ബസ് മാത്രമല്ല, ഇനി കപ്പലും വിമാനവും! ലക്ഷദ്വീപിലേക്കും ഗള്‍ഫിലേക്കും കെ.എസ്.ആര്‍.ടി.സി.യില്‍ പറക്കാം

കെ.എസ്.ആര്‍.ടി.സി. ഇനി കടലും ആകാശവും കീഴടക്കാന്‍ ഒരുങ്ങുകയാണ്. തീവണ്ടിക്ക് പിന്നാലെ കപ്പലിലും വിമാനത്തിലും കയറി ലക്ഷദ്വീപിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പറക്കാവുന്ന വമ്പന്‍ ടൂര്‍ പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്നത്. സ്ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യമാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള വരുമാന ഇടിവ് മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി. കണ്ടെത്തിയ തുറുപ്പുചീട്ടാണ് ഈ ബജറ്റ് ടൂറിസം. കേരളത്തിലെ 93 ഡിപ്പോകളില്‍ 80 ഇടങ്ങളില്‍ നിന്നും നിലവില്‍ ടൂര്‍ പാക്കേജുകളുണ്ട്. വോള്‍വോ, ഡീലക്‌സ് ബസുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ പുതിയ യാത്രാമാര്‍ഗ്ഗങ്ങള്‍ തുറക്കുന്നത്. 2021-ല്‍ തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. യുടെ ബജറ്റ് ടൂറിസം പാക്കേജിലെ വരുമാനപ്പട്ടിക ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലുടനീളവും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തിലേക്കും വിനോദസഞ്ചാരികളെയെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഒരുങ്ങുന്നത്. കപ്പല്‍ വഴിയും വിമാനം വഴിയും ലക്ഷദ്വീപിലെത്താന്‍ കഴിയുന്ന ഡബിള്‍ ഓപ്ഷന്‍ പാക്കേജ് ഉടന്‍ വരും. കശ്മീര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ യാത്രകളും, ഈ വര്‍ഷം തന്നെ അഖിലേന്ത്യാ ടൂര്‍ പാക്കേജും യാഥാര്‍ത്ഥ്യമാകും.ഓരോ യാത്രയ്ക്കും പ്രത്യേകം ഇന്‍ഷുറന്‍സ് പരിരക്ഷയും കെ.എസ്.ആര്‍.ടി.സി. ഉറപ്പുനല്‍കുന്നുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതമായി രാജ്യത്ത് ഇന്ധനവില ഉയരാൻ തുടങ്ങിയതോടെ വൈദ്യുത വാഹന വിപണിക്ക് പുതിയ ഊർജ്ജം കൈവന്നിരിക്കുകയാണ്.

നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെയ് 15-നാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്. തൊട്ടുപിന്നാലെ ചൊവ്വാഴ്ചയും വില ഉയർത്തി. എന്നാൽ ഇന്ധനവില വർധിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയപ്പോൾ തന്നെ രാജ്യത്ത് വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രകടമായത്. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം രാജ്യത്ത് 49,809 വൈദ്യുത ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്. മുൻവർഷം ഇതേ കാലയളവിൽ ഇത് 43,897 എണ്ണമായിരുന്നു. അതായത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിപണിയിൽ 13.50 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനവില വർധനവിന്റെ ഭാരം വരും മുൻപ് തന്നെ ഉപഭോക്താക്കൾ വലിയ തോതിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഈ മുന്നേറ്റം വൈദ്യുത കാറുകളുടെ വിപണിയിൽ ദൃശ്യമായിട്ടില്ല. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയിൽ 7,975 ഇലക്ട്രിക് കാറുകൾ മാത്രമാണ് വിറ്റുപോയത്. മുൻവർഷം ഇതേ കാലയളവിൽ ഇത് 9,917 എണ്ണമായിരുന്നു. ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ 20 ശതമാനത്തിന്റെ ഇടിവാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. സാധാരണ ഇലക്ട്രിക് കാറുകളുടെ ഉയർന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ, ഇടത്തരം കുടുംബങ്ങൾക്ക് സാമ്പത്തികമായി കൈയൊതുങ്ങുന്ന ഒന്നാണ് ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും എന്നതുതന്നെയാണ് ഇരുചക്ര വാഹന വിപണിക്ക് തുണയായത്. എങ്കിലും വരും ദിവസങ്ങളിലും ഇന്ധനവില തുടർച്ചയായി വർധിക്കുകയാണെങ്കിൽ വരും മാസങ്ങളിൽ അത് കാറുകൾ ഉൾപ്പെടെയുള്ള മൊത്തം വൈദ്യുത വാഹന വിപണിക്കും വലിയ നേട്ടമായി മാറുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

ഇന്ധന മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തെ ഇന്ധനമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിന് പകരമായി 100 ശതമാനം എഥനോൾ (E100) ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമൊബൈൽ കമ്പനികളും എണ്ണ വിപണന സ്ഥാപനങ്ങളും ഈ പദ്ധതിക്കായി കൈകോർക്കുന്നത്.​നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ മാത്രമാണ് കലർത്തുന്നത്. എന്നാൽ പൂർണ്ണമായും എഥനോളിൽ ഓടുന്ന ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾ മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായ്, ഹീറോ, ടിവിഎസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും പമ്പുകളുടെ കുറവും വിലയിലെ വ്യക്തതയില്ലായ്മയും കാരണം ഇത്തരം വാഹനങ്ങൾ വിപണിയിലെത്തിക്കാൻ കമ്പനികൾ മടിക്കുന്നു. ​സാമ്പത്തികമായി വലിയ നേട്ടമാണ് ഈ മാറ്റത്തിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത്. അസംസ്‌കൃത എണ്ണ ഇറക്കുമതിക്കായി ചിലവിടുന്ന ലക്ഷക്കണക്കിന് കോടി രൂപ ലാഭിക്കാൻ കഴിയുന്നതിനൊപ്പം എഥനോൾ ഉത്പാദനത്തിലൂടെ എട്ട് കോടിയോളം കർഷകർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. നിലവിൽ ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.​വെല്ലുവിളികളും ഈ മേഖലയിലുണ്ട്. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് മൈലേജ് കുറവായതിനാൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പെട്രോളിനേക്കാൾ കുറഞ്ഞത് 30 ശതമാനം എങ്കിലും കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാക്കണമെന്ന് വാഹന നിർമ്മാതാക്കൾ ആവശ്യപ്പെടുന്നു. കൂടാതെ ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങൾക്ക് ജിഎസ്ടി ഇളവ് നൽകണമെന്ന ആവശ്യവും ശക്തമാണ്. ഐഒസി നേരത്തെ നടത്തിയ പൈലറ്റ് പ്രോജക്റ്റുകളിൽ തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടെ ഇന്ധന നയത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതീക്ഷ.

ഒരു മണിക്കൂർ മരംവെട്ടിയാൽ അരലക്ഷം രൂപ! കാനഡയിലെ ‘ബ്ലൂ കോളർ’ ജോലിയുടെ വരുമാനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ഓഫീസ് ജോലികൾക്കും വൈറ്റ് കോളർ പദവികൾക്കും പിന്നാലെ പായുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യുവാക്കൾക്ക് കാനഡയിൽ നിന്നുള്ള ഒരു വാർത്ത ഇപ്പോൾ വലിയ അത്ഭുതമായി മാറിയിരിക്കുകയാണ്. തന്റെ വീടിന് ചുറ്റുമുള്ള മരച്ചില്ലകൾ വെട്ടിമാറ്റാൻ വന്ന ഒരു തൊഴിലാളിക്ക് കേവലം ഒരു മണിക്കൂർ നേരത്തെ ജോലിക്ക് 700 കനേഡിയൻ ഡോളർ, അതായത് ഏകദേശം 49,000-ത്തിലധികം ഇന്ത്യൻ രൂപ നൽകേണ്ടി വന്ന അനുഭവം ‘വിശാൽ’ എന്ന ഇന്ത്യൻ യുവാവ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശരിയായ ഉപകരണങ്ങളും കൃത്യമായ നൈപുണ്യവുമുണ്ടെങ്കിൽ കാനഡ പോലുള്ള വികസിത രാജ്യങ്ങളിൽ ഇത്തരം ബ്ലൂ കോളർ ജോലികളിലൂടെ എത്രത്തോളം വലിയ തുക സമ്പാദിക്കാം എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. വേനൽക്കാലത്ത് മരംവെട്ടിയും ശീതകാലത്ത് മഞ്ഞുമാറ്റിയും വർഷം മുഴുവൻ വലിയ വരുമാനം നേടുന്ന ഇത്തരം തൊഴിലാളികൾക്ക് അവിടെ വൻ ഡിമാൻഡാണ്. എന്നാൽ, ഒറ്റനോട്ടത്തിൽ വലിയ ലാഭമെന്ന് തോന്നുമെങ്കിലും ഈ തുകയ്ക്ക് പിന്നിൽ കഠിനമായ ശാരീരിക അധ്വാനവും ഉയർന്ന അപകടസാധ്യതയും അടങ്ങിയിട്ടുണ്ടെന്ന് യുവാവ് ഓർമ്മിപ്പിക്കുന്നു. വിലകൂടിയ അത്യാധുനിക യന്ത്രങ്ങൾ, ട്രക്കുകൾ, ഇന്ധനച്ചെലവ്, ഇൻഷുറൻസ്, കനത്ത നികുതി എന്നിവയെല്ലാം കഴിഞ്ഞ് ഈ തുകയിൽ നിന്ന് വലിയൊരു ഭാഗം ബിസിനസ്സ് ചിലവുകളിലേക്ക് പോകാറുണ്ടെന്നാണ് കാനഡയിലെ ബിസിനസ്സ് രീതികളെക്കുറിച്ച് അറിയുന്നവർ വ്യക്തമാക്കുന്നത്. എങ്കിലും പ്ലംബിംഗ്, ഇലക്ട്രിക്കൽ, ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയ പരമ്പരാഗത ഇതര ജോലികൾക്ക് വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന വലിയ വരുമാന സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തുടക്കമിട്ടിരിക്കുകയാണ്.

ഡിഎൻഎ ടെസ്റ്റിൽ ചെറിയമ്മയായി മാറിയ പെറ്റമ്മ;  ശാസ്ത്രത്തെ ഞെട്ടിച്ച ലിഡിയ

സ്വന്തം ചോരയിൽ പിറന്ന, ഒൻപതു മാസം ഗർഭപാത്രത്തിൽ ചുമന്നു പ്രസവിച്ച മക്കൾ തന്റേതല്ല എന്ന് കേൾക്കേണ്ടി വരുന്ന ഒരു അമ്മയുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറമാണ്. ശാസ്ത്രം നൂറു ശതമാനം കൃത്യത അവകാശപ്പെടുന്ന ഡിഎൻഎ (DNA) പരിശോധന ഒരു അമ്മയെ സ്വന്തം മക്കളുടെ ‘ചെറിയമ്മ’യാക്കി മാറ്റിയ വിചിത്രവും എന്നാൽ സത്യവുമായ ഒരു സംഭവമാണ് അമേരിക്കയിലെ വാഷിംഗ്ടൺ സ്വദേശിയായ ലിഡിയ ഫെയർചൈൽഡ് എന്ന യുവതിയുടെ ജീവിതത്തിൽ ഉണ്ടായത്. ജനിതക ശാസ്ത്രത്തിന്റെ ചരിത്രത്തെത്തന്നെ തിരുത്തിക്കുറിക്കാൻ പ്രകൃതി ഒരുക്കിവെച്ച ഒരു വലിയ അദ്ഭുതത്തിന്റെ തുടക്കമായിരുന്നു അത്. 2002-ൽ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്ന സമയത്താണ് സാമ്പത്തികമായി ബുദ്ധിമുട്ടിലായ ലിഡിയ സർക്കാർ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കുന്നത്. ഇതിന്റെ നിയമപരമായ നടപടികളുടെ ഭാഗമായി മാതാപിതാക്കളുടെയും കുട്ടികളുടെയും ഡിഎൻഎ പരിശോധന നടത്താൻ അധികൃതർ ആവശ്യപ്പെട്ടു. പരിശോധനാ ഫലം വന്നപ്പോൾ അധികൃതർക്കൊപ്പം ലിഡിയയും ഞെട്ടിപ്പോയി. കുട്ടികളുടെ പിതാവിന്റെ ഡിഎൻഎ ഫലം കൃത്യമായി ഒത്തുപോയപ്പോൾ, ലിഡിയയുടെ രക്തസാമ്പിളുകൾ കുട്ടികളുമായി ഒട്ടും പൊരുത്തപ്പെടുന്നതായിരുന്നില്ല. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ലിഡിയ ആ കുട്ടികളുടെ ജൈവിക മാതാവല്ല (Biological mother) എന്നായിരുന്നു കണ്ടെത്തിയത്. മറ്റാരുടെയോ കുട്ടികളെ സ്വന്തമെന്ന് കാണിച്ച് പണം തട്ടാൻ ശ്രമിക്കുന്ന വഞ്ചകിയായി ലിഡിയ മുദ്രകുത്തപ്പെട്ടു. കുട്ടികളെ അവരിൽ നിന്നും മാറ്റാനും ജയിൽ ശിക്ഷ നൽകാനും കോടതി ഉത്തരവിട്ടതോടെ ആ അമ്മ പാടെ തകർന്നുപോയി. താൻ കൺമുന്നിൽ പ്രസവിച്ച കുട്ടികൾ തന്റേതല്ല എന്ന് ശാസ്ത്രം പറയുമ്പോൾ ആരോട് പരാതി പറയണം എന്നറിയാത്ത അവസ്ഥയിലായിരുന്നു അവർ. ഇതിനിടയിൽ ലിഡിയ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി. പ്രസവമുറിയിൽ വെച്ച്, കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ തൊട്ടടുത്ത നിമിഷം തന്നെ കുഞ്ഞിന്റെയും അമ്മയുടെയും സാമ്പിളുകൾ ശേഖരിച്ച് വീണ്ടും പരിശോധന നടത്തി. എന്നാൽ പ്രകൃതിയെ വീണ്ടും വെല്ലുവിളിച്ചുകൊണ്ട് ആ കുഞ്ഞിന്റെയും അമ്മയല്ല ലിഡിയ എന്ന ഫലമാണ് പുറത്തുവന്നത്. ലിഡിയ ജയിലിലേക്ക് പോകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അവരുടെ വക്കീലായ അലൻ ടിൻഡൽ ജനിതക ശാസ്ത്രത്തിലെ ‘കൈമേറിസം’ (Chimerism) എന്ന അപൂർവ പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മെഡിക്കൽ ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ ആ രഹസ്യം പുറത്തുവന്നത്. ലിഡിയയുടെ രക്തത്തിലും മുടിയിലും ഉള്ള ഡിഎൻഎ കുട്ടികളുമായി പൊരുത്തപ്പെട്ടില്ലെങ്കിലും, അവരുടെ ഗർഭപാത്രത്തിലെ കോശങ്ങളിൽ നിന്നുള്ള ഡിഎൻഎ കുട്ടികളുടേതുമായി നൂറു ശതമാനം ഒത്തുപോകുന്നതായി കണ്ടെത്തി. അമ്മയുടെ വയറ്റിൽ ഭ്രൂണമായി വളരുന്ന ഘട്ടത്തിൽ ലിഡിയയ്‌ക്കൊപ്പം ഒരു ഇരട്ടസഹോദരി കൂടി ഉണ്ടായിരുന്നു. എന്നാൽ വളർച്ചയുടെ ആദ്യ ആഴ്ചകളിൽ വെച്ച് തന്നെ ലിഡിയയുടെ ശരീരം ആ ഇരട്ടസഹോദരിയുടെ ഭ്രൂണത്തെ തന്നിലേക്ക് ആഗിരണം ചെയ്യുകയായിരുന്നു . അങ്ങനെ രണ്ട് മനുഷ്യരുടെ ഡിഎൻഎ ഘടന ഒരൊറ്റ ശരീരത്തിൽ ഒതുങ്ങി. ലിഡിയയുടെ പ്രത്യുത്പാദന അവയവങ്ങൾ രൂപപ്പെട്ടത് ജനിക്കാതെ പോയ ആ ഇരട്ടസഹോദരിയുടെ കോശങ്ങളിൽ നിന്നായിരുന്നു. അതുകൊണ്ട് തന്നെ ലിഡിയ ജന്മം നൽകിയ കുട്ടികൾക്ക് ലഭിച്ചത് അവരുടെ ജനിക്കാതെ പോയ ചെറിയമ്മയുടെ (അമ്മയുടെ ഇരട്ടസഹോദരിയുടെ) ഡിഎൻഎ ആയിരുന്നു. ഇതുകൊണ്ടാണ് സാധാരണ ഡിഎൻഎ ടെസ്റ്റിൽ ലിഡിയ കുട്ടികളുടെ അമ്മയല്ല, പകരം ചെറിയമ്മയാണെന്ന ഫലം കാണിച്ചത്. ഒടുവിൽ ശാസ്ത്രം ഈ സത്യം അംഗീകരിക്കുകയും കോടതി ലിഡിയയ്‌ക്കെതിരെയുള്ള എല്ലാ കേസുകളും തള്ളിക്കളഞ്ഞ് മക്കളെ തിരികെ നൽകുകയും ചെയ്തു.

എബോള ഭീതിയിൽ ആഫ്രിക്കൻ രാജ്യങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സഹായങ്ങൾ എത്രയും വേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര നടപടി. വൈറസിന്റെ ഏറ്റവും അപകടകരവും അപൂർവവുമായ വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്.രോഗബാധമൂലം ഇവിടെ 88 മരണങ്ങളും, 336-ഓളം സംശയാസ്പദമായ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഈ വകഭേദത്തിന് അംഗീകൃത വാക്‌സിനുകളോ കൃത്യമായ ചികിത്സാരീതികളോ ലഭ്യമല്ല. പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം, ഛർദി ശരീരത്തിൽ നിന്നും രക്തം ഒഴുകിപ്പോകൽ എന്നിവയാണ് വൈറസിന്റെ രോഗലക്ഷണങ്ങൾ.നിലവിൽ ചികിത്സ ലഭ്യമല്ലാത്തതിനാൽ രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം.രോഗബാധിത പ്രദേശങ്ങളിൽനിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുക, കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ യുഗാണ്ട, ഡി.ആർ. കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന യുഎസ് ഇതര പാസ്പോർട്ട് ഉടമകൾക്ക് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവ കർക്കശമാക്കിയിട്ടുണ്ട്.

ബൈക്ക് സ്റ്റണ്ടുകൾക്ക് പൂട്ടിടാൻ സർക്കാർ; കൈവിട്ട് കളിച്ചാൽ വണ്ടി തനിയെ നിൽക്കും! പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നു

റോഡുകളിൽ ബൈക്കുകൾ ഉപയോഗിച്ചുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾക്ക് തടയിടാൻ പുതിയൊരു സുരക്ഷാ സാങ്കേതികവിദ്യ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ . ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ രണ്ടു കൈകളും ഹാൻഡിലിൽ ഉറപ്പിച്ചു വെച്ചാൽ മാത്രമേ ഇനി വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കൂ എന്ന രീതിയിലുള്ള ഇഗ്നിഷൻ ലോക്ക് സംവിധാനമാണ് ഇതിന്റെ പ്രധാന ഭാഗം. യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും ഒരു കൈ ഹാൻഡിലിൽ നിന്ന് മാറ്റുകയാണെങ്കിൽ, മൂന്ന് സെക്കൻഡിനകം ഡിസ്‌പ്ലേയിൽ മുന്നറിയിപ്പ് സന്ദേശവും ഒപ്പം ശബ്ദവും പുറപ്പെടുവിക്കും. ഈ മുന്നറിയിപ്പ് അവഗണിച്ച് എട്ട് സെക്കൻഡിലധികം കൈ മാറ്റിവെച്ച് യാത്ര തുടരുകയാണെങ്കിൽ, വാഹനത്തിന്റെ വേഗത തനിയെ കുറയ്ക്കുന്ന ‘കോസ്റ്റ് ഡൗൺ മോഡ്’ പ്രവർത്തനക്ഷമമാകും. കൈവിട്ടുള്ള ഡ്രൈവിങ്ങും ബൈക്ക് സ്റ്റണ്ടുകളും മൂലം നിരത്തുകളിൽ ഉണ്ടാകുന്ന വലിയ അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇത്തരം പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

തെരുവ് നായ ശല്യം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി; ‘മനുഷ്യജീവന് ഭീഷണിയാകുന്നവയെ കൊല്ലാം’

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന്മേല്‍ അതിനിര്‍ണായകമായ വിധി പ്രസ്താവനയുമായി സുപ്രീം കോടതി. മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവ് നായകളെ കൊല്ലാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ചാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. പൊതുസ്ഥലങ്ങളായ ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് തെരുവ് നായകളെ പൂര്‍ണ്ണമായും മാറ്റണമെന്ന 2025 നവംബറിലെ ഉത്തരവ് പിന്‍വലിക്കണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇത്തരം കാര്യങ്ങളില്‍ കണ്‍കെട്ടുവിദ്യകള്‍ കാണിക്കരുതെന്നും കോടതി കര്‍ശനമായി മുന്നറിയിപ്പ് നല്‍കി. മുന്‍പ് ഇത്തരം പൊതുസ്ഥലങ്ങളില്‍ നിന്ന് മാറ്റുന്ന തെരുവ് നായകള്‍ക്ക് വാക്‌സിനേഷനും വന്ധ്യംകരണവും നല്‍കിയ ശേഷം അതേ സ്ഥലങ്ങളിലേക്ക് തന്നെ തിരികെ വിടാനായിരുന്നു നിര്‍ദ്ദേശമെങ്കില്‍, ഇനി മുതല്‍ അവയെ തിരികെ വിടാതെ പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കോടതി വ്യക്തമാക്കിമനുഷ്യജീവന്‍ നേരിടുന്ന ഭീഷണികള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍, അത് പരിഹരിക്കാന്‍ പ്രത്യേക നിയമസംവിധാനങ്ങള്‍ നിലവിലുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയ കാഴ്ചക്കാരായി തുടരുന്നത് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. തെരുവ് നായകളുടെ ആക്രമണം കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി പുതിയ നിലപാട് വ്യക്തമാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊന്നു!രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ആക്രമിച്ചു കൊലപ്പെടുത്തി

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. തെലങ്കാനയിലെ ജഡ്‌ചേര്‍ലയിലാണ് സംഭവം. സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായ വൈഷ്ണവി(21) എന്ന യുവതിയെ പ്രണയാഭ്യര്‍ത്ഥന നടത്തി തേജ എന്ന യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു.ആ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത്. ഒരു സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 21 വയസ്സുകാരിയായ വൈഷ്ണവി. മുൻപ് ജോലി ചെയ്തിരുന്ന കോളേജിൽ വെച്ചാണ് വൈഷ്ണവി തേജയെ പരിചയപ്പെടുന്നത്. നേരത്തെയും പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.പിന്നീട് പ്രണയാഭ്യര്‍ത്ഥന നടത്തി തേജ നിരന്തരം ശല്യം ചെയ്തിരുന്നു.ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്ന വൈഷ്ണവിയെ തേജ പിന്തുടര്‍ന്നു. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പിന്നിലൂടെ എത്തിയ പ്രതി കത്തികൊണ്ട് ആക്രമിച്ചു. കഴുത്തറുത്ത് പരിക്കേല്‍പ്പിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ ഓടിച്ചിട്ട് പിടികൂടി. കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പ്രതിയെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണപ്പെട്ടു.

മുഖ്യനായി പ്രതിജ്ഞ ചെയ്ത് വി.ഡി. സതീശൻ; രാജ്ഭവനെ സാക്ഷിനിർത്തി പുതിയ രാഷ്ട്രീയ ചരിതം

​കേരളത്തെ ഒരു പുതുയുഗ രാഷ്ട്രീയസൗഹാർദ പാതയിലേക്ക് നയിച്ചുകൊണ്ട്, പതിമൂന്നാമത്തെ അമരക്കാരനായി വി.ഡി. സതീശൻ അധികാരമേറ്റു. സതീശന് തൊട്ടുപിന്നാലെ യു.ഡി.എഫിലെ കരുത്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതായും പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ​പ്രതിപക്ഷ ചേരിയിലുള്ളവരെ ശത്രുക്കളായല്ല, മറിച്ച് കേരള വികസനത്തിന്റെ പങ്കാളികളായാണ് പുതിയ സർക്കാർ കാണുന്നത് എന്ന ശക്തമായ സന്ദേശമാണ് സത്യപ്രതിജ്ഞാ വേദി നൽകിയത്. എൽ.ഡി.എഫ് മുന്നണിയിലെ കരുത്തരായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം, ഒപ്പം ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയ രാഷ്ട്രീയ എതിരാളികൾക്ക് ആദരവോടെ ചടങ്ങിൽ ഇരിപ്പിടം നൽകി.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരും ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ​പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ശൈലികളിലെ വൈവിധ്യവും ചടങ്ങിനെ വേറിട്ടതാക്കി മാറ്റി. ഇംഗ്ലീഷിൽ പ്രതിജ്ഞ ചൊല്ലി കെ. മുരളീധരനും, വിപ്ലവ വീര്യം ചോരാതെ ഇടതുപക്ഷ പാരമ്പര്യത്തിന്റെ കരുത്തിൽ ഷിബു ബേബി ജോണും സി.പി. ജോണും ‘സഗൗരവ’വുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സണ്ണി ജോസഫ്, മോൻസ് ജോസഫ്, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദീഖ് എന്നിവരുൾപ്പെടെയുള്ള മറ്റ് 15 മന്ത്രിമാരും ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലി വി.ഡി. സതീശന്റെ ടീം കേരളത്തിൽ അണിചേർന്നു.