ടീച്ചർക്കായി സേതു ഡെഡിക്കേറ്റ് ചെയ്ത ഗാനം ഏറ്റെടുത്ത് ആരാധകർ; ഹിറ്റായി ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനം

മലയാള സിനിമയിൽ വിസ്മയം തീർത്ത ആ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു! ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രേക്ഷകരെ പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ‘റേഡിയോ നോസ്റ്റാൾജിയ’യുമായാണ് ഈ പാട്ടിൻ്റെ വരവ്.ഗാനം ആലപിച്ചത് കപിൽ കപിലനും നേഹ നായരുമാണ്. മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്‌സും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം,സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.വയനാടിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചിത്രം ഏപ്രിലിൽ തീയറ്ററുകളിലേക്ക് എത്തും.

ആഗോള രാഷ്ട്രീയത്തിൽ കനൽ എരിയുന്നു ; സുരക്ഷിത താവളം തേടി സ്വർണം

ആഗോള രാഷ്ട്രീയ വേദിയിൽ അനിശ്ചിതത്വങ്ങൾ പുകയുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സർവകാല റെക്കോർഡുകളിലേക്ക് കുതിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും സാമ്പത്തിക അസ്ഥിരതയുമാണ് നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് അടുപ്പിക്കുന്നത്. പ്രധാനമായും മിഡിൽ ഈസ്റ്റിൽ ഇറാനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള സൈനിക നീക്കങ്ങൾ ശക്തമായതും, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഭാഗിക നിയന്ത്രണങ്ങളും ആഗോള വിപണിയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനുപുറമെ നാല് വർഷമായി തുടരുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത് തുടരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ മറികടക്കാൻ റഷ്യ സ്വർണശേഖരത്തെ ആശ്രയിക്കുന്നതും വിപണിയിലെ ചലനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര-സാങ്കേതിക യുദ്ധവും ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ചൈന, കസാക്കിസ്ഥാൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ നീക്കങ്ങളും സ്വർണത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.വിദേശ ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നത് വിപണിയിൽ വലിയ ഡിമാൻഡ് സൃഷ്ടിക്കുന്നു. ഓഹരി വിപണികൾ തകരുകയും കറൻസികളുടെ മൂല്യം ഇടിയുകയും ചെയ്യുന്ന ഘട്ടത്തിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം മാറുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യത്തകർച്ചയും വിവാഹ സീസണുകളിലെ വർധിച്ച ആവശ്യകതയും വിലക്കയറ്റത്തിന്റെ ആഘാതം വർധിപ്പിക്കുകയാണ്. ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന രാഷ്ട്രീയ തർക്കങ്ങൾ പോലും സാധാരണക്കാരന്റെ ജീവിതച്ചെലവിനെ നേരിട്ട് ബാധിക്കുന്ന അവസ്ഥയാണിന്ന്. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ മനുഷ്യൻ ഇന്നും ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന സുരക്ഷിത താവളമായി ഈ മഞ്ഞലോഹം നിലകൊള്ളുന്നു.

ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ‘ദുരന്ധർ 2’ ഒരാഴ്ചയ്ക്കുള്ളിൽ ആയിരം കോടി ക്ലബ്ബിൽ

​പ്രമുഖ സംവിധായകൻ ആദിത്യ ധറും സൂപ്പർ താരം രൺവീർ സിംഗും ഒന്നിച്ച ‘ധുരന്ധർ 2 ആഗോള ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചിരിക്കുന്നു. റിലീസ് ചെയ്ത് വെറും ഏഴു ദിവസങ്ങൾക്കുള്ളിൽ ആയിരം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ട ചിത്രം, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന ഖ്യാതി സ്വന്തമാക്കി. ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ 18 ദിവസങ്ങൾ കൊണ്ട് സ്ഥാപിച്ച റെക്കോർഡിനെയാണ് ഈ പാൻ-ഇന്ത്യൻ സ്പൈ ത്രില്ലർ വെറും ഒരാഴ്ച കൊണ്ട് മറികടന്നത്. ഈ വിജയത്തോടെ ഷാരൂഖ് ഖാനും പ്രഭാസിനും ശേഷം ആയിരം കോടി ക്ലബ്ബിൽ രണ്ട് ചിത്രങ്ങളുള്ള മൂന്നാമത്തെ ഇന്ത്യൻ താരമെന്ന പദവി രൺവീർ സിംഗ് കരസ്ഥമാക്കി. കറാച്ചി അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തെത്തുടർന്ന് നിർമ്മാതാക്കൾ അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര കാർ രൺവീർ സിംഗിന് സമ്മാനമായി നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജയസൂര്യയുടെ ‘കത്തനാർ’ വരുന്നു; മന്ത്രവാദവും മായക്കാഴ്ചകളുമായി ടീസർ മാർച്ച് 31-ന്

​മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ ‘കത്തനാർ – ദ വൈൽഡ് സോർസറർ’ എന്ന ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് പുറത്ത്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ ട്രെയിലർ മാർച്ച് 31-ന് റിലീസ് ചെയ്യും. ‘ഹോം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയുടെ സാങ്കേതിക മികവിനെ ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്.​ഐതിഹ്യവും സാങ്കേതികതയും ഒന്നിക്കുമ്പോൾ​കടമറ്റത്ത് കത്തനാരെന്ന ഐതിഹാസിക കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം, ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന ‘വെർച്വൽ പ്രൊഡക്ഷൻ’ (Virtual Production) സാങ്കേതികവിദ്യ പൂർണ്ണമായും ഉപയോഗിച്ച് നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ സിനിമകളിൽ ഒന്നാണ്. ​ജയസൂര്യയ്‌ക്കൊപ്പം തെന്നിന്ത്യൻ സൂപ്പർ താരം അനുഷ്ക ഷെട്ടി ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. കൂടാതെ പ്രഭുദേവ, വിനീത്, നിതീഷ് ഭരദ്വാജ്, സനൂപ് സന്തോഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആർ. രാമാനന്ദിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം നൽകുന്നത്.

രാഷ്ട്രീയവും കുടുംബവും ഇഴചേർന്ന മാസ്റ്റർപീസ്; ‘പ്രതിഛായ’ പ്രേക്ഷക ഹൃദയം കീഴടക്കുന്നു.

മലയാള സിനിമയിൽ തന്റെ വിജയയാത്ര പുതിയൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് നിവിൻ പോളി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘പ്രതിഛായ’ തിയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ്. വെറുമൊരു മാസ് പടം എന്നതിലുപരി, ആഴമുള്ള രാഷ്ട്രീയവും ഹൃദയസ്പർശിയായ കുടുംബബന്ധങ്ങളും കോർത്തിണക്കിയ പക്വതയാർന്നൊരു മേക്കിങ്ങാണ് ചിത്രത്തിന്റെ കരുത്ത്. റിലീസ് ദിനത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ നല്ല അഭിപ്രായങ്ങൾ ലഭിച്ചതോടെ ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി എന്നതിന്റെ തെളിവാണ്.ബി ഉണ്ണികൃഷ്ണൻ തന്നെ രചിച്ച തിരക്കഥയിലെ കാമ്പുള്ള സംഭാഷണങ്ങൾ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ തറയ്ക്കുന്നവയാണ്. അനാവശ്യമായ ബഹളങ്ങളില്ലാതെ, ഓരോ സീനിലും സംവിധായകൻ പുലർത്തിയ മിതത്വം അഭിനന്ദനാർഹമാണ്. ബാലചന്ദ്ര മേനോനും നിവിൻ പോളിയും ഒന്നിച്ചെത്തുന്ന കോമ്പിനേഷൻ രംഗങ്ങൾ ചിത്രത്തിന് ഒരു പ്രത്യേക പുതുമ നൽകുന്നു. ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ തുടങ്ങിയ വൻ താരനിരയും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. അവധിക്കാലമായതിനാൽ കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒരു കംപ്ലീറ്റ് പാക്കേജായി ‘പ്രതിഛായ’ മാറിയിരിക്കുകയാണ്.

ബോക്സ് ഓഫീസിൽ ‘ആട്’ തരംഗം; ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡുകൾ തിരുത്തി ആട് 3

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3: ‘ ബോക്സ് ഓഫീസിൽ വൻ വിജയമാണ് കാഴ്ച വെകുന്നത്.റിലീസ് ദിനം തന്നെ റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തി ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 23,000-ത്തോളം ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട്, ലാലേട്ടന്റെയും മമ്മൂക്കയുടെയും ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം റെക്കോർഡ് പട്ടികയിൽ പാപ്പനും പിള്ളേരും ഇടംപിടിച്ചു. ചിരിയും മാസ്സും മാത്രമല്ല, ഇത്തവണ അമ്പരപ്പിക്കുന്ന ഫാന്റസി ദൃശ്യവിരുന്നും ജയസൂര്യയും സംഘവും കാത്തുവെച്ചിട്ടുണ്ട്.ആരാധകരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കേരളത്തിലുടനീളം എക്സ്ട്രാ ഷോകൾ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.

സിനിമ ഇനി പോക്കറ്റിലും; സാങ്കേതിക വിസ്മയവുമായി ‘പകിട കളി’ തീയേറ്ററുകളിലേക്ക്.

ജോജു ജോർജ് ചിത്രം ‘പണി’യുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന നിഷാദ് ഹസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘പഗിട കളി’യുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി.പൂർണ്ണമായും ഐഫോണിൽ ചിത്രീകരിച്ചുവെന്ന പ്രത്യേകതയുള്ള ഈ ചിത്രം സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ഒന്നാണ്. കേരളത്തിൽ നടക്കുന്ന ഒരു കൊലപാതകവും അതിനെത്തുടർന്ന് ഒരു കുട്ടിയെ കാണാതാവുകയും ആ കേസന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് നീളുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അമല സുരേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും നിഷാദ് ഹസൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. വിനായക് ശരത് ചന്ദ്രൻ സംഗീതം നൽകിയ ചിത്രം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മാർച്ച് മാസത്തിൽ തീയേറ്ററുകളിലെത്തും

40-കാരനെ പ്രണയിക്കുന്ന 20-കാരി; വിന്റേജ് ലുക്കിൽ സൂര്യ, കൂട്ടിന് മമിതയും; ‘വിശ്വനാഥ് ആന്റ് സൺസ്’ ടീസർ പുറത്ത്

സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന വെങ്കി അറ്റ്‌ലൂരി ചിത്രം ‘വിശ്വനാഥ് ആന്റ് സൺസി’ന്റെ ആവേശകരമായ ടീസർ പുറത്തിറങ്ങി. 40 വയസ്സുകാരനായ നായകനും 20 വയസ്സുകാരിയായ നായികയും തമ്മിലുള്ള ഹൃദ്യമായ പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ‘ലക്കി ഭാസ്കറി’ന്റെ വൻ വിജയത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയിരിക്കും. ജി.വി. പ്രകാശ് കുമാർ സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2026 ജൂലൈ മാസത്തോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.

ചരിത്രം തിരുത്തി ഓസ്കാർ 2026ഹോളിവുഡ് കിഴടക്കി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന 98-ാമത് ഓസ്‌കർ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകളിൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പെടെയുള്ള പ്രധാന കാറ്റഗറികളിലെല്ലാം ഈ ചിത്രം മേധാവിത്വം പുലർത്തി.എന്നാൽ ഇ വിജയങ്ങൾക്കപ്പുറം , സിനിമാ ലോകത്തെ ചില കടുത്ത രീതികളെ മാറ്റിമറിച്ച പ്രഖ്യാപനങ്ങളാണ് ഇത്തവണ ഓസ്കാർ വേദി സാക്ഷ്യം വഹിച്ചത്.പുരസ്കാരപ്പട്ടികയ്ക്കപ്പുറം സിനിമയിലെ ചില വൻമതിലുകൾ തകർക്കപ്പെട്ടതാണ് ഈ വർഷത്തെ പ്രത്യേകത.പതിറ്റാണ്ടുകളായി പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന മികച്ച ഛായാഗ്രഹണ വിഭാഗത്തിൽ ഓട്ടം ഡ്യൂറൾഡ് അർക്കപോ എന്ന വനിത ചരിത്രത്തിലാദ്യമായി ഓസ്‌കർ സ്വന്തമാക്കി.സിന്നേഴ്സി’ലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ‘ഹാംനെറ്റി’ലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മികച്ച നടിയായ ജെസി ബക്ലി തന്റെ പുരസ്കാരം ലോകത്തിലെ എല്ലാ അമ്മമാർക്കുമായി സമർപ്പിച്ച ജെസി ബക്ലിയുടെ വാക്കുകൾ വേദിയിൽ വികാരനിർഭരമാക്കി.സാങ്കേതിക തികവിൽ ‘അവതാർ’ വിസ്മയിപ്പിച്ചപ്പോഴും, മനുഷ്യബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രങ്ങൾക്കാണ് ഇത്തവണ ഓസ്‌കർ വേദിയിൽ മുൻഗണന ലഭിച്ചത്.

പ്രിയദർശന്റെ നൂറാം സിനിമ… വീണ്ടും മോഹൻലാൽ മാജിക്കിന് തിരശ്ശീല ഉയരുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ ചില കൂട്ടുകെട്ടുകൾക്ക് ഒരു പ്രത്യേക തിളക്കമുണ്ട്. കാലം മാറിയാലും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു മാജിക്ക് അവയിൽ ഒളിഞ്ഞിരിക്കും. അത്തരത്തിലുള്ള ഏറ്റവും ശക്തമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലും. വർഷങ്ങളായി അനവധി ഓർമകളും ഹിറ്റ് സിനിമകളും സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നു—അതും പ്രിയദർശന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായ നൂറാം സിനിമയ്ക്കായി. നൂറ് സിനിമകൾ എന്ന അപൂർവ നേട്ടത്തിലേക്ക് എത്തുന്ന പ്രിയദർശൻ തൻ്റെ ആദ്യത്തെ സിനിമയിലെ നായകനെ തന്നെയാണ് തൻ്റെ നൂറാം സിനിമയിലും നായകനായി തിരഞ്ഞെടുക്കുന്നത് എന്ന പ്രത്യേകത ഇന സിനിമയ്ക്കുണ്ട്. കഥയും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ലെങ്കിലും, പതിവ് കോമഡി ശൈലിയിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കാലം മാറിയാലും ചില കൂട്ടുകെട്ടുകൾക്ക് മായാജാലം നഷ്ടപ്പെടില്ല. അതുപോലെ തന്നെ, പ്രിയദർശനും മോഹൻലാലും വീണ്ടും ഒരുമിക്കുമ്പോൾ മലയാള സിനിമയ്ക്ക് ഒരു പുതിയ ഓർമ്മ കൂടി ജനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.