മലയാളികളുടെ പ്രിയപ്പെട്ട ‘ബണ്ണി’ വീണ്ടും വരുന്നു: അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഹാപ്പി’ ഏപ്രിൽ 8-ന് റീ-റിലീസ്
അല്ലു അർജുൻ എന്ന തെലുങ്ക് താരത്തെ മലയാളിക്ക് ‘മല്ലു അർജുൻ’ ആക്കി മാറ്റിയ ആ പഴയ വസന്തകാലം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്. 2006-ൽ പുറത്തിറങ്ങി കേരളത്തിലെ തിയേറ്ററുകളെ മാസങ്ങളോളം പൂരപ്പറമ്പാക്കി മാറ്റിയ ‘ഹാപ്പി’ എന്ന ചിത്രം, രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ ജന്മദിനമായ ഏപ്രിൽ 8-ന് ഒരു വലിയ സമ്മാനമായാണ് ഈ പുനഃപ്രകാശനം അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ഒരു അന്യഭാഷാ നടന് ഇത്രത്തോളം വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങിയത് ‘ഹാപ്പി’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തോടെയായിരുന്നു. ബണ്ണി എന്ന കഥാപാത്രമായി അല്ലു അർജുൻ നടത്തിയ പ്രകടനവും, ജെനീലിയയുമായുള്ള ആ കോംബോയും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. യുവൻ ശങ്കർ രാജയുടെ മാന്ത്രിക സംഗീതവും ചിത്രത്തിലെ അതിവേഗ നൃത്തച്ചുവടുകളും 4K ദൃശ്യഭംഗിയോടെയും അത്യാധുനികമായ ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനത്തോടെയും വീണ്ടും ബിഗ് സ്ക്രീനിൽ എത്തുമ്പോൾ തിയേറ്ററുകളിൽ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ഡർബി പേരിന് പിന്നിൽ?വെളിപ്പെടുത്തി സംവിധായകൻ സജിൽ മമ്പാട്

‘കടകൻ’ എന്ന ചിത്രത്തിന് ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ‘ഡർബി’ ഇതിനോടകം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. കലാലയങ്ങളിലെ ഗ്യാങ് ഫൈറ്റുകളും സൗഹൃദങ്ങളും കുടുംബബന്ധങ്ങളും കോർത്തിണക്കി ‘ക്യാമ്പസിലെ തല്ലുമാല’ എന്ന വിശേഷണത്തോടെയാണ് ‘ഡർബി’യെത്തുന്നത്.വെറുമൊരു ക്യാമ്പസ് പ്രണയകഥയല്ല ഡർബി. ചടുലമായ നീക്കങ്ങളും പവർഫുൾ ആക്‌ഷൻ രംഗങ്ങളും നിറഞ്ഞ ഒരു പക്കാ ആക്‌ഷൻ എന്റർടെയ്‌നറാണ്. റിലീസിന് മുൻപേ പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഇപ്പോൾ ആ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് സിനിമയുടെ സംവിധായകൻ സജിൻ മമ്പാട്. ഡർബി എന്നാൽ രണ്ട് സംഘങ്ങൾ അല്ലെങ്കിൽ രണ്ട് വ്യക്തികൾ തമ്മിലുള്ള പോരാട്ടത്തിനോ മത്സരത്തിനോ ഒക്കെ പറയുന്ന പേരാണ്.സിനിമയുടെ കഥ നടക്കുന്നത് ഒരു കലാലയത്തിനകത്താണ്. ഇതിന്റെ പഠനവുമായി ബന്ധപ്പെട്ട് പോയ സമയത്ത് സംവിധായകൻ അവിടെയുള്ള ഒരു കന്റീൻ ജീവനക്കാരനെ കാണാൻ ഇടയായി. അദ്ദേഹത്തിന്റെ സംസാരത്തിൽ പറഞ്ഞത്, “കുട്ടികൾ മാറിക്കൊണ്ടേയിരിക്കും, പക്ഷേ ഇവിടെയുള്ള ചില പ്രശ്‌നങ്ങൾ അങ്ങനെ തന്നെ നിലനിൽക്കും” എന്നാണ്. ആ പ്രശ്‌നങ്ങൾ എന്നത് അവർ തമ്മിലുള്ള തർക്കങ്ങളും പോരാട്ടങ്ങളുമാണ്. ആളുകൾ മാറിയാലും ആ ഒരു പോരാട്ടം അഥവാ ‘ഡർബി’ അവിടെത്തന്നെ ഉണ്ടാകും. ഈ ചിന്തയിൽ നിന്നാണ് ചിത്രത്തിന് “ഡർബി” എന്ന പേര് വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
നീരജ് മാധവും അൽത്താഫ് സലിമും ഒന്നിക്കുന്ന ‘പ്ലൂട്ടോ’; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നീരജ് മാധവും അൽത്താഫ് സലിമും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘പ്ലൂട്ടോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വ്യത്യസ്തമായ ടൈറ്റിലും പോസ്റ്ററിലെ അവതരണ ശൈലിയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ആദിത്യൻ ചന്ദ്രശേഖർസംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ക്ലീൻ എന്റർടൈനർ ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.അൽത്താഫ് സലിമിന്റെ സ്വതസിദ്ധമായ കോമഡി ശൈലിയും നീരജ് മാധവിന്റെ പ്രകടനവും ഒത്തുചേരുമ്പോൾ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യാനുഭവമാകുമെന്നാണ് കരുതപ്പെടുന്നത്. ഇവർക്കൊപ്പം നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്ന പ്ലൂട്ടോയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പുതുമയുള്ള പ്രമേയങ്ങൾ ഇഷ്ടപ്പെടുന്ന മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്.
ഇതൊരു രണ്ടാം വരവ്! ‘ഭരതനാട്യ’ത്തിന് ശേഷം ‘മോഹിനിയാട്ട’വുമായി സൈജു കുറുപ്പ്

തിയേറ്ററുകളിൽ വലിയ തരംഗമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തതോടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു സൈജു കുറുപ്പ് നായകനായ ‘ഭരതനാട്യം’. ഒരു കൊച്ചു കുടുംബചിത്രം എന്ന നിലയിൽ മികച്ച അഭിപ്രായങ്ങൾ നേടിയെങ്കിലും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ ആ പരാജയത്തിൽ തളരാതെ, ആദ്യ ഭാഗത്തിന് ലഭിച്ച പോസിറ്റീവ് റിവ്യൂകൾ ഊർജ്ജമാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ട’വുമായി എത്തുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി. ആദ്യ ഭാഗത്തിന് സംഭവിച്ച വീഴ്ചകൾ കൃത്യമായി പഠിച്ചും പ്രേക്ഷകരുടെ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയുമാണ് അദ്ദേഹം പുതിയ ചിത്രം ഒരുക്കുന്നത്.ആദ്യ ഭാഗത്തെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലാണ് രണ്ടാം ഭാഗത്തിന്.ഒരു ഫാമിലി ഡ്രാമ എന്നതിലുപരി ‘ക്രൈം-കോമഡി’ ഴോണറിലാണ് ‘മോഹിനിയാട്ടം’ അവതരിപ്പിക്കുന്നത്. ഭരതനാട്യം അവസാനിച്ചിടത്തുനിന്ന് കഥ തുടങ്ങുന്നുണ്ടെങ്കിലും മേക്കിങ്ങിലും തിരക്കഥയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തുടക്കത്തിൽ രണ്ടാം ഭാഗം ചെയ്യുന്നതിനോട് തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും എന്നാൽ മികച്ചൊരു സ്ക്രിപ്റ്റ് ലഭിച്ചതോടെയാണ് മുന്നോട്ട് പോയതെന്നും സംവിധായകൻ വെളിപ്പെടുത്തി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു സർപ്രൈസ് എലമെൻ്റ് ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഭാഗത്തിന് ഒടിടിയിൽ ലഭിച്ച ആ വലിയ സ്നേഹം ‘മോഹിനിയാട്ടം’ തിയേറ്ററിൽ തന്നെ നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് അണിയറപ്രവർത്തകർ.