തിയേറ്ററുകളിൽ വൻ ജനപ്രീതി നേടി മുന്നേറുന്ന നസ്‌ലെൻ ചിത്രം ‘മോളിവുഡ് ടൈംസ്’ പുതിയൊരു വിവാദത്തിൽ.സെൻസർ ബോർഡിനെ കബളിപ്പിച്ച് ചിത്രത്തിലെ തെറി വിളിക്കുന്ന ഭാഗം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.
സെൻസറിങ് സമയത്ത് ‘തെറി’ ഭാഗങ്ങൾ മ്യൂട്ട് ചെയ്താണ് ചിത്രത്തിന് ബോർഡ് അനുമതി നൽകിയത്. എന്നാൽ തിയേറ്ററുകളിൽ ചിത്രം എത്തിയപ്പോൾ മ്യൂട്ട് ചെയ്ത ഭാഗങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പ്രദർശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം സെൻസർ ബോർഡ് കട്ട് ചെയ്തതോ മ്യൂട്ട് ചെയ്തതോ ആയ ഭാഗങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാം.സംഭവത്തിൽ സെൻസർ ബോർഡ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ നിന്ന് ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം ചിത്രത്തിന്റെ നിർമ്മാതാവിന് നോട്ടീസ് അയക്കാനാണ് ബോർഡിന്റെ തീരുമാനം.
വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ ആഗോളതലത്തിൽ 15 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും ഉയരുമെന്നാണ് സൂചന. തിയേറ്റർ റണ്ണിന് ശേഷം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുക.





