കോംഗോയിലെ എബോള വ്യാപനം: ആശങ്കകളും സംഘർഷങ്ങളും

കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വലിയ ആശങ്കയാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്കിടയിലുള്ളത്. ഇതിനിടെ, എബോള ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യകേന്ദ്രത്തിന് നേരെ പ്രതിഷേധക്കാർ നടത്തിയ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. റ്വാംപാറ ആശുപത്രിയിൽ എബോള ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. മൃതദേഹം കൈമാറാൻ അധികൃതർ വിസമ്മതിച്ചതോടെ രോഷാകുലരായ കുടുംബാംഗങ്ങൾ ആശുപത്രി ടെന്റുകളിലേക്ക് വസ്തുക്കൾ വലിച്ചെറിയുകയും ഇതിനെത്തുടർന്ന് രണ്ട് ആശുപത്രി ടെന്റുകൾ പൂർണ്ണമായി കത്തിനശിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു. പോലീസ് സ്ഥലത്തെത്തി ക്രമസമാധാനം പുനഃസ്ഥാപിച്ചു.ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണ് ഇത്തരം അക്രമ സംഭവങ്ങൾക്ക് കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇറ്റൂരി പ്രവിശ്യയിലെ പലരും എബോള ഒരു നുണയാണെന്നും അത് വെള്ളക്കാരുടെ കണ്ടുപിടുത്തമാണെന്നും വിശ്വസിക്കുന്നവരാണ്. കോംഗോയിലെ എ2ആർസി രാഷ്ട്രീയ പാർട്ടി നേതാവായ ലൂക് മാംബെലെയാണ് ഇക്കാര്യം സിഎൻഎന്നിനോട് പങ്കുവെച്ചത്. രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുന്നതിൽ നിലനിൽക്കുന്ന കുറവുകൾ രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ്. മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചല്ല നടത്തുന്നതെങ്കിൽ അത് രോഗം കൂടുതൽ ആളുകളിലേക്ക് പകരാൻ ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ കുറഞ്ഞത് 160 മരണങ്ങളും 671 സംശയാസ്പദമായ കേസുകളുമാണ് കോംഗോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.എബോളയുടെ വളരെ അപൂർവ്വമായ ബൂൻഡിബുഗോ വകഭേദമാണ് ഇപ്പോൾ കോംഗോയിൽ പടരുന്നത്. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നായ ഇതിന് നിലവിൽ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല എന്നത് വലിയ വെല്ലുവിളിയാണ്. അതിനാൽ തന്നെ ഇതൊരു അസാധാരണ വകഭേദമായാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. 1976-ൽ എബോള കണ്ടെത്തിയ ശേഷം കോംഗോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 17-ാമത്തെ വ്യാപനമാണിത്. 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗബാധയുണ്ടായതാണ് ചരിത്രത്തിലെ ഏറ്റവും വലിയ എബോള ദുരന്തം.രോഗബാധിതരുടെയോ മരണപ്പെട്ടവരുടെയോ രക്തം, വിസർജ്ജ്യം, മറ്റ് സ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പ്രധാനമായും പകരുന്നത്. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നി, പന്നി തുടങ്ങിയ മൃഗങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.ചിലരിൽ ഛർദ്ദിയും തൊലിപ്പുറത്ത് തിണർപ്പും കണ്ടേക്കാം. ഗുരുതരമായ കേസുകളിൽ അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടാകുകയും കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി മരണം സംഭവിക്കുകയും ചെയ്യുന്നു. കൃത്യസമയത്ത് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക എന്നതാണ് നിലവിലെ പ്രധാന പ്രതിരോധ മാർഗ്ഗം. ജന്തുജന്യ രോഗമായതിനാൽ ശരിയായി പാകം ചെയ്ത മാംസം മാത്രം ഉപയോഗിക്കുക, രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക, ഐസലേഷൻ വിഭാഗത്തിൽ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് പ്രതിരോധത്തിനുള്ള ഫലപ്രദമായ വഴികൾ. വായു, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവയിലൂടെ ഈ വൈറസ് പകരുന്നില്ല എന്നത് ഒരു ആശ്വാസകരമായ കാര്യമാണ്. അതുകൊണ്ട് തന്നെ ശരിയായ മുൻകരുതലുകൾ സ്വീകരിച്ചാൽ രോഗപ്പകർച്ച ഫലപ്രദമായി തടയാൻ സാധിക്കും.

എബോള ഭീതിയിൽ ആഫ്രിക്കൻ രാജ്യങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സഹായങ്ങൾ എത്രയും വേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര നടപടി. വൈറസിന്റെ ഏറ്റവും അപകടകരവും അപൂർവവുമായ വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്.രോഗബാധമൂലം ഇവിടെ 88 മരണങ്ങളും, 336-ഓളം സംശയാസ്പദമായ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഈ വകഭേദത്തിന് അംഗീകൃത വാക്‌സിനുകളോ കൃത്യമായ ചികിത്സാരീതികളോ ലഭ്യമല്ല. പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം, ഛർദി ശരീരത്തിൽ നിന്നും രക്തം ഒഴുകിപ്പോകൽ എന്നിവയാണ് വൈറസിന്റെ രോഗലക്ഷണങ്ങൾ.നിലവിൽ ചികിത്സ ലഭ്യമല്ലാത്തതിനാൽ രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം.രോഗബാധിത പ്രദേശങ്ങളിൽനിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുക, കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ യുഗാണ്ട, ഡി.ആർ. കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന യുഎസ് ഇതര പാസ്പോർട്ട് ഉടമകൾക്ക് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവ കർക്കശമാക്കിയിട്ടുണ്ട്.

പാർക്കിംഗ് ഏരിയയിൽ മൊബൈൽ വെളിച്ചത്തിൽ പ്രസവം.

ഹരിയാനയിലെ ഫരീദാബാദിൽ പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവം നമ്മളെ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ദയനീയാവസ്ഥയെ തുറന്നുകാണിക്കുന്ന മറ്റൊരു മുന്നറിയിപ്പ് മാത്രമായി വീണ്ടും മാറുന്നു. മുപ്പത് ബെഡുകളുള്ള ഒരു പ്രധാന ആശുപത്രിയുടെ ഗേറ്റുകൾ അടഞ്ഞുകിടക്കുകയും, അടിയന്തര ഘട്ടത്തിൽ വൈദ്യസഹായം നൽകാൻ ആരുമില്ലാതെ വരികയും ചെയ്തത് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ, ഒരു ആശുപത്രി പാർക്കിംഗിൽ കിടന്ന് പ്രസവിക്കേണ്ടി വന്ന ബാലേഷ് എന്ന യുവതിയുടെ അവസ്ഥ പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനകരമാണ്. ഒരു ജീവൻ ഭൂമിയിലേക്ക് എത്തുമ്പോൾ നൽകേണ്ട പരിഗണനയും സുരക്ഷിതത്വവും ഉറപ്പാക്കാൻ പോലും സാധിക്കാത്ത വിധം അനാസ്ഥ പടർന്നുപിടിച്ചിരിക്കുന്നു എന്നത് ഗൗരവകരമായ ചിന്തകൾക്ക് വഴിമരുന്നിടുന്നു. ഇവിടെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടത് നമ്മുടെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ചാണ്. അർദ്ധരാത്രിയിൽ സഹായത്തിനായി ഗേറ്റിൽ മുട്ടിവിളിച്ചിട്ടും തുറക്കാൻ ആരുമില്ലാതിരുന്നതും, ഡ്യൂട്ടിയിലുണ്ടാകേണ്ട ഡോക്ടർമാരും നഴ്സുമാരും അപ്രത്യക്ഷമായതും വലിയ വീഴ്ച തന്നെയാണ്. ഭാഗ്യം കൊണ്ടും ബന്ധുക്കളുടെ മനക്കരുത്ത് കൊണ്ടും മാത്രമാണ് ആ അമ്മയും കുഞ്ഞും ഇന്ന് സുരക്ഷിതരായിരിക്കുന്നത്. എന്നാൽ എല്ലാ സാഹചര്യങ്ങളിലും ഇതാകണമെന്നില്ല ഫലം. പ്രസവം പോലുള്ള അങ്ങേയറ്റം സങ്കീർണ്ണമായ ഒരു ശാരീരിക അവസ്ഥയിൽ ശാസ്ത്രീയമായ ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നത് മനുഷ്യത്വരഹിതമാണ്. ആശുപത്രി ജീവനക്കാരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം ഇത്തരം സംഭവങ്ങൾ അവസാനിക്കില്ല, മറിച്ച് വ്യവസ്ഥാപിതമായ മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്.ഈ സംഭവം സമൂഹത്തിന് നൽകുന്ന ഏറ്റവും വലിയ അവബോധം ആരോഗ്യ സംവിധാനങ്ങളിൽ സാധാരണക്കാർക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചാണ്. അടിയന്തര വൈദ്യസഹായം എന്നത് ഒരു പൗരന്റെ മൗലികാവകാശമാണ്. ഇത്തരം സന്ദർഭങ്ങളിൽ നിശബ്ദത പാലിക്കുന്നതിന് പകരം ചോദ്യം ചെയ്യാനും ഉത്തരവാദിത്തപ്പെട്ട അധികാരികളെ അറിയിക്കാനും പൊതുജനങ്ങൾ തയ്യാറാകണം. ഓരോ ഗ്രാമത്തിലെയും ആരോഗ്യ കേന്ദ്രങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്കും വലിയ പങ്കുണ്ട്. രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ പൊതുവിടങ്ങളിൽ പ്രദർശിപ്പിക്കുക എന്നിവ പ്രധാനമാണ്. ഇത്തരം അനാസ്ഥകൾ ഇനിയൊരു കുടുംബത്തിനും ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെയുള്ള ഇടപെടലുകൾ അനിവാര്യമാണ്.

വെറുമൊരു പ്രഭാതഭക്ഷണമല്ല; ഇതൊരു വികാരമാണ്! ചെന്നൈയിലെ ഇഡ്ഡലിപ്പെരുമ

ചെന്നൈ നഗരത്തിന്റെ പ്രഭാതങ്ങൾക്ക് ഒരു പ്രത്യേക താളമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ തിരക്കിനിടയിലും തെരുവോരങ്ങളിലെ ചെറിയ തട്ടുകടകളിലും ഉയരുന്ന ആവി പറക്കുന്ന ഇഡ്ഡലിയുടെ മണം ആ നഗരത്തിന്റെ ഉണർവാണ്. തമിഴ് ജനതയ്ക്ക് ഇഡ്ഡലി എന്നത് വെറുമൊരു ഭക്ഷണമല്ല, മറിച്ച് തലമുറകളായി കൈമാറി വരുന്ന ഒരു വികാരമാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഈ വിഭവം ചെന്നൈയുടെ സാംസ്കാരിക അടയാളമായി ഇന്ന് മാറിയിരിക്കുന്നു. ലളിതമെന്ന് തോന്നുമെങ്കിലും ഇഡ്ഡലിയുടെ പിന്നിൽ കൃത്യമായ പാചകതന്ത്രമുണ്ട്. അരിയും ഉഴുന്നും പാകത്തിന് കുതിർത്ത് അരച്ച്, കൃത്യമായ സമയം പുളിപ്പിക്കാൻ വച്ചതിനുശേഷം ആവിയിൽ വേവിച്ചെടുക്കുമ്പോഴാണ് ആ പഞ്ഞിപോലുള്ള മൃദുത്വം ലഭിക്കുന്നത്. ചെന്നൈയിലെ വീട്ടുമുറ്റങ്ങളിൽ വിരുന്നുകാരെ സ്വീകരിക്കുന്നതിൽ ഇഡ്ഡലിക്കും ഫിൽട്ടർ കോഫിക്കുമുള്ള സ്ഥാനം ഇന്നും മാറ്റമില്ലാതെ തുടരുന്നു. സാമ്പാറും ചമ്മന്തിയും മാത്രമല്ല, പരിപ്പ് പൊടിയും നല്ലെണ്ണയും ചേർത്തുള്ള ഇഡ്ഡലി കോമ്പിനേഷനുകൾ ചെന്നൈയിലെ ഓരോ ഭക്ഷണശാലയിലും വ്യത്യസ്തമായ രുചി അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. രുചിയേക്കാളേറെ ഇഡ്ഡലിയെ പ്രിയപ്പെട്ടതാക്കുന്നത് അതിന്റെ ആരോഗ്യഗുണങ്ങളാണ്. എണ്ണ ഒട്ടും ചേർക്കാതെ ആവിയിൽ വേവിക്കുന്നതിനാൽ ദഹനപ്രക്രിയയ്ക്ക് ഇത് ഏറെ ഉത്തമമാണ്. പ്രോട്ടീനും കാർബോഹൈഡ്രേറ്റും കൃത്യമായ അളവിൽ അടങ്ങിയ ഈ വിഭവം ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. ഒരു നഗരത്തിന്റെ പാരമ്പര്യവും ആരോഗ്യവും ഒരേപോലെ കാത്തുസൂക്ഷിക്കുന്ന ഇഡ്ഡലി സംസ്കാരം ചെന്നൈയെ ലോക ഭൂപടത്തിൽ തന്നെ സവിശേഷമായ ഒരിടമാക്കി മാറ്റുന്നു.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്..ഭീതി പരത്തി ഹാന്റ വൈറസ്!

ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് ഹാന്റ വൈറസ് വാർത്തകളിൽ നിറയുകയാണ്. എം വി ഹോണ്ടിയസ് എന്ന ക്രൂസ് കപ്പലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളാണ് ഈ വൈറസിനെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയത്. കപ്പലിലുണ്ടായ ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്‌തിട്ടുണ്ട്.സാധാരണ വൈറസ് ബാധകളിൽ നിന്ന് വ്യത്യസ്തമായി, എലികളിലൂടെയും മറ്റുമാണ് (Rodents) ഇത് മനുഷ്യരിലേക്ക് എത്തുന്നത്. ആദ്യകാലങ്ങളിൽ എലികളിൽ നിന്ന് എലികളിലേക്ക് വ്യാപിച്ചിരുന്ന ഈ രോഗം ഇന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ്.പ്രധാനമായും എലികളുടെ വിസർജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. അമിതമായ പനിയും വിറയലും,പേശിവേദന (പ്രത്യേകിച്ച് തുടകൾ, ഇടുപ്പ്, പുറംഭാഗം എന്നിവിടങ്ങളിൽ).തലവേദന, ക്ഷീണം, വയറുവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. നിലവിൽ ഹാന്റ വൈറസിന് ലക്ഷണങ്ങൾ ഇല്ല.തീവ്രപരിചരണവും 24 മണിക്കൂർ നിരീക്ഷണവും മാത്രമാണ് ചികിത്സ.എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് ഹാന്റ വൈറസിൽ നിന്നുള്ള ഏക പ്രതിരോധ മാർഗം. നിലവിൽ 149 യാത്രക്കാരുമായി വെസ്റ്റ് ആഫ്രിക്കൻ തീരത്തുള്ള കപ്പലിൽ ഇന്ത്യൻ ജീവനക്കാരുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.ആദ്യ മരണം റിപ്പോർട്ട് ചെയ്‌ത ശേഷവും 12 ദിവസത്തോളം കപ്പലിൽ ഐസൊലേഷൻ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച യാത്രക്കാർ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ നടന്നതായി ആരോപിക്കുന്നു. പിന്നീട് ആദ്യ മരണം സംഭവിച്ചപ്പോൾ “സ്വാഭാവിക മരണം” എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്.കേപ് വെർഡെ തീരത്ത് കപ്പൽ നിരീക്ഷണത്തിൽ തുടരവെ വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

എസി ആശ്വാസമോ അപകടമോ? ഉപയോഗത്തിലെ പിഴവുകൾ ആരോഗ്യത്തിന് തിരിച്ചടിയാകുമ്പോൾ

തീഷ്ണമായ വേനൽച്ചൂടിൽ നിന്ന് രക്ഷനേടാൻ എയർ കണ്ടീഷണറുകൾ ഇന്ന് നമ്മുടെ ദിനചര്യയിലെ ഒരു അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്. എന്നാൽ പൊള്ളുന്ന വെയിലിൽ നിന്ന് വിയർപ്പോടെ നേരിട്ട് എസി മുറിയിലേക്ക് കയറുന്ന ശീലം ആരോഗ്യത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനമായ തർമ്മോറെഗുലേഷൻ പെട്ടെന്നുള്ള ഈ താപനില വ്യത്യാസം മൂലം തകരാറിലാകാൻ സാധ്യതയുണ്ട്. വെയിലത്ത് ഏറെ നേരം ചെലവഴിച്ചതിന് ശേഷം ശരീരം വിയർപ്പിലൂടെയും രക്തക്കുഴലുകളുടെ വികാസത്തിലൂടെയും ചൂട് നിയന്ത്രിക്കാൻ ശ്രമിക്കുന്ന അവസ്ഥയിലാണ്. ഈ ഘട്ടത്തിൽ അതിശൈത്യമുള്ള എസി അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറുമ്പോൾ ശരീരം കടുത്ത സമ്മർദ്ദത്തിലാകുന്നു. ഇതിന്റെ ഫലമായി മൂക്കടപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം പോലുള്ള ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. കൂടാതെ തലവേദന, സൈനസ് പ്രശ്നങ്ങൾ, ആസ്തമയുടെ ലക്ഷണങ്ങൾ എന്നിവയും ശക്തമാകാൻ സാധ്യതയുണ്ട്. എസി വായുവിലെ ഈർപ്പം കുറവായതിനാൽ ചർമ്മവും ശ്വാസകോശത്തിലെ ശ്ലേഷ്മ സ്തരങ്ങളും വരണ്ടുപോകുന്നതും സാധാരണമാണ്. എസി ഉപയോഗിച്ചതിന് ശേഷം ഉണ്ടാകുന്ന ചുമയോ തൊണ്ടവേദനയോ പലരും അണുബാധയായി കരുതാറുണ്ടെങ്കിലും, പല സാഹചര്യങ്ങളിലും ഇത് വായുവിലെ ഈർപ്പമില്ലായ്മയുടേതാണ്. ഇതിന് പുറമെ, വൃത്തിയാക്കാത്ത എസി ഫിൽട്ടറുകൾ പൊടിപടലങ്ങളും സൂക്ഷ്മാണുക്കളും പരത്തുന്നതിനാൽ ഇൻഡോർ വായു മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും വർധിപ്പിക്കാൻ ഇടയാക്കുന്നു. വേനൽക്കാലത്ത് എസി സുരക്ഷിതമായി ഉപയോഗിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വെയിലത്ത് നിന്ന് വന്ന ഉടനെ എസി മുറിയിലേക്ക് കയറാതെ, ശരീരത്തിന്റെ താപനില സാധാരണ നിലയിലാകാൻ കുറച്ച് സമയം നൽകുന്നത് നല്ലതാണ്. എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ നിലനിർത്തുന്നത് ശരീരത്തിന് അനുയോജ്യമായ ഒരു സമതുലിതാവസ്ഥ നൽകുന്നു. എസിയിൽ നിന്നുള്ള തണുത്ത കാറ്റ് നേരിട്ട് ശരീരത്തിലേക്ക് പതിക്കുന്നത് ഒഴിവാക്കണം. എസി മുറിയിലായാലും ശരീരത്തിലെ ഈർപ്പം നിലനിർത്താൻ ആവശ്യമായത്ര വെള്ളം കുടിക്കുന്നത് നിർബന്ധമാണ്. ഫിൽട്ടറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്നതിലൂടെ വായുവിന്റെ ഗുണമേന്മ ഉറപ്പാക്കാം. രാത്രിയിൽ സ്ലീപ്പ് മോഡ് ഉപയോഗിക്കുന്നത് അമിതമായ തണുപ്പ് ഒഴിവാക്കാൻ സഹായിക്കും.ചൂടിനെ പ്രതിരോധിക്കാൻ എയർ കണ്ടീഷണറുകൾ ആവശ്യമായെങ്കിലും, അവ ഉപയോഗിക്കുന്ന രീതിയാണ് ആരോഗ്യത്തെ നിർണ്ണയിക്കുന്നത്. മിതത്വവും മുൻകരുതലുകളും പാലിച്ചാൽ എസി ഉപയോഗം സുരക്ഷിതമാക്കാം. വിട്ടുമാറാത്ത പനിയോ ശ്വാസതടസ്സമോ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വൈകാതെ വൈദ്യസഹായം തേടുന്നതാണ് ഉചിതം.j

ഫിറ്റ്നസ് പ്രേമികള്‍ അറിയാന്‍; രാവിലെയോ വൈകുന്നേരമോ വര്‍ക്ക് ഔട്ട് ചെയ്യാന്‍ അനുയോജ്യം?

ഫിറ്റായ ശരീരവും ഊര്‍ജ്ജസ്വലമായ ജീവിതവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ വ്യായാമം അനിവാര്യമാണ്. എന്നാല്‍ പലരെയും കുഴപ്പിക്കുന്ന ചോദ്യമാണ് ‘ഏത് സമയത്ത് വര്‍ക്ക് ഔട്ട് ചെയ്യണം?’ എന്നത്. രാവിലെ ഉന്മേഷത്തോടെ തുടങ്ങണോ അതോ വൈകുന്നേരം ജോലി കഴിഞ്ഞ് സ്‌ട്രെസ്സ് മാറ്റാന്‍ ജിമ്മില്‍ പോകണോ? ഫിറ്റ്നസ് വിദഗ്ധനായ കുശ് പാല്‍ സിങ് ഇതിനെക്കുറിച്ച് പങ്കുവെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍ നോക്കാം. വര്‍ക്ക് ഔട്ടിനായി രാവിലെ തന്നെ സമയം തിരഞ്ഞെടുക്കുന്നത് സ്ഥിരമായി ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഉന്മേഷത്തില്‍ ഉണര്‍ന്നിരിക്കുന്ന ഉടന്‍ വ്യായാമം ചെയ്യുന്നത് ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും.മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. എന്നാല്‍ രാവിലെ സമയത്ത് ശരീരത്തിലെ ഊര്‍ജ്ജം കുറവായിരിക്കുമെന്നതിനാല്‍ മിതമായ തീവ്രതയിലുള്ള വ്യായാമമാണ് വേണ്ടതെന്നും കുശ് പാല്‍ സിങ് അഭിപ്രായപ്പെട്ടു. ശരീരം കൂടുതല്‍ ചൂട് പിടിച്ചും വഴക്കമുള്ളതുമായിരിക്കുന്ന സമയമാണ് വൈകുന്നേരം. അതിനാല്‍ കഠിനമായ വ്യായാമം താങ്ങാനുള്ള ശേഷിയും ഈ സമയത്ത് ശരീരത്തിന് ഉണ്ടാകും. ദിവസത്തെ മുഴുവന്‍ മാനസിക സമ്മര്‍ദ്ദവും ഇല്ലാതാക്കാന്‍ വൈകുന്നേരത്തെ വര്‍ക്ക് ഔട്ടിലൂടെ സാധിക്കും.എന്നാല്‍ ഈ വര്‍ക്ക് ഔട്ട് തുടക്കത്തില്‍ ഉറക്കത്തിനെ ബാധിക്കുമെന്നാണ് കുശ് പാല്‍ സിങ് പറയുന്നത്. ശരിയായ ഉറക്കം ലഭിക്കാന്‍ ശരീരം ഇതുമായി പൊരുത്തപ്പെടേണ്ട സമയം അനിവാര്യമാണ്.എന്നാല്‍ വൈകുന്നേരത്തെ വ്യായാമം സ്ഥിരതയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഏത് സമയത്ത് ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് എത്ര കൃത്യമായി ചെയ്യുന്നു എന്നത്.’ വ്യായാമം ചെയ്യുന്നതിനായി ഓരോരുത്തരുടെയും ജീവിതശൈലിക്കും ശരീരപ്രകൃതിക്കും അനുസരിച്ചുള്ള സമയം തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ആശങ്ക വിതച്ച് വർക്ക് ഔട്ടിനിടെയുണ്ടാകുന്ന മരണങ്ങൾ.. ജിം പ്രേമികൾ അറിയേണ്ട റെഡ് സിഗ്നലുകൾ ?

ശരീരസൗന്ദര്യവും ഫിറ്റ്‌നസും നിലനിർത്തുക എന്നത് ഇന്നത്തെ കാലത്ത് യുവാക്കളുടെ ഒരു ഹരമാണ്. അതുകൊണ്ടുതന്നെ നാടുതോറും ഇന്ന് ജിമ്മുകളുണ്ട് . എന്നാൽ കുറച്ചു ദിവസങ്ങളായി വ്യായാമത്തിനിടെ ആളുകൾ കുഴഞ്ഞുവീണു മരിക്കുന്ന വാർത്തകൾ ആശങ്ക വിതയ്ക്കുകയാണ്.വ്യായാമം ആരോഗ്യത്തിന് നല്ലതാണ്, എന്നാൽ അത് പരിധി വിടുമ്പോൾ? കശ്മീരിലെ യുവാവിന്റെ മരണം മുതൽ നാഗ്‌പൂരിലെ 23 കാരന് സംഭവിച്ച മസ്തിഷ്കാഘാതം വരെ.. മറ്റുള്ളവരെ കാണിക്കാനായി ശരീരത്തിന് താങ്ങാൻ കഴിയുന്നതിലപ്പുറം ഭാരം ഉയർത്തുന്നത് ഹൃദയമിടിപ്പിലെ താളപ്പിഴകൾക്കും രക്തധമനികൾ പൊട്ടുന്നതിനും കാരണമാകും.തീവ്രമായ വ്യായാമം ചെയ്യുമ്പോൾ ഹൃദയം വേഗത്തിൽ രക്തം പമ്പ് ചെയ്യാൻ ശ്രമിക്കുന്നു.അമിത മർദ്ദം കൊടുക്കുന്നതിലൂടെ രക്തക്കുഴലുകളിൽ നേരിയ തടസ്സങ്ങൾ ഉണ്ടെങ്കിൽ ഈ മർദ്ദം താങ്ങാനാവാതെ ധമനികൾ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യാം. ഇത് പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.കൂടാതെ,ജിമ്മിൽ പോകുന്നതുകൊണ്ട് മാത്രം ഒരാൾ പൂർണ്ണ ആരോഗ്യവാനാകില്ല. അനാരോഗ്യകരമായ ഭക്ഷണരീതിയും കൊളസ്ട്രോളും വ്യായാമത്തിനിടെ വില്ലനാകാം. തീർന്നില്ല, പെട്ടെന്ന് മസിൽ വളർത്താനായി യുവാക്കൾ ആശ്രയിക്കുന്ന പ്രോട്ടീൻ സപ്ലിമെന്റുകളും സ്റ്റിറോയിഡുകളും വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. ശാസ്ത്രീയമായ അറിവില്ലാതെയും വിദഗ്ധ നിർദ്ദേശമില്ലാതെയും ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിക്കും. ഇനി ശരീരം നൽകുന്ന ‘റെഡ് സിഗ്നലുകളായനെഞ്ചുവേദന അല്ലെങ്കിൽ വല്ലാത്ത അസ്വസ്ഥത,അമിതമായ കിതപ്പും ശ്വാസംമുട്ടലും,തലകറക്കം അല്ലെങ്കിൽ ബോധക്ഷയം അനുഭവപ്പെടുക,കഠിനമായ തലവേദന ഛർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വ്യായാമം നിർത്തണം. ആദ്യമായി ജിമ്മിൽ പോകുന്നതിന് മുൻപ് സുരക്ഷ ഉറപ്പാക്കുന്നതിനായി ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്.ഇസിജി, സ്ട്രെസ് ടെസ്റ്റ് എന്നിവ നടത്തി ഹൃദയാരോഗ്യം ഉറപ്പുവരുത്തുക,ഒരു സർട്ടിഫൈഡ് ട്രെയിനറുടെ കീഴിൽ മാത്രം വ്യായാമം തുടങ്ങുക, പ്രകൃതിദത്തമായ ഭക്ഷണത്തിന് മുൻഗണന നൽകുക,കൃത്യമായ ഉറക്കവും വിശ്രമവും.ദിവസവും 30-45 മിനിറ്റ് മിതമായ രീതിയിൽ വ്യായാമം ചെയ്യുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

വേദനസംഹാരികളുടെ അമിതോപയോഗം: കരളിന് നിശ്ശബ്ദ ഭീഷണി

വേദനയെന്നത് ശരീരത്തിന്റെ മുന്നറിയിപ്പാണ്, പക്ഷേ അതിനെ നിശ്ശബ്ദമാക്കാൻ നമ്മൾ പലപ്പോഴും ഉടൻ തേടുന്നത് ഒരു ഗുളികയാണ്. തലവേദനയോ വയറുവേദനയോ വന്നാൽ ഡോക്ടറെ സമീപിക്കാതെ സ്വമേധയാ മരുന്ന് വാങ്ങി കഴിക്കുന്നത് ഇന്നത്തെ ജീവിതശൈലിയുടെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ ഈ ചെറുതായി തോന്നുന്ന ശീലം തന്നെ കരളിനെ പതുക്കെ ബാധിക്കുന്ന അപകടകരമായ വഴിയാകാമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. തലവേദനയോ വയറുവേദനയോ വന്നാൽ ഡോക്ടറെ സമീപിക്കാതെ സ്വമേധയാ മരുന്ന് വാങ്ങി കഴിക്കുന്ന പ്രവണത സാധാരണമാണ്. നിർദേശിച്ച അളവിലും ശരിയായ രീതിയിലും ഉപയോഗിച്ചാൽ വേദനസംഹാരികൾ സുരക്ഷിതവും ഫലപ്രദവുമാണ്. എന്നാൽ നിയന്ത്രണമില്ലാതെ, സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുന്നത് ഡോസ് അമിതമാകാൻ ഇടയാക്കുകയും തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വേദനസംഹാരികളുടെ അമിത ഉപയോഗവും കരളിനുള്ള കേടുപാടുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനം Therapeutic Advances in Gastroenterology ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരുന്നുകളുടെ സ്വാധീനത്താൽ ഉണ്ടാകുന്ന കരളിനുള്ള കേടുപാടുകളെ “ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി” (DILI) എന്നാണ് വിളിക്കുന്നത്. ഉപയോഗിക്കുന്ന മരുന്നിന്റെ സ്വഭാവം അനുസരിച്ച് അപകടസാധ്യതയും മാറുന്നു. ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നുകളെ വിഘടിപ്പിച്ച് പുറത്താക്കുന്നതിൽ കരളിന് നിർണായക പങ്കുണ്ട്. എന്നാൽ സ്ഥിരമായി കൂടിയ അളവിൽ മരുന്നുകൾ കഴിക്കുമ്പോൾ ഈ പ്രക്രിയ തകരാറിലാകുകയും അത് ക്രമേണ കരളിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇതുവഴി ഗുരുതരമായ കരൾരോഗങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുവേ വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരികളിൽ പ്രധാനപ്പെട്ടത് പാരസീറ്റമോളാണ്. നിർദേശിച്ച അളവിൽ അത് സുരക്ഷിതമാണെങ്കിലും അമിതമായി കഴിക്കുമ്പോൾ കരളിന് വലിയ നാശം സംഭവിക്കും. കരൾരോഗമുള്ളവർ, മദ്യപാനം ചെയ്യുന്നവർ, പാരസീറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകളും ഒരുമിച്ച് ഉപയോഗിക്കുന്നവർ എന്നിവർക്കാണ് അപകടസാധ്യത കൂടുതൽ. വിദഗ്ധർ പറയുന്നതനുസരിച്ച് പാരസീറ്റമോളിനെ അപേക്ഷിച്ച് ഐബുപ്രൂഫൻ കുറച്ചുകൂടി സുരക്ഷിതമായേക്കാം, എന്നാൽ അത് പൂര്‍ണമായും അപകടരഹിതമല്ല. New England Journal of Medicine പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം ഡൈക്ലോഫിനാക് പോലുള്ള ചില വേദനസംഹാരികൾ കരളിനെ വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ളവയാണ്. ദീർഘകാല ഉപയോഗം കൂടുതൽ അപകടകരമാണ്. അമിത ക്ഷീണം, ഓക്കാനം, ഛർദി, കണ്ണിനും ചർമത്തിനും മഞ്ഞനിറം, ഇരുണ്ട നിറത്തിലുള്ള മൂത്രം, അടിവയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ വൈകാതെ ഡോക്ടറെ സമീപിക്കണം. ഇത്തരം ലക്ഷണങ്ങൾ കരളിന്റെ പ്രശ്നങ്ങൾക്ക് സൂചനയായിരിക്കാം. മരുന്നുകൾ ഉപയോഗിക്കുമ്പോൾ ലേബൽ കൃത്യമായി വായിക്കുകയും നിർദേശിച്ച അളവിൽ മാത്രം കഴിക്കുകയും വേണം. ഒരേ ഘടകമുള്ള പല മരുന്നുകളും ഒരുമിച്ച് കഴിക്കരുത്. വേദനസംഹാരികൾ കഴിക്കുമ്പോൾ മദ്യപാനം ഒഴിവാക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ ദീർഘകാലം മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും സ്ഥിരമായി വേദന അനുഭവപ്പെടുന്നവർ ചികിത്സ തേടുകയും വേണം. വേദന കുറയ്ക്കാനായി കഴിക്കുന്ന ഒരു ചെറിയ ഗുളിക പോലും തെറ്റായ രീതിയിൽ ഉപയോഗിക്കുമ്പോൾ കരളിന് വലിയ ഭീഷണിയാകാം. അതിനാൽ സ്വയം ചികിത്സ ഒഴിവാക്കി, അറിവോടെയും നിയന്ത്രണത്തോടെയും മരുന്നുകൾ ഉപയോഗിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിനുള്ള പ്രധാന ഘടകമാണ്.