യുകെയുടെ പുതിയ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ഇന്ന് സ്ഥാനമേൽക്കുകയാണ്.

ജനപ്രീതി നഷ്ടപ്പെട്ടതിനെ തുടർന്ന് കെയ്ർ സ്റ്റാർമർ രാജിവച്ച സാഹചര്യത്തിലാണ് മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ബേൺഹാം ബ്രിട്ടന്റെ അമരത്തെത്തുന്നത്. പത്ത് വർഷത്തിനിടെ ബ്രിട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കാനൊരുങ്ങുന്നത്. ചാൾസ് രാജാവ് സ്റ്റാർമറുടെ രാജി സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ പടിയിറക്കം ഔദ്യോഗികമായിക്കഴിഞ്ഞു. തുടർന്ന് ബക്കിങ്ഹാം കൊട്ടാരത്തിലെത്തുന്ന ആൻഡി ബേൺഹാമിനോട് പുതിയ സർക്കാർ രൂപീകരിക്കാൻ രാജാവ് ആവശ്യപ്പെടും. ഇതിനുശേഷമായിരിക്കും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ബേൺഹാമിന്റെ ആദ്യ പ്രധാനമന്ത്രി പ്രസംഗം നടക്കുക.വെള്ളിയാഴ്ച്ച ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബേൺഹാം 2016-ന് ശേഷമുള്ള ഏഴാമത്തെ പ്രധാനമന്ത്രിയാണ്. രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി നേതൃമാറ്റങ്ങൾ ഉണ്ടായ കാര്യത്തെക്കുറിച്ച് ബോധവാനാണെന്നും രാജ്യത്തിന് സ്ഥിരത തിരികെ കൊണ്ടുവരാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമമെന്നും വക്താവ് അറിയിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് അധികാരമേറ്റപ്പോൾ സ്റ്റാർമറും സമാനമായ വാഗ്ദാനമാണ് നൽകിയിരുന്നതെങ്കിലും തീരുമാനങ്ങളിലെ പിഴവുകളും ഭരണപരമായ വീഴ്ചകളും പിന്തുണ നഷ്ടപ്പെടാൻ കാരണമായതിനെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തിന് രാജി പ്രഖ്യാപിക്കേണ്ടി വരികയായിരുന്നു.ലേബർ പാർട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ ഏക സ്ഥാനാർഥിയായിരുന്ന ബേൺഹാമിന് ഹൗസ് ഓഫ് കോമൺസിലെ 403 ലേബർ എംപിമാരിൽ 379 പേരുടെ പിന്തുണ ലഭിച്ചിരുന്നു. ധനമന്ത്രി സ്ഥാനത്തുനിന്ന് മാറിയ റെയ്ച്ചൽ റീവ്‌സിന് പകരക്കാരനടക്കമുള്ള പുതിയ ക്യാബിനറ്റ് അംഗങ്ങളുടെ പ്രഖ്യാപനവും ഇന്നുതന്നെ ഉണ്ടായേക്കും.അധികാരത്തിലേറുന്നതിന് തൊട്ടുമുൻപ് തന്നെ പ്രധാന തീരുമാനങ്ങളുമായി ബേൺഹാം രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാർമർ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 1.8 ബില്യൺ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഡിജിറ്റൽ ഐഡി പദ്ധതി അദ്ദേഹം റദ്ദാക്കി. ഈ തുക ജീവിതച്ചെലവ് കുറയ്ക്കുന്നതുപോലെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. എങ്കിലും മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, ഉയർന്ന കടമെടുപ്പ്, കുടിയേറ്റ പ്രശ്‌നങ്ങൾ, രാജ്യാന്തര തലത്തിലെ ഊർജ്ജ വിലക്കയറ്റം എന്നിവ അദ്ദേഹത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി തുടരും. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മൂന്ന് വർഷം മാത്രം ബാക്കിനിൽക്കെ, പാർട്ടിക്കും രാജ്യത്തിനും കാര്യങ്ങൾ ശരിയാക്കാനുള്ള അവസാന അവസരമാണിതെന്നാണ് ബേൺഹാം സ്വന്തം അനുഭാവികളോട് വ്യക്തമാക്കിയത്.

ഇന്ത്യ – ന്യൂസിലൻഡ് ബന്ധത്തിൽ പുതിയ ചരിത്രം

ഇന്ത്യ-ന്യൂസിലൻഡ് ഉഭയകക്ഷി ബന്ധത്തിൽ ചരിത്രപരമായ പുതിയ അധ്യായം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പൂർത്തിയായി. സഹകരണം ശക്തിപ്പെടുത്തുന്നതിനും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയൊരു തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് നീങ്ങുന്ന ഇന്ത്യയും ന്യൂസിലൻഡും യഥാർത്ഥത്തിൽ ‘സ്വാഭാവിക പങ്കാളികൾ’ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്കിടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. നീണ്ട 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും രണ്ട് ദിവസത്തെ ഈ ഔദ്യോഗിക സന്ദർശനത്തിനുണ്ട്. ഇന്ത്യ-ന്യൂസിലൻഡ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള പിന്തുണ നൽകിയതിന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനോടും ന്യൂസിലൻഡ് ജനതയോടും പ്രധാനമന്ത്രി മോദി തന്റെ നന്ദി രേഖപ്പെടുത്തി. പുതിയ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയൊരു തലത്തിലേക്ക് ഉയരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ഊർജത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ ഈ നാഴികക്കല്ല് ഇരുരാജ്യങ്ങളെയും പ്രചോദിപ്പിക്കുമെന്നും, തന്റെ സന്ദർശനത്തിലൂടെ ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ കരുത്ത് പകരുന്ന ‘ചരിത്രപരമായ നാഴികക്കല്ലാണ്’ ഈ കൂടിക്കാഴ്ചയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ (എഫ്‌ടിഎ) പുരോഗതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം പ്രശംസിച്ചു. ക്രിസ്റ്റഫർ ലക്സൻ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് എഫ്‌ടിഎ നടപടികൾക്ക് തുടക്കമായതെന്നും, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ കരാർ യാഥാർഥ്യമാക്കാൻ ന്യൂസിലൻഡ് ഭരണകൂടം ഒരുമിച്ച് പ്രവർത്തിച്ച രീതി ആഗോളതലത്തിൽ തന്നെ അപൂർവമായ ഒരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും പങ്കിടുന്ന ശക്തമായ ജനാധിപത്യ മൂല്യങ്ങളാണ് ഇന്ത്യയെയും ന്യൂസിലൻഡിനെയും കൂടുതൽ അടുത്ത പങ്കാളികളാക്കുന്നത്. ഈ സഹകരണം വരുംദിവസങ്ങളിൽ ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വലിയ രീതിയിൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ആഗോള സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയ്ക്കായുള്ള കൂട്ടായ സംഭാവന വർധിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമാധാനത്തിന് വേണ്ടി നിലകൊള്ളുകയും സമാധാനത്തിലൂടെ ആഗോള ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ഇരുരാജ്യങ്ങൾക്കും ലോകത്തിനുതന്നെ മാതൃകയായ ഒരു പ്രേരകശക്തിയായി മാറാൻ സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ക്ലാസെടുക്കാൻ വന്നതാ,ഒടുവിൽ പോലീസ് എടുത്തു ബുക്കിൽ നിന്ന് എംഡിഎംഎ

നാട്ടുകാരെ ബോധവൽക്കരിക്കാൻ പുള്ളി ഇറക്കിയ നോട്ടീസുകളേക്കാൾ കട്ടിയിലാണ് പുസ്തകത്തിന് ഇടയിൽ എംഡിഎംഎ (MDMA) ഒളിപ്പിച്ചു വെച്ചിരുന്നത്! ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന പേരിൽ വ്യാജ ലഹരിവിരുദ്ധ സംഘടനയൊക്കെ ഉണ്ടാക്കി സംസ്ഥാന പ്രസിഡന്റ് ചമഞ്ഞു നടന്ന പത്തനംതിട്ട എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് ഇപ്പോൾ പെരുമ്പെട്ടി പോലീസിന്റെയും ഡാൻസാഫിന്റെയും ‘ഓപ്പറേഷൻ തൂഫാൻ’ റഡാറിൽ കുടുങ്ങിയത്. പകൽ മുഴുവൻ ലഹരിക്ക് എതിരെ മൈക്കും കെട്ടി പ്രസംഗിക്കുക, രാത്രിയാകുമ്പോൾ പുസ്തകത്തിന്റെ ഇടയിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎയും ലഹരി വലിക്കാനുള്ള സെറ്റപ്പും ഒക്കെയായി ഇരിക്കുക! എമ്മാതിരി ഇരട്ടത്താപ്പാണിത്? വേലി തന്നെ വിളവു തിന്നുക എന്ന് പറയുന്നത് ഇങ്ങനെയുള്ളവരെ കുറിച്ചാണ്. ലഹരി മാഫിയകൾക്ക് എതിരെ നമ്മൾ ജാഗ്രതൈ എന്ന് പറയുമ്പോൾ, ആ ജാഗ്രതയുടെ മുഖംമൂടി അണിഞ്ഞു വരുന്നവരെയാണ് സത്യത്തിൽ പേടിക്കേണ്ടത്.സംഘടനയുടെ പേര് കേട്ട് വിശ്വസിച്ച് കൂടെ നിൽക്കുന്ന പാവം ചെറുപ്പക്കാരെ ലഹരിയുടെ വഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ഇങ്ങനെയുള്ള ഒരു ‘വ്യാജൻ’ മാത്രം മതി. ഏതായാലും ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ ആ രഹസ്യവിവരം കൃത്യമായി, ഇല്ലെങ്കിൽ ഇനിയും എത്ര പേരുടെ ജീവിതം മാറിയേനെ! ലഹരിക്ക് എതിരെ പ്രസംഗിക്കുന്നവരുടെയൊക്കെ ബാക്ക്ഗ്രൗണ്ട് കൂടെ ഒന്ന് ചെക്ക് ചെയ്യേണ്ട അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്.ഈ കാപട്യങ്ങൾക്കൊപ്പമല്ല, ലഹരിയില്ലാത്ത നല്ലൊരു നാളേക്കായി കണ്ണ് തുറന്നു പിടിക്കുന്ന പോലീസിനും സമൂഹത്തിനുമൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്.

‘പ്രിയദര്‍ശിനി’യിലെ കണ്ടക്ടര്‍ ആകാന്‍ സന്തോഷ് പണ്ഡിറ്റ്!ഒപ്പം സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റിന്റെ കൂടെ മറ്റൊരു സര്‍പ്രൈസും

സന്തോഷ് പണ്ഡിറ്റ് അഭിനയ ജീവിതം വിട്ട് ബസ്സിലേക്ക് കയറാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതും കെ.എസ്.ആര്‍ടിസിയിലെ കണ്ടക്ടര്‍ ആയിട്ട്. ഇതുമായി ബന്ധപ്പെട്ട് താരം പങ്കിട്ട രസകരമായൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ ആകാന്‍ മോഹമുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അങ്ങനെ ആയാള്‍ സ്ത്രീകള്‍ക്ക് ഫ്രീ ടിക്കറ്റ് മാത്രമല്ല, മധുരമുള്ളൊരു കേക്കും സൗജന്യമായി നല്‍കുമെന്നും അതിലൂടെ കൂടുതല്‍ യാത്രക്കാരെ ബസിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. കുറിപ്പിന് പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. പുതിയ നായികമാരെ കണ്ടെത്തല്‍ ആണോ? ചില്ലറ ആഗ്രഹം ഒന്നും അല്ലല്ലോ അണ്ണാ, ബസ്സ് ഏത് റൂട്ടില്‍ ആണെന്ന് പറയണേ, എന്നിങ്ങനെ രസകരമായ കമന്റുകളുമായി വൈറലായിരിക്കുകയാണ് പോസ്റ്റ്.

നയതന്ത്രത്തിലെ സൗഹൃദങ്ങൾ: ഇന്ത്യ സന്ദർശന ഓർമ്മകളുമായി ജോർജിയ മെലോണി

അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ കടുത്ത ചർച്ചകൾക്കിടയിലും വലിയ സ്വാധീനം ചെലുത്തുന്നത് നേതാക്കൾക്കിടയിലെ വ്യക്തിപരമായ സൗഹൃദങ്ങളാണെന്ന് വ്യക്തമാക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. തൻ്റെ പുതിയ പുസ്തകമായ ‘ജോർജിയാസ് വിഷൻ’ (Giorgia’s Vision) എന്ന ഗ്രന്ഥത്തിലൂടെ 2023-ലെ ഇന്ത്യ സന്ദർശന വേളയിലുണ്ടായ മനോഹരമായ അനുഭവങ്ങൾ അവർ പങ്കുവെക്കുന്നുണ്ട്. ജി20 ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തിയപ്പോൾ നഗരത്തിലുടനീളം തനിക്ക് ലഭിച്ച വൻ സ്വീകരണത്തെക്കുറിച്ച് മെലോണി പുസ്തകത്തിൽ ഓർക്കുന്നു. റോഡിൻ്റെ ഇരുവശങ്ങളിലും തൻ്റെ ചിത്രങ്ങളടങ്ങിയ വലിയ സ്വാഗത ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഈ ബോർഡുകളിൽ ‘നന്ദി’ എന്നാക്കി മാറ്റിയത് കണ്ട ഒപ്പമുണ്ടായിരുന്ന ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ താജാനി, “നിങ്ങൾ ഡൽഹിയിൽ എവിടെയെങ്കിലും മത്സരിച്ചാൽ ഒരു പത്തുലക്ഷം വോട്ട് ഉറപ്പാണ്” എന്ന് തമാശയായി പറഞ്ഞത് മെലോണി കുറിച്ചിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോർജിയ മെലോണിയും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം സോഷ്യൽ മീഡിയയിൽ ‘മെലോഡി’ (Melodi) എന്ന പേരിൽ ആഗോളതലത്തിൽ തന്നെ വലിയ തരംഗം സൃഷ്ടിച്ച ഒന്നാണ്. കേവലം ഔദ്യോഗിക ചടങ്ങുകൾക്കപ്പുറം ഇത്തരം പരസ്പര വിശ്വാസവും ലളിതമായ സൌഹൃദ നിമിഷങ്ങളുമാണ് ഇന്ത്യ-ഇറ്റലി ഉഭയകക്ഷി ബന്ധത്തിന് പുതിയൊരു ഊർജ്ജം നൽകുന്നതെന്ന് ഈ പുസ്തകം അടിവരയിടുന്നു. റൂപ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന് ആമുഖം എഴുതിയിരിക്കുന്നത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ്.

യാത്രാക്ലേശം രൂക്ഷമാകും: വയനാട്ടിൽ പ്രധാന റൂട്ടുകളിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തലാക്കാൻ ഒരുങ്ങുന്നു

കെഎസ്ആർടിസിയിൽ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതോടെ വരുമാനത്തിൽ വൻ ഇടിവ് നേരിട്ടതിനെ തുടർന്ന് വയനാട് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് താൽക്കാലികമായി നിർത്തലാക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നൂറിലധികം ബസുകളാണ് ഇതിനകം മോട്ടർ വാഹന വകുപ്പിന് ജി ഫോം (നിശ്ചിത കാലയളവിൽ വാഹനം നിരത്തിലിറക്കില്ല എന്ന് മുൻകൂട്ടി അറിയിക്കുന്ന ഫോം) സമർപ്പിച്ചത്. ജൂലൈ 1 മുതൽ ഈ ബസുകൾ നിരത്തിലിറങ്ങില്ല. കെഎസ്ആർടിസി സർവീസുകൾ കൂടുതലുള്ള ബത്തേരി–കൽപറ്റ, മാനന്തവാടി തുടങ്ങിയ പ്രധാന റൂട്ടുകളിലെ ബസുകളാണ് ജി ഫോം നൽകിയിട്ടുള്ളത്. സൗജന്യ യാത്ര കാരണം ദിവസേന 2,000 മുതൽ 5,000 രൂപ വരെ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് ബസുടമകളുടെ കണക്ക്. ജൂൺ 30-ഓടെ നിലവിലെ നികുതി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉടമകളുടെ ഈ നീക്കം. ബസുകൾ കൂട്ടത്തോടെ ഓട്ടം നിർത്തുന്നത് ജില്ലയിലെ യാത്രാക്ലേശം രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

മഞ്ഞ റേഷൻ കാർഡുടമകൾക്ക് തിരിച്ചടി; റേഷൻ വിഹിതത്തിൽ വൻ വെട്ടിക്കുറയ്ക്കലിന് കേന്ദ്ര നീക്കം

രാജ്യത്തെ ഏറ്റവും പാവപ്പെട്ടവർക്കായി മഞ്ഞ റേഷൻ കാർഡുകൾ വഴി നടപ്പിലാക്കുന്ന അന്ത്യോദയ അന്നയോജന (AAY) പദ്ധതിയിൽ വലിയ മാറ്റത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിൽ ഒരു കുടുംബത്തിന് പ്രതിമാസം ലഭിക്കുന്ന 35 കിലോ സൗജന്യ ഭക്ഷ്യധാന്യ വ്യവസ്ഥയിലാണ് ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്തുകൊണ്ട് മാറ്റം വരുത്താൻ കരട് തയാറാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം കാർഡിലെ ഒരംഗത്തിന് 7 കിലോ വീതമേ ഭക്ഷ്യധാന്യം ലഭിക്കൂ; പരമാവധി വിഹിതം 35 കിലോയുമായിരിക്കും. ഇതോടെ അഞ്ചിൽ താഴെ അംഗങ്ങളുള്ള ചെറുകുടുംബങ്ങൾക്ക് ലഭിക്കുന്ന റേഷൻ പകുതിയിലധികമായി കുറയും. ഉദാഹരണത്തിന്, രണ്ടുപേർ മാത്രമുള്ള കുടുംബത്തിന് ഇനി മുതൽ 35 കിലോയ്ക്ക് പകരം വെറും 14 കിലോ ധാന്യമേ ലഭിക്കുകയുള്ളൂ. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് അണുകുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകും. വലിയ കുടുംബങ്ങളിലെയും ചെറിയ കുടുംബങ്ങളിലെയും റേഷൻ വിതരണത്തിലുള്ള അസമത്വം പരിഹരിക്കാനാണ് ഈ പരിഷ്കാരം എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ പരമാവധി പരിധി ഉയർത്താതെ കൊണ്ടുവരുന്ന ഈ നിയന്ത്രണം പാവപ്പെട്ടവരുടെ റേഷൻ വിഹിതം നിശബ്ദമായി വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ 5.94 ലക്ഷത്തോളം വരുന്ന അന്ത്യോദയ കുടുംബങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

തട്ടുകടകൾ ഇനി ആധുനികം; കേരളത്തിലുടനീളം ‘ഫൂഡ് വെൻഡിങ് സോണുകൾ’ വരുന്നു

കേരളത്തിലെ തെരുവോര ഭക്ഷണശാലകളിലെ (തട്ടുകടകൾ) ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കാൻ വലിയൊരു പദ്ധതിയുമായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോർപറേഷനുകളിലും നഗരസഭകളിലും തട്ടുകടകൾക്കായി മാത്രമായി പ്രത്യേക മേഖലകൾ അഥവാ ‘ഫൂഡ് വെൻഡിങ് സോണുകൾ’ നിശ്ചയിക്കും. ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉടൻ തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കത്തയക്കും. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (FSSAI) സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരം പ്രത്യേക സോണുകളിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ആവശ്യമായ മികച്ച ഇരിപ്പിടങ്ങൾ, തെരുവ് വിളക്കുകൾ, കൃത്യമായ മാലിന്യ നിർമാർജന സംവിധാനം, പൈപ്പ് കണക്ഷനുകൾ, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നേരിട്ട് ഒരുക്കി നൽകും.തട്ടുകടകളിലെ നിലവിലുള്ള വൃത്തിഹീനമായ അന്തരീക്ഷം പൂർണ്ണമായും മാറ്റിയെടുക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ഇത്തരം സോണുകളിൽ സ്ഥാപിക്കുന്ന തട്ടുകടകൾക്കെല്ലാം ഒരേ തരത്തിലുള്ള ആധുനിക മാതൃകയും ഡിസൈനും ആയിരിക്കും നിശ്ചയിക്കുക. കോഴിക്കോട് ബീച്ചിൽ വിജയകരമായി നടപ്പാക്കിയ സ്ട്രീറ്റ് ഫൂഡ് ഹബ് പദ്ധതി മാതൃകയാക്കിയാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇത് സംസ്ഥാനവ്യാപകമാക്കുന്നത്.

ട്രെയിനിലെ കള്ളവണ്ടി യാത്രയ്ക്ക് പൂട്ടുവീഴും; ടിക്കറ്റില്ലാ യാത്രയ്ക്കുള്ള പിഴ റെയിൽവേ ഇരട്ടിയാക്കി

റെയിൽവേ യാത്രകളിൽ കർശന നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി വലിയ തുക പിഴയായി നൽകേണ്ടി വരും. യാത്രക്കാരിൽ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ തുക 250 രൂപയിൽ നിന്നും 500 രൂപയാക്കി ഇരട്ടിയാക്കി വർദ്ധിപ്പിച്ചുകൊണ്ടാണ് റെയിൽവേ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. 2026 ജൂൺ 26 മുതൽ ഈ പുതിയ നിയമം രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. 2026-ലെ ജൻ വിശ്വാസ് നിയമപ്രകാരം, 1989-ലെ റെയിൽവേ ആക്റ്റിലെ 137, 138 വകുപ്പുകളിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പിഴ വർദ്ധന നടപ്പിലാക്കുന്നത്. ശരിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, അസാധുവായ ടിക്കറ്റുകൾ ഉപയോഗിക്കുക, അല്ലെങ്കിൽ യാത്രയ്ക്ക് അനുയോജ്യമല്ലാത്ത ക്ലാസുകളിൽ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ഈ ഉയർന്ന പിഴ ഈടാക്കുക. ടിക്കറ്റ് നിരക്കിനും മറ്റ് അധിക ചാർജുകൾക്കും പുറമെയാണ് ഈ 500 രൂപ കുറഞ്ഞ പിഴയായി നൽകേണ്ടി വരുന്നത്. പുതിയ നിയമപ്രകാരം പിഴ അടയ്ക്കാൻ തയ്യാറാകാത്ത യാത്രക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ അല്ലെങ്കിൽ കോടതി വഴി വലിയ തുക പിഴയോ അടയ്ക്കേണ്ടി വരും. യാത്രക്കാരുടെ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നും, എല്ലാവരും കൃത്യമായി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണമെന്നും വെസ്റ്റേൺ റെയിൽവേ അധികൃതർ കർശനമായി നിർദ്ദേശിക്കുന്നു.

കുട്ടികളിലെ ദയാവധം: നെതർലൻഡ്സിലെ പുതിയ നടപടി ആഗോളതലത്തിൽ ചർച്ചയാകുന്നു

മാരകമായ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്ന ചെറിയ കുട്ടികൾക്ക് ദയാവധം അനുവദിക്കുന്നതിനുള്ള നിയമപരിഷ്കാരം കഴിഞ്ഞ വർഷങ്ങളിൽ നെതർലൻഡ്സ് നടപ്പിലാക്കിയിരുന്നു. ഈ പുതിയ നിയമപ്രകാരം, പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് രാജ്യത്ത് ആദ്യമായി ദയാവധം നൽകിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഡച്ച് ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. കുട്ടിയുടെ സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെങ്കിലും, രോഗം ഭേദമാക്കാൻ സാധിക്കാത്ത അവസ്ഥയിലും കഠിനമായ ശാരീരിക വേദന അനുഭവിക്കുന്ന സാഹചര്യത്തിലുമാണ് മാതാപിതാക്കളുടെ അനുമതിയോടെ ഈ തീരുമാനം കൈക്കൊണ്ടത്. നിലവിൽ ഈ കേസിന്റെ നിയമപരമായ വശങ്ങൾ പരിശോധിക്കാൻ ഔദ്യോഗിക സംവിധാനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചികിത്സിച്ചു മാറ്റാൻ കഴിയാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളുടെ വേദന ഒഴിവാക്കാനാണ് ഇത്തരമൊരു നിയമനിർമ്മാണം എന്ന് അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, ഇതിനെതിരെ വലിയ രീതിയിലുള്ള ധാർമ്മിക ചോദ്യങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്. സ്വന്തമായി തീരുമാനമെടുക്കാൻ പ്രായമാകാത്ത കുട്ടികളിൽ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഒരു വിഭാഗം വിമർശകർ ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ സുതാര്യത ഉറപ്പാക്കാൻ കർശനമായ മാനദണ്ഡങ്ങൾ ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, മെഡിക്കൽ രംഗത്തെ ഈ പുതിയ ചുവടുവെപ്പ് വരും ദിവസങ്ങളിലും ലോകമെമ്പാടും വലിയ നൈതിക സംവാദങ്ങൾക്ക് കാരണമായേക്കും.