തൃശൂർ പാവറട്ടിയിൽ അതിഥി തൊഴിലാളികൾ പെട്ടെന്ന് കൂലി വർധനവ് ആവശ്യപ്പെട്ട് രംഗത്തിറങ്ങിയത് പ്രാദേശിക നിർമാണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാട്ടിൽ പോയി മടങ്ങിയെത്തിയ ഭൂരിഭാഗം തൊഴിലാളികളും നിലവിലുള്ള വേതനത്തിന് ജോലി ചെയ്യാൻ തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഹെൽപ്പർമാരുടെ ദിവസക്കൂലി 1400 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ തയാറായ മറ്റ് തൊഴിലാളികളെ പാവറട്ടി ബസ് സ്റ്റാൻഡിൽ വെച്ച് ഒരു വിഭാഗം തടഞ്ഞത് നേരിയ സംഘർഷാവസ്ഥയ്ക്ക് കാരണമായി. തുടർന്ന് പാവറട്ടി പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സിമന്റ്, കമ്പി ഉൾപ്പെടെയുള്ള കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്താൽ ബുദ്ധിമുട്ടുന്ന കരാറുകാർക്ക്, അതിഥി തൊഴിലാളികളുടെ ഈ പെട്ടെന്നുള്ള കൂലി വർധനവ് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങളും പോലീസും അടിയന്തരമായി ഇടപെടണമെന്നാണ് കരാറുകാരുടെ ആവശ്യം.





