കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ മെയ് 4 ഒരു നിമിത്തമായി മാറിയിരിക്കുകയാണ്. റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) നേതാവ് കെ.കെ രമയുടെ ഈ തെരഞ്ഞെടുപ്പ് വിജയം കേവലം ഒരു സീറ്റിലെ വിജയം മാത്രമല്ല, അത് നീതിക്ക് വേണ്ടിയുള്ള ഒരു വലിയ പോരാട്ടത്തിന്റെ വിജയമാണ്. ടി.പി ചന്ദ്രശേഖരന്റെ 14-ാം ചരമദിനത്തിൽ തന്നെ ഈ വിജയം വന്നെത്തിയെന്നുള്ളത് കാലത്തിന്റെ കാവ്യനീതിയായി രാഷ്ട്രീയ കേരളം വിലയിരുത്തുന്നു. “പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി!! കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു…” എന്ന രമയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
തന്റെ വിജയം സഖാവ് ടി.പി ചന്ദ്രശേഖരന് സമർപ്പിക്കുന്നു എന്നാണ് കെ.കെ രമ വൈകാരികമായി പ്രതികരിച്ചത്. 51 വെട്ടേറ്റ് വീണ ഒരു നേതാവിന്റെ ആശയങ്ങളെയും രാഷ്ട്രീയത്തെയും ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള ജനങ്ങളുടെ ശക്തമായ മറുപടിയാണിത് .കുലംകുത്തി എന്ന് വിളിച്ച് ആക്ഷേപിച്ചവർക്കും ഇല്ലാതാക്കാൻ ശ്രമിച്ചവർക്കും ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടി. ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് വേണ്ടി കേരളം നൽകിയ ഈ അംഗീകാരം ആ രാഷ്ട്രീയത്തിന് കിട്ടിയ വലിയ വിജയമാണ്. ആ പഴയ മുറിവുകൾക്ക് മേൽ ജനങ്ങൾ നൽകിയ ഈ സ്നേഹം കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ഒരു വലിയ താക്കീത് കൂടിയാണ്.
എൽ.ഡി.എഫിന് ഇത്തവണ നേരിടേണ്ടി വന്ന വലിയ തോൽവി അവർക്കുള്ള ഒരു ശിക്ഷയായിട്ടാണ് രമ കാണുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിച്ചത് കാണിക്കുന്നത് ജനങ്ങൾ രമയെയും ടി.പിയുടെ ആശയങ്ങളെയും എത്രത്തോളം ഹൃദയത്തോട് ചേർക്കുന്നു എന്നതാണ്. ഒഞ്ചിയത്ത് നിന്ന് തുടങ്ങിയ ഈ പോരാട്ടം ഇന്ന് കേരളമാകെ പടർന്നിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ നീതിക്ക് ഒപ്പമാണെന്ന് ഈ ഫലം ഒരിക്കൽ കൂടി തെളിയിക്കുന്നു. ഇത് വെറുമൊരു വോട്ടെടുപ്പ് ഫലമല്ല, മറിച്ച് പൊരുതുന്ന ഒരു സ്ത്രീക്കും അവരോടൊപ്പം നിൽക്കുന്ന ഒരു നാടിനും കിട്ടിയ നീതിയാണ്





