ഗ്ലൈഫോസേറ്റ് നിരോധിക്കില്ല കർശന; നിയന്ത്രണവുമായി കേന്ദ്രം

കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക ഉയർന്നിട്ടുള്ള കളനാശിനിയായ ഗ്ലൈഫോസേറ്റിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. പൂർണനിരോധനത്തിന് പകരം നിയന്ത്രിത ഉപയോഗത്തിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്താനാണ് സെൻട്രൽ ഇൻസെക്ടിസൈഡ് ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റി തീരുമാനിച്ചത്. കൃഷിയിടങ്ങളിൽ ഗ്ലൈഫോസേറ്റ് നേരിട്ട് പ്രയോഗിക്കാൻ ഇനി അനുമതിയുണ്ടാകില്ല. പ്രത്യേക പരിശീലനം നേടിയ ലൈസൻസുള്ള പെസ്റ്റ് കൺട്രോൾ ഓപ്പറേറ്റ്ഴ്സിനു മാത്രമായിരിക്കും അനുമതി. തുടർനടപടികൾക്കായി ശുപാർശ കൃഷിമന്ത്രാലയത്തിലെ കൃഷി, കർഷക ക്ഷേമ വകുപ്പിന് കൈമാറാനും കമ്മിറ്റി നിർദേശിച്ചു. അതേസമയം നിയന്ത്രിത ഉപയോഗം മാത്രം അനുവദിക്കുന്ന തീരുമാനം വിമർശനത്തിനും ഇടയാക്കുന്നുണ്ട്. ഗ്ലൈഫോസേറ്റ് ഉപയോഗത്തെ തുടർന്ന് ഭാവിയിൽ അപകടങ്ങളുണ്ടായാൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് നിർമാതാക്കൾക്ക് ഒഴിഞ്ഞുമാറാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് വിമർശനം. കേരളത്തിൽ ഗ്ലൈഫോസേറ്റിന്റെ വിൽപ്പനയും ഉപയോഗവും 2019 ഫെബ്രുവരിയിൽ രണ്ട് മാസത്തേക്ക് താൽക്കാലികമായി നിരോധിച്ചിരുന്നു. തേയിലത്തോട്ടങ്ങളിലും കൃഷിയില്ലാത്ത ഭൂമിയിലും കളനശീകരണത്തിനും മാത്രമായിരുന്നു നേരത്തെ ഉപയോഗാനുമതി. എന്നാൽ നെൽകൃഷിക്ക് മുൻപ് നെൽപ്പാടങ്ങളിൽ വ്യാപകമായി ഗ്ലൈഫോസേറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് കേരളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനിടെ, നെൽപ്പാടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന കാർബോസൾഫാൻ നിരോധിക്കണമെന്ന ശുപാർശയും സെൻട്രൽ ഇൻസെക്ടിസൈഡ്സ് ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റി കൃഷിമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ഈ മാസം അവസാനം പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം.

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ബംഗ്ലദേശിൽ രാത്രി 8ന് കടകൾ അടയ്ക്കണം

പ്രകൃതിവാതകക്ഷാമം രൂക്ഷമായതോടെ സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ബംഗ്ലദേശ്. വൈദ്യുതി ഉൽപാദനം വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് കടകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾ രാത്രി 8 മണിക്ക് മുമ്പ് അടയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചു. വ്യാഴാഴ്ച മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. രാവിലെ 11 മുതൽ രാത്രി 8 വരെ മാത്രമാണ് വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാകുക. എന്നാൽ ആശുപത്രികൾ, ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ധന-വാതക ക്ഷാമം മറികടക്കാൻ ഇന്ത്യയിൽ നിന്ന് കൂടുതൽ ഡീസൽ എത്തിക്കാനുള്ള ശ്രമങ്ങളും ബംഗ്ലദേശ് ആരംഭിച്ചു. ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനത്തെ ഡീസൽ ക്ഷാമം ബാധിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഡ്ഷെഡ്ഡിങ് രൂക്ഷമായിരിക്കുകയാണ്. ഊർജ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് ത്രിവേദിയും ബംഗ്ലദേശ് ഊർജ മന്ത്രി ഇഖ്ബാൽ ഹസൻ മഹ്മൂദും കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ ഊർജ പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നതായി ഇന്ത്യൻ ഹൈക്കമ്മിഷൻ എക്സിൽ അറിയിച്ചു.

കടലിലെ നീണ്ട കാത്തിരിപ്പ്; നാവികർ മാനസിക സമ്മർദത്തിൽ

പശ്ചിമേഷ്യയിൽ ദീർഘകാലമായി തുടരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിലെ ജീവനക്കാർ കടുത്ത മാനസിക സമ്മർദം നേരിടുന്നതായി റിപ്പോർട്ടുകൾ. സാഹചര്യങ്ങൾ കണക്കിലെടുത്ത് കപ്പലിന് പകരക്കാരനായി യുഎസ്എസ് ജോർജ് വാഷിങ്ടണെ പശ്ചിമേഷ്യയിലേക്ക് അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചു. ജോർജ് വാഷിങ്ടൺ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങുന്നതായി യുഎസ് നാവികസേനയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. എബ്രഹാം ലിങ്കണിന്റെ യാത്ര മുൻകൂട്ടി തീരുമാനിച്ചതാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ ദി വാൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്. എന്നാൽ, 250 ദിവസത്തിലേറെയായി കടലിൽ തുടരുന്ന കപ്പലിലെ നാവികർ കടുത്ത മാനസിക സമ്മർദവും മോശം ജീവിതസാഹചര്യങ്ങളും നേരിടുന്നതായി നേരത്തെ മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുടുംബാംഗങ്ങളും ജനപ്രതിനിധികളും വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി. കപ്പലിലെ ചില നാവികർ കടലിലേക്ക് ചാടാൻ ശ്രമിച്ചതായും സഹപ്രവർത്തകർ ഇടപെട്ട് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കപ്പലിലെ ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക കൂടുതൽ ശക്തമായി. ഏകദേശം 5,000 നാവികരും മറൈൻസും ഉൾപ്പെടുന്ന ആണവോർജ വിമാനവാഹിനിക്കപ്പൽ കഴിഞ്ഞ നവംബർ 21നാണ് പസഫിക് മേഖലയിലെ വിന്യാസത്തിനായി പുറപ്പെട്ടത്. ഫെബ്രുവരി 28ന് ഇറാനുമായി യുഎസ് യുദ്ധം ആരംഭിച്ചതോടെ കപ്പൽ പശ്ചിമേഷ്യയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുടർച്ചയായി 200ലേറെ ദിവസം തുറമുഖത്ത് അടുക്കാതെ കടലിൽ കഴിഞ്ഞത് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചതായി ജനപ്രതിനിധികൾ പറയുന്നു. കേടായ ടോയ്ലറ്റുകൾ, ചൂടുവെള്ളത്തിന്റെ ലഭ്യതക്കുറവ്, ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നതിലെ തടസ്സങ്ങൾ എന്നിവയും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, എബ്രഹാം ലിങ്കണിൽ മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ യുഎസ് അധികൃതർ തള്ളി.

പെട്രോളിനായി ഇന്ത്യയെ ആശ്രയിച്ച് റഷ്യ; ആദ്യ കപ്പൽ എത്തി

ലോകത്ത് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയ്ക്ക് ഇപ്പോൾ പെട്രോളിനായി ഇന്ത്യയെ ആശ്രയിക്കേണ്ട സാഹചര്യം. പ്രതിദിനം ഏകദേശം ഒരു കോടി ബാരൽ എണ്ണ ഉത്പാദിപ്പിക്കുന്ന റഷ്യ, ഒപെക് പ്ലസിലെ പ്രധാന ശക്തിയുമാണ്. എന്നാൽ നാല് വർഷമായി തുടരുന്ന യുക്രൈൻ യുദ്ധവും റിഫൈനറികളുടെ പ്രവർത്തനത്തിലുണ്ടായ തടസ്സങ്ങളുമാണ് രാജ്യത്തെ ആഭ്യന്തര പെട്രോൾ ക്ഷാമത്തിലേക്ക് നയിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽനിന്ന് റഷ്യ പെട്രോൾ ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനർജിയുടെ ഗുജറാത്തിലെ വാഡിനാർ റിഫൈനറിയാണ് റഷ്യയ്ക്ക് ഇന്ധനം എത്തിക്കുന്നത്. റഷ്യ ആദ്യമായാണ് ഇന്ത്യയിൽനിന്ന് പെട്രോൾ ഇറക്കുമതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽനിന്നുള്ള പെട്രോളുമായി ആദ്യ കപ്പൽ റഷ്യയിലെത്തിയെന്നാണ് റിപ്പോർട്ട്. കടൽ ചരക്കുനീക്കം നിരീക്ഷിക്കുന്ന കെപ്ലറാണ് ഇക്കാര്യം പുറത്തുവിട്ടത്. വാഡിനാർ റിഫൈനറിയിൽനിന്ന് ഏകദേശം 42,000 ടൺ പെട്രോളാണ് കപ്പൽ റഷ്യയിലെത്തിച്ചത്. ജൂൺ 18-നാണ് കപ്പൽ ഇന്ത്യയിൽനിന്ന് പുറപ്പെട്ടത്. യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും പ്രവർത്തന തടസ്സങ്ങളും ആഭ്യന്തര ഇന്ധനവിതരണത്തെ ബാധിച്ചതോടെയാണ് ലോകത്തെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് വിദേശത്തുനിന്ന് പെട്രോൾ വാങ്ങേണ്ടിവന്നത്.