ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണോ ?കെഎസ്ആർടിസി മാന്വലിൽ പറയുന്നതിങ്ങനെ..

​​കോഴിക്കോട് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൽ സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ആവശ്യപ്പെട്ട ഒരു യുവതി, ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകർത്ത സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ യുവതി പ്രതികരിച്ചത് ഇങ്ങനെ..” അടിയന്തിരമായി ബാത്ത്റൂമിൽ പോകേണ്ട അവസ്ഥയായിരുന്നു. കടുത്ത പരിഭ്രാന്തിയിലും സമ്മർദ്ദത്തിലുമായിരുന്ന ഞാൻ എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അറിയാതെയാണ് അങ്ങനെ പെരുപ്പിച്ചുപോയത്. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ല, സംഭവത്തിൽ മാപ്പ് ചോദിക്കുന്നു.” ​ഈ സംഭവത്തെത്തുടർന്ന് 28,000 രൂപ യുവതി അന്നുതന്നെ ഫൈൻ ആയി അടച്ച് വിഷയം ഔദ്യോഗികമായി പരിഹരിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ യുവതിക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും ഉണ്ടായി. അതേസമയം, അടിയന്തര ഘട്ടങ്ങളിൽ ബസ് നിർത്തിക്കൊടുക്കാൻ നിയമമുണ്ടെന്ന വാദവുമായി ചിലർ യുവതിയെ അനുകൂലിച്ചും രംഗത്തെത്തി.​ഇതോടെയാണ് കെ.എസ്.ആർ.ടി.സി ബസിൽ കയറിയാൽ പറയുന്ന സ്ഥലത്ത് സ്റ്റോപ്പ് ആവശ്യപ്പെടാൻ യാത്രക്കാർക്ക് അവകാശമുണ്ടോ എന്ന ചോദ്യം വ്യാപകമായി ഉയർന്നത്. ഇതിനുള്ള കൃത്യമായ മറുപടി കെ.എസ്.ആർ.ടി.സി മാന്വലിൽ തന്നെയുണ്ട്. ​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആർ.ടി.ഒ, പോലീസ് തുടങ്ങിയവർ യാത്രക്കാരുടെ സുരക്ഷയും റോഡ് സൗകര്യങ്ങളും മുൻനിർത്തിയാണ് സാധാരണയായി ബസ് സ്റ്റോപ്പുകൾ നിശ്ചയിക്കുന്നത്. എന്നാൽ പൊതുജനങ്ങളുടെ ആവശ്യപ്രകാരം കെ.എസ്.ആർ.ടി.സി പ്രത്യേക സ്റ്റോപ്പുകളും അനുവദിക്കാറുണ്ട്. സാധാരണഗതിയിൽ ഈ നിശ്ചിത സ്റ്റോപ്പുകളിലാണ് ബസുകൾ നിർത്തേണ്ടത്.​എങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ സ്റ്റോപ്പുകൾ ഇല്ലെങ്കിൽ പോലും ബസ് നിർത്തിക്കൊടുക്കണമെന്ന് മാന്വലിൽ കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്.​ രാത്രികാലങ്ങളിൽ ​സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിർദ്ദേശങ്ങളും സർക്കുലറിലുണ്ട്.​രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർ ആവശ്യപ്പെടുന്ന ഏത് സ്ഥലത്തും ബസ് നിർത്തിക്കൊടുക്കണം.​അവരെ ഇറക്കിവിടുന്ന സ്ഥലം അപകടരഹിതമാണെന്ന് ഉറപ്പുവരുത്തണം.​ഇറങ്ങുന്നതിന് മുൻപ് അപകടസാധ്യത ഒഴിവാക്കാൻ ആവശ്യപ്പെടുന്നപക്ഷം, മുൻകൂട്ടി വീട്ടുകാരുമായോ ബന്ധുക്കളുമായോ ഫോണിൽ ബന്ധപ്പെടാനുള്ള സൗകര്യം ബസ് ജീവനക്കാർ ചെയ്തു കൊടുക്കണം.​രാത്രികാലങ്ങളിൽ സ്ത്രീ സുരക്ഷിതമായി യാത്ര ചെയ്യുന്നു എന്ന തോന്നൽ ഉണ്ടാക്കുന്ന രീതിയിലാകണം കണ്ടക്ടറുടെ പെരുമാറ്റം.കൂടാതെ​പോലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവയുടെ മുൻപിൽ കൃത്യമായ സ്റ്റോപ്പുകൾ ഇല്ലെങ്കിൽ പോലും, ട്രാഫിക് തടസ്സം ഉണ്ടാകാത്ത രീതിയിൽ യാത്രാക്കാർ ആവശ്യപ്പെട്ടാൽ ബസ് നിർത്തിക്കൊടുക്കണം. റിക്വസ്റ്റ് സ്റ്റോപ്പുകളിൽ യാത്രക്കാർ കയറാൻ നിൽക്കുന്നത് കണ്ടാൽ അവർക്കായി ബസ് നിർത്തണം.റെയിൽവേ സ്റ്റേഷനുകൾ, സിനിമ തിയേറ്ററുകൾ, വ്യവസായ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, മറ്റ് ബസ് സർവീസുകളെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാത്രക്കാരെ കയറ്റാൻ കണ്ടക്ടർമാരും ഡ്രൈവർമാരും പ്രത്യേക താല്പര്യം എടുക്കണമെന്നും മാന്വലിൽ പറയുന്നു.

കോടികളുടെ നഷ്ടത്തിൽ നിന്ന് യുഎസ് വിപണിയിലെ ‘മാസ്സ് എൻട്രി’; അമേരിക്കയിൽ തരംഗമായി ഇന്ത്യൻ മാമ്പഴ നയതന്ത്രം

അമേരിക്കൻ മലയാളികളെയും യുഎസ് വിപണിയെയും ഒരേപോലെ കൊതിപ്പിച്ചുകൊണ്ട് ഇന്ത്യൻ മാമ്പഴങ്ങൾ വീണ്ടും അമേരിക്കയിൽ വൻ തരംഗമാവുകയാണ്. കടുത്ത പ്രതിസന്ധികൾക്ക് ശേഷമുള്ള മാസ്സ് എൻട്രി എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. കാരണം, കഴിഞ്ഞ വർഷം യുഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ചില സർട്ടിഫിക്കറ്റ് പിഴവുകൾ മൂലം അമേരിക്കൻ വിമാനത്താവളങ്ങളിൽ എത്തിയ 15 ലോഡ് ഇന്ത്യൻ മാമ്പഴങ്ങളാണ് നശിപ്പിക്കേണ്ടി വന്നത്. കയറ്റുമതിക്കാർക്ക് കോടികളുടെ നഷ്ടം വരുത്തിവെച്ച ആ കറുത്ത ദിനങ്ങളെ മറികടന്ന്, കൃത്യം ഒരു വർഷത്തിപ്പുറം സിയാറ്റിലിലെ സൂപ്പർമാർക്കറ്റുകളിൽ അൽഫോൻസോയും കേസറും നിരന്നപ്പോൾ അമേരിക്കൻ മാധ്യമങ്ങൾ പോലും ഇത് വലിയ വാർത്തയാക്കി. സിയാറ്റിലിലെ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ വിജയകരമായ വ്യാപാരത്തെ ‘മാമ്പഴ നയതന്ത്രം’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ 27,800 കോടി രൂപയുടെ ഭീമൻ ആഭ്യന്തര വിപണിയുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉൽപാദക രാജ്യം കൂടിയാണ്. എന്നാൽ വിപണിയിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ നോക്കിയ അയൽരാജ്യമായ പാകിസ്ഥാൻ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലുമാണ്. കീടബാധ കാരണം അവരുടെ സിന്ധ്രി, സരോലി മാമ്പഴങ്ങളുടെ ഉൽപാദനം 15 ശതമാനത്തോളം കുറയുകയും, ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും അഫ്ഗാനിസ്ഥാൻ അതിർത്തി അടച്ചതും കാരണം അവരുടെ കയറ്റുമതി പാളുകയും ചെയ്തു. പാകിസ്ഥാന്റെ ഈ തകർച്ചയും ഇന്ത്യൻ മാമ്പഴങ്ങളുടെ കിടിലൻ ഗുണമേന്മയും കൂടിയായപ്പോൾ അമേരിക്കൻ വിപണി ഇപ്പോൾ പൂർണ്ണമായും ഇന്ത്യ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.

ലഹരിയുടെ ചതിക്കുഴികൾ: ആഘോഷങ്ങളിൽ നിന്ന് കാരിയർമാരിലേക്ക്

ആഘോഷങ്ങളുടെയും സൗഹൃദക്കൂട്ടായ്മകളുടെയും മറവിൽ കോഴിക്കോട് നഗരത്തിലെ യുവതലമുറയെ ലക്ഷ്യമിട്ട് ലഹരിമാഫിയ കൂടുതൽ സജീവമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബീച്ചുകൾ, പാർക്കുകൾ, സരോവരം പോലുള്ള പൊതുവിടങ്ങളിൽ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനെത്തുന്നവരെ നിരീക്ഷിക്കുകയും പിന്നീട് സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നതാണ് ഇത്തരം സംഘങ്ങളുടെ പ്രധാന രീതി. പ്രത്യേകിച്ച് പിറന്നാൾ ആഘോഷങ്ങൾക്കോ ചെറിയ ഒത്തുചേരലുകൾക്കോ എത്തുന്ന യുവതികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് കണ്ടെത്തൽ. ആദ്യഘട്ടത്തിൽ ‘സാധാരണ പരീക്ഷണം’ എന്ന രീതിയിൽ ലഹരി പരിചയപ്പെടുത്തിയാണ് പലരെയും കെണിയിലാക്കുന്നത്. പിന്നീട് പതുക്കെ മാരകമായ രാസലഹരികളിലേക്ക് നയിക്കുകയും, ആഴ്ചകളോളം നീളുന്ന ഇടപെടലുകളിലൂടെ വിശ്വാസം നേടിയെടുത്ത ശേഷം ലഹരി കടത്തുന്ന കാരിയർമാരാക്കി മാറ്റുകയും ചെയ്യുന്നതാണ് മാഫിയയുടെ പ്രവർത്തനരീതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരല്ല, മറിച്ച് നല്ല കുടുംബ പശ്ചാത്തലമുള്ള യുവതി-യുവാക്കളാണ് പലപ്പോഴും ഇത്തരം ചതിക്കുഴികളിൽ കുടുങ്ങുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലഹരി വിപണിയിൽ കോടികൾ വിലമതിക്കുന്ന രാസലഹരികളുടെ സാന്നിധ്യം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കിലോക്കണക്കിന് എംഡിഎംഎ പോലുള്ള മയക്കുമരുന്നുകളാണ് വിവിധ ജില്ലകളിൽ നിന്ന് പിടിച്ചെടുക്കപ്പെടുന്നത്. ആവശ്യക്കാർക്ക് ഒരു ഗ്രാമിന് വൻതുക ഈടാക്കി വിതരണം നടത്തുന്ന സംഘങ്ങൾ, സമൂഹത്തിൽ കൂടുതൽ ഇടപെടലുകളും സുഹൃത് വലയങ്ങളും ഉള്ള യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പോലീസും എക്സൈസും നടത്തിയ പരിശോധനകളിൽ പിടിയിലാകുന്നവരിൽ വലിയൊരു വിഭാഗവും 20 മുതൽ 21 വയസ്സ് വരെയുള്ള യുവതി-യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നുണ്ടെങ്കിലും വിതരണ ശൃംഖലകൾ പുതിയ രീതികളിലേക്ക് മാറുന്നതോടെ ഇവയെ തിരിച്ചറിയുന്നതിൽ വെല്ലുവിളികൾ ഉയരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ലഹരി കേസുകളുടെയും പ്രതികളുടെയും എണ്ണത്തിൽ സ്ഥിരമായ വർധനവ് കാണാം. കഞ്ചാവ്, ബ്രൗൺ ഷുഗർ, മെത്താഫിറ്റമിൻ എന്നിവയ്ക്കൊപ്പം മാരക രാസലഹരികളും വ്യാപകമായി വിപണിയിൽ എത്തുന്നുണ്ട്. ഓരോ വർഷവും പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവ് ഉയരുന്നത് നഗരങ്ങളിലെ ലഹരി ഉപയോഗത്തിന്റെ വ്യാപ്തി എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. സുഹൃത്തുക്കൾ വഴിയാണ് പലരും ഈ ലോകത്തേക്ക് എത്തിപ്പെടുന്നതെന്നതിനാൽ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നതിലും പൊതുവിടങ്ങളിലെ ആഘോഷങ്ങളിലും കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കുടുംബങ്ങളുടെ ശ്രദ്ധയും കുട്ടികളുമായുള്ള തുറന്ന ആശയവിനിമയവും ഇത്തരം ചതിക്കുഴികളിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ നിർണായകമാണെന്നും അവർ ഓർമ്മിപ്പിക്കുന്നു.

നീറ്റ് പേപ്പർ ചോർച്ച: സിക്കാറിലെ ഹോസ്റ്റൽ ഉടമയുടെ ഇടപെടലിൽ പുറത്തുവന്ന ഞെട്ടിക്കുന്ന ക്രമക്കേട്

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിന്റെ ചുരുളഴിയാൻ നിർണ്ണായകമായത് രാജസ്ഥാനിലെ സിക്കാറിലുള്ള ഒരു ഹോസ്റ്റൽ ഉടമയുടെയും മകന്റെയും ഇടപെടലുകളായിരുന്നു. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന സിക്കാർ സ്വദേശിയായ വിദ്യാർഥിക്ക് പരീക്ഷയ്ക്ക് തലേദിവസം രാത്രി സുഹൃത്തിൽ നിന്ന് ഒരു ‘ഗസ് പേപ്പർ’ ലഭിച്ചു. ഈ പേപ്പർ വിദ്യാർഥി ഉടൻതന്നെ തന്റെ പിതാവിന് അയച്ചുനൽകുകയായിരുന്നു. പരീക്ഷാദിവസം രാവിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് ഈ പേപ്പർ നൽകാൻ ഹോസ്റ്റൽ ഉടമ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. തുടർന്ന് അദ്ദേഹം പേപ്പർ ഒരു കെമിസ്ട്രി അധ്യാപകന് കൈമാറി പരിശോധിക്കാൻ ആവശ്യപ്പെട്ടു. യഥാർത്ഥ നീറ്റ് പരീക്ഷാ പേപ്പറുമായി താരതമ്യം ചെയ്തപ്പോൾ ‘ഗസ് പേപ്പറിലെ’ ചോദ്യങ്ങളിൽ ഭൂരിഭാഗവും അതേപോലെയാണെന്ന് കണ്ടെത്തി. ഏകദേശം 135 ചോദ്യങ്ങൾ വരെ ഒത്തുപോയതോടെ സംഭവം ഗുരുതരമാണെന്ന് അധ്യാപകനും ഹോസ്റ്റൽ ഉടമയും മനസ്സിലാക്കി. ഇതിനെ തുടർന്ന് ഇരുവരും സിക്കാർ പോലീസിനെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് ആദ്യം വിമുഖത കാട്ടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇവർ നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (NTA) ഇമെയിൽ അയച്ചു പരാതി നൽകി. എൻടിഎയുടെ നിർദ്ദേശപ്രകാരം ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിക്കുകയും പിന്നീട് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കേസ് ഏറ്റെടുക്കുകയും ചെയ്തു. ഇതോടെയാണ് രാജ്യത്തെ പിടിച്ചുലച്ച വൻ പരീക്ഷാ ക്രമക്കേടിന്റെ പിന്നിലെ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത്.

ടി.സി.എസ് നാസിക് യൂണിറ്റിലെ പീഡന പരാതി: ദേശീയ വനിതാ കമ്മിഷൻ റിപ്പോർട്ട്‌

നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) യൂണിറ്റിൽ വനിതാ ജീവനക്കാർ നേരിടേണ്ടി വന്ന ഗുരുതരമായ തൊഴിലിട പീഡനങ്ങളെക്കുറിച്ച് ദേശീയ വനിതാ കമ്മിഷൻ (NCW) പുറത്തുവിട്ട റിപ്പോർട്ട് ഐടി മേഖലയെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. ചെയർപേഴ്സൺ വിജയ രഹത്കറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയാണ് ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയത്. ജോലിസ്ഥലത്തെ അതിക്രമങ്ങൾ, ഭീഷണിപ്പെടുത്തൽ, അധികാര ദുർവിനിയോഗം എന്നിവയ്‌ക്കൊപ്പം നിലവിലുള്ള നിയമപരമായ സംരക്ഷണങ്ങളുടെ നഗ്നമായ ലംഘനവും അവിടെ നടന്നതായി സമിതി നിരീക്ഷിച്ചു. നിരവധി ജീവനക്കാരുടെ പരാതികൾ ഉയർന്നതിനെത്തുടർന്ന് കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സമിതി അംഗങ്ങൾ നേരിട്ട് നാസിക് സന്ദർശിച്ച് പരാതിക്കാരായ വനിതാ ജീവനക്കാരുമായും പോഷ് (POSH) നിയമപ്രകാരമുള്ള ആഭ്യന്തര സമിതി അംഗങ്ങളുമായും പോലീസ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. ലൈംഗിക അതിക്രമങ്ങൾക്കും മാനസിക പീഡനങ്ങൾക്കും പുറമെ, അധികാരത്തിലുള്ള ചില വ്യക്തികൾ ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സമിതി കണ്ടെത്തി. പ്രത്യേകിച്ച് ജെൻസീ (Gen Z) വിഭാഗത്തിൽപ്പെട്ട യുവതികളെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇവരെ വേഗത്തിൽ സ്വാധീനിക്കാൻ കഴിയുമെന്ന സാഹചര്യം മുതലെടുത്ത് വൈകാരികമായും മാനസികമായും പീഡിപ്പിക്കുന്ന രീതിയാണ് അവിടെ നിലനിന്നിരുന്നത്. തൊഴിലിടത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന വിധത്തിൽ മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിന്ദിക്കുന്ന പരാമർശങ്ങൾ ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചില വനിതാ ജീവനക്കാർക്ക് ജോലി തുടരാൻ പ്രയാസകരമായ വിധത്തിൽ നിർബന്ധിതവും അസ്വസ്ഥത നിറഞ്ഞതുമായ തൊഴിൽ സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടത്. തങ്ങൾക്കെതിരെ തൊഴിൽപരമായ പ്രതികാര നടപടികൾ ഉണ്ടായേക്കുമെന്ന ഭയവും പരാതി നൽകിയാൽ കൃത്യമായ പരിഹാരം ലഭിക്കില്ലെന്ന അവിശ്വാസവും കാരണം പല ജീവനക്കാരും ഇത്തരം അതിക്രമങ്ങൾ പുറത്തുപറയാൻ മടിച്ചിരുന്നുവെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു എന്ന കണ്ടെത്തൽ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത് തെളിവുകൾ നശിപ്പിക്കാനോ മറച്ചുവെക്കാനോ ഉള്ള ബോധപൂർവമായ ശ്രമമാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ലൈംഗിക അതിക്രമം, അധികാര ദുർവിനിയോഗം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കർശനമായ അന്വേഷണം നടത്തണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. കൂടാതെ, പരാതി നൽകിയവർക്കും സാക്ഷികൾക്കും നേരെ യാതൊരുവിധത്തിലുള്ള ഭീഷണികളും ഉണ്ടാകാതിരിക്കാൻ ആവശ്യമായ സംരക്ഷണം നൽകണമെന്നും അധികാരികളോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോള പ്രതിസന്ധി നിയന്ത്രണങ്ങളിലേക്ക് മടങ്ങാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

പശ്ചിമേഷ്യൻ സംഘർഷം ലോക സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുമ്പോൾ, ഇന്ത്യയെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിർണ്ണായകമായ ചില ‘സ്വയം നിയന്ത്രണങ്ങൾ’ മുന്നോട്ടുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, കോവിഡ് കാലത്തെ നിയന്ത്രണങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹം രാജ്യത്തെ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇതൊരു സർക്കാർ ഉത്തരവല്ലെന്നും മറിച്ച് രാജ്യത്തോടുള്ള പൗരന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് ഈ നിയന്ത്രണങ്ങൾ? ഇന്ത്യയുടെ സാമ്പത്തിക അടിത്തറ പ്രധാനമായും ഇറക്കുമതിയെയാണ് ആശ്രയിച്ചിരിക്കുന്നത്. നിലവിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് എത്തിച്ചിരിക്കുകയാണ് (മുമ്പ് ഇത് 70 ഡോളറായിരുന്നു). ഇന്ത്യയുടെ ആവശ്യകതയുടെ 90 ശതമാനം ഇന്ധനവും വിദേശത്തുനിന്ന് വരുന്നതിനാൽ, ഇറക്കുമതി ചിലവ് ഇരട്ടിയായി വർദ്ധിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ (Forex Reserves) മാത്രം 30 ബില്യൺ ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്. ഈ ചോർച്ച തടയാനാണ് ‘മുൻകരുതൽ പ്രതിരോധ’ പാക്കേജുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ: ഇന്ധന ഉപഭോഗം കുറയ്ക്കുക ഓഫീസുകൾ സാധ്യമായ ഇടങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ രീതിയിലേക്ക് മാറണം. ഓൺലൈൻ മീറ്റിംഗുകളും വെർച്വൽ ക്ലാസുകളും വീണ്ടും സജീവമാക്കണം. ഇത് ഇന്ധന ലാഭത്തോടൊപ്പം നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായിക്കും. യാത്രകൾക്കായി പൊതുഗതാഗതമോ ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സ്വർണ്ണത്തിൽ നിയന്ത്രണം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, അനാവശ്യമായ സ്വർണ്ണ ഇറക്കുമതി രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുന്നു. അതിനാൽ ആഘോഷ വേളകളിൽ സ്വർണ്ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശയാത്രകളും വിവാഹങ്ങളും വിദേശ രാജ്യങ്ങളിലെ വിവാഹ ആഘോഷങ്ങളും (Destination Weddings) അത്യാവശ്യമല്ലാത്ത വിനോദയാത്രകളും ഒരു വർഷത്തേക്ക് മാറ്റിവെക്കണം. പകരം പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തെ പണം രാജ്യത്ത് തന്നെ നിൽക്കാൻ സഹായിക്കും. കാർഷിക-വാണിജ്യ മേഖല രാസവളങ്ങളുടെ ഇറക്കുമതി ചിലവ് കുറയ്ക്കാൻ കർഷകർ പ്രകൃതിദത്ത വളങ്ങളിലേക്ക് മാറണം. കൃഷിയിടങ്ങളിൽ ഡീസൽ പമ്പുകൾക്ക് പകരം സോളാർ പമ്പുകൾ ഉപയോഗിക്കണം. ചരക്ക് നീക്കത്തിനായി ബിസിനസ്സ് ഉടമകൾ റോഡ് ഗതാഗതത്തിന് പകരം റെയിൽവേയെ കൂടുതൽ ആശ്രയിക്കണം. പാചക എണ്ണ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന പാചക എണ്ണയുടെ ഉപയോഗം 50 ശതമാനമെങ്കിലും കുറയ്ക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ്.അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികൾ സ്വന്തം സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ കരുതലോടെ നീങ്ങണമെന്നാണ് ഈ നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത്. ഒരു വർഷത്തെ ഈ സ്വയം നിയന്ത്രണം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം വർദ്ധിപ്പിക്കാനും ഊർജ്ജ ചിലവ് കുറയ്ക്കാനും അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

യുഎഫ്ഒ രഹസ്യങ്ങൾ പുറത്ത്; ട്രംപിന്റെ നിർദ്ദേശപ്രകാരം ‘പേഴ്സ്യൂ’ പോർട്ടൽ തുറന്നു

ദശകങ്ങളായി അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന അജ്ഞാത പേടകങ്ങളെയും (UFO) അന്യഗ്രഹജീവനെയുമുള്ള വിവരങ്ങൾ പുറത്തുവിട്ടു. ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം 160-ലധികം ഫയലുകളാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്. ഇവ പൊതുജനങ്ങൾക്ക് കാണുന്നതിനായി PURSUE എന്ന പേരിൽ പുതിയ വെബ് പോർട്ടലും യുഎസ് ഗവൺമെന്റ് ആരംഭിച്ചു. 1972-ലെ അപ്പോളോ 17 മിഷനിൽ ചന്ദ്രോപരിതലത്തിന് മുകളിൽ കണ്ട ത്രികോണാകൃതിയിലുള്ള പ്രകാശ ബിന്ദുക്കളുടെ ചിത്രം പുറത്തുവന്നു. ചന്ദ്രനിൽ തിളക്കമുള്ള പ്രകാശഗോളങ്ങൾ കണ്ടതായി സഞ്ചാരി ഹാരിസൺ ജാക്ക് സ്മിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.ഈ ദൃശ്യങ്ങളടക്കം സിറിയയ്ക്കും ഇറാഖിനും മുകളിൽ അതിവേഗത്തിൽ സഞ്ചരിക്കുന്ന ‘ബൗൺസി ബോൾ’ ആകൃതിയിലുള്ള വസ്തുക്കളുടെ ദൃശ്യങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടു.1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ ‘പറക്കും തളിക’ റിപ്പോർട്ടുകളും ഇതിൽ ഉൾപ്പെടുന്നു. പുറത്തുവിട്ട പല ദൃശ്യങ്ങളും ഇപ്പോഴും ‘പരിഹരിക്കപ്പെടാത്തവ’ (Unresolved) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ ദൃശ്യങ്ങളിൽ പലതും ക്യാമറ ലെൻസിലെ തകരാറുകളോ ഉൽക്കാപതനങ്ങളോ ആകാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഘട്ടമായി പുറത്തുവിടുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.

7 മുഖ്യമന്ത്രിമാർക്കൊപ്പം അഭിനയിച്ച ലോകത്തിലെ ഒരേയൊരു നടി; ചരിത്രമായി മനോരമ

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വമായ ഒരു നേട്ടത്തിന് ഉടമയാണ് ‘ആച്ചി’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന മനോരമ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിനിന്ന ഏഴ് മുഖ്യമന്ത്രിമാർക്കൊപ്പം വെള്ളിത്തിര പങ്കിട്ടു എന്നതാണ് ആ റെക്കോർഡ്. തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ സി.എൻ. അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ (എം.ജി.ആർ), എം. കരുണാനിധി, ജയലളിത എന്നിവർക്കൊപ്പം അവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാടിന് പുറമെ, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ഇതിഹാസ താരവുമായ എൻ.ടി. രാമറാവുവിനൊപ്പവും മനോരമ അഭിനയിച്ചു. കൂടാതെ, തമിഴ്‌നാട് മുഖ്യമന്ത്രിമാരായിരുന്ന ഒ. പനീർസെൽവം, എം.കെ. സ്റ്റാലിൻ എന്നിവർക്കൊപ്പവും സിനിമയിൽ അഭിനയിക്കാൻ അവർക്ക് സാധിച്ചു. ആയിരത്തിലധികം സിനിമകളിലും അയ്യായിരത്തിലധികം നാടകങ്ങളിലും വേഷമിട്ട മനോരമയുടെ അഭിനയ ജീവിതം വെറുമൊരു റെക്കോർഡിൽ ഒതുങ്ങുന്നതല്ല. സഹപ്രവർത്തകർ എന്നതിലുപരി ഈ രാഷ്ട്രീയ നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്താനും അവർക്ക് കഴിഞ്ഞിരുന്നു. തെന്നിന്ത്യൻ സിനിമയിലെയും രാഷ്ട്രീയത്തിലെയും ദശാബ്ദങ്ങൾ നീണ്ട മാറ്റങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ച വ്യക്തി കൂടിയായിരുന്നു അവർ. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും ശ്രദ്ധിക്കപ്പെട്ടു. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് രാജ്യം അവർക്ക് പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2015-ൽ അന്തരിച്ചെങ്കിലും, തെന്നിന്ത്യൻ സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന ഈ റെക്കോർഡ് ഇന്നും ആച്ചി മനോരമയുടെ പേരിൽ സുരക്ഷിതമായി തുടരുന്നു.

എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്..

ഇലക്ഷൻ കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആർസി (RC) ആണോ, കെസി (KC) ആണോ അതോ വിഡി (VD) ആണോ എന്ന ചർച്ചകൾക്ക് ഇപ്പോഴും വിരാമമായിട്ടില്ലെന്ന് മാത്രമല്ല, ഓരോ നിമിഷവും സസ്പെൻസ് കൂടി വരികയാണ്. ഡൽഹിയിൽ നിന്നും പറന്നിറങ്ങിയ കെ.സി. വേണുഗോപാലിന് (KC) എംഎൽഎമാർക്കിടയിൽ വലിയ മുൻതൂക്കമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് വലിയ വിവാദമായിരുന്നു. 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും കെ.സി.യെ പിന്തുണയ്ക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്ക്. മലബാറിലെ ഭൂരിപക്ഷം എംഎൽഎമാരും കെ.സി. പക്ഷത്താണെന്നും, സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായും വാർത്തകൾ വരുന്നു. “നമ്പറുകളാണ് ജനാധിപത്യത്തിൽ പ്രധാനം” എന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകൾ കൂടി വന്നതോടെ കെ.സി. ക്യാമ്പ് ആവേശത്തിലാണ്.മറുഭാഗത്ത്, സീനിയോറിറ്റിയും അനുഭവപരിചയവുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടതെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല (RC). ഐ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയും 23-ഓളം എംഎൽഎമാരുടെ കൂറും ചെന്നിത്തല അവകാശപ്പെടുന്നു. “ഇതൊരു പരീക്ഷണത്തിനുള്ള സമയമല്ല” എന്ന് അദ്ദേഹത്തിന്റെ അനുയായികൾ സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ‘ദളപതി’ വിജയ് മുഖ്യമന്ത്രിയാവാൻ തയ്യാറെടുക്കുന്നു, പക്ഷേ സീറ്റില്ല. ഇവിടെയാണെങ്കിൽ ആവശ്യത്തിന് സീറ്റുണ്ട്, പക്ഷേ ആര് തലപ്പത്തിരിക്കണം എന്നതിൽ ഇപ്പോഴും തർക്കം തുടരുകയാണ്! നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാറ്റുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. ഭദ്രനെപ്പോലെയുള്ള സിനിമാ സംവിധായകരും സാംസ്കാരിക പ്രവർത്തകരും പരസ്യമായി സതീശന് വേണ്ടി രംഗത്തുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും സതീശന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സതീശനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നെട്ടോട്ടത്തിലാണ്. ഗണപതിഹോമം മുതൽ ആത്മഹത്യാശ്രമങ്ങൾ വരെ… നേതാക്കളുടെ താമസ്ഥലത്തിന് മുന്നിലെ ഭീഷണി നിറഞ്ഞ ഫ്ലെക്സ് ബോർഡുകളും, സൈബറിടങ്ങളിലെ പെയ്ഡ് പിആർ ക്യാമ്പയിനുകളും കൊണ്ട് നാട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയിൽ ‘ക്യാപ്റ്റൻ’ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സി.പി.എം നിലപാടും ചർച്ചയാകുന്നു. മൂന്ന് നേതാക്കളെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ വൈകുന്നേരത്തോടെയെങ്കിലും ‘വെളുത്ത പുക’ ഉയരുമോ അതോ ഈ തർക്കം നീണ്ടുപോകുമോ? സാധാരണക്കാരൻ അന്തംവിട്ടു നോക്കിനിൽക്കുകയാണ്!

ഇനി ചായകുടി നിർത്താം അല്ലേ?സംസ്ഥാത്ത് ഹോട്ടൽ ഭക്ഷണത്തിന് വൻ വില വർധന

എന്താല്ലേ നമ്മുടെ ഒരു അവസ്ഥ! ഇനിയിപ്പോ വഴിയിലൊരു ഹോട്ടൽ കണ്ടാൽ കയറണോ വേണ്ടയോ എന്ന് രണ്ടു വട്ടം ആലോചിക്കേണ്ടി വരും. സാധാരണക്കാരന്റെ ഏക ആശ്വാസമായിരുന്ന ചായയ്ക്കും ഊണിനുമൊക്കെ ഇപ്പോൾ കൈപൊള്ളുന്ന വിലയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ (LPG) വില കുത്തനെ കൂടിയതോടെ ഹോട്ടലുടമകളും നിസ്സഹായാവസ്ഥയിലായിരിക്കുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വൻ വിലവർധനവാണ് നിലവിൽ വന്നിരിക്കുന്നത്. പണ്ട് 12 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഗ്ലാസ് ചായയ്ക്ക് ഇനി 16 രൂപ നൽകണം. കേൾക്കുമ്പോൾ വെറും 4 രൂപയല്ലേ എന്ന് തോന്നുമെങ്കിലും, ദിവസവും പുറത്തുനിന്ന് ചായ കുടിക്കുന്നവർക്ക് ഇത് വലിയൊരു ബാധ്യതയാണ്. ഉച്ചയൂണിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട; 90 രൂപയ്ക്ക് കിട്ടിയിരുന്ന ഊണ് ഇപ്പോൾ 120 രൂപ കടന്നിരിക്കുകയാണ്. അതായത് ഒരൊറ്റയടിക്ക് 30 രൂപയുടെ വർധനവ്! ഒരു ഉഴുന്നുവട കഴിക്കണമെങ്കിൽ പോലും ഇനി 15 രൂപ കൊടുക്കണം..പൊറോട്ടയ്ക്കും ചപ്പാത്തിക്കും തൽക്കാലം വില കൂട്ടിയിട്ടില്ലെങ്കിലും ചിക്കൻ, ബീഫ്, മീൻ വിഭവങ്ങൾക്കെല്ലാം ചെറിയ രീതിയിൽ വില വർധിപ്പിച്ചിട്ടുണ്ട്. പാചകവാതക വില ഇരട്ടിയായ സാഹചര്യത്തിൽ വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. എന്നാൽ നിത്യക്കൂലിക്കാരും നഗരങ്ങളിൽ ജോലി ചെയ്യുന്നവരുമാണ് ഈ വിലക്കയറ്റത്തിൽ ശരിക്കും ശ്വാസംമുട്ടുന്നത്. ഭക്ഷണത്തിനായി മാത്രം ഒരു വലിയ തുക മാറ്റി വെക്കേണ്ടി വരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നുറപ്പാണ്. സർക്കാർ ഇടപെട്ട് ഗ്യാസ് വില നിയന്ത്രിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന. ചുരുക്കത്തിൽ പറഞ്ഞാൽ, ഹോട്ടലിൽ കയറി വയറുനിറച്ചൊന്ന് കഴിക്കാൻ ഇനി പോക്കറ്റ് ശരിക്കും കീറേണ്ടി വരും!