ഓഹരി വിപണിയിൽ എഐ തകർച്ച!

ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെമികണ്ടക്ടര്‍ കമ്പനികളുടെ ഓഹരികള്‍ക്ക് കനത്ത തിരിച്ചടി നേരിടുകയാണ്. പ്രമുഖ സൂചികയായ ‘കോസ്പി’യിലാണ് ഈ ഇടിവ് പ്രകടമായിരിക്കുന്നത്. പ്രമുഖ കമ്പനികളായ എസ്‌കെ ഹൈനിക്‌സിന്റെ ഓഹരികള്‍ 15.37 ശതമാനവും സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികള്‍ 10.7 ശതമാനവും ഇടിഞ്ഞതോടെ വിപണി ഔദ്യോഗികമായി ഒരു ‘ബെയര്‍ മാര്‍ക്കറ്റിലേക്ക്’ കൂപ്പുകുത്തി. ലാഭമെടുപ്പും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നതെങ്കിലും, ഒരു പ്രത്യേക മേഖലയിലേക്ക് മാത്രം നിക്ഷേപകര്‍ ഇരച്ചുകയറിയതും പ്രതീക്ഷകള്‍ അതിരുകടന്നതുമാണ് യഥാര്‍ത്ഥ പ്രതിസന്ധിക്ക് പിന്നിലെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.എന്നാൽ വിപണി തകര്‍ന്നുവെങ്കിലും കമ്പനികളുടെ സാമ്പത്തിക നില ഭദ്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ ആദ്യത്തെ പത്ത് ദിവസങ്ങളില്‍ മാത്രം ദക്ഷിണ കൊറിയയുടെ സെമികണ്ടക്ടര്‍ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 193 ശതമാനം വര്‍ധിച്ച് 1,07,520 കോടി രൂപയിലെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനികള്‍ക്ക് ലഭിച്ചേക്കാവുന്ന വളര്‍ച്ച മുന്നില്‍ക്കണ്ട് ഇപ്പോഴേ ഉയര്‍ന്ന വില കൊടുത്ത് ഓഹരികള്‍ വാങ്ങിക്കൂട്ടിയ നിക്ഷേപകർക്ക്, പ്രതീക്ഷിച്ചതിലും അല്പം കുറഞ്ഞ വളര്‍ച്ച ഉണ്ടായത് വലിയ നിരാശയായി മാറുകയായിരുന്നു.കടമെടുത്ത് ഓഹരി വിപണിയില്‍ പണമിറക്കുന്ന പ്രവണത കൊറിയന്‍ വിപണിയിലെ തകര്‍ച്ചയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് ഈ വര്‍ഷം ആദ്യം സർവകാല റെക്കോർഡിലെത്തിയ കോറു ഇടിഎഫിന്റെ വില മൂന്നിലൊന്നായി ചുരുങ്ങിയതാണ്. ചെറുകിട നിക്ഷേപകര്‍ കടമെടുത്ത് വന്‍തോതില്‍ പണമിറക്കിയതിനെ തുടർന്ന് ലക്ഷക്കണക്കിന് റീട്ടെയിൽ അക്കൗണ്ടുകൾക്കാണ് ‘മാർജിൻ കോൾ’ വന്നത്. ഇതില്‍ പണം അടക്കാന്‍ കഴിയാതിരുന്ന ലക്ഷക്കണക്കിന് അക്കൗണ്ടുകളിലെ ഓഹരികള്‍ ബ്രോക്കര്‍മാര്‍ നിര്‍ബന്ധിതമായി വിറ്റൊഴിവാക്കുകയും ചെയ്തു. കോസ്പി സൂചികയുടെ വലിയൊരു ഭാഗവും സാംസങ്, എസ്‌കെ ഹൈനിക്‌സ് എന്നീ രണ്ട് കമ്പനികളെ മാത്രം ആശ്രയിച്ചു നില്‍ക്കുന്നതും കൊറിയൻ വിപണിയുടെ ഈ പെട്ടെന്നുള്ള തകർച്ചയ്ക്ക് ആക്കം കൂട്ടി.
ടെലഗ്രാം നിരോധനം: സുരക്ഷയോ മാധ്യമവിലക്കോ

ടെലഗ്രാം നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ശരിവെച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജി തള്ളിയ ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ച്, കേന്ദ്രത്തിൻ്റെ തീരുമാനം കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ചൂണ്ടിക്കാട്ടി. ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് (NEET-UG 2026 Re-exam) മുന്നോടിയായി ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകളും തട്ടിപ്പുകാരും വ്യാപകമായി ടെലഗ്രാം ഉപയോഗിക്കുന്നു എന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കണ്ടെത്തലിനെ തുടർന്നാണ് ഐടി ആക്ടിലെ സെക്ഷൻ 69A പ്രകാരം കേന്ദ്ര സർക്കാർ ഈ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ജൂൺ 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിന്റെ ഭാഗമായി പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഗൂഗിൾ നീക്കം ചെയ്യുകയും ചെയ്തു.എന്നാൽ ഈ കോടതി ഉത്തരവ് രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിനും ഫ്രീഡം ഓഫ് സ്പീച്ചിനും ) മേൽ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്ത്യയിൽ മാത്രം 15 കോടിയിലധികം സാധാരണ ഉപയോക്താക്കൾ ആശ്രയിക്കുന്ന ഒരു പ്ലാറ്റ്‌ഫോം, ഏതാനും തട്ടിപ്പുകാരുടെ പേരിൽ പൂർണ്ണമായി അടച്ചുപൂട്ടുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ശക്തമാണ്. കേസ് പരിഗണിക്കുന്ന വേളയിൽ കോടതി തന്നെ കേന്ദ്ര സർക്കാരിനോട്, “ഒരു വിഭാഗം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു എന്നതിൻ്റെ പേരിൽ 15 കോടി ജനങ്ങളുടെ അവകാശങ്ങൾ തടയാൻ കഴിയുമോ?” എന്ന് ചോദിച്ചിരുന്നു. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെ ഒരു താൽക്കാലികവും ആനുപാതികമല്ലാത്തതുമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്. സുരക്ഷ മുൻനിർത്തിയുള്ള ഇത്തരം പെട്ടെന്നുള്ള നിരോധനങ്ങൾ വിയോജിപ്പുകളെയും സ്വതന്ത്ര ശബ്ദങ്ങളെയും അടിച്ചമർത്താനുള്ള ഒരു ആയുധമായി മാറുമോ എന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തമാണ്.കോടതിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്, ടെലഗ്രാമിലെ ‘ബോട്ട്’ (Bot) സംവിധാനങ്ങളും ക്ലൗഡ് ആർക്കിടെക്ചറും കാരണം കുറ്റവാളികളെ കണ്ടെത്തുക അസാധ്യമാണെന്നും, ഒരു ബോട്ട് നിരോധിച്ചാൽ ഉടൻ തന്നെ അടുത്തത് വ്യാജമായി നിർമ്മിക്കപ്പെടുമെന്നുമാണ്. പഴയ പോസ്റ്റുകൾ എഡിറ്റ് ചെയ്ത് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണം നടത്താൻ തട്ടിപ്പുകാർ ഈ ആപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, 900-ലധികം നിയമവിരുദ്ധ ലിങ്കുകൾ തങ്ങൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും, ഏതാനും ചാനലുകൾക്ക് വേണ്ടി കോടിക്കണക്കിന് സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നുമാണ് ടെലഗ്രാം സിഇഒ പവൽ ഡുറോവ് പ്രതികരിച്ചത്. പരീക്ഷാ തട്ടിപ്പ് തടയാൻ പ്ലാറ്റ്‌ഫോം പൂർണ്ണമായി നിരോധിക്കുന്ന ഇത്തരം നടപടികൾ സാധാരണക്കാരായ വിദ്യാർത്ഥികളുടെ പഠന ഗ്രൂപ്പുകളെയും ചെറുകിട കച്ചവടക്കാരെയും മാധ്യമപ്രവർത്തകരെയുമാണ് യഥാർത്ഥത്തിൽ ബാധിക്കുന്നത് എന്ന വാദത്തോടെയാണ് ഈ ചർച്ചകൾ ഇപ്പോൾ കൊഴുക്കുന്നത്.
നെറ്റ് കട്ടായതല്ല, മെറ്റാ പണിതന്നതാണ്! മണിക്കൂറുകളോളം പണിമുടക്കി സമൂഹമാധ്യമങ്ങൾ

ഇന്നലെ ആഗോളതലത്തിൽ മെറ്റായുടെ പ്രധാന പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നിവയുടെ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെട്ടത് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കി. മൊബൈൽ ആപ്പുകൾ ഒരു പരിധിവരെ പ്രവർത്തിച്ചെങ്കിലും, കമ്പ്യൂട്ടറുകളിൽ ബ്രൗസർ വഴി ഉപയോഗിക്കുന്ന വെബ് പതിപ്പുകൾ (Web Versions) പൂർണ്ണമായും പണിമുടക്കുകയായിരുന്നു. ലോഗിൻ ചെയ്യാനാകാതെ വന്നതോടെ ലോകമെമ്പാടുമുള്ള എൺപതിനായിരത്തിലധികം ആളുകളാണ് ‘ഡൗൺ ഡിറ്റക്ടർ’ വഴി പരാതികൾ നൽകിയത്. മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായതോടെ ഉപയോക്താക്കൾ കൂട്ടത്തോടെ എക്സിലേക്ക് (ട്വിറ്റർ) മാറുകയും, ട്രോളുകളും മീമുകളുമായി #MetaDown ഹാഷ്‌ടാഗ് ആഗോളതലത്തിൽ ട്രെൻഡിംഗാക്കുകയും ചെയ്തു. സെർവർ തകരാറാണ് ഈ ആഗോള ഔട്ടേജിന് കാരണമായതെന്നും, നിലവിൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സേവനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലാക്കിയിട്ടുണ്ടെന്നും മെറ്റാ ഔദ്യോഗികമായി അറിയിച്ചു.
“മെറ്റ” വഴി വീണ്ടെടുത്തത് ഒരു മനുഷ്യജീവൻ

“ഇനി നീ നിന്റെ ജീവിതത്തിൽ സന്തോഷമായിരിക്കൂ…”ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഈയൊരു വരിയും, ഒപ്പം കയ്യിൽ വെള്ള നിറത്തിലുള്ള ദ്രാവകം പിടിച്ചിരിക്കുന്ന ഒരു വിഡിയോയും മീററ്റ് സ്വദേശിയായ ഇരുപത്തഞ്ചുകാരന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളാകുമായിരുന്നു.സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ മരണത്തിന്റെ വക്കിലേക്ക് നീങ്ങിയ മീററ്റ് സ്വദേശിയായ ഇരുപത്തഞ്ചുകാരനെ വെറും എട്ട് മിനിറ്റുകൊണ്ട് രക്ഷപെടുത്തി ഉത്തർപ്രദേശ് പൊലീസും മെറ്റയും. പ്രണയനൈരാശ്യത്തെത്തുടർന്ന് യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആത്മഹത്യാ സൂചനയുള്ള വിഡിയോ, മെറ്റയുടെ (Meta) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉടനടി തിരിച്ചറിയുകയും യുപി പൊലീസ് ആസ്ഥാനത്തേക്ക് ‘സൂയിസൈഡ് അലർട്ട്’ അയക്കുകയുമായിരുന്നു. ലഭിച്ച ലൊക്കേഷന്റെ അടിസ്ഥാനത്തിൽ മിന്നൽ വേഗത്തിൽ പ്രവർത്തിച്ച പ്രാദേശിക പൊലീസ്, എട്ടാം മിനിറ്റിൽ യുവാവിന്റെ വീട്ടിലെത്തി അബോധാവസ്ഥയിലായിരുന്ന അവനെ ആശുപത്രിയിലേക്ക് മാറ്റി. ആധുനിക സാങ്കേതികവിദ്യയും പൊലീസിന്റെ കൃത്യസമയത്തുള്ള ഏകോപനവും ഒത്തുചേർന്നപ്പോൾ വലിയൊരു ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ ഒരു സുരക്ഷാ സംവിധാനത്തിലൂടെ മാത്രം മൂവായിരത്തിലധികം പേരുടെ ജീവൻ രക്ഷിക്കാൻ യുപി പൊലീസിന് സാധിച്ചിട്ടുണ്ട്.
ബ്ലൂ ഒറിജിന് വൻ തിരിച്ചടി; ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണം സ്ഫോടനത്തിൽ കലാശിച്ചു

ബഹിരാകാശ പര്യവേഷണ രംഗത്ത് ഏറെ പ്രതീക്ഷയുണർത്തിയിരുന്ന ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണം വൻ ദുരന്തത്തിൽ കലാശിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 36-ൽ വ്യാഴാഴ്ച രാത്രി നടന്ന ഹോട്ട് ഫയർ ടെസ്റ്റിനിടെയാണ് റോക്കറ്റ് നിയന്ത്രണം വിട്ട് സ്ഫോടനത്തോടെ തകർന്നത്. സംഭവത്തിൽ ജീവനപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കമ്പനിക്ക് വലിയ തിരിച്ചടിയാണ് ഇത്. 320 അടി ഉയരമുള്ള ന്യൂ ഗ്ലെൻ റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായുള്ള സ്ഥിരം പരിശോധനയ്ക്കിടെയായിരുന്നു അപകടം. റോക്കറ്റിന്റെ എഞ്ചിനുകൾ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി വിക്ഷേപണ തറയിൽ തന്നെ നടത്താറുള്ള ഹോട്ട് ഫയർ ടെസ്റ്റിനിടെയാണ് അപ്രതീക്ഷിത സ്ഫോടനം ഉണ്ടായത്. ഏതാനും നിമിഷങ്ങൾക്കകം റോക്കറ്റ് അഗ്നിഗോളമായി മാറുകയും വിക്ഷേപണ തറയുടെ ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. റോക്കറ്റിലുണ്ടായിരുന്ന ആമസോണിന്റെ 48 ലിയോ ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങളും അപകടത്തിൽ പൂർണമായും നശിച്ചതായാണ് റിപ്പോർട്ടുകൾ. ആഗോള ഇന്റർനെറ്റ് സേവന ശൃംഖല വികസിപ്പിക്കുന്നതിനായുള്ള ആമസോണിന്റെ പദ്ധതികൾക്കും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അപകടത്തെ തുടർന്ന് ഉന്നതതല അന്വേഷണം ആരംഭിക്കുമെന്ന് ബ്ലൂ ഒറിജിൻ സ്ഥാപകൻ ജെഫ് ബെസോസ് അറിയിച്ചു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, കേപ്പ് കനവറലിലെ പ്രധാന വിക്ഷേപണ സൗകര്യങ്ങൾക്ക് ഉണ്ടായ നാശനഷ്ടം കമ്പനിയുടെ ഭാവി ദൗത്യങ്ങളെ മാസങ്ങളോളം ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സംഭവം നാസയുടെ ആർട്ടെമിസ് ചന്ദ്രദൗത്യ പദ്ധതികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്ന ആർട്ടെമിസ് 5 ദൗത്യത്തിനായി ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറുകളെയും അനുബന്ധ സംവിധാനങ്ങളെയും നാസ ആശ്രയിക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിലേക്കുള്ള ചരക്ക് ഗതാഗതം ഉൾപ്പെടെ നിരവധി പദ്ധതികളിൽ നാസയും ബ്ലൂ ഒറിജിനും തമ്മിൽ വലിയ കരാറുകൾ നിലവിലുണ്ട്. സംഭവത്തെ തുടർന്ന് പദ്ധതികൾക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുമെന്ന് നാസ അധികൃതർ അറിയിച്ചു. ദൗത്യങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുമോയെന്ന കാര്യത്തിലും അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് അപകടത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ബ്ലൂ ഒറിജിന്റെ പരീക്ഷണം പരാജയപ്പെട്ടത്. സ്വകാര്യ ബഹിരാകാശ രംഗത്ത് കടുത്ത മത്സരമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് നാസയുടെ ഭാവി ചന്ദ്രദൗത്യങ്ങളിൽ നിർണായക പങ്ക് നേടാനുള്ള മത്സരത്തിൽ ബ്ലൂ ഒറിജിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ഈ അപകടത്തെ വിലയിരുത്തുന്നത്.
കൂട്ടപ്പിരിച്ചുവിടൽ: 60 ദിവസത്തിനകം പുതിയ ജോലി ലഭിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്ന ആശങ്കയിൽ യുഎസിലെ ഇന്ത്യൻ ടെക്കികൾ

ടെക് ലോകത്ത് ഭീതി വിതച്ചുകൊണ്ട് കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നത് വിദേശത്തുള്ള നിരവധി ഇന്ത്യൻ ഐടി ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മെറ്റ, ആമസോൺ പോലുള്ള ആഗോള കമ്പനികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ജോലിനഷ്ടത്തിന് പ്രധാന കാരണം. എച്ച്-1ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നിലവിലെ യു.എസ് നിയമപ്രകാരം ജോലി നഷ്ടപ്പെട്ടാൽ വിസ നിലനിർത്താനായി മറ്റൊരു സ്ഥാപനത്തിൽ പുതിയ ജോലി കണ്ടെത്താൻ വെറും 60 ദിവസത്തെ സമയം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയൊരു തൊഴിലുടമയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്ന കടുത്ത ആശങ്കയിലാണ് പല കുടുംബങ്ങളും. അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ പ്ലാൻ ചെയ്യുകയും ലോണുകളും കുട്ടികളുടെ പഠനവുമൊക്കെയായി മുന്നോട്ട് പോവുകയും ചെയ്യുന്നവർക്ക് ഈ സാഹചര്യം വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. പുതിയ നിയമനങ്ങൾ കുറവായതിനാൽ തന്നെ രാജ്യത്ത് തുടരാൻ സമയം നീട്ടിക്കിട്ടാനായി പലരും താൽക്കാലികമായി വിസിറ്റർ വിസകളിലേക്ക് മാറാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
ഗൂഗിൾ സെർച്ചിന്റെ ചരിത്രപരമായ മാറ്റം

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഇന്റർനെറ്റിൽ വിവരങ്ങൾ തിരയാൻ നമ്മൾ ഉപയോഗിച്ചിരുന്ന കീവേഡുകളും നീല ലിങ്കുകളും നിറഞ്ഞ പഴയ ശൈലിക്ക് വിട നൽകി ഗൂഗിൾ പൂർണ്ണമായും ഒരു എഐ അധിഷ്ഠിത ഇന്റലിജന്റ് അസിസ്റ്റന്റായി മാറുകയാണ്. 2026-ലെ ഗൂഗിൾ ഐ/ഓ സമ്മേളനത്തിലാണ് കമ്പനി ഈ ചരിത്രപ്രഖ്യാപനം നടത്തിയത്. ആൽഫബറ്റ് കമ്പനിയുടെ പുതിയ പ്രഖ്യാപനമനുസരിച്ച് ഇനി സെർച്ച് വെറുമൊരു വിവരം കണ്ടെത്തുന്ന ഉപകരണം മാത്രമായിരിക്കില്ല, മറിച്ച് ഉപയോക്താക്കൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്തുതരുന്ന സജീവമായ ഒരു സഹായിയായി അത് മാറും. പുതിയ സെർച്ച് സംവിധാനത്തിൽ ജെമിനി 3.5 ഫ്ലാഷ് മോഡൽ ഡിഫോൾട്ടായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. സ്വാഭാവിക ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാൻ സൗകര്യമൊരുക്കുന്ന എഐ മോഡിന് ഇതിനകം തന്നെ ഒരു ബില്യണിലധികം ഉപയോക്താക്കളുണ്ട് എന്നത് ഈ മാറ്റത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ടെക്സ്റ്റിന് പുറമെ ചിത്രങ്ങൾ, വീഡിയോകൾ, ഫയലുകൾ, ക്രോം ടാബുകൾ എന്നിവ ഉപയോഗിച്ചും ഇനി തിരച്ചിൽ നടത്താം. മുൻപ് നൽകിയ മറുപടികളുടെ പശ്ചാത്തലം സെർച്ച് മെമ്മറിയിൽ സൂക്ഷിക്കുന്നതിലൂടെ കൂടുതൽ കൃത്യവും തുടർച്ചയുമുള്ള സംഭാഷണങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കും. ഇന്റർനെറ്റ് നിരന്തരം നിരീക്ഷിച്ച് ഉപയോക്താക്കൾക്ക് വേണ്ട വിവരങ്ങൾ തത്സമയം എത്തിക്കുന്ന എഐ ഏജന്റുകളെയും ഗൂഗിൾ സെർച്ചിൽ അവതരിപ്പിച്ചിട്ടുണ്ട്. വീട് അന്വേഷിക്കുന്നത് മുതൽ വിവിധ സേവനങ്ങൾ ബുക്ക് ചെയ്യുന്നത് വരെ ഈ സംവിധാനം വഴി സാധ്യമാകും. ഹോം സർവീസ്, ബ്യൂട്ടി, പെറ്റ് കെയർ തുടങ്ങിയ മേഖലകളിൽ ഉപയോക്താവിന് പകരം എഐ തന്നെ ബുക്കിംഗ് പൂർത്തിയാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും. സെർച്ച് പേജുകളിൽ തന്നെ ഫിറ്റ്‌നസ് ട്രാക്കിംഗ്, യാത്രാ പ്ലാനിംഗ്, വിവാഹ ഒരുക്കങ്ങൾ തുടങ്ങിയവയ്ക്കായി ചെറിയ ആപ്ലിക്കേഷനുകളും ഡാഷ്‌ബോർഡുകളും തത്സമയം സൃഷ്ടിക്കപ്പെടും. ഗ്രാഫുകളും ടേബിളുകളും സിമുലേഷനുകളും സെർച്ച് ഫലങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ വ്യക്തതയോടെ വിവരങ്ങൾ മനസ്സിലാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ സേവനങ്ങളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന പേഴ്‌സണൽ ഇന്റലിജൻസ് ഫീച്ചർ കൂടുതൽ വ്യക്തിഗതമായ അനുഭവവും ഉറപ്പുവരുത്തുന്നു. ഇതോടെ വെറും വിവരങ്ങൾ നൽകുന്ന ഒരു സെർച്ച് എഞ്ചിൻ എന്ന സ്ഥാനത്ത് നിന്ന് മാറി, ഉപയോക്താവിന്റെ ഡിജിറ്റൽ ജീവിതത്തിലെ അവിഭാജ്യ ഘടകമായ ഒരു സമ്പൂർണ്ണ എഐ സഹായിയായി ഗൂഗിൾ സെർച്ച് മാറിക്കഴിഞ്ഞു.
ഫില്‍റ്ററുകളില്ല, ഇനി എല്ലാം റിയല്‍!പുത്തന്‍ ഫീച്ചര്‍ പങ്കുവെച്ച്ഇന്‍സ്റ്റഗ്രാം

എതിരാളികളായ പ്ലാറ്റ്ഫോമുകളുടെ ജനപ്രിയ ഫീച്ചറുകള്‍ സ്വന്തം ആപ്പുകളിലേക്ക് പകര്‍ത്തി ശീലിച്ച മെറ്റ, ഇതാ അടുത്ത അടവുമായി രംഗത്തെത്തിയിരിക്കുന്നു. സ്‌നാപ്ചാറ്റ് , ബിറിയൽ എന്നിവയോട് മുട്ടാന്‍ ഇന്‍സ്റ്റഗ്രാമില്‍ ‘ഇന്‍സ്റ്റന്റ്‌സ്’ (Instants) എന്ന പുതിയ ഫോട്ടോ ഷെയറിങ് ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം ആപ്പിലെ ഇന്‍ബോക്‌സ് ഫീച്ചറായും, ചില രാജ്യങ്ങളില്‍ പ്രത്യേക ആപ്പായും ഇത് ബുധനാഴ്ച മുതല്‍ ആഗോളതലത്തില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.മോടിപിടിപ്പിക്കാതെ, തികച്ചും യഥാര്‍ത്ഥമായ ചിത്രങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായോ ഫോളോവേഴ്‌സുമായോ താൽക്കാലികമായി പങ്കുവെക്കാനുള്ള ഫീച്ചറാണിത്. ഇന്‍സ്റ്റഗ്രാമിലെ ഇന്‍ബോക്‌സില്‍ പോയി താഴെ വലതുഭാഗത്ത് മൂലയിലുള്ള ഐക്കണിലൂടെയോ ഫോട്ടോകളുടെ കൂട്ടത്തില്‍ നിന്നോ ‘ഇന്‍സ്റ്റന്റ്‌സ്’ ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളവര്‍ക്ക് ഈ പുതിയ ആപ്പിലേക്ക് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാം.ഇന്‍സ്റ്റന്റ്‌സുകള്‍ പരമാവധി 24 മണിക്കൂര്‍ വരെ മാത്രമേ നിലനില്‍ക്കൂ.ഒറ്റത്തവണ മാത്രം കാണാം എന്നതും ഈ ഫീച്ചറിന്റെ സവിശേഷതയാണ്.സുഹൃത്തുക്കള്‍ക്കും ഫോളോവേഴ്‌സിനും ഈ ഫോട്ടോകളില്‍ ഇമോജി വഴി പ്രതികരിക്കാനും ഡി.എമ്മിലേക്ക് മറുപടി അയക്കാനും കഴിയും. ഇന്‍സ്റ്റന്റ്‌സ് വഴി പങ്കുവെക്കുന്ന ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ടുകളിലൂടെയോ സ്‌ക്രീന്‍ റെക്കോര്‍ഡിങ്ങുകളിലൂടെയോ സേവ് ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ സുരക്ഷിതമായി ചിത്രങ്ങള്‍ പങ്കുവെക്കാം. കൂടാതെ അയച്ച ഫോട്ടോകള്‍ ഉടന്‍ തന്നെ പിന്‍വലിക്കാനും അവസരമുണ്ട്. ആര്‍ക്കൈവ് സൗകര്യവും സ്റ്റോറിയാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.കാണുന്നവര്‍ക്ക് ഫോട്ടോ അപ്രത്യക്ഷമാകുമെങ്കിലും, അയച്ചയാള്‍ക്ക് ഇവ ‘ആര്‍ക്കൈവ്’ ആയി സൂക്ഷിക്കാന്‍ സാധിക്കും. ഈ ചിത്രങ്ങള്‍ പിന്നീട് റീക്കാപ്പ് ആയി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വീണ്ടും പങ്കുവെക്കാനും ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനും ആപ്പിലുണ്ട്.
പാഴാക്കില്ല ഒട്ടും, പാതിവിലയിൽ ഇഷ്ടഭക്ഷണം:കുറഞ്ഞ വിലയിൽ വയറുനിറയ്ക്കാൻ ഇതാ പ്ലെന്റി ആപ്പ്!

ബിരിയാണി മുതൽ സകല വിഭവങ്ങളും വെറുതെ കളയുന്ന കാലം കഴിഞ്ഞു; ഹോട്ടലുകളിൽ ബാക്കി വരുന്ന ഫ്രഷ് ഭക്ഷണം പാതിവിലയ്ക്ക് നിങ്ങളുടെ വീട്ടിലെത്തിക്കാൻ ഇതാ പ്ലെന്റി (Plenty) ആപ്പ് .നാഗ്പൂർ ഐ.ഐ.എമ്മിൽ പഠിക്കുമ്പോൾ മെസ്സിലെ ഭക്ഷണം പാഴാകുന്നത് കണ്ട് മാത്യൂസ് മാർട്ടിന്റെ ഉള്ളിൽ ഉദിച്ച ആ കൊച്ചു ബുദ്ധി ഇന്ന് കേരളം ഏറ്റെടുക്കുന്ന വലിയൊരു സംരംഭമായി മാറിയിരിക്കുകയാണ്. ഐ.ഐ.എം നാഗ്പൂരിലെ മാത്യൂസ് മാർട്ടിൻ, സഹോദരൻ സിറിയക് മാർട്ടിൻ, ചെന്നൈ ഐ.ഐ.എച്ച്.എമ്മിൽ നിന്ന് പഠിച്ചിറങ്ങിയ ഭരത് മോഹൻ, ഐ.ഐ.ടി മദ്രാസിലെ താരം മുഹമ്മദ് ഷൈൻ എന്നീ നാല് ചങ്ങാതിമാരാണ് ഈ കിടിലൻ ഐഡിയയ്ക്ക് പിന്നിൽ. വേളി, ശാസ്തമംഗലം, കഴക്കൂട്ടം സ്വദേശികളായ ഈ നാലുപേരും ചേർന്ന് തുടങ്ങിയ പ്ലെന്റി ആപ്പ് കൊച്ചിയിലും തിരുവനന്തപുരത്തും വൻ ഹിറ്റായിക്കഴിഞ്ഞു. ഐ.ഐ.ടിയിലെയും ഐ.ഐ.എമ്മിലെയും ബുദ്ധിരാക്ഷസന്മാർ ഡിസൈൻ ചെയ്ത ഈ പ്ലാൻ പ്രകാരം മെയ് 15 മുതൽ കോഴിക്കോട്ടുകാർക്കും വൻ ഡിസ്കൗണ്ടിൽ ഭക്ഷണം ഓർഡർ ചെയ്യാം. ഭക്ഷണം പാഴാക്കാതെ, കുറഞ്ഞ വിലയിൽ വയറുനിറയ്ക്കാൻ ഇതിലും നല്ലൊരു വഴി ഇനി വേറെ എവിടെ തിരഞ്ഞാലും കിട്ടില്ല!
ഇന്റർനെറ്റ് ലോകത്തെ നടുക്കി ഗൂഗിളിന്റെ ‘പണിമുടക്ക്’; സെർച്ച് എൻജിൻ നിശ്ചലമായി, വലഞ്ഞ് ഉപയോക്താക്കൾ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് ഗൂഗിൾ സേവനങ്ങളിൽ വൻ തടസ്സം നേരിട്ടു. ചൊവ്വാഴ്ച രാവിലെ മുതലാണ് ഗൂഗിളിന്റെ സെർച്ച് എൻജിൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ആഗോളതലത്തിൽ നിശ്ചലമായത്. സെർച്ച് റിസൾട്ടുകൾ ലോഡ് ആകാത്തതും പേജുകൾ റിഫ്രഷ് ചെയ്യാൻ സാധിക്കാത്തതുമാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങൾ. മിക്ക ഉപയോക്താക്കൾക്കും ‘ഇന്റേണൽ സർവർ എറർ’ (Internal Server Error) എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിഞ്ഞത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് സേവനം ലഭ്യമായില്ലെന്ന് ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്ടർ സ്ഥിരീകരിച്ചു. വിവരങ്ങൾക്കായി ഗൂഗിളിനെ പ്രധാനമായും ആശ്രയിക്കുന്ന വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ഈ സാങ്കേതിക തകരാർ സാരമായി ബാധിച്ചു. സെർച്ചിന് പുറമെ ഗൂഗിളിന്റെ മറ്റ് ചില അനുബന്ധ സേവനങ്ങളിലും ചെറിയ തോതിലുള്ള തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗൂഗിളിനെപ്പോലൊരു ആഗോള കമ്പനിയുടെ സേവനങ്ങൾ ഇത്തരത്തിൽ നിശ്ചലമാകുന്നത് അപൂർവമായതിനാൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. എന്നാൽ ഈ സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.