായിരുന്നിട്ടും പറവൂരിൽ വി.ഡി. സതീശന്റെ വിജയത്തിന് ശേഷം സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ഉൾപ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ താരത്തിന്റെ പെട്ടെന്നുള്ള രോഗവിവരം അറിഞ്ഞ് സിനിമാ സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ ലക്ഷക്കണക്കിന് മലയാളികളാണ് പ്രിയ നടന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുന്നത്. ആശുപത്രി അധികൃതരിൽ നിന്നുള്ള ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.