റെഡി ടു ഡ്രിങ്ക് ബിവറേജസ് ഇനി കേരളത്തിലും; ബജറ്റിലെ പുതിയ മദ്യനയം

കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിൽ ഒന്നായിരുന്നു ‘വീര്യം കുറഞ്ഞ മദ്യ’ങ്ങൾക്കായുള്ള പുതിയ നികുതി ഘടന. ബിയറും വൈനും വിദേശമദ്യവുമൊക്കെ നിലവിലുള്ളപ്പോൾ ഇതെന്താണ് ഈ സംഭവം എന്ന് പലർക്കും സംശയമുണ്ടാകും. ലളിതമായി പറഞ്ഞാൽ, ആഗോളതലത്തിലും മറ്റ് മെട്രോ നഗരങ്ങളിലും വലിയ തരംഗമായ ‘റെഡി-ടു-ഡ്രിങ്ക്’ (RTD) ബിവറേജുകളും പ്രീ-മിക്സ്ഡ് കോക്ടെയിലുകളുമാണ് ഇനി നമ്മുടെ കേരളത്തിലേക്കും വരുന്നത്.മുൻപ് ഇത്തരം മദ്യങ്ങൾക്ക് അനുമതിയുണ്ടായിരുന്നെങ്കിലും കൃത്യമായി എത്ര നികുതി ഈടാക്കണമെന്നതിൽ വ്യക്തതയില്ലാത്തതിനാൽ പ്രമുഖ കമ്പനികളൊന്നും ഇവ കേരള വിപണിയിൽ ഇറക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പുതിയ ബജറ്റിലൂടെ സർക്കാർ ഈ നികുതി ഘടന കൃത്യമായി നിർവചിച്ചിരിക്കുകയാണ്. ആൽക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കി ഈ വിഭാഗത്തെ രണ്ടായി തിരിച്ചാണ് വിൽപ്പന നികുതി നിശ്ചയിച്ചിരിക്കുന്നത്. 0.5% മുതൽ 10% വരെ വീര്യമുള്ളവയ്ക്ക് 120 ശതമാനവും, 10% മുതൽ 20% വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമാണ് വിൽപ്പന നികുതി. അതേസമയം നിലവിലുള്ള സാധാരണ വിദേശമദ്യത്തിന്റെയോ (251%), ബിയറിന്റെയോ (116%), വൈനിന്റെയോ (86%) നികുതിയിലോ വീര്യത്തിലോ യാതൊരു മാറ്റവും വരുത്തിയിട്ടുമില്ല. പുതിയ നികുതി വ്യവസ്ഥ നിലവിൽ വരുന്നതോടെ വലിയ ബിസിനസ്സ് സാധ്യതയാണ് സംസ്ഥാനത്ത് തുറക്കുന്നത്. നിലവിൽ ഗോവ, കർണാടക, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലും മെട്രോ നഗരങ്ങളിലും മാത്രം കണ്ട് പരിചയിച്ച പല പ്രമുഖ അന്താരാഷ്ട്ര-ഇന്ത്യൻ ബ്രാൻഡുകളും ഇനി ബെവ്കോ കൗണ്ടറുകൾ വഴി ഔദ്യോഗികമായി നമ്മുടെ കൈകളിലെത്തും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വോഡ്കയോ വിസ്കിയോ കലർത്തിയ, പഴങ്ങളുടെ രുചിയുള്ള ഫ്‌ളേവേർഡ് ആൽക്കഹോളിക് ബിവറേജുകൾ. നിലവിൽ നമുക്ക് പരിചിതമായ Bacardi Breezer പോലുള്ള ബ്രാൻഡുകൾ പുതിയ നികുതി ഘടനയിലേക്ക് മാറാൻ ഇത് വഴിയൊരുക്കും. കൂടാതെ ബാറുകളിൽ പോയി മിക്സ് ചെയ്ത് വാങ്ങുന്ന വോഡ്ക മ്യൂൾ, വിസ്കി കോളിൻസ്, ജിൻ ആൻഡ് ടോണിക്, ലിറ്റ് (LIIT), നെഗ്രോണി, എസ്പ്രെസ്സോ മാർട്ടിനി തുടങ്ങിയ പ്രീമിയം കോക്ടെയിലുകൾ ഇനി ഭംഗിയുള്ള കാനുകളിലും കുപ്പികളിലുമായി നേരിട്ട് വാങ്ങി കുടിക്കാൻ പാകത്തിൽ ‘റെഡി-ടു-സർവ്’ രൂപത്തിൽ ലഭ്യമാകും. . ഇന്ത്യൻ വിപണിയിൽ ഇതിന് ഏറെ പ്രശസ്തമായ ‘InACan’, ‘Mr. Jerry’s’, ജിൻ അടിസ്ഥാനമാക്കിയുള്ള ‘Salud’ തുടങ്ങിയ ബ്രാൻഡുകൾ ഇതോടെ കേരളത്തിലേക്കെത്തും. ഇതുകൂടാതെ കലോറി വളരെ കുറഞ്ഞ, കാർബണേറ്റഡ് വാട്ടറും ആൽക്കഹോളും നാച്ചുറൽ ഫ്ലേവറുകളും ചേർത്ത ‘ഹാർഡ് സെൽറ്റ്സർ’ വിഭാഗത്തിൽ പെടുന്ന ‘Wild Drum’, ‘IST’ തുടങ്ങിയ ബ്രാൻഡുകളും, തേൻ പുളിപ്പിച്ചുണ്ടാക്കുന്ന ആപ്പിൾ പൈയോ കോഫിയോ ഒക്കെ ഫ്ലേവറായുള്ള ‘Moonshine Meadery’യുടെ ‘മീഡ്’ (Mead) എന്ന പ്രത്യേക തരം ലൈറ്റ് മദ്യവുമെല്ലാം വരും മാസങ്ങളിൽ മലയാളിക്ക് വാങ്ങാൻ സാധിക്കും. തീർച്ചയായും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് വരുമാന സ്രോതസ്സുകൾ കണ്ടെത്തുക എന്നത് ഈ ബജറ്റിലെ പ്രധാന വെല്ലുവിളിയായിരുന്നു. ഉപഭോഗ സംസ്കാരത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനൊപ്പം സംസ്ഥാന ഖജനാവിലേക്ക് കൂടുതൽ വരുമാനമെത്തിക്കാനുള്ള ചുവടുവെപ്പായാണ് ധനവകുപ്പ് ഈ നികുതി പരിഷ്കരണത്തെ കാണുന്നത്. സാധാരണ മദ്യത്തേക്കാൾ കുറഞ്ഞ ഈ നികുതി നിരക്കുകൾ പുതിയ നിക്ഷേപകരെയും ഉപഭോക്താക്കളെയും ആകർഷിക്കുമെന്നും കോടികളുടെ വരുമാനം ഉണ്ടാകുമെന്നുമാണ് കണക്കുകൂട്ടൽ. എന്നാൽ ഈ പ്രഖ്യാപനം സഭയ്ക്കകത്തും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. മുൻ എൽഡിഎഫ് സർക്കാർ കാർഷിക വിളകളിൽ നിന്നും ധാന്യങ്ങളിൽ നിന്നും ചെറുകിട വ്യവസായങ്ങളിലൂടെ മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും, എന്നാൽ ഇപ്പോഴത്തെ നയം വൻകിട സ്വകാര്യ കമ്പനികൾക്ക് വീര്യം കുറഞ്ഞ മദ്യം വൻതോതിൽ ഉത്പാദിപ്പിക്കാൻ അവസരമൊരുക്കുന്നതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്തായാലും നിയമപരമായ തടസ്സങ്ങൾ ബജറ്റോടെ നീങ്ങിയതിനാൽ, വരും മാസങ്ങളിൽ കമ്പനികൾ എക്സൈസ് അനുമതി വാങ്ങി ഈ വിഭാഗത്തിലുള്ള പുത്തൻ മദ്യങ്ങൾ കേരള വിപണിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈയിൽ കനത്ത ചൂട്: രാത്രികളിൽ ആളുകൾ ബീച്ചിൽ അഭയം പ്രാപിക്കുന്നു

മുംബൈയിൽ മൺസൂൺ വൈകുന്നതിനെത്തുടർന്ന് കനത്ത ചൂടിൽ നിന്നും പവർകട്ടിൽ നിന്നും രക്ഷപ്പെടാൻ നൂറുകണക്കിന് ആളുകൾ രാത്രികളിൽ ബീച്ചുകളിൽ അഭയം പ്രാപിക്കുന്നു. മുംബൈയിലെ തിരക്കേറിയ തീരദേശമായ വെർസോവയിലെ നിവാസികളാണ് പ്രധാനമായും വീടിന് പുറത്ത് കടൽതീരത്ത് ഉറങ്ങാൻ നിർബന്ധിതരാകുന്നത്. വായുസഞ്ചാരം കുറഞ്ഞതും ടിൻ ഷീറ്റുകൾ മേഞ്ഞതുമായ ഇടുങ്ങിയ വീടുകൾ പകൽ സമയത്തെ ചൂട് വലിച്ചെടുത്ത് രാത്രിയിൽ വലിയ ചൂളകളായി മാറുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മൺസൂൺ എത്തിയെങ്കിലും മുംബൈയിൽ അനുഭവപ്പെടുന്ന അസാധാരണമായ ഉഷ്ണതരംഗവും ആർദ്രതയും വലിയ അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്. മൺസൂൺ മേഘങ്ങളുടെ സാവധാനത്തിലുള്ള നീക്കം കാരണം അന്തരീക്ഷത്തിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനാൽ ചൂട് വളരെ കൂടുതലാണ്. അസഹനീയമായ ചൂട് നഗരത്തിലെ വൈദ്യുതി ആവശ്യകതയിൽ റെക്കോർഡ് വർദ്ധനവിന് കാരണമായിരിക്കുന്നു. മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് 2026 ജൂൺ 8-ന് രേഖപ്പെടുത്തിയത്. 4,608 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകൾ, കൂളറുകൾ, ഫാനുകൾ എന്നിവയുടെ വർദ്ധിച്ച ഉപയോഗമാണ് ഉയർന്ന വൈദ്യുതി ഉപഭോഗത്തിന് പിന്നിലെ പ്രധാന ഘടകം. എന്നാൽ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നഗരത്തിൽ മഴയുടെ സൂചനകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മുംബൈയിലും കൊങ്കൺ മേഖലയിലും അടുത്ത 48 മണിക്കൂറിനുള്ളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. അറബിക്കടലിൽ നിന്നുള്ള ഈർപ്പത്തിന്റെ പ്രവാഹം ഞായറാഴ്ച രാത്രിയോടെ ശക്തിപ്പെടുമെന്നും ഇത് മേഖലയിലുടനീളം മഴ പെയ്യാൻ സഹായിക്കുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. മൺസൂൺ കാറ്റ് കരുത്താർജ്ജിക്കുന്നതോടെ ജൂൺ 21, 22 തീയതികളിൽ മഴയുടെ തീവ്രത ക്രമേണ വർദ്ധിക്കാനാണ് സാധ്യത. ഈ മഴ അന്തരീക്ഷത്തിലെ ഈർപ്പം കുറയ്ക്കാനും പകൽ താപനില താഴാനും സഹായിക്കും.

കാടും കടുവകളും സുരക്ഷിതം;ഇന്ത്യയിലെ ആദ്യ 8 വരി തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഭാഗമായി നിർമിച്ച രാജ്യത്തെ ആദ്യ 8 വരി തുരങ്കപ്പാത ജൂൺ 20-ന് ഗതാഗതത്തിനായി  തുറന്നുകൊടുക്കും. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപമുള്ള പരിസ്ഥിതി ലോല പ്രദേശമായ മുകുന്ദ്ര ഹിൽസ് കടുവ സങ്കേതത്തിന് അടിയിലൂടെയാണ് 4.9 കിലോമീറ്റർ നീളമുള്ള ഈ ഇരട്ടക്കുഴൽ തുരങ്കം കടന്നുപോകുന്നത്. വന്യജീവികളുടെ സ്വാഭാവിക ജീവിതത്തെയും സ്വൈര്യവിഹാരത്തെയും ഒട്ടും ബാധിക്കാത്ത രീതിയിൽ സിസിടിവി ക്യാമറകളും അടിയന്തര എക്സിറ്റ് വഴികളും ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഇത് നിർമിച്ചിരിക്കുന്നത്. ഡൽഹി-വഡോദര സെക്ഷനിൽ ഉൾപ്പെടുന്ന ഈ പുതിയ പാത യാഥാർഥ്യമാകുന്നതോടെ വളഞ്ഞുപുളഞ്ഞ ദുർഘട മലമ്പാതകളും അപകടം നിറഞ്ഞ ഗതാഗതക്കുരുക്കുകളും പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കും. ഇത് ഡൽഹിക്കും മുംബൈക്കും ഇടയിലുള്ള യാത്രാസമയവും വാഹനങ്ങളുടെ ഇന്ധനച്ചെലവും ഗണ്യമായി കുറയ്ക്കും. കൂടാതെ, കോട്ട, ബുന്ദി, രൺഥാംബോർ തുടങ്ങിയ രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുന്നതോടെ ഈ മേഖലയിലെ ടൂറിസം സാധ്യതകൾക്കും ഇതൊരു വലിയ ഉണർവേകും.

വള്ളങ്ങൾക്കും കാർഷിക യന്ത്രങ്ങൾക്കും ഇന്ധനമില്ല; കുമരകത്ത് ടൂറിസവും മത്സ്യബന്ധനവും വഴിമുട്ടി

കേന്ദ്രസർക്കാർ നടപ്പിലാക്കിയ പുതിയ പെട്രോൾ, ഡീസൽ നിയന്ത്രണങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ നിത്യജീവിതത്തെയും തൊഴിലിനെയും എത്രത്തോളം ആഴത്തിൽ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് കുമരകത്ത് ഇപ്പോൾ കാണാൻ കഴിയുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോൾ പമ്പുകളിൽനിന്ന് കന്നാസുകളിലും കുപ്പികളിലും ഇന്ധനം നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്, കുമരകത്തെ പരമ്പരാഗത മേഖലകളെയും നൂറുകണക്കിന് തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടൂറിസം, മത്സ്യബന്ധനം, കൃഷി എന്നിവയെ ആശ്രയിച്ചു കഴിയുന്ന ഇവിടുത്തെ കായലോര ജീവിതത്തിൽ വള്ളങ്ങൾക്കും കാർഷിക യന്ത്രങ്ങൾക്കും ആവശ്യമായ ഇന്ധനം പമ്പുകളിൽ നിന്ന് കന്നാസുകളിൽ വാങ്ങിയാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ധന ലഭ്യത പെട്ടെന്ന് മുടങ്ങിയതോടെ മത്സ്യബന്ധന വള്ളങ്ങൾ ഇറക്കാനോ, പാടശേഖരങ്ങളിൽ ഉഴവ്, കൊയ്ത്ത് തുടങ്ങിയ ജോലികൾക്കായി എത്തിച്ചിട്ടുള്ള യന്ത്രങ്ങളിൽ ഇന്ധനം നിറയ്ക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ ടൂറിസം മേഖലയിലെ ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ എന്നിവയുടെ സർവീസിനെയും, പുരയിടങ്ങളിൽ മരം മുറിക്കാനും പുല്ല് നീക്കാനും ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പ്രവർത്തനത്തെയും ഈ തീരുമാനം ദോഷകരമായി ബാധിച്ചു. ജനജീവിതം സ്തംഭിപ്പിക്കുന്ന ഈ നടപടിക്കെതിരെ, തൊഴിലാളികൾക്ക് കൃത്യമായ ബദൽ സംവിധാനമൊരുക്കാതെ നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് സിഐടിയു, കർഷക കോൺഗ്രസ് തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുമരകത്തെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ്ണയും ശക്തമായ സമരപരിപാടികളും ആരംഭിച്ചിട്ടുണ്ട്.

ടെലഗ്രാം നിരോധനം: സുരക്ഷയോ മാധ്യമവിലക്കോ

ടെലഗ്രാം നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ശരിവെച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജി തള്ളിയ ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ച്, കേന്ദ്രത്തിൻ്റെ തീരുമാനം കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ചൂണ്ടിക്കാട്ടി. ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് (NEET-UG 2026 Re-exam) മുന്നോടിയായി ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകളും തട്ടിപ്പുകാരും വ്യാപകമായി ടെലഗ്രാം ഉപയോഗിക്കുന്നു എന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കണ്ടെത്തലിനെ തുടർന്നാണ് ഐടി ആക്ടിലെ സെക്ഷൻ 69A പ്രകാരം കേന്ദ്ര സർക്കാർ ഈ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ജൂൺ 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിന്റെ ഭാഗമായി പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഗൂഗിൾ നീക്കം ചെയ്യുകയും ചെയ്തു.എന്നാൽ ഈ കോടതി ഉത്തരവ് രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിനും ഫ്രീഡം ഓഫ് സ്പീച്ചിനും ) മേൽ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്ത്യയിൽ മാത്രം 15 കോടിയിലധികം സാധാരണ ഉപയോക്താക്കൾ ആശ്രയിക്കുന്ന ഒരു പ്ലാറ്റ്‌ഫോം, ഏതാനും തട്ടിപ്പുകാരുടെ പേരിൽ പൂർണ്ണമായി അടച്ചുപൂട്ടുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ശക്തമാണ്. കേസ് പരിഗണിക്കുന്ന വേളയിൽ കോടതി തന്നെ കേന്ദ്ര സർക്കാരിനോട്, “ഒരു വിഭാഗം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു എന്നതിൻ്റെ പേരിൽ 15 കോടി ജനങ്ങളുടെ അവകാശങ്ങൾ തടയാൻ കഴിയുമോ?” എന്ന് ചോദിച്ചിരുന്നു. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെ ഒരു താൽക്കാലികവും ആനുപാതികമല്ലാത്തതുമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്. സുരക്ഷ മുൻനിർത്തിയുള്ള ഇത്തരം പെട്ടെന്നുള്ള നിരോധനങ്ങൾ വിയോജിപ്പുകളെയും സ്വതന്ത്ര ശബ്ദങ്ങളെയും അടിച്ചമർത്താനുള്ള ഒരു ആയുധമായി മാറുമോ എന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തമാണ്.കോടതിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്, ടെലഗ്രാമിലെ ‘ബോട്ട്’ (Bot) സംവിധാനങ്ങളും ക്ലൗഡ് ആർക്കിടെക്ചറും കാരണം കുറ്റവാളികളെ കണ്ടെത്തുക അസാധ്യമാണെന്നും, ഒരു ബോട്ട് നിരോധിച്ചാൽ ഉടൻ തന്നെ അടുത്തത് വ്യാജമായി നിർമ്മിക്കപ്പെടുമെന്നുമാണ്. പഴയ പോസ്റ്റുകൾ എഡിറ്റ് ചെയ്ത് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണം നടത്താൻ തട്ടിപ്പുകാർ ഈ ആപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, 900-ലധികം നിയമവിരുദ്ധ ലിങ്കുകൾ തങ്ങൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും, ഏതാനും ചാനലുകൾക്ക് വേണ്ടി കോടിക്കണക്കിന് സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നുമാണ് ടെലഗ്രാം സിഇഒ പവൽ ഡുറോവ് പ്രതികരിച്ചത്. പരീക്ഷാ തട്ടിപ്പ് തടയാൻ പ്ലാറ്റ്‌ഫോം പൂർണ്ണമായി നിരോധിക്കുന്ന ഇത്തരം നടപടികൾ സാധാരണക്കാരായ വിദ്യാർത്ഥികളുടെ പഠന ഗ്രൂപ്പുകളെയും ചെറുകിട കച്ചവടക്കാരെയും മാധ്യമപ്രവർത്തകരെയുമാണ് യഥാർത്ഥത്തിൽ ബാധിക്കുന്നത് എന്ന വാദത്തോടെയാണ് ഈ ചർച്ചകൾ ഇപ്പോൾ കൊഴുക്കുന്നത്.

​തിളങ്ങുന്ന റീലുകൾക്കപ്പുറം വിദേശപഠനത്തിന്റെ കനൽവഴികൾ

നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന ഏറ്റവും വലിയ ട്രെൻഡുകളിലൊന്നാണ് പ്ലസ് ടുവോ ഡിഗ്രിയോ കഴിഞ്ഞയുടൻ കുട്ടികൾ കൂട്ടത്തോടെ വിദേശത്തേക്ക് വണ്ടികയറുന്നത് വിമാനം കയറിയാൽ ഉടൻ ജീവിതം പച്ചപിടിക്കുമെന്ന അമിത പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും പോകുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന റീലുകൾക്കപ്പുറം വിദേശത്തെ മലയാളി വിദ്യാർത്ഥികളുടെ യഥാർത്ഥ ജീവിതം അത്ര സുഖകരമാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നാട്ടിൽ മികച്ചൊരു ജോലിയോ വരുമാനമോ ഇല്ലെന്ന നിരാശയിലാണ് പലരും വീടും പുരയിടവും പണയപ്പെടുത്തിയും, ലക്ഷങ്ങളുടെ വിദ്യാഭ്യാസ വായ്പയെടുത്തും കടൽ കടക്കുന്നത്. എന്നാൽ അവിടെ ചെന്നെത്തുമ്പോൾ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധികളാണ്. പഠനച്ചെലവും ജീവനച്ചെലവും കണ്ടെത്താൻ ഒരു പാർട്ട് ടൈം ജോലി പോലും കിട്ടാതെ അലയുന്ന വിദ്യാർത്ഥികളുടെ എണ്ണം ഇന്ന് വളരെക്കൂടുതലാണ്. റൂം വാടക നൽകാനും ഒരു നേരത്തെ ആഹാരത്തിനുമായി നെട്ടോട്ടമോടുമ്പോൾ, നാട്ടിലെ വായ്പാ തിരിച്ചടവിനെക്കുറിച്ചുള്ള ആധി അവരെ വിടാതെ പിന്തുടരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഒറ്റപ്പെടലും, പൊരുത്തപ്പെടാനാകാത്ത കാലാവസ്ഥയും കാരണം ഭൂരിഭാഗം കുട്ടികളും കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും ഡിപ്രഷനിലേക്കും വീണുപോകുന്നുണ്ട്. അഭിമാനം ഓർത്ത് ഈ കഷ്ടപ്പാടുകൾ നാട്ടിലുള്ള മാതാപിതാക്കളോട് തുറന്നുപറയാൻ പോലും പലർക്കും സാധിക്കാറില്ല.വലിയ സ്വപ്നങ്ങൾ കാണിച്ച് കുട്ടികളെ കെണിയിൽപ്പെടുത്തുന്ന ഏജൻസികളും, വിദേശത്ത് പോയാൽ മാത്രമേ ജീവിതം സക്സസ് ആകൂ എന്ന നമ്മുടെ സമൂഹത്തിന്റെ തെറ്റായ ചിന്താഗതിയും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃത്യമായ ആസൂത്രണമോ അവിടെയുള്ള തൊഴിൽസാധ്യതകളെക്കുറിച്ചുള്ള ബോധ്യമോ ഇല്ലാതെ അന്ധമായി വിദേശത്തേക്ക് മക്കളെ അയക്കുന്നത് അവരെ വലിയൊരു ചതിക്കുഴിയിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. തിളങ്ങുന്നതെല്ലാം പൊന്നല്ല എന്ന് തിരിച്ചറിഞ്ഞ്, വിദേശപഠനത്തിന്റെ പിന്നാമ്പുറങ്ങളിലെ കണ്ണീരും കഷ്ടപ്പാടുകളും കൂടി മനസ്സിലാക്കാൻ ഇനിയെങ്കിലും നമ്മുടെ യുവതലമുറയും മാതാപിതാക്കളും തയ്യാറാകണം.

അക്വേറിയത്തിലെ മീനുകൾ ചത്തു ; മനംനൊന്ത് യുവാവ് ജീവനൊടുക്കി

ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് ഏറെ ദാരുണവും വിചിത്രവുമായ ഒരു മരണവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ അക്വേറിയത്തിലെ പ്രിയപ്പെട്ട വളർത്തു മീനുകൾ ചത്തുപോയതിൽ അതീവ ദുഃഖിതനായ ഒരു യുവാവ് സ്വന്തം ജീവനൊടുക്കി. കഴിഞ്ഞ വെള്ളിയാഴ്ച കാൺപൂരിൽ മണിക്കൂറുകളോളം നീണ്ടുനിന്ന കടുത്ത പവർകട്ടാണ് ഈ വൻ ദുരന്തത്തിന് വഴിയൊരുക്കിയത്. അക്വേറിയം ടാങ്കിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുന്ന മോട്ടോർ ഉപകരണം വൈദ്യുതിയില്ലാത്തതിനാൽ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പവർകട്ട് ദീർഘനേരം നീണ്ടതോടെ ശ്വാസമെടുക്കാൻ കഴിയാതെ അക്വേറിയത്തിലെ മീനുകൾ ഒന്നൊന്നായി ചത്തുപൊങ്ങുകയായിരുന്നു. തന്റെ സമയത്തിന്റെ ഭൂരിഭാഗവും മീനുകളെ പരിപാലിക്കാനും അക്വേറിയം ഭംഗിയാക്കാനും മാറ്റിവെച്ചിരുന്ന യുവാവിന് ഈ കാഴ്ച താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. വളർത്തു മീനുകളുടെ അപ്രതീക്ഷിത മരണം വലിയ മാനസികവിഷമമുണ്ടാക്കിയതിനെ തുടർന്ന് യുവാവ് സ്വന്തം മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പിറ്റേന്ന് ഏറെ വൈകിയിട്ടും മകൻ പുറത്തേക്ക് വരാത്തതിനെ തുടർന്ന് പിതാവ് ബലം പ്രയോഗിച്ച് മുറിയുടെ വാതിൽ തുറന്നപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകന് മീനുകളോട് അതീവ വൈകാരികമായ അടുപ്പമുണ്ടായിരുന്നെന്നും അവയുടെ മരണം അവനെ തളർത്തിയെന്നും പിതാവ് പറഞ്ഞു . എന്നാൽ മീനുകൾ ചത്തതിന്റെ പേരിൽ മാത്രം ഒരാൾ ജീവനൊടുക്കുമോ എന്ന സംശയം പോലീസിനുണ്ട്. മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ വല്ലതുമുണ്ടോ എന്നറിയാൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് അധികൃതർ.

സ്വയംചികിത്സയ്ക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ; കഫ് സിറപ്പുകൾക്ക് ഇനി കൃത്യമായ കുറിപ്പടി വേണം

നമുക്കൊരു ചെറിയ ചുമയോ ജലദോഷവോ വന്നാൽ അടുത്തുള്ള ഫാർമസിയിൽ പോയി നേരിട്ട് കഫ് സിറപ്പ് വാങ്ങി കുടിക്കുന്ന ശീലത്തിന് ഇനി നിയമപരമായ തടസ്സം നേരിടും. ചുമയ്ക്കുള്ള സിറപ്പുകൾ ഉൾപ്പെടെ, കുടിക്കുന്ന രൂപത്തിലുള്ള എല്ലാ മരുന്നുകളും വാങ്ങുന്നതിന് ഡോക്ടറുടെ കൃത്യമായ കുറിപ്പടി (Prescription) കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. ഡ്രഗ്സ് ചട്ടങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വരുത്തിയ പുതിയ ഭേദഗതി പ്രകാരം സിറപ്പുകൾക്ക് ഇതുവരെ ലഭിച്ചിരുന്ന ഇളവുകൾ പൂർണ്ണമായും ഇല്ലാതായി. എന്നാൽ ചുമയ്ക്കുള്ള ഗുളികകൾക്കും ലൊസഞ്ചസുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. വിപണിയിലുള്ള ചില ചുമ സിറപ്പുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് രാജ്യത്തുണ്ടായ കടുത്ത ആശങ്കകളാണ് ഈ തീരുമാനത്തിന് പിന്നിൽ. ചില സംസ്ഥാനങ്ങളിൽ കഫ് സിറപ്പുകളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ മാരക വിഷാംശങ്ങൾ കണ്ടെത്തുകയും, അത് കഴിച്ച് കുട്ടികൾ മരണപ്പെടുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനുപുറമേ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആളുകൾ ഇത്തരം സിറപ്പുകൾ അമിതമായി വാങ്ങി കഴിക്കുന്നതും വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മരുന്നുകളുടെ ഇത്തരം ദുരുപയോഗവും വ്യാജ വിപണനവും പൂർണ്ണമായി തടയുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വിൽക്കുന്ന ഫാർമസികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. തുടക്കത്തിൽ പൊതുജനങ്ങൾക്ക് ഇത് ചെറിയ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യ സുരക്ഷയ്ക്ക് ഈ നിയമം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ ഇനി ചുമ വരുമ്പോൾ സ്വയംചികിത്സയ്ക്ക് മുതിരാതെ ഒരു ഡോക്ടറുടെ നിർദ്ദേശം തേടാൻ മടിക്കരുത്.

ചരിത്രത്തിൽ സ്വന്തം അജണ്ടകൾ കലർത്തരുത്; ജനവികാരത്തിന് മുന്നിൽ തലകുനിച്ച് NCERT

സിന്ധുനദീതട സംസ്കാരത്തിന്റെ പ്രതീകമായ, മോഹൻജൊദാരോയിൽ നിന്ന് കണ്ടെടുത്ത ‘ഡാൻസിങ് ഗേൾ’ എന്ന വെങ്കല ശിൽപ്പത്തെക്കുറിച്ച് നമ്മളിൽ ഭൂരിഭാഗം പേരും സ്കൂളിൽ പഠിച്ചിട്ടുണ്ടാകും. ഏകദേശം അയ്യായിരത്തോളം വർഷം പഴക്കമുള്ള, നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ഒരു ചരിത്ര സ്മാരകമാണത്. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ശിൽപ്പവുമായി ബന്ധപ്പെട്ട് NCERT വരുത്തിയ മാറ്റങ്ങൾ വലിയ ചർച്ചയായിരുന്നു.ഒൻപതാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിൽ ഈ ശിൽപ്പത്തിന്റെ യഥാർത്ഥ രൂപം മാറ്റി, ശരീരഭാഗങ്ങളിൽ എഡിറ്റിങ്ങിലൂടെ കറുത്ത ഷേഡിങ് നൽകി വസ്ത്രം ധരിപ്പിച്ചത് പോലെ വികലമാക്കിയായിരുന്നു NCERT ഉൾപ്പെടുത്തിയത്. “കുട്ടികളുടെ പ്രായത്തിന് അനുയോജ്യമല്ല” എന്ന വിചിത്രമായ ന്യായീകരണമാണ് ഇതിന് അവർ നൽകിയത്. വിക്ടോറിയൻ കാലഘട്ടത്തിലെ ധാർമ്മികബോധം മനസ്സിൽ വെച്ചുകൊണ്ട് നമ്മുടെ പുരാതന ചരിത്രത്തെ സെൻസർ ചെയ്യാൻ ശ്രമിച്ച ഈ നടപടി വലിയ കഷ്ടമാണ്.നമ്മുടെ പുരാതനമായ കലകളും രീതികളും ആചാരങ്ങളുമൊക്കെ എന്താണോ, അത് അതേപടി തന്നെ പുസ്തകങ്ങളിൽ വരണം. അന്നത്തെ ജനങ്ങളുടെ ജീവിതരീതിയും വസ്ത്രധാരണവും കലയുമൊക്കെ കുട്ടികൾ മനസ്സിലാക്കേണ്ടത് അതിന്റെ തനിമയോട് കൂടിയാണ്. അല്ലാതെ, ഇന്നത്തെ കാലത്തെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുസരിച്ച് ചരിത്ര വസ്തുതകളെ എഡിറ്റ് ചെയ്യാനും ഒളിച്ചുവെക്കാനും ശ്രമിക്കുന്നത് വരുംതലമുറയോട് ചെയ്യുന്ന വലിയൊരു ചതിയാണ്. ചരിത്രത്തെയും സംസ്കാരത്തെയും ഇത്തരത്തിൽ വികലമാക്കുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർന്നത്. ചരിത്രകാരന്മാരും അധ്യാപകരും പൊതുജനങ്ങളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു.എന്തായാലും, ഈ ശക്തമായ ജനവികാരത്തിന് മുന്നിൽ NCERT-ക്ക് ഒടുവിൽ തിരുത്തൽ വരുത്തേണ്ടി വന്നിരിക്കുകയാണ്. പാഠപുസ്തകത്തിലെ ആ എഡിറ്റ് ചെയ്ത ചിത്രം മാറ്റി, ശിൽപ്പത്തിന്റെ യഥാർത്ഥ രൂപം തന്നെ ഇനി ഉൾപ്പെടുത്തുമെന്ന് NCERT ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.നമ്മുടെ ചരിത്രവും ആചാരങ്ങളും അതിന്റെ പൂർണ്ണതയോടെയും തനിമയോടെയും തന്നെ കുട്ടികൾ പഠിക്കട്ടെ.

മൃഗതുല്യമായ പീഡനം: മധ്യപ്രദേശിൽ ഭാര്യയെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് പിടിയിൽ

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ ആഭ്യന്തര പീഡനത്തിന്റെ വാർത്തയാണ് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ഖിൽച്ചിപൂരിൽ നിന്നും പുറത്തുവരുന്നത്. മംഗീബായ് തൻവാർ എന്ന യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് കേട്ടാൽ ആരുടെയും ചോര തിളച്ചുപോകും. മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയ ഭർത്താവ് സർദാർ സിങ്, മംഗീബായിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതേത്തുടർന്ന് പരാതിപ്പെടാൻ രാത്രിയിൽ പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങിത്തിരിച്ച യുവതിയെ വഴിയിൽ വെച്ച് ഭർത്താവ് വീണ്ടും ആക്രമിക്കുകയും ബലമായി വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പിന്നീട് ഒരു മൃഗത്തോടെന്ന പോലെയായിരുന്നു പെരുമാറ്റം. പോലീസിൽ അറിയിക്കാൻ ഇനി എങ്ങനെ പോകുമെന്ന് വെല്ലുവിളിച്ചുകൊണ്ട് യുവതിയുടെ കഴുത്തിൽ കനത്ത ഇരുമ്പ് ചങ്ങലയിട്ട് വീട്ടുതൂണിൽ പൂട്ടിയിട്ടു. അത്രയൊന്നുമായിരുന്നില്ല, ഗ്യാസ് സ്റ്റൗവിൽ ഇരുമ്പ് വടി പഴുപ്പിച്ചെടുത്ത് മംഗീബായിയുടെ അരക്കെട്ടിലും തുടയിലുമെല്ലാം ആവർത്തിച്ച് പൊള്ളിച്ചേൽപ്പിച്ചു.നിലവിളിച്ചിട്ടും ആരും രക്ഷയ്ക്കെത്താതിരുന്ന ആ നരകത്തിൽ 24 മണിക്കൂറോളമാണ് അവർ തടവിലായത്. പോലീസിൽ പോകില്ലെന്ന് നാട്ടുകാരെക്കൂട്ടി കരാറുണ്ടാക്കാൻ ഭർത്താവ് ഗ്രാമവാസികളെ വിളിക്കാൻ പുറത്തുപോയ സമയത്താണ് ആ സ്ത്രീ ജീവനുവേണ്ടി പോരാടിയത്. വീട്ടിൽ കിടന്ന ഒരു കല്ലെടുത്ത് കഴുത്തിലെ പൂട്ടിലേക്ക് അവർ ആഞ്ഞാഞ്ഞു അടിച്ചു. ഒടുവിൽ ആ പൂട്ടിന്റെ കണ്ണി അല്പം അയഞ്ഞതോടെ, കഴുത്തിലെ ചങ്ങലയും തൂങ്ങിക്കിടക്കുന്ന പൂട്ടും മാറ്റാൻ നിൽക്കാതെ അവർ ജീവനുംകൊണ്ട് ഇറങ്ങിയോടി. ഇരുട്ടുനിറഞ്ഞ പാതകളിലൂടെയും മുള്ളുകൾ നിറഞ്ഞ കാട്ടുപ്രദേശങ്ങളിലൂടെയും കാലുകൾ ചോരയൊലിപ്പിച്ചു കൊണ്ട് ആറ് കിലോമീറ്ററോളമാണ് ആ സ്ത്രീ നടന്നുതീർത്തത്. വഴിയിൽ കണ്ടവർ കഴുത്തിലെ ചങ്ങല കണ്ട് അവർക്ക് ഭ്രാന്താണെന്ന് കരുതി അവഗണിച്ചപ്പോഴും അവർ തോറ്റുകൊടുത്തില്ല.രാത്രി പത്തു മണിയോടെ കഴുത്തിൽ ചങ്ങലയുമായി ചോരയൊലിപ്പിച്ചു കൊണ്ട് സ്റ്റേഷനിലേക്ക് കയറിവന്ന മംഗീബായിയെ കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പോലും ഒരു നിമിഷം തരിച്ചുപോയി. ഉടൻ തന്നെ പോലീസ് ചങ്ങല അഴിച്ചുമാറ്റി അവർക്ക് വൈദ്യസഹായം ലഭ്യമാക്കുകയും ക്രൂരനായ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്വന്തം വീട്ടിൽ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന ഈ അതിക്രമം നാണക്കേടാണ്. മൃഗതുല്യനായ ഈ കുറ്റവാളിക്ക് നിയമം നൽകാവുന്നതിൽ വെച്ച് ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണം.