ടെലഗ്രാം നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ശരിവെച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജി തള്ളിയ ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ച്, കേന്ദ്രത്തിൻ്റെ തീരുമാനം കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ചൂണ്ടിക്കാട്ടി.
ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് (NEET-UG 2026 Re-exam) മുന്നോടിയായി ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകളും തട്ടിപ്പുകാരും വ്യാപകമായി ടെലഗ്രാം ഉപയോഗിക്കുന്നു എന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കണ്ടെത്തലിനെ തുടർന്നാണ് ഐടി ആക്ടിലെ സെക്ഷൻ 69A പ്രകാരം കേന്ദ്ര സർക്കാർ ഈ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ജൂൺ 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിന്റെ ഭാഗമായി പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഗൂഗിൾ നീക്കം ചെയ്യുകയും ചെയ്തു.
എന്നാൽ ഈ കോടതി ഉത്തരവ് രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിനും ഫ്രീഡം ഓഫ് സ്പീച്ചിനും ) മേൽ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഇന്ത്യയിൽ മാത്രം 15 കോടിയിലധികം സാധാരണ ഉപയോക്താക്കൾ ആശ്രയിക്കുന്ന ഒരു പ്ലാറ്റ്‌ഫോം, ഏതാനും തട്ടിപ്പുകാരുടെ പേരിൽ പൂർണ്ണമായി അടച്ചുപൂട്ടുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ശക്തമാണ്.
കേസ് പരിഗണിക്കുന്ന വേളയിൽ കോടതി തന്നെ കേന്ദ്ര സർക്കാരിനോട്, “ഒരു വിഭാഗം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു എന്നതിൻ്റെ പേരിൽ 15 കോടി ജനങ്ങളുടെ അവകാശങ്ങൾ തടയാൻ കഴിയുമോ?” എന്ന് ചോദിച്ചിരുന്നു.
ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെ ഒരു താൽക്കാലികവും ആനുപാതികമല്ലാത്തതുമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്.
സുരക്ഷ മുൻനിർത്തിയുള്ള ഇത്തരം പെട്ടെന്നുള്ള നിരോധനങ്ങൾ വിയോജിപ്പുകളെയും സ്വതന്ത്ര ശബ്ദങ്ങളെയും അടിച്ചമർത്താനുള്ള ഒരു ആയുധമായി മാറുമോ എന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തമാണ്.
കോടതിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്, ടെലഗ്രാമിലെ ‘ബോട്ട്’ (Bot) സംവിധാനങ്ങളും ക്ലൗഡ് ആർക്കിടെക്ചറും കാരണം കുറ്റവാളികളെ കണ്ടെത്തുക അസാധ്യമാണെന്നും, ഒരു ബോട്ട് നിരോധിച്ചാൽ ഉടൻ തന്നെ അടുത്തത് വ്യാജമായി നിർമ്മിക്കപ്പെടുമെന്നുമാണ്. പഴയ പോസ്റ്റുകൾ എഡിറ്റ് ചെയ്ത് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണം നടത്താൻ തട്ടിപ്പുകാർ ഈ ആപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, 900-ലധികം നിയമവിരുദ്ധ ലിങ്കുകൾ തങ്ങൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും, ഏതാനും ചാനലുകൾക്ക് വേണ്ടി കോടിക്കണക്കിന് സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നുമാണ് ടെലഗ്രാം സിഇഒ പവൽ ഡുറോവ് പ്രതികരിച്ചത്. പരീക്ഷാ തട്ടിപ്പ് തടയാൻ പ്ലാറ്റ്‌ഫോം പൂർണ്ണമായി നിരോധിക്കുന്ന ഇത്തരം നടപടികൾ സാധാരണക്കാരായ വിദ്യാർത്ഥികളുടെ പഠന ഗ്രൂപ്പുകളെയും ചെറുകിട കച്ചവടക്കാരെയും മാധ്യമപ്രവർത്തകരെയുമാണ് യഥാർത്ഥത്തിൽ ബാധിക്കുന്നത് എന്ന വാദത്തോടെയാണ് ഈ ചർച്ചകൾ ഇപ്പോൾ കൊഴുക്കുന്നത്.





