എനിക്ക് നീന്താനറിയാം, പക്ഷേ എന്റെ കൂട്ടുകാർക്കും അത് അറിയണ്ടേ?

സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലത്ത്, കേരളത്തിലെ മുഴുവൻ കുട്ടികളുടെയും സുരക്ഷയ്ക്ക് വേണ്ടി ശബ്ദമുയർത്തിയ തോട്ടുമുക്കം സ്കൂളിലെ മൂന്നാം ക്ലാസുകാരി റനാ ഫാത്തിമയ്ക്ക് ഇന്ന് നമ്മൾ കൊടുക്കണം ഒരു വലിയ സല്യൂട്ട്. നമ്മുടെ നാട്ടിൽ പുഴകളിലും തോടുകളിലും കുട്ടികൾ അപകടത്തിൽ പെടുന്ന വാർത്തകൾ നമ്മൾ എപ്പോഴും സങ്കടത്തോടെയാണ് കേൾക്കാറുള്ളത്. പലപ്പോഴും നീന്തൽ അറിയാത്തതുകൊണ്ടാണ് ഇത്തരം വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഈ പ്രശ്നത്തിന് ഒരു സ്ഥിരമായ പരിഹാരം വേണമെന്ന ആഗ്രഹവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. തനിക്ക് നീന്താൻ അറിയാം എന്നത് കൊണ്ട് മാത്രം റന മാറിനിന്നില്ല. കേരളത്തിലെ എല്ലാ സ്കൂളുകളിലും കുട്ടികളെ നീന്തൽ നിർബന്ധമായി പഠിപ്പിക്കണം എന്ന ആവശ്യവുമായി അവൾ നേരെ തിരുവനന്തപുരത്ത് എത്തി. നമ്മുടെ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിൽ കണ്ട് അവൾ തന്റെ ആവശ്യം ഒരു കത്തായി കൈമാറുകയും ചെയ്തു. ഇത്രയും ചെറിയ പ്രായത്തിൽ റന കാണിച്ച ഈ വലിയ ധീരതയെ മന്ത്രിമാർ രണ്ടുപേരും അഭിനന്ദിച്ചു കഴിഞ്ഞു. റന വെറുമൊരു വാക്കിലൊതുക്കുന്ന കുട്ടിയല്ല. മൂന്നാം വയസ്സു മുതൽ പുഴയിൽ നന്നായി നീന്തുന്ന റന, മുക്കം നഗരസഭയുടെ നീന്തൽ പദ്ധതിയുടെ പ്രധാന മുഖം കൂടിയാണ്. അത് മാത്രമല്ല, സ്വന്തം സ്കൂളിലെ കൂട്ടുകാരെ നീന്തൽ പഠിപ്പിക്കാൻ അവൾ ഇപ്പോൾ തന്നെ മുന്നിലുണ്ട്. നമ്മൾ സ്കൂളിൽ കണക്കും സയൻസുമൊക്കെ പഠിക്കുന്നതുപോലെ തന്നെ സ്വന്തം ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന നീന്തലും ഒരു പ്രധാന പാഠമായി പഠിക്കണം എന്നാണ് റന പറയുന്നത്. പഠിക്കാൻ മിടുക്കരാകുന്നതിനൊപ്പം തന്നെ അപകടങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാനും മറ്റുള്ളവരെ രക്ഷിക്കാനുമുള്ള അറിവ് നേടുക എന്നതും പ്രധാനമാണ്. സ്കൂളുകളിൽ നീന്തൽ ഒരു പാഠ്യവിഷയമാക്കിയാൽ ഒട്ടേറെ കുഞ്ഞുങ്ങളുടെ ജീവൻ നമുക്ക് കാത്തുസൂക്ഷിക്കാൻ സാധിക്കും. ഒരു വലിയ മാറ്റത്തിനായി ഭരണാധികാരികളുടെ മുന്നിലേക്ക് നേരിട്ടെത്തിയ റന ഫാത്തിമയ്ക്ക് നമ്മുടെ എല്ലാവരുടെയും വലിയൊരു കൈയടിയും പിന്തുണയും നൽകാം.
വന്ദേ ഭാരത് വൈകിയാൽ ഇനി സൗജന്യ ഭക്ഷണം, പക്ഷേ ഒരു നിബന്ധനയുണ്ട്!

രാജ്യത്തെ സെമി ഹൈസ്പീഡ് റെയിൽ സർവീസായ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന വലിയൊരു പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുകയാണ്. പലപ്പോഴും മോശം കാലാവസ്ഥയോ സാങ്കേതിക തകരാറുകളോ കാരണം ട്രെയിനുകൾ വൈകുന്നത് യാത്രക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാൽ ഇനി മുതൽ ട്രെയിൻ വൈകിയാൽ യാത്രക്കാർ ഭക്ഷണത്തിനായി വലയേണ്ടി വരില്ല. കൃത്യസമയത്ത് സൗജന്യ ഭക്ഷണം യാത്രക്കാരുടെ സീറ്റുകളിലേക്ക് നേരിട്ടെത്തിക്കാനുള്ള പുതിയ പരിഷ്‌കാരമാണ് ഐആർസിടിസി ഇപ്പോൾ നടപ്പിലാക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ യാത്രയ്ക്കിടയിൽ 2 മണിക്കൂറോ അതിൽ കൂടുതലോ സമയം വൈകുകയാണെങ്കിൽ മാത്രമായിരിക്കും യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുക. ഏതെങ്കിലും ഒരു പ്രത്യേക റൂട്ടിൽ മാത്രമല്ല, ഇന്ത്യയിലുടനീളം സർവീസ് നടത്തുന്ന എല്ലാ വന്ദേ ഭാരത് ട്രെയിനുകൾക്കും ഈ പരിഷ്കാരം ബാധകമാണ്. മുൻപ് രാജധാനി, ശതാബ്ദി, ദുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകൾക്ക് മാത്രം നൽകിയിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോൾ വന്ദേ ഭാരതിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ‘Catering Option’ (ഭക്ഷണം വേണം എന്ന ഓപ്ഷൻ) തിരഞ്ഞെടുത്ത് അതിനായുള്ള തുക കൂടി ടിക്കറ്റ് നിരക്കിനൊപ്പം അടച്ച യാത്രക്കാർക്ക് മാത്രമായിരിക്കും ട്രെയിൻ വൈകുന്ന സാഹചര്യങ്ങളിൽ ഈ സൗജന്യ അധിക ഭക്ഷണം ലഭിക്കുക. എന്നാൽ ടിക്കറ്റ് ബുക്കിങ് സമയത്ത് ‘No Food’ ഓപ്ഷൻ തിരഞ്ഞെടുത്ത യാത്രക്കാർക്ക് ട്രെയിൻ എത്ര മണിക്കൂർ വൈകിയാലും ഈ സൗജന്യ ഭക്ഷണത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ട്രെയിൻ വൈകുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് യാത്രക്കാർക്ക് നൽകേണ്ട ഭക്ഷണത്തിന്റെ മെനു ഐആർസിടിസി നിശ്ചയിക്കുന്നത്. പ്രഭാതഭക്ഷണത്തിന്റെയോ വൈകുന്നേരത്തെയോ സമയത്താണെങ്കിൽ ചായ, കാപ്പി, ബിസ്ക്കറ്റ്, ലഘുഭക്ഷണങ്ങൾ എന്നിവയും, ഉച്ചയ്ക്കോ രാത്രിയിലോ ആണെങ്കിൽ ചോറ്, ദാൽ, കറി എന്നിവയടങ്ങിയ പൂർണ്ണമായ ഊണോ അത്താഴമോ യാത്രക്കാരുടെ സീറ്റുകളിൽ നേരിട്ടെത്തിക്കും.
സെർബിയയിൽ വിചിത്ര പ്രതിഭാസം; ആകാശത്തുനിന്ന് പെയ്തിറങ്ങി ആയിരക്കണക്കിന് തവളകൾ

പ്രകൃതിയിലെ വിചിത്രവും അവിശ്വസനീയവുമായ ചില പ്രതിഭാസങ്ങൾ പലപ്പോഴും മനുഷ്യരെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ലോകമെമ്പാടും വലിയ ചർച്ചയായിരിക്കുകയാണ് സെർബിയയിലെ വടക്കുപടിഞ്ഞാറൻ നഗരമായ ഒഡ്‌സാക്കിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിചിത്രമായ തവളമഴ. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പമാണ് ആയിരക്കണക്കിന് ചെറിയ തവളകൾ ആകാശത്തുനിന്ന് താഴേക്ക് പതിച്ചത്. ആകാശത്ത് അസാധാരണമായ മേഘങ്ങൾ രൂപപ്പെട്ടതിന് പിന്നാലെ മഴയോടൊപ്പം തവളകൾ കൂട്ടത്തോടെ റോഡുകളിലേക്കും വീടുകളിലേക്കും വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ആകാശത്തുനിന്നും വീണിട്ടും ഈ തവളകൾ ജീവനോടെ ചാടിപ്പോയത് ജനങ്ങളിൽ കൂടുതൽ അമ്പരപ്പുണ്ടാക്കി. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഇതിന് പിന്നിൽ കൃത്യമായ ശാസ്ത്രീയ കാരണമുണ്ട്. ജലാശയങ്ങൾക്ക് മുകളിൽ രൂപപ്പെടുന്ന ശക്തമായ ചുഴലിക്കാറ്റുകളാണ് (Water spout) ഇതിന് കാരണം. ഇത്തരം കാറ്റുകൾ ജലാശയങ്ങളിലെ വെള്ളത്തോടൊപ്പം ചെറിയ തവളകളെയും വായുവിലേക്ക് വലിച്ചെടുക്കുകയും, പിന്നീട് കാറ്റിന്റെ ശക്തി കുറയുമ്പോൾ മൈലുകൾക്കപ്പുറം മഴയോടൊപ്പം താഴേക്ക് പതിക്കുകയും ചെയ്യുന്നു. ആദ്യമായി കേൾക്കുന്നവർക്ക് ഇതൊരു വലിയ ശാസ്ത്രരഹസ്യമായി തോന്നാമെങ്കിലും ഭൗതികശാസ്ത്ര നിയമപ്രകാരം സംഭവിക്കുന്ന ലളിതമായൊരു പ്രതിഭാസമാണിത്. ഇത്തരം പ്രതിഭാസങ്ങൾ പ്രകൃതിയുടെ മാറ്റങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും കുറിച്ചുള്ള പഠനങ്ങൾക്ക് ശാസ്ത്രലോകത്തിന് എപ്പോഴും പുതിയ കൗതുകങ്ങൾ സമ്മാനിക്കാറുണ്ട്.
ബിഹാറിന്റെ നാടൻ രുചി ഇനി ആഗോളവേദിയിൽ; സ്ലൊവാക്യൻ സ്പീക്കർക്ക് ‘ഠേക്കുവ’ സമ്മാനിച്ച് പ്രധാനമന്ത്രി

ഭാരതീയ സംസ്കാരത്തിന്റെ തനിമയും പ്രാദേശിക ഉൽപന്നങ്ങളുടെ മേന്മയും ലോകരാജ്യങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. വിദേശ നേതാക്കൾക്ക് നൽകുന്ന സമ്മാനങ്ങളിലൂടെ ഇന്ത്യയുടെ ഗ്രാമീണ കലകളെയും രുചികളെയും അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുകയാണ് അദ്ദേഹം. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, അടുത്തിടെ നടന്ന നയതന്ത്ര കൂടിക്കാഴ്ചയിൽ സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ റിച്ചഡ് റാസിക്ക് പ്രധാനമന്ത്രി നൽകിയ ബിഹാറിന്റെ പരമ്പരാഗത മധുരപലഹാരമായ ‘ഠേക്കുവ’. ബിഹാർ, ഝാർഖണ്ഡ്, പൂർവാഞ്ചൽ മേഖലകളിലെ ജനങ്ങളുടെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണ് ഠേക്കുവ. ഗോതമ്പുപൊടി, നെയ്യ്, ശർക്കര, പെരുംജീരകം എന്നിവ ചേർത്ത് തയാറാക്കുന്ന ഈ വിഭവം തികച്ചും പ്രകൃതിദത്തമാണ്. കൃത്രിമ ചേരുവകളോ പ്രിസെർവേറ്റീവുകളോ ഒന്നും തന്നെ ഇതിൽ ഉപയോഗിക്കുന്നില്ല. വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെ ഇരിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്. വടക്കേന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ‘ഛഠ് പൂജ’യിൽ സൂര്യഭഗവാന് സമർപ്പിക്കുന്ന പ്രധാന പ്രസാദമായാണ് ഠേക്കുവ പരമ്പരാഗതമായി തയാറാക്കുന്നത്. തദ്ദേശീയ ഉൽപന്നങ്ങൾക്ക് ആഗോള പ്രശസ്തി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വോക്കൽ ഫോർ ലോക്കൽ’ പദ്ധതിക്ക് വലിയ ഊർജ്ജം പകരുന്നതാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം. ഗ്രാമീണ അടുക്കളകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഭാരതത്തിന്റെ ഈ നാടൻ പലഹാരത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയൊരു ശ്രദ്ധ നേടിക്കൊടുക്കാൻ ഈ സമ്മാനത്തിലൂടെ സാധിച്ചു. ഭാരതത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും പ്രാദേശിക നിർമാതാക്കൾക്കും ആഗോളതലത്തിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈയൊരു നയതന്ത്ര ഇടപെടൽ.
ഡെലിവറി ബാഗുകൾക്കപ്പുറം ലഹരി മാഫിയയുടെ തലകളിലേക്ക് അന്വേഷണം എത്തുമോ?

ഡെലിവറി ആപ്പുകളുടെ മറവിൽ ലഹരി വിൽപ്പന നടക്കുന്നതായി വർഷങ്ങളായി വാർത്തകൾ വരുന്നു. ഇടയ്ക്കിടെ ചിലരെ പിടികൂടുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷേ പിടിയിലാകുന്നത് പലപ്പോഴും അവസാന കണ്ണികളാണ്. യഥാർത്ഥത്തിൽ ഈ വിഷം സമൂഹത്തിലേക്ക് എത്തിക്കുന്ന തലകൾ പലപ്പോഴും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതായാണ് പൊതുസമൂഹത്തിന്റെ ആശങ്ക. കേരളത്തിലേക്ക് ഒഴുകിയെത്തുന്ന മയക്കുമരുന്നുകളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡെലിവറി ആപ്പുകളുടെ മറവിലുള്ള ലഹരി വിൽപ്പനക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ ഈ പോരാട്ടം വിജയിക്കണമെങ്കിൽ ലഹരി കൈമാറുന്ന ആളുകളെ മാത്രം പിടികൂടിയാൽ പോരാ. അതിന്റെ പിന്നിലെ സാമ്പത്തിക ശൃംഖലയും വിതരണക്കാരും ആസൂത്രകരും സംഘാടകരുമായ വൻകിട കണ്ണികളെയും കണ്ടെത്തണം. വാലിൽ പിടിക്കുന്നതിനേക്കാൾ തലയിൽ പിടിക്കുന്ന നടപടികളാണ് ലഹരി മാഫിയയെ യഥാർത്ഥത്തിൽ തകർക്കുക. ഓപ്പറേഷൻ തൂഫാൻ വെറും റെയ്ഡുകളിലും അറസ്റ്റുകളിലും ഒതുങ്ങാതെ ലഹരി ശൃംഖലയുടെ വേരുകൾ തേടിയെത്തുന്ന നടപടിയായി മാറാൻ കഴിഞ്ഞാൽ മാത്രമേ കേരളത്തിന് ഈ വിപത്തിൽ നിന്ന് ശാശ്വതമായ ആശ്വാസം ലഭിക്കൂ.
തൂത്തുക്കുടിയിൽ ഉണ്ടായത് യഥാർത്ഥ ടോർനാണ്ടോയോ?

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വൈകീട്ട് ചുഴലിക്കാറ്റിനോട് സമാനമായ രീതിയിൽ അതിശക്തമായ കാറ്റാണ് ആഞ്ഞടിച്ചത്. സമീപപ്രദേശത്ത് വീടുകൾ, തട്ടുകടകൾ, വാഗൈകുളം ടോൾ പ്ലാസ, ഒരു സ്വകാര്യ തീം പാർക്ക് എന്നിവിടങ്ങളിലെല്ലാം ഈ പ്രതിഭാസം വലിയ നാശനഷ്ടങ്ങളുണ്ടാക്കി. തൂത്തുക്കുടി വിമാനത്താവള പ്രദേശത്തിന് സമീപത്തുനിന്നും പ്രദേശവാസികൾ പകർത്തിയ വീഡിയോകളിൽ പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഒരു ഫണൽ രൂപത്തിൽ അതിവേഗം മുകളിലേക്ക് ഉയരുന്നത് കാണാമായിരുന്നു. ഒരു യഥാർത്ഥ ടോർനാഡോയെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു ഈ പ്രതിഭാസം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി തൂണുകൾ ഒടിയുകയും വീടുകളുടെ മേൽക്കൂര ഷീറ്റുകൾ പറന്നുപോവുകയും ചെയ്തു. ഏകദേശം രണ്ട് കോടി മുതൽ ആറ് കോടി രൂപ വരെ വിവിധ മേഖലകളിൽ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. തുറന്ന മൈതാനത്ത് ക്രിക്കറ്റ് കളിച്ചിരുന്നവർ ശക്തമായ കാറ്റ് തങ്ങളെ നിലത്ത് നിന്ന് ഉയർത്താൻ ശ്രമിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യവശാൽ രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റതൊഴിച്ചാൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കാണാൻ ഒരു ടോർനാഡോ പോലെ തോന്നിച്ചെങ്കിലും ഇത് യഥാർത്ഥത്തിൽ ഒരു ചുഴലിക്കാറ്റല്ലെന്നാണ് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3.1 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കിഴക്ക്-പടിഞ്ഞാറ് ന്യൂനമർദം കാരണം തെക്കൻ തമിഴ്‌നാട്ടിൽ ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നു. ഈ സംവിധാനം ശക്തമായ പ്രാദേശിക കാറ്റും പൊടിപടലങ്ങളും സഹിതം മുകളിലേക്ക് നീങ്ങുന്ന ശക്തമായ വായുപ്രവാഹങ്ങൾ സൃഷ്ടിക്കുകയാണുണ്ടായത്. വിമാനത്താവളത്തിന് സമീപം കണ്ട ഫണൽ പോലുള്ള രൂപം ഒരു ക്യുമുലോനിംബസ് മേഘത്തിനടിയിലെ മുകളിലേക്കുള്ള ശക്തമായ വായുപ്രവാഹം കാരണം രൂപപ്പെട്ടതാണ്. ഇത് പൊടിയും അവശിഷ്ടങ്ങളും അടങ്ങിയ വായുവിനെ ലംബമായി ലെയറുകളിലേക്ക് ഉയർത്തുകയായിരുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് തൂത്തുക്കുടിയിൽ ടൊർണാഡോകൾ രൂപപ്പെടാൻ ആവശ്യമായ അന്തരീക്ഷ സാഹചര്യങ്ങൾ – അതായത് ശക്തമായ മർദ്ദ വ്യതിയാനങ്ങളും ഗണ്യമായ താഴ്ന്ന നിലയിലുള്ള കാറ്റ് ഷിയറും – സാധാരണയായി ഉണ്ടാകാറില്ലെന്നും, അതിനാൽ ഇതൊരു ചുഴലിക്കാറ്റല്ല മറിച്ച് മേഘങ്ങൾ മൂലമുണ്ടായ ശക്തമായ വായുപ്രവാഹം മാത്രമാണെന്നും കാലാവസ്ഥാ നിരീക്ഷകർ വിശദീകരിക്കുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: 75 കോടി ഡോളറിന്റെ കൊക്കെയ്ൻ

ലോകം കണ്ടതിൽ വച്ച് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ സിഡ്നി നഗരം . ഷിപ്പിംഗ് കണ്ടെയ്നറിന്റെ തറഭാഗത്തിന്റെ നിറ വ്യത്യാസത്തിൽ തോന്നിയ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് 75 കോടിയിലേറെ വില വരുന്ന കൊക്കെയ്ൻ ശേഖരം കണ്ടെത്തിയത്. വീടിന്റെ ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരുന്ന ഏകദേശം മൂന്ന് ടണ്ണോളം മയക്കുമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 81.6 കോടി ഡോളർ അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 75,74,74,80,000 രൂപ വിലമതിക്കുന്ന 2.7 ടൺ കൊക്കെയ്നാണ് ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് കണ്ടെടുത്തത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 21-ഉം 25-ഉം വയസ്സുള്ള രണ്ട് യുവാക്കളെ പൊലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. സിഡ്‌നിയിലെ ലണ്ടൻഡെറിയിലുള്ള ഒരു അർദ്ധ-ഗ്രാമീണ മേഖലയിലെ വസ്തുവിലാണ് പൊലീസ് ഒരേസമയം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ അവിടെയുണ്ടായിരുന്ന ഷിപ്പിംഗ് കണ്ടെയ്നറുകളുടെ തറഭാഗം വ്യാജമായി നിർമ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഈ കണ്ടെയ്നറുകൾക്ക് അടിയിലായി നിർമ്മിച്ച രഹസ്യ ഭൂഗർഭ അറകളിൽ പ്ലാസ്റ്റിക് ടബ്ബുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരം. ഏകദേശം 30 ലക്ഷത്തോളം ആളുകൾക്ക് വിതരണം ചെയ്യാൻ ആവശ്യമായ അളവിലുള്ള കൊക്കെയ്നാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ഇതിന് മുൻപ് 2007-ൽ മെൽബണിൽ നിന്ന് 4.5 ടൺ എംഡിഎംഎ പിടിച്ചെടുത്തതാണ് ഇതിനേക്കാൾ വലിയ ഏക സംഭവമായിട്ടുള്ളത്. സിഡ്‌നിയിൽ പൊലീസ് റെയ്ഡിനായി എത്തിയ സമയത്ത് പ്രതികളായ ഇരു യുവാക്കളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയൻ നിയമപ്രകാരം ഈ കുറ്റത്തിന് പരмаവധി ശിക്ഷ ജീവപര്യന്തം തടവാണ്. കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 13-ന് ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കും. സിഡ്‌നിയിലെ ഒരു പ്രമുഖ ക്രിമിനൽ കുടുംബത്തിലെ മുൻ അംഗങ്ങൾ ഉൾപ്പെടുന്ന ‘കൊക്കോനട്ട് കാർട്ടൽ’ എന്ന വൻകിട മാഫിയാ സംഘത്തിന്റെ വെറും സഹായികൾ മാത്രമാണ് പിടിയിലായ ഈ യുവാക്കളെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.ക്വീൻസ്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ സുരക്ഷാ ഏജൻസികളുടെ സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് നടപ്പിലാക്കിയ ‘ഓപ്പറേഷൻ മിൻജിയാങ്’ എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ വൻ വേട്ട സാധ്യമായത്. കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച ഈ ഓപ്പറേഷനിലൂടെ ഇതിനകം തന്നെ 178 കിലോഗ്രാം കൊക്കെയ്നും 142 കിലോഗ്രാം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തിരുന്നു. ഇതോടെ ഈ ദൗത്യത്തിലൂടെ മാത്രം ആകെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് മൂന്ന് ടണ്ണിലധികമായി ഉയർന്നു. മയക്കുമരുന്ന് ശേഖരം വടക്കൻ ക്വീൻസ്‌ലൻഡിലെ മിഡ്ജ് പോയിന്റിന് സമീപമുള്ള തീരത്തിലൂടെയാണ് ഓസ്‌ട്രേലിയയിലേക്ക് കടത്തിയതെന്നും തുടർന്ന് സിഡ്‌നിയിലെ സംഘത്തിന്റെ നിർദ്ദേശപ്രകാരം ട്രക്കുകളിൽ തെക്കൻ മേഖലകളിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ മിഡ്ജ് പോയിന്റിലെ ബോട്ട് ജെട്ടിക്ക് സമീപം കത്തിനശിച്ച നിലയിൽ കണ്ടെത്തിയ ഒരു ട്രക്കിനെക്കുറിച്ച് അന്വേഷിച്ച ക്വീൻസ്‌ലൻഡ് പൊലീസിന് കടലിൽ നിന്ന് 40 കിലോഗ്രാം കൊക്കെയ്ൻ ലഭിച്ചിരുന്നു. അവിടെ നിന്നാണ് ഈ വൻ മാഫിയയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറ് പേരെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.ഈ വൻ മയക്കുമരുന്ന് ശേഖരം കടത്താൻ ഉപയോഗിച്ച ‘എംവി വെൽത്ത്’ എന്ന പ്രധാന കപ്പൽ പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളുടെ അധികൃതർ തടഞ്ഞുവെച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. സെൻട്രൽ അമേരിക്കൻ രാജ്യമായ ബെലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് ഈ കപ്പൽ. തെക്കേ അമേരിക്കയിൽ നിന്നോ വടക്കുകിഴക്കൻ ഏഷ്യയിൽ നിന്നോ ആയിരിക്കാം ഈ മയക്കുമരുന്ന് കപ്പലിൽ കയറ്റിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തങ്ങളുടെ ഉദ്യോഗസ്ഥരുടെ ദീർഘനാളത്തെ കഠിനാധ്വാനവും കൃത്യമായ ഏകോപനവുമാണ് ഇത്രയും വലിയൊരു അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ സഹായിച്ചതെന്ന് ക്വീൻസ്‌ലൻഡ് പൊലീസ് വ്യക്തമാക്കി.
വാണിയപ്പാറ പള്ളിയിൽ ഒരുകല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?

കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറയിൽ ഒരു മൃതദേഹത്തിന് പുറമെ പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് വലിയ രീതിയിലുള്ള ചർച്ചകൾക്കും ദുരൂഹതകൾക്കുമാണ് വഴിതുറന്നിരിക്കുന്നത്. സാധാരണയായി ക്രിസ്ത്യൻ ആചാരപ്രകാരം ഒരു കല്ലറയിൽ ഇത്തരത്തിൽ രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്യാറില്ലാത്തതിനാൽ, പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം തന്നെയാണോ എന്ന കാര്യത്തിലാണ് ഇപ്പോൾ സംശയം ഉയരുന്നത്. കല്ലറ തുറന്നപ്പോൾ ഈ അസ്വാഭാവിക കാഴ്ച ശ്രദ്ധയിൽപ്പെട്ട ഒരു നാട്ടുകാരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം പുറംലോകം അറിയുന്നത്. തുടർന്ന് സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിഷയത്തിൽ പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ പ്രതികരിച്ചത് ദുരൂഹത തോന്നിയ സാഹചര്യത്തിലാണ് താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നാണ്. ഈ അസ്വാഭാവികതയെക്കുറിച്ച് അറിഞ്ഞവർ ആരും തന്നെ പുറത്തുപറയാൻ തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലാണ് കുറിപ്പ് പങ്കുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, പള്ളിക്കമ്മിറ്റി തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കിയിട്ടുണ്ട്. കല്ലറയിൽ കണ്ടത് മൃതദേഹമാണെന്ന സംശയം പള്ളി അധികൃതർക്കുമുണ്ട്. ഇത് മുൻപ് പോസ്റ്റ്മോർട്ടം ചെയ്ത ഏതെങ്കിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണോ എന്ന സംശയവും വികാരി പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും പൊലീസിന്റെ ഔദ്യോഗിക അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നാണ് പള്ളി അധികൃതരുടെ നിലപാട്.നിയമപരമായ അന്വേഷണത്തിലൂടെ മാത്രമേ ഇതിന് പിന്നിലെ യഥാർത്ഥ വസ്തുത എന്താണെന്ന് വ്യക്തമാകൂ.
നടക്കാനുള്ള അവകാശം മൗലികാവകാശം സുപ്രീം കോടതി

വണ്ടിയോടിക്കുന്നവരുടെ ആഡംബരത്തേക്കാൾ പ്രാധാന്യം കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കാണ് എന്ന് അടിവരയിടുന്ന ചരിത്രപ്രധാനമായ ഒരു വിധിയാണ് രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്ന് വന്നിരിക്കുന്നത്.സുരക്ഷിതമായ നടപ്പാതകളിലൂടെ ( സഞ്ചരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നു. റോഡുകളിൽ മോട്ടോർ വാഹനങ്ങളേക്കാൾ പ്രാഥമിക പരിഗണന നൽകേണ്ടത് കാൽനടയാത്രക്കാർക്കാണെന്നാണ് കോടതിയുടെ കർശന നിരീക്ഷണം.സ്കൂളിലേക്ക് നടന്നുപോയ അഞ്ചു വയസ്സുകാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ച ദാരുണമായ ഒരു അപകടക്കേസ് പരിഗണിക്കവെയാണ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് രാജ്യത്തെ റോഡ് വികസന സങ്കൽപ്പങ്ങളെത്തന്നെ മാറ്റിമറിക്കാൻ പോന്ന ഈ വിധി പുറപ്പെടുവിച്ചത്. അപകടം നടന്ന റോഡിൽ നടപ്പാതയോ സീബ്രാ ക്രോസിംഗോ ഇല്ലായിരുന്നു എന്നത് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(d) നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം, ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം എന്നിവയുടെ പരിധിയിൽ വരുന്നതാണ് ‘നടക്കാനുള്ള അവകാശം’ എന്ന് കോടതി വ്യക്തമാക്കുന്നു. മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം (19(1)(a)), ഒരുമിച്ചുകൂടാനുള്ള അവകാശം (19(1)(b)) എന്നിവയുമായും ഇത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിധിന്യായത്തിൽ പറയുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും സാമൂഹിക പരിഷ്കരണങ്ങളും രൂപപ്പെട്ടത് പദയാത്രകളിലൂടെയും നടത്തത്തിലൂടെയുമാണെന്ന മനോഹരമായ ചരിത്ര ഓർമ്മപ്പെടുത്തലും കോടതി നടത്തി.ഒരു സ്ഥലത്ത് റോഡുണ്ടെങ്കിൽ അവിടെ കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകൾ ഉണ്ടായിരിക്കണം എന്നത് നഗരവികസന അതോറിറ്റികൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവരുടെ നിയമപരമായ കടമയാണ്. ഇതിൽ വീഴ്ച വരുത്തിയാൽ തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ഭരണഘടനാപരമായും സിവിൽ നിയമപ്രകാരവും നഷ്ടപരിഹാരത്തിനും പുനഃസ്ഥാപനത്തിന പൗരന്മാർക്ക് കോടതിയെ സമീപിക്കാം. ഇത് മോട്ടോർ വാഹന നിയമപ്രകാരമുള്ള ക്ലെയിമുകൾക്ക് പുറമെയായിരിക്കും.ചക്രങ്ങൾ നമ്മുടെ ഭാവനയെ കീഴടക്കിയപ്പോൾ കോർപ്പറേഷനുകളും നഗരസഭകളും വണ്ടിക്കാർക്ക് വേണ്ടി മാത്രമായി റോഡുകൾ നിർമ്മിക്കാൻ തുടങ്ങി. ഇത് മാറണം. നടപ്പാതകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നിയമപരമായ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് കേന്ദ്രസർക്കാർ പ്രത്യേക നിയമം നിർമ്മിക്കണമെന്നും ഇതിനായി ഒരു സ്ഥിരം റെഗുലേറ്ററി ബോഡി രൂപീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര മന്ത്രാലയങ്ങളോടും ലോ കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. വികസനമെന്നാൽ വണ്ടികൾക്ക് പായാനുള്ള റോഡുകൾ മാത്രമല്ല, സാധാരണക്കാരന് പേടിയില്ലാതെ നടക്കാനുള്ള സൗകര്യം കൂടിയാണെന്ന് ഈ വിധി ഓർമ്മിപ്പിക്കുന്നു.
റെഡി ടു ഡ്രിങ്ക് ബിവറേജസ് ഇനി കേരളത്തിലും; ബജറ്റിലെ പുതിയ മദ്യനയം

കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു ‘വീര്യം കുറഞ്ഞ മദ്യ’ങ്ങൾക്കായുള്ള പുതിയ നികുതി ഘടന. ബിയറും വൈനും വിദേശമദ്യവുമൊക്കെ നിലവിലുള്ളപ്പോൾ ഇതെന്താണ് ഈ സംഭവം എന്ന് പലർക്കും സംശയമുണ്ടാകും. ലളിതമായി പറഞ്ഞാൽ, ആഗോളതലത്തിലും മറ്റ് മെട്രോ നഗരങ്ങളിലും വലിയ തരംഗമായ ‘റെഡി-ടു-ഡ്രിങ്ക്’ (RTD) ബിവറേജുകളും പ്രീ-മിക്സ്ഡ് കോക്ടെയിലുകളുമാണ് ഇനി നമ്മുടെ കേരളത്തിലേക്കും വരുന്നത്.മുൻപ് ഇത്തരം മദ്യങ്ങൾക്ക് അനുമതിയുണ്ടായിരുന്നെങ്കിലും കൃത്യമായി എത്ര നികുതി ഈടാക്കണമെന്നതിൽ വ്യക്തതയില്ലാത്തതിനാൽ പ്രമുഖ കമ്പനികളൊന്നും ഇവ കേരള വിപണിയിൽ ഇറക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പുതിയ ബജറ്റിലൂടെ സർക്കാർ ഈ നികുതി ഘടന കൃത്യമായി നിർവചിച്ചിരിക്കുകയാണ്. ആൽക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കി ഈ വിഭാഗത്തെ രണ്ടായി തിരിച്ചാണ് വിൽപ്പന നികുതി നിശ്ചയിച്ചിരിക്കുന്നത്. 0.5% മുതൽ 10% വരെ വീര്യമുള്ളവയ്ക്ക് 120 ശതമാനവും, 10% മുതൽ 20% വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമാണ് വിൽപ്പന നികുതി. അതേസമയം നിലവിലുള്ള സാധാരണ വിദേശമദ്യത്തിന്റെയോ (251%), ബിയറിന്റെയോ (116%), വൈനിന്റെയോ (86%) നികുതിയിലോ വീര്യത്തിലോ യാതൊരു മാറ്റവും വരുത്തിയിട്ടുമില്ല. പുതിയ നികുതി വ്യവസ്ഥ നിലവിൽ വരുന്നതോടെ വലിയ ബിസിനസ്സ് സാധ്യതയാണ് സംസ്ഥാനത്ത് തുറക്കുന്നത്. നിലവിൽ ഗോവ, കർണാടക, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലും മെട്രോ നഗരങ്ങളിലും മാത്രം കണ്ട് പരിചയിച്ച പല പ്രമുഖ അന്താരാഷ്ട്ര-ഇന്ത്യൻ ബ്രാൻഡുകളും ഇനി ബെവ്കോ കൗണ്ടറുകൾ വഴി ഔദ്യോഗികമായി നമ്മുടെ കൈകളിലെത്തും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വോഡ്കയോ വിസ്കിയോ കലർത്തിയ, പഴങ്ങളുടെ രുചിയുള്ള ഫ്‌ളേവേർഡ് ആൽക്കഹോളിക് ബിവറേജുകൾ. നിലവിൽ നമുക്ക് പരിചിതമായ Bacardi Breezer പോലുള്ള ബ്രാൻഡുകൾ പുതിയ നികുതി ഘടനയിലേക്ക് മാറാൻ ഇത് വഴിയൊരുക്കും. കൂടാതെ ബാറുകളിൽ പോയി മിക്സ് ചെയ്ത് വാങ്ങുന്ന വോഡ്ക മ്യൂൾ, വിസ്കി കോളിൻസ്, ജിൻ ആൻഡ് ടോണിക്, ലിറ്റ് (LIIT), നെഗ്രോണി, എസ്പ്രെസ്സോ മാർട്ടിനി തുടങ്ങിയ പ്രീമിയം കോക്ടെയിലുകൾ ഇനി ഭംഗിയുള്ള കാനുകളിലും കുപ്പികളിലുമായി നേരിട്ട് വാങ്ങി കുടിക്കാൻ പാകത്തിൽ ‘റെഡി-ടു-സർവ്’ രൂപത്തിൽ ലഭ്യമാകും. . ഇന്ത്യൻ വിപണിയിൽ ഇതിന് ഏറെ പ്രശസ്തമായ ‘InACan’, ‘Mr. Jerry’s’, ജിൻ അടിസ്ഥാനമാക്കിയുള്ള ‘Salud’ തുടങ്ങിയ ബ്രാൻഡുകൾ ഇതോടെ കേരളത്തിലേക്കെത്തും. ഇതുകൂടാതെ കലോറി വളരെ കുറഞ്ഞ, കാർബണേറ്റഡ് വാട്ടറും ആൽക്കഹോളും നാച്ചുറൽ ഫ്ലേവറുകളും ചേർത്ത ‘ഹാർഡ് സെൽറ്റ്സർ’ വിഭാഗത്തിൽ പെടുന്ന ‘Wild Drum’, ‘IST’ തുടങ്ങിയ ബ്രാൻഡുകളും, തേൻ പുളിപ്പിച്ചുണ്ടാക്കുന്ന ആപ്പിൾ പൈയോ കോഫിയോ ഒക്കെ ഫ്ലേവറായുള്ള ‘Moonshine Meadery’യുടെ ‘മീഡ്’ (Mead) എന്ന പ്രത്യേക തരം ലൈറ്റ് മദ്യവുമെല്ലാം വരും മാസങ്ങളിൽ മലയാളിക്ക് വാങ്ങാൻ സാധിക്കും. തീർച്ചയായും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് വരുമാന സ്രോതസ്സുകൾ കണ്ടെത്തുക എന്നത് ഈ ബജറ്റിലെ പ്രധാന വെല്ലുവിളിയായിരുന്നു. ഉപഭോഗ സംസ്കാരത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനൊപ്പം സംസ്ഥാന ഖജനാവിലേക്ക് കൂടുതൽ വരുമാനമെത്തിക്കാനുള്ള ചുവടുവെപ്പായാണ് ധനവകുപ്പ് ഈ നികുതി പരിഷ്കരണത്തെ കാണുന്നത്. സാധാരണ മദ്യത്തേക്കാൾ കുറഞ്ഞ ഈ നികുതി നിരക്കുകൾ പുതിയ നിക്ഷേപകരെയും ഉപഭോക്താക്കളെയും ആകർഷിക്കുമെന്നും കോടികളുടെ വരുമാനം ഉണ്ടാകുമെന്നുമാണ് കണക്കുകൂട്ടൽ. എന്നാൽ ഈ പ്രഖ്യാപനം സഭയ്ക്കകത്തും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. മുൻ എൽഡിഎഫ് സർക്കാർ കാർഷിക വിളകളിൽ നിന്നും ധാന്യങ്ങളിൽ നിന്നും ചെറുകിട വ്യവസായങ്ങളിലൂടെ മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും, എന്നാൽ ഇപ്പോഴത്തെ നയം വൻകിട സ്വകാര്യ കമ്പനികൾക്ക് വീര്യം കുറഞ്ഞ മദ്യം വൻതോതിൽ ഉത്പാദിപ്പിക്കാൻ അവസരമൊരുക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്തായാലും നിയമപരമായ തടസ്സങ്ങൾ ബജറ്റോടെ നീങ്ങിയതിനാൽ, വരും മാസങ്ങളിൽ കമ്പനികൾ എക്സൈസ് അനുമതി വാങ്ങി ഈ വിഭാഗത്തിലുള്ള പുത്തൻ മദ്യങ്ങൾ കേരള വിപണിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.