ഗൂഗിൾ സെർച്ചിന്റെ ചരിത്രപരമായ മാറ്റം

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഇന്റർനെറ്റിൽ വിവരങ്ങൾ തിരയാൻ നമ്മൾ ഉപയോഗിച്ചിരുന്ന കീവേഡുകളും നീല ലിങ്കുകളും നിറഞ്ഞ പഴയ ശൈലിക്ക് വിട നൽകി ഗൂഗിൾ പൂർണ്ണമായും ഒരു എഐ അധിഷ്ഠിത ഇന്റലിജന്റ് അസിസ്റ്റന്റായി മാറുകയാണ്. 2026-ലെ ഗൂഗിൾ ഐ/ഓ സമ്മേളനത്തിലാണ് കമ്പനി ഈ ചരിത്രപ്രഖ്യാപനം നടത്തിയത്. ആൽഫബറ്റ് കമ്പനിയുടെ പുതിയ പ്രഖ്യാപനമനുസരിച്ച് ഇനി സെർച്ച് വെറുമൊരു വിവരം കണ്ടെത്തുന്ന ഉപകരണം മാത്രമായിരിക്കില്ല, മറിച്ച് ഉപയോക്താക്കൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്തുതരുന്ന സജീവമായ ഒരു സഹായിയായി അത് മാറും. പുതിയ സെർച്ച് സംവിധാനത്തിൽ ജെമിനി 3.5 ഫ്ലാഷ് മോഡൽ ഡിഫോൾട്ടായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. സ്വാഭാവിക ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാൻ സൗകര്യമൊരുക്കുന്ന എഐ മോഡിന് ഇതിനകം തന്നെ ഒരു ബില്യണിലധികം ഉപയോക്താക്കളുണ്ട് എന്നത് ഈ മാറ്റത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ടെക്സ്റ്റിന് പുറമെ ചിത്രങ്ങൾ, വീഡിയോകൾ, ഫയലുകൾ, ക്രോം ടാബുകൾ എന്നിവ ഉപയോഗിച്ചും ഇനി തിരച്ചിൽ നടത്താം. മുൻപ് നൽകിയ മറുപടികളുടെ പശ്ചാത്തലം സെർച്ച് മെമ്മറിയിൽ സൂക്ഷിക്കുന്നതിലൂടെ കൂടുതൽ കൃത്യവും തുടർച്ചയുമുള്ള സംഭാഷണങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കും. ഇന്റർനെറ്റ് നിരന്തരം നിരീക്ഷിച്ച് ഉപയോക്താക്കൾക്ക് വേണ്ട വിവരങ്ങൾ തത്സമയം എത്തിക്കുന്ന എഐ ഏജന്റുകളെയും ഗൂഗിൾ സെർച്ചിൽ അവതരിപ്പിച്ചിട്ടുണ്ട്. വീട് അന്വേഷിക്കുന്നത് മുതൽ വിവിധ സേവനങ്ങൾ ബുക്ക് ചെയ്യുന്നത് വരെ ഈ സംവിധാനം വഴി സാധ്യമാകും. ഹോം സർവീസ്, ബ്യൂട്ടി, പെറ്റ് കെയർ തുടങ്ങിയ മേഖലകളിൽ ഉപയോക്താവിന് പകരം എഐ തന്നെ ബുക്കിംഗ് പൂർത്തിയാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും. സെർച്ച് പേജുകളിൽ തന്നെ ഫിറ്റ്‌നസ് ട്രാക്കിംഗ്, യാത്രാ പ്ലാനിംഗ്, വിവാഹ ഒരുക്കങ്ങൾ തുടങ്ങിയവയ്ക്കായി ചെറിയ ആപ്ലിക്കേഷനുകളും ഡാഷ്‌ബോർഡുകളും തത്സമയം സൃഷ്ടിക്കപ്പെടും. ഗ്രാഫുകളും ടേബിളുകളും സിമുലേഷനുകളും സെർച്ച് ഫലങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ വ്യക്തതയോടെ വിവരങ്ങൾ മനസ്സിലാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ സേവനങ്ങളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന പേഴ്‌സണൽ ഇന്റലിജൻസ് ഫീച്ചർ കൂടുതൽ വ്യക്തിഗതമായ അനുഭവവും ഉറപ്പുവരുത്തുന്നു. ഇതോടെ വെറും വിവരങ്ങൾ നൽകുന്ന ഒരു സെർച്ച് എഞ്ചിൻ എന്ന സ്ഥാനത്ത് നിന്ന് മാറി, ഉപയോക്താവിന്റെ ഡിജിറ്റൽ ജീവിതത്തിലെ അവിഭാജ്യ ഘടകമായ ഒരു സമ്പൂർണ്ണ എഐ സഹായിയായി ഗൂഗിൾ സെർച്ച് മാറിക്കഴിഞ്ഞു.
ഫില്‍റ്ററുകളില്ല, ഇനി എല്ലാം റിയല്‍!പുത്തന്‍ ഫീച്ചര്‍ പങ്കുവെച്ച്ഇന്‍സ്റ്റഗ്രാം

എതിരാളികളായ പ്ലാറ്റ്ഫോമുകളുടെ ജനപ്രിയ ഫീച്ചറുകള്‍ സ്വന്തം ആപ്പുകളിലേക്ക് പകര്‍ത്തി ശീലിച്ച മെറ്റ, ഇതാ അടുത്ത അടവുമായി രംഗത്തെത്തിയിരിക്കുന്നു. സ്‌നാപ്ചാറ്റ് , ബിറിയൽ എന്നിവയോട് മുട്ടാന്‍ ഇന്‍സ്റ്റഗ്രാമില്‍ ‘ഇന്‍സ്റ്റന്റ്‌സ്’ (Instants) എന്ന പുതിയ ഫോട്ടോ ഷെയറിങ് ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം ആപ്പിലെ ഇന്‍ബോക്‌സ് ഫീച്ചറായും, ചില രാജ്യങ്ങളില്‍ പ്രത്യേക ആപ്പായും ഇത് ബുധനാഴ്ച മുതല്‍ ആഗോളതലത്തില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.മോടിപിടിപ്പിക്കാതെ, തികച്ചും യഥാര്‍ത്ഥമായ ചിത്രങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായോ ഫോളോവേഴ്‌സുമായോ താൽക്കാലികമായി പങ്കുവെക്കാനുള്ള ഫീച്ചറാണിത്. ഇന്‍സ്റ്റഗ്രാമിലെ ഇന്‍ബോക്‌സില്‍ പോയി താഴെ വലതുഭാഗത്ത് മൂലയിലുള്ള ഐക്കണിലൂടെയോ ഫോട്ടോകളുടെ കൂട്ടത്തില്‍ നിന്നോ ‘ഇന്‍സ്റ്റന്റ്‌സ്’ ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളവര്‍ക്ക് ഈ പുതിയ ആപ്പിലേക്ക് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാം.ഇന്‍സ്റ്റന്റ്‌സുകള്‍ പരമാവധി 24 മണിക്കൂര്‍ വരെ മാത്രമേ നിലനില്‍ക്കൂ.ഒറ്റത്തവണ മാത്രം കാണാം എന്നതും ഈ ഫീച്ചറിന്റെ സവിശേഷതയാണ്.സുഹൃത്തുക്കള്‍ക്കും ഫോളോവേഴ്‌സിനും ഈ ഫോട്ടോകളില്‍ ഇമോജി വഴി പ്രതികരിക്കാനും ഡി.എമ്മിലേക്ക് മറുപടി അയക്കാനും കഴിയും. ഇന്‍സ്റ്റന്റ്‌സ് വഴി പങ്കുവെക്കുന്ന ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ടുകളിലൂടെയോ സ്‌ക്രീന്‍ റെക്കോര്‍ഡിങ്ങുകളിലൂടെയോ സേവ് ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ സുരക്ഷിതമായി ചിത്രങ്ങള്‍ പങ്കുവെക്കാം. കൂടാതെ അയച്ച ഫോട്ടോകള്‍ ഉടന്‍ തന്നെ പിന്‍വലിക്കാനും അവസരമുണ്ട്. ആര്‍ക്കൈവ് സൗകര്യവും സ്റ്റോറിയാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.കാണുന്നവര്‍ക്ക് ഫോട്ടോ അപ്രത്യക്ഷമാകുമെങ്കിലും, അയച്ചയാള്‍ക്ക് ഇവ ‘ആര്‍ക്കൈവ്’ ആയി സൂക്ഷിക്കാന്‍ സാധിക്കും. ഈ ചിത്രങ്ങള്‍ പിന്നീട് റീക്കാപ്പ് ആയി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വീണ്ടും പങ്കുവെക്കാനും ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനും ആപ്പിലുണ്ട്.
പാഴാക്കില്ല ഒട്ടും, പാതിവിലയിൽ ഇഷ്ടഭക്ഷണം:കുറഞ്ഞ വിലയിൽ വയറുനിറയ്ക്കാൻ ഇതാ പ്ലെന്റി ആപ്പ്!

ബിരിയാണി മുതൽ സകല വിഭവങ്ങളും വെറുതെ കളയുന്ന കാലം കഴിഞ്ഞു; ഹോട്ടലുകളിൽ ബാക്കി വരുന്ന ഫ്രഷ് ഭക്ഷണം പാതിവിലയ്ക്ക് നിങ്ങളുടെ വീട്ടിലെത്തിക്കാൻ ഇതാ പ്ലെന്റി (Plenty) ആപ്പ് .നാഗ്പൂർ ഐ.ഐ.എമ്മിൽ പഠിക്കുമ്പോൾ മെസ്സിലെ ഭക്ഷണം പാഴാകുന്നത് കണ്ട് മാത്യൂസ് മാർട്ടിന്റെ ഉള്ളിൽ ഉദിച്ച ആ കൊച്ചു ബുദ്ധി ഇന്ന് കേരളം ഏറ്റെടുക്കുന്ന വലിയൊരു സംരംഭമായി മാറിയിരിക്കുകയാണ്. ഐ.ഐ.എം നാഗ്പൂരിലെ മാത്യൂസ് മാർട്ടിൻ, സഹോദരൻ സിറിയക് മാർട്ടിൻ, ചെന്നൈ ഐ.ഐ.എച്ച്.എമ്മിൽ നിന്ന് പഠിച്ചിറങ്ങിയ ഭരത് മോഹൻ, ഐ.ഐ.ടി മദ്രാസിലെ താരം മുഹമ്മദ് ഷൈൻ എന്നീ നാല് ചങ്ങാതിമാരാണ് ഈ കിടിലൻ ഐഡിയയ്ക്ക് പിന്നിൽ. വേളി, ശാസ്തമംഗലം, കഴക്കൂട്ടം സ്വദേശികളായ ഈ നാലുപേരും ചേർന്ന് തുടങ്ങിയ പ്ലെന്റി ആപ്പ് കൊച്ചിയിലും തിരുവനന്തപുരത്തും വൻ ഹിറ്റായിക്കഴിഞ്ഞു. ഐ.ഐ.ടിയിലെയും ഐ.ഐ.എമ്മിലെയും ബുദ്ധിരാക്ഷസന്മാർ ഡിസൈൻ ചെയ്ത ഈ പ്ലാൻ പ്രകാരം മെയ് 15 മുതൽ കോഴിക്കോട്ടുകാർക്കും വൻ ഡിസ്കൗണ്ടിൽ ഭക്ഷണം ഓർഡർ ചെയ്യാം. ഭക്ഷണം പാഴാക്കാതെ, കുറഞ്ഞ വിലയിൽ വയറുനിറയ്ക്കാൻ ഇതിലും നല്ലൊരു വഴി ഇനി വേറെ എവിടെ തിരഞ്ഞാലും കിട്ടില്ല!
ഇന്റർനെറ്റ് ലോകത്തെ നടുക്കി ഗൂഗിളിന്റെ ‘പണിമുടക്ക്’; സെർച്ച് എൻജിൻ നിശ്ചലമായി, വലഞ്ഞ് ഉപയോക്താക്കൾ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് ഗൂഗിൾ സേവനങ്ങളിൽ വൻ തടസ്സം നേരിട്ടു. ചൊവ്വാഴ്ച രാവിലെ മുതലാണ് ഗൂഗിളിന്റെ സെർച്ച് എൻജിൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ആഗോളതലത്തിൽ നിശ്ചലമായത്. സെർച്ച് റിസൾട്ടുകൾ ലോഡ് ആകാത്തതും പേജുകൾ റിഫ്രഷ് ചെയ്യാൻ സാധിക്കാത്തതുമാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങൾ. മിക്ക ഉപയോക്താക്കൾക്കും ‘ഇന്റേണൽ സർവർ എറർ’ (Internal Server Error) എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിഞ്ഞത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് സേവനം ലഭ്യമായില്ലെന്ന് ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗൺ ഡിറ്റക്ടർ സ്ഥിരീകരിച്ചു. വിവരങ്ങൾക്കായി ഗൂഗിളിനെ പ്രധാനമായും ആശ്രയിക്കുന്ന വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ഈ സാങ്കേതിക തകരാർ സാരമായി ബാധിച്ചു. സെർച്ചിന് പുറമെ ഗൂഗിളിന്റെ മറ്റ് ചില അനുബന്ധ സേവനങ്ങളിലും ചെറിയ തോതിലുള്ള തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗൂഗിളിനെപ്പോലൊരു ആഗോള കമ്പനിയുടെ സേവനങ്ങൾ ഇത്തരത്തിൽ നിശ്ചലമാകുന്നത് അപൂർവമായതിനാൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. എന്നാൽ ഈ സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.