മഴക്കുറവ് തിരിച്ചടി; ഇന്ത്യയിലെ അരിയുൽപ്പാദനത്തിൽ 20 വർഷത്തിനിടയിലെ വലിയ ഇടിവിന് സാധ്യത
മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവ് ഇത്തവണ ഇന്ത്യയുടെ അരിയുൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം 20 വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക ഇടിവായിരിക്കും ഇത്തവണ ഉണ്ടായേക്കുകയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം റെക്കോർഡ് 15.4 കോടി ടൺ അരി ഉൽപ്പാദിപ്പിച്ച സ്ഥാനത്ത് ഇത്തവണ ഏകദേശം ഒരു കോടി ടണ്ണിന്റെ കുറവുണ്ടാകാമെന്ന് റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി. കൃഷ്ണ റാവു പറഞ്ഞു. ഏകദേശം 6.5 ശതമാനത്തിന്റെ ഇടിവാണിത്. ജൂൺ ഒന്നിന് ആരംഭിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ രാജ്യത്ത് ഇതുവരെ സാധാരണയേക്കാൾ 15 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. നെല്ല് പ്രധാനവിളയായ സംസ്ഥാനങ്ങളിൽ മഴക്കുറവ് 42 ശതമാനം വരെയെത്തി. വേനൽക്കാല നെൽകൃഷിയിലും നാല് ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം 4.268 കോടി ഹെക്ടറിലാണ് നെൽകൃഷി നടന്നത്. 2009-10ൽ എൽ നിനോയെ തുടർന്നുണ്ടായ വരൾച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഉൽപ്പാദന ഇടിവായിരിക്കും ഇത്തവണത്തേതെന്നാണ് റിപ്പോർട്ടുകൾ. ഉൽപ്പാദനം കുറയുന്നതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും മറ്റ് അരി ഉപഭോഗ രാജ്യങ്ങളിലും വിലയിൽ പ്രകടമാകാൻ തുടങ്ങിയിട്ടുണ്ട്. അതേസമയം, സർക്കാർ സംവിധാനങ്ങളിലെ ഉയർന്ന അരി-നെല്ല് ശേഖരം ആശ്വാസം നൽകുന്നുണ്ട്. സെപ്റ്റംബർ ഒന്നിലെ കണക്കുപ്രകാരം 5.96 കോടി ടണ്ണാണ് സർക്കാർ ശേഖരം. ഒക്ടോബർ ഒന്നിന് 1.03 കോടി ടൺ ശേഖരം ലക്ഷ്യമിട്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉയർന്ന സ്റ്റോക്ക് വിപണിയിലെ സമ്മർദം നിയന്ത്രിക്കാൻ സർക്കാരിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
അഡിഡാസിൽ വൻ പിരിച്ചുവിടൽ; 350ഓളം പേർക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്

ജർമൻ സ്പോർട്സ് വെയർ കമ്പനിയായ അഡിഡാസ് ഗുരുഗ്രാം ടെക് ഹബിൽ ജീവനക്കാരുടെ എണ്ണം കുറച്ചു. 350ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. എന്നാൽ കൃത്യമായ എണ്ണം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഹബിലെ 700ഓളം ജീവനക്കാരിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ തുടങ്ങിയവർ നടപടിയുടെ ഭാഗമായതായാണ് വിവരം. പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനും ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തനരീതി പുനഃക്രമീകരിക്കുന്നതിനുമുള്ള നടപടിയാണിതെന്ന് അഡിഡാസ് അറിയിച്ചു. ചില ജീവനക്കാർക്ക് ഉടൻ എക്സിറ്റ് ലെറ്റർ നൽകിയപ്പോൾ, മറ്റുചിലരോട് ഡിസംബർ 15 വരെ തുടരാനും സ്ഥാപനത്തിനകത്ത് മറ്റൊരു ജോലി കണ്ടെത്താനും നിർദേശിച്ചിട്ടുണ്ട്. പിരിച്ചുവിടൽ ബാധിച്ചവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും കമ്പനി വ്യക്തമാക്കി.
ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പിഴ; പുതിയ നിയമം ഒക്ടോബർ 1 മുതൽ

ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യാത്തവർക്കുള്ള നടപടികൾ കടുപ്പിക്കുന്നു. ഒരു മാസം മുതൽ രണ്ട് വർഷം വരെ രജിസ്ട്രേഷൻ വൈകുന്ന സാഹചര്യത്തിൽ വിവിധ അധികാരികളുടെ അനുമതിയും പിഴയും നിർബന്ധമാക്കുന്ന നിയമഭേദഗതി ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പാർലമെന്റ് പാസാക്കിയ ഭേദഗതി ബില്ലിൽ കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ജനനവും മരണവും 21 ദിവസത്തിനകം രജിസ്റ്റർ ചെയ്താൽ ഫീസോ പിഴയോ ഈടാക്കില്ല. 21 മുതൽ 30 ദിവസം വരെ വൈകിയാൽ നിശ്ചിത ഫീസ് അടച്ച് രജിസ്ട്രേഷൻ നടത്താം. ഒരു മാസം മുതൽ ഒരു വർഷം വരെ വൈകിയാൽ ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ നിർദേശിക്കുന്ന അധികാരിയുടെയോ അനുമതിക്കൊപ്പം നിശ്ചയിക്കുന്ന പിഴയും അടയ്ക്കണം. ഒരു വർഷം മുതൽ രണ്ട് വർഷം വരെ വൈകുന്ന രജിസ്ട്രേഷന് ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അനുമതി ആവശ്യമാണ്. ജനന-മരണ രജിസ്ട്രേഷൻ കൃത്യസമയത്ത് നടത്തേണ്ടത് പൗരന്റെ കടമയാണെന്നും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
മരുന്ന് വിൽപന ഇനി സിസിടിവി നിരീക്ഷണത്തിൽ; റീട്ടെയിൽ ഫാർമസികൾക്ക് പുതിയ നിബന്ധന

രാജ്യത്തെ റീട്ടെയിൽ മെഡിക്കൽ ഷോപ്പുകളിലെ മരുന്ന് വിൽപന സിസിടിവി നിരീക്ഷണത്തിലാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. 1945ലെ ഡ്രഗ്‌സ് റൂൾസിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. മരുന്നുകളുടെ വിൽപനയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും അനധികൃത വിൽപനയും മരുന്നുകളുടെ ദുരുപയോഗവും തടയുകയുമാണ് നിർദേശത്തിന്റെ പ്രധാന ലക്ഷ്യം. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ രാജ്യത്തെ എല്ലാ റീട്ടെയിൽ ഫാർമസികളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാകും. ക്യാമറകളുടെ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്നതിനൊപ്പം റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കുറഞ്ഞത് മൂന്ന് മാസത്തേക്ക് സൂക്ഷിക്കണമെന്നും കരടിൽ നിർദേശിക്കുന്നു. അതേസമയം, ഹോൾസെയിൽ മരുന്ന് വ്യാപാര സ്ഥാപനങ്ങളെ പുതിയ സിസിടിവി നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്കും ഫാർമസി സംഘടനകൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങൾ പരിഗണിച്ച ശേഷമായിരിക്കും നിയമഭേദഗതി ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ അന്തിമമായി നടപ്പാക്കുക. മരുന്നുകളുടെ ദുരുപയോഗം, അനധികൃത വിൽപന, അശാസ്ത്രീയമായ സ്വയംചികിത്സ എന്നിവ സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
കാലവർഷം ദുർബലം; കേരളത്തിൽ മഴക്കുറവ് 28 ശതമാനം

കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മഴക്കുറവിൽ വയനാടാണ് മുന്നിൽ. ജില്ലയിൽ 54 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 47 ശതമാനം മഴ കുറഞ്ഞു. എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളാണ് ഇത്തവണ കേരളത്തിലെ കാലവർഷം ദുർബലമാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. അതേസമയം മഴക്കുറവിനൊപ്പം സംസ്ഥാനത്ത് ചൂടും തുടരുകയാണ്. തിരുവനന്തപുരത്ത് 35.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
പരശുറാം എക്സ്പ്രസിൽ ഇനി എൽഎച്ച്ബി കോച്ചുകൾ; ജനറൽ സീറ്റുകൾ 700ഓളം കുറയും

പരശുറാം എക്സ്പ്രസ് എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു–കന്യാകുമാരി സർവീസ് (16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി–മംഗളൂരു സർവീസ് (16650) സെപ്റ്റംബർ 23 മുതലുമാണ് പുതിയ കോച്ചുകളുമായി സർവീസ് നടത്തുക. രണ്ട് എസി ചെയർ കാർ, ഒൻപത് സെക്കൻഡ് സിറ്റിങ്, ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് പുതിയ റേക്കിലുണ്ടാകുക. എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നതോടെ ജനറൽ യാത്രക്കാർക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. നിലവിലെ 16 ജനറൽ കോച്ചുകൾ ഒൻപതായി ചുരുങ്ങും. ഐസിഎഫ് കോച്ചുകളിൽ 105 സീറ്റ് വീതമുള്ള 16 ജനറൽ കോച്ചുകളിലായി 1680 സീറ്റുകളാണുള്ളത്. പുതിയ എൽഎച്ച്ബി കോച്ചുകളിൽ 108 സീറ്റ് വീതമുള്ള ഒൻപത് കോച്ചുകളിലായി 970 സീറ്റുകളാകും ലഭിക്കുക. ഇതോടെ ജനറൽ യാത്രക്കാർക്ക് ഏകദേശം 700 സീറ്റുകളുടെ കുറവുണ്ടാകും. അതേസമയം, നിലവിലെ മൂന്ന് സിറ്റിങ് കോച്ചുകളിലായി 315 റിസർവ് സീറ്റുകളാണുള്ളതെങ്കിൽ എൽഎച്ച്ബിയിലേക്ക് മാറുന്നതോടെ ഇത് 970 റിസർവ് സീറ്റുകളായി ഉയരും. റിസർവേഷൻ ആവശ്യകത കൂടുതലായതിനാലാണ് ജനറൽ കോച്ചുകളുടെ എണ്ണം കുറച്ച് റിസർവ് സീറ്റുകൾ വർധിപ്പിച്ചതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നായ പരശുറാം എക്സ്പ്രസിൽ നിലവിൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ മാറ്റം ജനറൽ യാത്രക്കാരുടെ യാത്രാസൗകര്യത്തെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.പരശുറാം എക്സ്പ്രസിൽ ഇനി എൽഎച്ച്ബി കോച്ചുകൾ; ജനറൽ സീറ്റുകൾ 700ഓളം കുറയും പരശുറാം എക്സ്പ്രസ് എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു–കന്യാകുമാരി സർവീസ് (16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി–മംഗളൂരു സർവീസ് (16650) സെപ്റ്റംബർ 23 മുതലുമാണ് പുതിയ കോച്ചുകളുമായി സർവീസ് നടത്തുക. രണ്ട് എസി ചെയർ കാർ, ഒൻപത് സെക്കൻഡ് സിറ്റിങ്, ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് പുതിയ റേക്കിലുണ്ടാകുക. എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നതോടെ ജനറൽ യാത്രക്കാർക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. നിലവിലെ 16 ജനറൽ കോച്ചുകൾ ഒൻപതായി ചുരുങ്ങും. ഐസിഎഫ് കോച്ചുകളിൽ 105 സീറ്റ് വീതമുള്ള 16 ജനറൽ കോച്ചുകളിലായി 1680 സീറ്റുകളാണുള്ളത്. പുതിയ എൽഎച്ച്ബി കോച്ചുകളിൽ 108 സീറ്റ് വീതമുള്ള ഒൻപത് കോച്ചുകളിലായി 970 സീറ്റുകളാകും ലഭിക്കുക. ഇതോടെ ജനറൽ യാത്രക്കാർക്ക് ഏകദേശം 700 സീറ്റുകളുടെ കുറവുണ്ടാകും. അതേസമയം, നിലവിലെ മൂന്ന് സിറ്റിങ് കോച്ചുകളിലായി 315 റിസർവ് സീറ്റുകളാണുള്ളതെങ്കിൽ എൽഎച്ച്ബിയിലേക്ക് മാറുന്നതോടെ ഇത് 970 റിസർവ് സീറ്റുകളായി ഉയരും. റിസർവേഷൻ ആവശ്യകത കൂടുതലായതിനാലാണ് ജനറൽ കോച്ചുകളുടെ എണ്ണം കുറച്ച് റിസർവ് സീറ്റുകൾ വർധിപ്പിച്ചതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നായ പരശുറാം എക്സ്പ്രസിൽ നിലവിൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ മാറ്റം ജനറൽ യാത്രക്കാരുടെ യാത്രാസൗകര്യത്തെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് എംഡിആർ; ഒക്ടോബർ 15 മുതൽ

₹2,000ന് മുകളിലുള്ള ചില യു.പി.ഐ. വ്യാപാരി ഇടപാടുകൾക്ക് 0.40% മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഈടാക്കും. ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിൽ വരും. ഒറ്റ ഇടപാടിൽ പരമാവധി ₹300 വരെയാണ് എം.ഡി.ആർ. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ വിഭാഗങ്ങളിൽ ₹2,000ന് മുകളിലുള്ള ഇടപാടുകൾക്ക് ₹5 ആയിരിക്കും എം.ഡി.ആർ. എന്നാൽ ഉപഭോക്താക്കൾക്ക് യു.പി.ഐ. പേയ്‌മെന്റ് തുടർന്നും സൗജന്യമായിരിക്കും. യു.പി.ഐ.യിലെ 95% ഇടപാടുകളും പുതിയ നിരക്കിന്റെ പരിധിയിൽ വരില്ല. ചെറുകിട വ്യാപാരികൾക്ക് എം.ഡി.ആർ. ബാധകമാകില്ല. മാസം ₹1 ലക്ഷംവരെ യു.പി.ഐ. ക്യു.ആർ. വഴി സ്വീകരിക്കുന്ന ചെറുകിട കച്ചവടക്കാർക്കും ഇളവുണ്ട്. ടിയർ-3 നഗരങ്ങളിലും ചെറുവിപണികളിലും യു.പി.ഐ. വ്യാപനം ശക്തമാക്കാൻ പ്രത്യേക ഫണ്ടും നിർദേശിച്ചിട്ടുണ്ട്.
ഹനീഷ് ദ്വീപുകൾ പിടിച്ച് ഹൂതികൾ; ചെങ്കടലിൽ ആശങ്ക

യമനിലെ തെക്കൻ ചെങ്കടലിലെ തന്ത്രപ്രധാന ഗ്രേറ്റർ, ലെസ്സർ ഹനീഷ് ദ്വീപുകൾ ഹൂതി വിമതർ പിടിച്ചെടുത്തു. സൗദി പിന്തുണയുള്ള സർക്കാർ സൈന്യം പ്രതിരോധം പുനഃസംഘടിപ്പിക്കുന്നതിനിടെയാണ് ഹൂതികളുടെ മുന്നേറ്റം. മോഖ തുറമുഖ നഗരത്തിനും മയ്യുൻ ദ്വീപിനും പിന്നാലെയാണ് ഹനീഷ് ദ്വീപുകളിലും നിയന്ത്രണം നേടിയത്. സർക്കാർ അനുകൂല സൈനികർ പിൻവാങ്ങിയതോടെയാണ് ഹൂതികൾ ദ്വീപുകളിലെത്തിയത്. ബാബ് അൽ-മന്ദേബിന് സമീപമുള്ള മേഖലയിൽ സ്വാധീനം വർധിപ്പിക്കുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ട്. തെക്കൻ ചെങ്കടലിൽ ഹൂതികളുടെ സാന്നിധ്യം കൂടുതൽ ശക്തമാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. അതേസമയം, ഹൂതികളുടെ മുന്നേറ്റം യമനിൽ വീണ്ടും വലിയ സൈനിക ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. ഹൂതികളെ നേരിടാൻ യമൻ സൈന്യം ധുബാബ് മേഖലയിലേക്ക് നീങ്ങുകയാണ്. ചെങ്കടൽ സുരക്ഷാ പ്രശ്‌നത്തിനൊപ്പം രാജ്യത്ത് ആഭ്യന്തര സംഘർഷം രൂക്ഷമാകുമോ എന്നതും ആശങ്ക ഉയർത്തുന്നു.
പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിർബന്ധം; നിയമം കർശനമാക്കണമെന്ന് സുപ്രീംകോടതി

വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്ന യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയമം കർശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ, ബോധവത്കരണ പരിപാടികൾ, നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴ എന്നിവ ഉൾപ്പെടുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി. മലയാളിയായ ഡോക്ടർ ജ്യോതിദേവ് കേശവദേവ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് നടപടി. സീറ്റ് ബെൽറ്റ് ധരിക്കുന്നത് വെറും നിയമപരമായ നടപടിയല്ലെന്നും ജീവൻ രക്ഷിക്കാനുള്ള സംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി. മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. നിയമം നടപ്പാക്കേണ്ടവർക്ക് ഇക്കാര്യത്തിൽ കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 2005 മുതൽ നിയമം നിലവിലുണ്ടെങ്കിലും പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഉപയോഗം ഇപ്പോഴും വളരെ കുറവാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 2024-ലെ വാഹനാപകട മരണങ്ങളിൽ 80 ശതമാനത്തിലും മരിച്ചവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഉപയോഗം വെറും അഞ്ച് ശതമാനം മാത്രമാണെന്നും കോടതിയെ അറിയിച്ചു. സീറ്റ് ബെൽറ്റ് നിയമം നിലവിലുണ്ടെങ്കിലും നടപ്പാക്കുന്നതിലാണ് പ്രധാന വീഴ്ചയെന്ന് കോടതി നിരീക്ഷിച്ചു.
ഒൻപത് വർഷമായി വിദ്യാഭ്യാസസഹായം നിഷേധിച്ച് സർക്കാർ; എസ്.ടി.ഒ.ഇ.സി. വിദ്യാർഥികൾ പ്രതിസന്ധിയിൽ

അർഹതയുണ്ടായിട്ടും സർക്കാർ നൽകുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പ് ലഭിക്കാതെ എസ്.ടി.ഒ.ഇ.സി. വിഭാഗത്തിലെ വിദ്യാർഥികൾ. ഇ-ഗ്രാന്റ് അപേക്ഷകൾ ഓൺലൈനാക്കിയതുമുതൽ കഴിഞ്ഞ ഒൻപത് വർഷമായി സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് ഇവർക്ക് ആനുകൂല്യം നിഷേധിക്കുന്നത്. ഈ അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയെങ്കിലും എസ്.ടി.ഒ.ഇ.സി. വിഭാഗത്തെ പോർട്ടലിൽ ഓപ്ഷനായി ഉൾപ്പെടുത്തിയിട്ടില്ല. കളനാടി, കുണ്ടുവാടി ഉൾപ്പെടെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന എട്ട് ഗോത്രസമുദായങ്ങളിലെ വിദ്യാർഥികളെയാണ് എസ്.ടി.ഒ.ഇ.സി. വിഭാഗമായി പരിഗണിക്കുന്നത്. നേരത്തെ കൃത്യമായി ഇ-ഗ്രാന്റ് ലഭിച്ചിരുന്നെങ്കിലും പുതിയ വിജ്ഞാപനത്തിന് പിന്നാലെ ഇവരുടെ അപേക്ഷകൾ ഏത് വകുപ്പ് കൈകാര്യം ചെയ്യണമെന്നതിൽ വ്യക്തതയില്ലാതായതാണ് പ്രതിസന്ധിക്ക് തുടക്കമായത്. ഇതോടെ കഴിഞ്ഞ വർഷങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസസഹായം നഷ്ടമായി. സമുദായ സംഘടനകളുടെ നിരന്തര ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷം എസ്.ടി. വകുപ്പിന് എസ്.ടി.ഒ.ഇ.സി. വിദ്യാർഥികളുടെ ചുമതല നൽകുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പോർട്ടലിൽ വിഭാഗം ഉൾപ്പെടുത്തുന്നതിനുള്ള നടപടി ഇപ്പോഴും പൂർത്തിയായിട്ടില്ല. ഹയർസെക്കൻഡറി മുതൽ ബിരുദം, ബിരുദാനന്തര ബിരുദം വരെയുള്ള പഠനത്തിന് ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, സ്പെഷ്യൽ ഫീസ് തുടങ്ങിയവയിൽ സഹായം നൽകുന്നതാണ് ഇ-ഗ്രാന്റ്.