അർജന്‍റീനയുടെ തലയിലായത് നാണക്കേടിന്‍റെ റെക്കോർഡ്

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ അർജന്‍റീനയുടെ തലയിലായത് നാണക്കേടിന്‍റെ റെക്കോർഡാണ്. കഴിഞ്ഞ 60 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഫൈനൽ മത്സരത്തിൽ എതിരാളികളുടെ ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ കഴിയാത്ത ഏക ടീമെന്ന മോശം റെക്കോർഡാണ് അർജന്‍റീന സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് അർജന്‍റീന ലോകകപ്പ് ഫൈനലിൽ ഈ നാണക്കേട് ആവർത്തിക്കുന്നത്. 2026-ലെ ഫൈനലിൽ സ്പെയിനിനെതിരെ 120 മിനിറ്റ് കളിച്ചിട്ടും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ പരീക്ഷിക്കാൻ പോന്ന ഒരൊറ്റ ഓൺ ടാർഗെറ്റ് ഷോട്ട് പോലും അർജന്‍റീനൻ മുന്നേറ്റനിരയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചില്ല. മെസിയും സംഘവും പൂർണ്ണമായും സ്പാനിഷ് പ്രതിരോധത്തിന് മുന്നിൽ നിഷ്പ്രഭമാകുകയായിരുന്നു.ഫിഫ ലോകകപ്പ് ചരിത്രത്തിൽ 1966 മുതൽ ഔദ്യോഗികമായി ഡാറ്റകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഫൈനലിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കാൻ കഴിയാത്ത സാഹചര്യം മൂന്നാം തവണയാണ് അർജന്‍റീനയ്ക്ക് ഉണ്ടായിട്ടുള്ളത്. 1990ലെ ലോകകപ്പിൽ പശ്ചിമ ജർമ്മനിക്കെതിരെ അർജൻ്റീന 1-0 ന് തോറ്റ മത്സരത്തിൽ ടീമിന് ഒറ്റ ഓൺ ടാർഗെറ്റ് ഷോട്ട് പോലും ഉണ്ടായിരുന്നില്ല. 2014 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെ മെസിയുടെ അർജൻ്റീന എക്സ്ട്രാ ടൈമിൽ 1-0 ന് തോറ്റപ്പോഴും ടാർഗെറ്റിലേക്ക് ഷോട്ടുകൾ ഉതിർക്കാൻ അർജൻ്റീനയ്ക്കായില്ല. ഇത്തവണ സ്പെയിനിനെതിരായ ഫൈനലിലും കഥ മാറിയില്ല. കളിയിലുടനീളം ഫൗളുകൾ കൊണ്ട് സ്പാനിഷ് പടയെ തടയാൻ ശ്രമിച്ച അർജൻ്റീന ആക്രമണത്തിൽ പൂർണ പരാജയമായി. ലോകകപ്പ് ഫൈനലിൽ മറ്റൊരു വമ്പൻ ടീമും ഇത്തരത്തിൽ എതിരാളികൾക്ക് മുമ്പിൽ നിരായുധരായി മാറിയിട്ടില്ല. ഫൈനലിൽ ഗോൾകീപ്പർ എമി മാർട്ടിനസിൻ്റെ അവിശ്വസനീയമായ 11 സേവുകൾ മാത്രമാണ് അർജൻ്റീനയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. മുന്നേറ്റനിരയിൽ ലയണൽ മെസിയും ജൂലിയൻ അൽവാരസുമടങ്ങുന്ന വമ്പൻ സ്രാവുകൾ ഉണ്ടായിട്ടും സ്പാനിഷ് ബോക്സിൽ കാര്യമായ ചലനമുണ്ടാക്കാൻ അർജൻ്റീനയ്ക്ക് കഴിഞ്ഞില്ല എന്നത് ആരാധകരെയും നിരാശരാക്കി. സ്പെയിൻ 11 ഷോട്ടുകൾ ടാർഗറ്റിലേക്ക് ഉതിർത്തപ്പോൾ മത്സരത്തിൽ ഒരു ഷോട്ടുപോലും അർജൻ്റീനക്ക് ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല. മത്സരത്തിലാകെ 20 ഷോട്ടുകൾ സ്പെയിൻ തൊടുത്തപ്പോൾ എക്സ്ട്രാ ടൈമിൽ തൊടുത്ത മൂന്ന് ഷോട്ടുകൾ മാത്രമാണ് അർജൻ്റീനയുടെ പേരിലുള്ളത്.വിജയകരമായ 803 പാസുകളാണ് സ്പെയിൻ മത്സരത്തിലാകെ പൂർത്തിയാക്കിയത്. എന്നാൽ അർജൻ്റീനയാകട്ടെ 445 പാസുകൾ മാത്രമാണ് പൂർത്തിയാക്കിയത്. സ്പെയിനിന് 90 ശതമാനം പാസിംഗ് കൃത്യതയുണ്ടായിരുന്നപ്പോൾ അർജൻ്റീനക്കിത് 78 ശതമാനം മാത്രമായിരുന്നു. പന്തടക്കത്തിലും സ്പെയിൻ അർജൻ്റീനയെ ബഹുദൂരം പിന്നിലാക്കിയിരുന്നു. മത്സരത്തിൽ 68 ശതമാനവും പന്തടക്കം സ്പെയിനായിരുന്നു. അർജൻ്റീനക്ക് 32 ശതമാനം മാത്രം പന്തടക്കമാണുണ്ടായിരുന്നത്. ഒടുവിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിൽ സ്പെയിൻ അർഹിച്ച കിരീടം സ്വന്തമാക്കി.
യുകെയുടെ പുതിയ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ഇന്ന് സ്ഥാനമേൽക്കുകയാണ്.

ജനപ്രീതി നഷ്ടപ്പെട്ടതിനെ തുടർന്ന് കെയ്ർ സ്റ്റാർമർ രാജിവച്ച സാഹചര്യത്തിലാണ് മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ബേൺഹാം ബ്രിട്ടന്റെ അമരത്തെത്തുന്നത്. പത്ത് വർഷത്തിനിടെ ബ്രിട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കാനൊരുങ്ങുന്നത്. ചാൾസ് രാജാവ് സ്റ്റാർമറുടെ രാജി സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ പടിയിറക്കം ഔദ്യോഗികമായിക്കഴിഞ്ഞു. തുടർന്ന് ബക്കിങ്ഹാം കൊട്ടാരത്തിലെത്തുന്ന ആൻഡി ബേൺഹാമിനോട് പുതിയ സർക്കാർ രൂപീകരിക്കാൻ രാജാവ് ആവശ്യപ്പെടും. ഇതിനുശേഷമായിരിക്കും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ബേൺഹാമിന്റെ ആദ്യ പ്രധാനമന്ത്രി പ്രസംഗം നടക്കുക.വെള്ളിയാഴ്ച്ച ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബേൺഹാം 2016-ന് ശേഷമുള്ള ഏഴാമത്തെ പ്രധാനമന്ത്രിയാണ്. രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി നേതൃമാറ്റങ്ങൾ ഉണ്ടായ കാര്യത്തെക്കുറിച്ച് ബോധവാനാണെന്നും രാജ്യത്തിന് സ്ഥിരത തിരികെ കൊണ്ടുവരാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമമെന്നും വക്താവ് അറിയിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് അധികാരമേറ്റപ്പോൾ സ്റ്റാർമറും സമാനമായ വാഗ്ദാനമാണ് നൽകിയിരുന്നതെങ്കിലും തീരുമാനങ്ങളിലെ പിഴവുകളും ഭരണപരമായ വീഴ്ചകളും പിന്തുണ നഷ്ടപ്പെടാൻ കാരണമായതിനെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തിന് രാജി പ്രഖ്യാപിക്കേണ്ടി വരികയായിരുന്നു.ലേബർ പാർട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ ഏക സ്ഥാനാർഥിയായിരുന്ന ബേൺഹാമിന് ഹൗസ് ഓഫ് കോമൺസിലെ 403 ലേബർ എംപിമാരിൽ 379 പേരുടെ പിന്തുണ ലഭിച്ചിരുന്നു. ധനമന്ത്രി സ്ഥാനത്തുനിന്ന് മാറിയ റെയ്ച്ചൽ റീവ്‌സിന് പകരക്കാരനടക്കമുള്ള പുതിയ ക്യാബിനറ്റ് അംഗങ്ങളുടെ പ്രഖ്യാപനവും ഇന്നുതന്നെ ഉണ്ടായേക്കും.അധികാരത്തിലേറുന്നതിന് തൊട്ടുമുൻപ് തന്നെ പ്രധാന തീരുമാനങ്ങളുമായി ബേൺഹാം രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാർമർ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 1.8 ബില്യൺ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഡിജിറ്റൽ ഐഡി പദ്ധതി അദ്ദേഹം റദ്ദാക്കി. ഈ തുക ജീവിതച്ചെലവ് കുറയ്ക്കുന്നതുപോലെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. എങ്കിലും മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, ഉയർന്ന കടമെടുപ്പ്, കുടിയേറ്റ പ്രശ്‌നങ്ങൾ, രാജ്യാന്തര തലത്തിലെ ഊർജ്ജ വിലക്കയറ്റം എന്നിവ അദ്ദേഹത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി തുടരും. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മൂന്ന് വർഷം മാത്രം ബാക്കിനിൽക്കെ, പാർട്ടിക്കും രാജ്യത്തിനും കാര്യങ്ങൾ ശരിയാക്കാനുള്ള അവസാന അവസരമാണിതെന്നാണ് ബേൺഹാം സ്വന്തം അനുഭാവികളോട് വ്യക്തമാക്കിയത്.
സ്പാനിഷ് അർമാദം;ലോക ഫുട്ബോളിന്റെ പുതുയുഗം

പണ്ട് കടലലകളെ കീറിമുറിച്ച് മുന്നേറിയ ‘സ്പാനിഷ് അർമാഡ’ എന്ന നാവികസേനയുടെ യുദ്ധതന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു ഇത്തവണ സ്പെയിൻ ലോകകപ്പ് കീഴടക്കിയത്. വ്യക്തിഗത മികവുകളേക്കാൾ ടീം വർക്കിന് പ്രാധാന്യം നൽകിയ ലൂയിസ് ഡി ലാ ഫ്യൂവന്തെയുടെ ഈ കുട്ടിപ്പട, തങ്ങളുടെ ഐതിഹാസികമായ പൊസഷൻ ഗെയിമിന് പുതിയ വേഗതയും കൗശലവും നൽകി ടിക്കി ടാക്കയുടെ ഒരു നവീന രൂപം തന്നെ ലോകത്തിന് മുന്നിൽ കാഴ്ചവെച്ചു.ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, എംബാപ്പെ തുടങ്ങിയ വമ്പൻ പേരുകളിലേക്ക് മറ്റ് ടീമുകളുടെ ലൈംലൈറ്റ് പതിഞ്ഞപ്പോൾ, ലമീൻ യമാൽ എന്ന അദ്ഭുത ബാലൻ ഉണ്ടായിട്ടുപോലും വ്യക്തികൾക്കപ്പുറം ‘ടീം സ്പെയിൻ’ എന്ന ഒറ്റക്കെട്ടായ പേരിൽ തന്നെയാണ് അവർ തിളങ്ങിയത്. ഫ്രാൻസും പോർച്ചുഗലും ബെൽജിയവുമടങ്ങുന്ന വമ്പന്മാരെ ഓരോന്നായി തോൽപ്പിച്ചും, കലാശപ്പോരിൽ ഡിഫൻഡിങ് ചാമ്പ്യന്മാരായ അർജന്റീനയെ പൂർണ്ണമായും അടിച്ചമർത്തിയുമായിരുന്നു അവരുടെ മുന്നേറ്റം. മൈക്കൽ ജോർദൻ പറഞ്ഞതുപോലെ ‘കളി ജയിക്കാൻ കഴിവു മതി, ടൂർണമെന്റ് ജയിക്കാൻ ടീം വർക്ക് വേണം’ എന്ന ആശയം കളത്തിൽ നൂറു ശതമാനം പ്രാവർത്തികമാക്കിയാണ് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് തുഴഞ്ഞെത്തിയത്. യമാലും റോഡ്രിയും മെറീനോയും അടങ്ങുന്ന യുവരാജാക്കന്മാർ ഒന്നിച്ചു പോരടിച്ച് വിജയം കണ്ടതോടെ, സുവർണ്ണ കിരീടം തലയിലണിഞ്ഞ് യമാൽ നിൽക്കുമ്പോൾ ലോക ഫുട്ബോളിൽ പുതിയൊരു സ്പാനിഷ് യുഗത്തിന് കൂടിയാണ് തുടക്കമാകുന്നത്!
ബോക്സ് ഓഫീസ് കുലുക്കുമോ ‘ജനനായകൻ’? അഡ്വാൻസ് ബുക്കിംഗിൽ തന്നെ വമ്പൻ തുടക്കം!

ദളപതി വിജയ്‌യുടെ അവസാന ചിത്രമായി എത്തുന്ന ‘ജനനായകൻ’ റിലീസിന് മുമ്പേ വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ജൂലൈ 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രം ₹6.7 കോടിയുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. കൂടാതെ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടും ആരാധകരുടെ ആവേശം കൂട്ടുന്നുണ്ട്. വിജയ് രാഷ്ട്രീയത്തിലേക്ക് പൂർണമായി കടക്കുന്നതിന് മുമ്പുള്ള അവസാന ചിത്രം എന്ന പ്രത്യേകതയും ‘ജനനായകന്’ ഉണ്ട്. അതുകൊണ്ട് തന്നെ റിലീസ് ദിനത്തിൽ ചിത്രം ബോക്സ് ഓഫീസിൽ എത്രത്തോളം കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.