എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്..

ഇലക്ഷൻ കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആർസി (RC) ആണോ, കെസി (KC) ആണോ അതോ വിഡി (VD) ആണോ എന്ന ചർച്ചകൾക്ക് ഇപ്പോഴും വിരാമമായിട്ടില്ലെന്ന് മാത്രമല്ല, ഓരോ നിമിഷവും സസ്പെൻസ് കൂടി വരികയാണ്. ഡൽഹിയിൽ നിന്നും പറന്നിറങ്ങിയ കെ.സി. വേണുഗോപാലിന് (KC) എംഎൽഎമാർക്കിടയിൽ വലിയ മുൻതൂക്കമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് വലിയ വിവാദമായിരുന്നു. 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും കെ.സി.യെ പിന്തുണയ്ക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്ക്. മലബാറിലെ ഭൂരിപക്ഷം എംഎൽഎമാരും കെ.സി. പക്ഷത്താണെന്നും, സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായും വാർത്തകൾ വരുന്നു. “നമ്പറുകളാണ് ജനാധിപത്യത്തിൽ പ്രധാനം” എന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകൾ കൂടി വന്നതോടെ കെ.സി. ക്യാമ്പ് ആവേശത്തിലാണ്.മറുഭാഗത്ത്, സീനിയോറിറ്റിയും അനുഭവപരിചയവുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടതെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല (RC). ഐ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയും 23-ഓളം എംഎൽഎമാരുടെ കൂറും ചെന്നിത്തല അവകാശപ്പെടുന്നു. “ഇതൊരു പരീക്ഷണത്തിനുള്ള സമയമല്ല” എന്ന് അദ്ദേഹത്തിന്റെ അനുയായികൾ സോഷ്യൽ മീഡിയയിൽ ഓർമ്മിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ‘ദളപതി’ വിജയ് മുഖ്യമന്ത്രിയാവാൻ തയ്യാറെടുക്കുന്നു, പക്ഷേ സീറ്റില്ല. ഇവിടെയാണെങ്കിൽ ആവശ്യത്തിന് സീറ്റുണ്ട്, പക്ഷേ ആര് തലപ്പത്തിരിക്കണം എന്നതിൽ ഇപ്പോഴും തർക്കം തുടരുകയാണ്! നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാറ്റുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. ഭദ്രനെപ്പോലെയുള്ള സിനിമാ സംവിധായകരും സാംസ്കാരിക പ്രവർത്തകരും പരസ്യമായി സതീശന് വേണ്ടി രംഗത്തുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും സതീശന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സതീശനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നെട്ടോട്ടത്തിലാണ്. ഗണപതിഹോമം മുതൽ ആത്മഹത്യാശ്രമങ്ങൾ വരെ… നേതാക്കളുടെ താമസ്ഥലത്തിന് മുന്നിലെ ഭീഷണി നിറഞ്ഞ ഫ്ലെക്സ് ബോർഡുകളും, സൈബറിടങ്ങളിലെ പെയ്ഡ് പിആർ ക്യാമ്പയിനുകളും കൊണ്ട് നാട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയിൽ ‘ക്യാപ്റ്റൻ’ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സി.പി.എം നിലപാടും ചർച്ചയാകുന്നു. മൂന്ന് നേതാക്കളെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ വൈകുന്നേരത്തോടെയെങ്കിലും ‘വെളുത്ത പുക’ ഉയരുമോ അതോ ഈ തർക്കം നീണ്ടുപോകുമോ? സാധാരണക്കാരൻ അന്തംവിട്ടു നോക്കിനിൽക്കുകയാണ്!

ഇനി ചായകുടി നിർത്താം അല്ലേ?സംസ്ഥാത്ത് ഹോട്ടൽ ഭക്ഷണത്തിന് വൻ വില വർധന

എന്താല്ലേ നമ്മുടെ ഒരു അവസ്ഥ! ഇനിയിപ്പോ വഴിയിലൊരു ഹോട്ടൽ കണ്ടാൽ കയറണോ വേണ്ടയോ എന്ന് രണ്ടു വട്ടം ആലോചിക്കേണ്ടി വരും. സാധാരണക്കാരന്റെ ഏക ആശ്വാസമായിരുന്ന ചായയ്ക്കും ഊണിനുമൊക്കെ ഇപ്പോൾ കൈപൊള്ളുന്ന വിലയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ (LPG) വില കുത്തനെ കൂടിയതോടെ ഹോട്ടലുടമകളും നിസ്സഹായാവസ്ഥയിലായിരിക്കുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വൻ വിലവർധനവാണ് നിലവിൽ വന്നിരിക്കുന്നത്. പണ്ട് 12 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഗ്ലാസ് ചായയ്ക്ക് ഇനി 16 രൂപ നൽകണം. കേൾക്കുമ്പോൾ വെറും 4 രൂപയല്ലേ എന്ന് തോന്നുമെങ്കിലും, ദിവസവും പുറത്തുനിന്ന് ചായ കുടിക്കുന്നവർക്ക് ഇത് വലിയൊരു ബാധ്യതയാണ്. ഉച്ചയൂണിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട; 90 രൂപയ്ക്ക് കിട്ടിയിരുന്ന ഊണ് ഇപ്പോൾ 120 രൂപ കടന്നിരിക്കുകയാണ്. അതായത് ഒരൊറ്റയടിക്ക് 30 രൂപയുടെ വർധനവ്! ഒരു ഉഴുന്നുവട കഴിക്കണമെങ്കിൽ പോലും ഇനി 15 രൂപ കൊടുക്കണം..പൊറോട്ടയ്ക്കും ചപ്പാത്തിക്കും തൽക്കാലം വില കൂട്ടിയിട്ടില്ലെങ്കിലും ചിക്കൻ, ബീഫ്, മീൻ വിഭവങ്ങൾക്കെല്ലാം ചെറിയ രീതിയിൽ വില വർധിപ്പിച്ചിട്ടുണ്ട്. പാചകവാതക വില ഇരട്ടിയായ സാഹചര്യത്തിൽ വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. എന്നാൽ നിത്യക്കൂലിക്കാരും നഗരങ്ങളിൽ ജോലി ചെയ്യുന്നവരുമാണ് ഈ വിലക്കയറ്റത്തിൽ ശരിക്കും ശ്വാസംമുട്ടുന്നത്. ഭക്ഷണത്തിനായി മാത്രം ഒരു വലിയ തുക മാറ്റി വെക്കേണ്ടി വരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നുറപ്പാണ്. സർക്കാർ ഇടപെട്ട് ഗ്യാസ് വില നിയന്ത്രിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന. ചുരുക്കത്തിൽ പറഞ്ഞാൽ, ഹോട്ടലിൽ കയറി വയറുനിറച്ചൊന്ന് കഴിക്കാൻ ഇനി പോക്കറ്റ് ശരിക്കും കീറേണ്ടി വരും!

കേരള മുഖ്യമന്ത്രി നിർണയം: ഹൈക്കമാൻഡ് ഹിതപരിശോധന പൂർത്തിയായി

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ.ഐ.സി.സി. നിരീക്ഷകർ നടത്തിയ ഹിതപരിശോധനയിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർക്കായി ഗ്രൂപ്പ് അടിസ്ഥാനത്തിൽ ശക്തമായ അവകാശവാദങ്ങളാണ് ഉയരുന്നത്. 63 കോൺഗ്രസ് എം.എൽ.എമാരിൽ 47 പേരുടെ പിന്തുണയുണ്ടെന്ന് കെ.സി. പക്ഷം അവകാശപ്പെടുമ്പോൾ, 35 പേർ തങ്ങൾക്കൊപ്പമുണ്ടെന്ന് സതീശൻ അനുകൂലികളും 23 പേരുടെ പിന്തുണ ചെന്നിത്തലയും ഉറപ്പിക്കുന്നു. ഇതിൽ എ ഗ്രൂപ്പിലെ 18 പേർ കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. സണ്ണി ജോസഫ് സർക്കാരിന്റെ ഭാഗമായാൽ ബെന്നി ബെഹനാനെ കെ.പി.സി.സി. പ്രസിഡന്റാക്കാമെന്ന ധാരണയും തിരഞ്ഞെടുപ്പ് ചെലവുകളിലടക്കം കെ.സി. നൽകിയ സഹായവുമാണ് ഈ പിന്തുണയ്ക്ക് പിന്നിലെന്ന് സൂചനയുണ്ട്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരായ അജയ് മാക്കനെയും മുകുൾ വാസ്നിക്കിനെയും നേരിൽക്കണ്ട് തങ്ങളുടെ അർഹതകൾ വ്യക്തമാക്കി. തുടർച്ചയായ തോൽവികളിൽ നിന്ന് മുന്നണിയെ വിജയത്തിലേക്ക് നയിച്ച സാഹചര്യവും പൊതുസമൂഹത്തിനിടയിലെ സ്വീകാര്യതയും സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ, തന്റെ സീനിയോറിറ്റിയും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവും വ്യക്തമാക്കിയ ചെന്നിത്തല, മുഖ്യമന്ത്രിയാകാൻ ഇത് തന്റെ അവസാന അവസരമാണെന്നും നിരീക്ഷകരെ അറിയിച്ചു. എം.എൽ.എമാരിൽ സണ്ണി ജോസഫും ടി. സിദ്ദിഖും സന്ദീപ് വാര്യരും ഉൾപ്പെടെ കെ.സിക്ക് പിന്തുണ നൽകിയെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, സന്ദീപ് വാര്യർ, രമേഷ് പിഷാരടി, ചാണ്ടി ഉമ്മൻ തുടങ്ങിയവർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന നിഷ്പക്ഷ നിലപാടാണ് ഔദ്യോഗികമായി സ്വീകരിച്ചത്. ഇന്ത്യ ന്യൂ എക്സ്പ്രസ്സിലൂടെ പുറത്തുവന്ന രേഖകളുടെ റിപ്പോർട്ട് കെ സിയെ അനുകൂലിച്ച് രമേശ് പിഷാരടിയുടെയും സന്ദീപ് പേരുകൾ പുറത്തുവന്നിരുന്നു അനുകൂലിക്കുന്ന നിലപാടാണ് സന്ദീപ് വാര്യർ പ്രതികരിച്ചത് മറ്റുള്ളവർ പ്രതികരിച്ചിട്ടില്ല.ഘടകകക്ഷികൾ വി.ഡി. സതീശന്റെ നേതൃത്വത്തെ പൂർണ്ണമായി പിന്തുണച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേക വ്യക്തിക്കായി കടുംപിടിത്തം പിടിച്ചില്ല. എങ്കിലും, നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉടൻ ഉപതിരഞ്ഞെടുപ്പ് സാഹചര്യം ഒരുക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. നിരീക്ഷകർ ഡൽഹിയിൽ മടങ്ങിയെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. വിശദമായ റിപ്പോർട്ട് കൂടി സമർപ്പിക്കുന്നതോടെ ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തും.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്..ഭീതി പരത്തി ഹാന്റ വൈറസ്!

ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് ഹാന്റ വൈറസ് വാർത്തകളിൽ നിറയുകയാണ്. എം വി ഹോണ്ടിയസ് എന്ന ക്രൂസ് കപ്പലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളാണ് ഈ വൈറസിനെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയത്. കപ്പലിലുണ്ടായ ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്‌തിട്ടുണ്ട്.സാധാരണ വൈറസ് ബാധകളിൽ നിന്ന് വ്യത്യസ്തമായി, എലികളിലൂടെയും മറ്റുമാണ് (Rodents) ഇത് മനുഷ്യരിലേക്ക് എത്തുന്നത്. ആദ്യകാലങ്ങളിൽ എലികളിൽ നിന്ന് എലികളിലേക്ക് വ്യാപിച്ചിരുന്ന ഈ രോഗം ഇന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ്.പ്രധാനമായും എലികളുടെ വിസർജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. അമിതമായ പനിയും വിറയലും,പേശിവേദന (പ്രത്യേകിച്ച് തുടകൾ, ഇടുപ്പ്, പുറംഭാഗം എന്നിവിടങ്ങളിൽ).തലവേദന, ക്ഷീണം, വയറുവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. നിലവിൽ ഹാന്റ വൈറസിന് ലക്ഷണങ്ങൾ ഇല്ല.തീവ്രപരിചരണവും 24 മണിക്കൂർ നിരീക്ഷണവും മാത്രമാണ് ചികിത്സ.എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് ഹാന്റ വൈറസിൽ നിന്നുള്ള ഏക പ്രതിരോധ മാർഗം. നിലവിൽ 149 യാത്രക്കാരുമായി വെസ്റ്റ് ആഫ്രിക്കൻ തീരത്തുള്ള കപ്പലിൽ ഇന്ത്യൻ ജീവനക്കാരുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.ആദ്യ മരണം റിപ്പോർട്ട് ചെയ്‌ത ശേഷവും 12 ദിവസത്തോളം കപ്പലിൽ ഐസൊലേഷൻ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച യാത്രക്കാർ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ നടന്നതായി ആരോപിക്കുന്നു. പിന്നീട് ആദ്യ മരണം സംഭവിച്ചപ്പോൾ “സ്വാഭാവിക മരണം” എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്.കേപ് വെർഡെ തീരത്ത് കപ്പൽ നിരീക്ഷണത്തിൽ തുടരവെ വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

തൃശൂർ അവയവ മാഫിയയുടെ ഹബ്ബ്; ഇരയാക്കപ്പെടുന്നത് സ്ത്രീകൾ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ഹിതേഷ് ശങ്കർ

തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ കേരളത്തെ നടുക്കുന്ന അവയവ മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തൃശൂർ ജില്ല നിലവിൽ അവയവ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഇതിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് സാമ്പത്തികമായി തകർന്നുപോയ സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവയവദാനത്തിനായി തന്റെ മുന്നിലെത്തുന്ന അപേക്ഷകളിൽ ഭൂരിഭാഗവും സ്ത്രീകളുടേതാണെന്ന വസ്തുത ഈ ചൂഷണത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. ഒരു ദിവസം പരിശോധിച്ച എട്ട് കേസുകളിൽ ഏഴിലും ദാതാക്കൾ സ്ത്രീകളായിരുന്നുവെന്നത് ഈ മാഫിയ സംഘങ്ങൾ ലക്ഷ്യമിടുന്നത് ആരെയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. ഈ കുറ്റകൃത്യത്തിന് പിന്നിൽ കൃത്യമായ തിരക്കഥയോടെ പ്രവർത്തിക്കുന്ന വലിയൊരു ഏജന്റ് ശൃംഖല തന്നെയുണ്ട്. ദാതാവായ സ്ത്രീക്ക് രോഗിയുമായി യാതൊരു ബന്ധവുമില്ലെങ്കിലും, ഭർത്താവിന്റെ സുഹൃത്താണെന്നോ അല്ലെങ്കിൽ പണ്ട് സഹായിച്ചിട്ടുള്ള ആളാണെന്നോ ഉള്ള വ്യാജമായ വൈകാരിക കഥകൾ മാഫിയ ഇവർക്ക് പഠിപ്പിച്ചു നൽകുന്നു. തൃശൂരിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ആലപ്പുഴയിലെ ചേർത്തല തുടങ്ങിയ തീരദേശ മേഖലകളിലെ ദാരിദ്ര്യം അനുഭവിക്കുന്ന സാധാരണക്കാരായ സ്ത്രീകളെയാണ് ഏജന്റുമാർ പ്രധാനമായും വലയിലാക്കുന്നത്. പണം നൽകി അവയവം കൈക്കലാക്കുന്നതോടെ ദാതാവുമായുള്ള എല്ലാ ബന്ധവും മാഫിയ അവസാനിപ്പിക്കുന്നു. മതിയായ വിശ്രമമോ തുടർച്ചികിത്സയോ ലഭിക്കാതെ ഈ സ്ത്രീകൾ പിന്നീട് കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. അവയവമാറ്റത്തിനായി നിയമപരമായ അനുമതി നൽകുന്ന സമിതികൾക്ക് മേൽ പോലും മാഫിയ സംഘങ്ങൾ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്.  അപേക്ഷകൾ തള്ളിക്കളയുമ്പോൾ കോടതി മുഖേന അനുമതി വാങ്ങി വീണ്ടും നിയമത്തെ മറികടക്കാൻ ശ്രമിക്കുന്നതും പതിവാണെന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു. ഒന്നുകിൽ അവയവ വാണിജ്യം കർശന നിയന്ത്രണങ്ങളോടെ നിയമവിധേയമാക്കുകയോ അല്ലെങ്കിൽ നിലവിലുള്ള സംവിധാനങ്ങളിലെ പഴുതുകൾ അടച്ച് മാഫിയകളെ അടിച്ചമർത്തുകയോ വേണമെന്നാണ് ഡോ. ഹിതേഷ് ശങ്കർ ആവശ്യപ്പെടുന്നത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ മനുഷ്യ ചൂഷണമായി തൃശൂരിലെ ഈ അവയവ കച്ചവടം മാറിയിരിക്കുകയാണെന്ന് അദ്ദേഹം തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു. ഡോ. ഹിതേഷ് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപംപ്രിയരേ, തൃശ്ശൂർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവയവ കച്ചവടത്തിൻ്റെ ഒരു കേന്ദ്രമായി മാറുന്നുവെന്നത് വളരെ ആശങ്കാജനകമാണ്. പ്രത്യേകിച്ച് കൈപ്പമംഗലം, കൊടുങ്ങല്ലൂർ (ത്രിശ്ശൂർ), ചേർത്തല (ആലപ്പുഴ), കൊല്ലം തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് ലക്ഷ്യമിടുന്നത്. ജില്ലാതല അംഗീകാര സമിതി നിരസിച്ച കേസുകൾ പോലും ഹൈക്കോടതിയുടെ അനുമതി തേടി വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്നു. അതിലും ഗുരുതരമായി, ചില സാഹചര്യങ്ങളിൽ കോടതിയുടെ നിർദ്ദേശ പ്രകാരം തൃശ്ശൂർ ജില്ലാ സമിതിക്ക് അതിന്റെ അധികാരപരിധിക്ക് പുറത്തുള്ള കേസുകൾ പോലും പരിഗണിക്കേണ്ടിവരുന്നു. ഇതിൽ കൂടുതൽ ആശങ്കാജനകമായ മറ്റൊരു വസ്‌തുത ചില സമിതി അംഗങ്ങൾക്ക് വിവിധ ഭാഗങ്ങളിൽ നിന്നായി “അനുമതി നൽകണം” എന്ന സമ്മർദ്ദം ചെലുത്തുന്ന ഫോൺ കോളുകൾ ലഭിക്കുന്നുവെന്നാണ് വിവരം.ഇത് നിർണായകമായ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സംഘടിത ഇടപെടലുകളുടെ സൂചനയാണ്. ഇന്നത്തെ അവസ്ഥയിൽ ഏറ്റവും ഭീതിജനകമായ ഒരു പ്രവണത സ്ത്രീ ദാതാക്കളുടെ വർധനവാണ്. ഇന്ന് പരിഗണിച്ച 8 കേസുകളിൽ 7 പേരും സ്ത്രീകളായിരുന്നു. ഇവരിൽ പലർക്കും സ്വീകരിക്കുന്ന രോഗിയെ നേരിട്ട് അറിയില്ല. ഭർത്താവിന്റെ പരിചയത്തിൻ്റെ അടിസ്ഥാനത്തിലാണ് അവയവദാനം നടത്തുന്നത്. “ആത്മാർത്ഥ ദാനം” എന്ന പേരിൽ കൃത്രിമ കഥകൾ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ ഇതിന് പിന്നിൽ വ്യാപകമായ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി ശക്തമായ സംശയങ്ങൾ ഉണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ദാരിദ്ര്യവും അറിവില്ലായ്മയും ദുരുപയോഗം ചെയ്യുന്നതാണ്പ്രത്യേകിച്ച് സ്ത്രീകളെ ഇത്തരം ശൃംഖലകളിൽ കുടുക്കുന്നത് അതീവ ഗൗരവമുള്ള സാമൂഹിക പ്രശ്‌നമാണ്.അതിനാൽ രണ്ടിൽ ഒന്ന് സംഭവിക്കണം: അല്ലെങ്കിൽ

“ഇന്ത്യ മറക്കില്ല, മാപ്പ് നൽകുകയുമില്ല” – ഓപ്പറേഷൻ സിന്ദൂരിന് ഒരാണ്ട്!

പഹൽഗാമിൽ പൊലിഞ്ഞ 26 ജീവനുകൾക്ക് പകരം ചോദിക്കാൻ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ കണ്ടെത്തിയ മാർഗമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ശത്രുവിന്റെ കോട്ടകളിൽ ചെന്ന് പ്രഹരിക്കാൻ ഇന്ത്യയ്ക്ക് മടിയില്ലെന്ന് തെളിയിച്ച ആ ചരിത്രദിനത്തിന് ഇന്ന് ഒരാണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കം, ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷിക ദിനത്തിൽ വീഡിയോ പങ്കുവെച്ച് ഓർമ്മിപ്പിക്കുകയാണ് ഇന്ത്യൻ വ്യോമസേന. “ഓപ്പറേഷൻ സിന്ദൂർ, നീതി നടപ്പിലാക്കി. കൃത്യതയാർന്ന നടപടി, മായാത്ത ഓർമ്മ – ഓപ്പറേഷൻ സിന്ദൂർ തുടരുന്നു. ഇന്ത്യ ഒന്നും മറക്കില്ല. ഇന്ത്യ ഒന്നിനും മാപ്പ് നൽകില്ല” എന്നീ വാക്കുകൾ ഔദ്യോഗിക പോസ്റ്റിൽ കുറിച്ചുകൊണ്ട്, ദൗത്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ നിർമ്മിച്ചിട്ടുള്ളത്. സായുധസേനകൾ തമ്മിലുള്ള ഐക്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂറിനെ വിദഗ്ധർ വിലയിരുത്തുന്നു. 2025 മേയ് ഏഴിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം. 25 മിനിറ്റ് നീണ്ട കൃത്യമായ വ്യോമാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ നാമവശേഷമായി. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളിൽപ്പെട്ട നൂറിലധികം ഭീകരരെയാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്. പാകിസ്ഥാന്റെ വ്യോമതാവളങ്ങളും സൈനികാടിസ്ഥാന സൗകര്യങ്ങളും ഇന്ത്യ തകർത്തു. ഭീകരതയ്ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത തിരിച്ചടി തുടരുമെന്നതിന്റെ വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ ക്യാബിൽ നിങ്ങളുടെ ‘റൊമാൻസ്’ നടപ്പില്ല; കൃത്യമായ നിബന്ധനകളുമായി ക്യാബ്ഡ്രൈവർ.

ഹൈദരാബാദിലെ ക്യാബുകളിൽ യാത്ര ചെയ്യുന്നവർ ഇനിമുതൽ ഒരല്പം ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. വെറുമൊരു യാത്ര എന്നതിലുപരി, കൃത്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കേണ്ട ഒരു ഇടമായി ക്യാബുകൾ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രം. ഈ ക്യാബിൽ കയറുന്നവർക്ക് കാണാൻ പാകത്തിൽ ഡ്രൈവർ സീറ്റിന് പിന്നിലായി ഒരു വലിയ മുന്നറിയിപ്പ് ബോർഡ് തന്നെ സ്ഥാപിച്ചിട്ടുണ്ട്. “നിങ്ങളല്ല ഈ വണ്ടിയുടെ ഉടമ, ഓടിക്കുന്ന ആളാണ് ഇതിന്റെ യഥാർത്ഥ ഉടമ” എന്ന വ്യക്തമായ ഓർമ്മപ്പെടുത്തലോടെയാണ് ഈ നോട്ടീസ് ആരംഭിക്കുന്നത്. യാത്രക്കാർ മാന്യമായി സംസാരിക്കണമെന്നും ഡ്രൈവറോട് അനാവശ്യമായ ‘ആറ്റിറ്റ്യൂഡ്’ കാണിക്കരുതെന്നും ഇതിൽ പ്രത്യേകം നിർദ്ദേശിക്കുന്നു. യാത്രക്കാർ അധിക പണമൊന്നും നൽകുന്നില്ലാത്തതിനാൽ അവരുടെ സ്വഭാവരീതികൾ സ്വന്തം പോക്കറ്റിൽ തന്നെ വെക്കുന്നതാണ് നല്ലതെന്ന കർശനമായ പരാമർശവും ഡ്രൈവർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സാധാരണയായി ക്യാബ് ഡ്രൈവർമാരെ വിളിക്കാറുള്ള ‘ഭയ്യ’ എന്ന വിളി ഈ വണ്ടിയിൽ അനുവദനീയമല്ല . വാഹനത്തിന്റെ വാതിൽ പതുക്കെ അടയ്ക്കണമെന്നും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ വേണ്ടി ഡ്രൈവറോട് അമിതവേഗതയിൽ വണ്ടി ഓടിക്കാൻ ആവശ്യപ്പെടരുതെന്നും നോട്ടീസിൽ പറയുന്നു. ഇതിനെല്ലാം പുറമെ, പ്രണയിതാക്കൾക്ക് നൽകിയിട്ടുള്ള താക്കീതാണ് ഏറെ ചർച്ചയാകുന്നത്. “ഇതൊരു ക്യാബാണ്, അല്ലാതെ നിങ്ങളുടെ സ്വകാര്യ ഇടമോ ഒയോ (OYO) റൂമോ അല്ല; അതുകൊണ്ട് ഇവിടെ റൊമാൻസ് പാടില്ല” എന്ന് വലിയ അക്ഷരങ്ങളിൽ തന്നെ ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ട്രാഫിക് തിരക്കുകളും യാത്രക്കാരുടെ പെരുമാറ്റ രീതികളും ഡ്രൈവർമാരിൽ ഉണ്ടാക്കുന്ന സമ്മർദ്ദമാവാം ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഡ്രൈവറുടെ ഈ വ്യക്തമായ നിലപാട് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

ബെംഗളൂരുവിൽ 15 കിലോമീറ്ററിന് 1200 രൂപ! ഓട്ടോ ഡ്രൈവർമാരുടെ പകൽക്കൊള്ളയ്ക്കെ‌തിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും ഓട്ടോ ഡ്രൈവർമാരുടെ അമിത നിരക്കും എന്നും യാത്രക്കാർക്ക് വലിയ തലവേദനയാണ്. എന്നാൽ ഇപ്പോൾ ഒരു കണ്ടന്റ് ക്രിയേറ്ററായ യുവതി പങ്കുവെച്ച വീഡിയോ നഗരത്തിലെ ഈ ചൂഷണത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. തന്റെ സുഹൃത്തിന് വെറും 15 കിലോമീറ്റർ യാത്ര ചെയ്യാൻ 1200 രൂപ നൽകേണ്ടി വന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സന്യ സിങ്ങ് എന്ന യുവതി ഇൻസ്റ്റഗ്രാമിലൂടെ നടത്തിയത്. മഴക്കാലമായതിനാൽ നിരക്ക് കൂടുമെന്ന ന്യായം പറഞ്ഞാണ് ഓട്ടോ ഡ്രൈവർ ഇത്രയും വലിയ തുക ഈടാക്കിയത്. ബെംഗളൂരു നഗരത്തിൽ നിന്ന് താൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് സന്യ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. 1200 രൂപ ഉണ്ടെങ്കിൽ ഒരാൾക്ക് രണ്ടു തവണ വീട്ടുപകരണങ്ങൾ വാങ്ങാൻ സാധിക്കുമെന്നും അവർ പരിഹസിക്കുന്നു. നഗരത്തിലെ ട്രാഫിക് ബ്ലോക്ക് കാരണം ഈ ചെറിയ ദൂരം പിന്നിടാൻ സന്യയുടെ സുഹൃത്തിന് മൂന്ന് മണിക്കൂറോളം സമയമാണ് എടുത്തത്. വഴിയിൽ ഇറക്കി വിടുമെന്ന ഭയത്താലാണ് ചോദിച്ച തുക നൽകാൻ സുഹൃത്ത് തയ്യാറായതെന്നും യുവതി കൂട്ടിച്ചേർക്കുന്നു. ബെംഗളൂരുവിലെ ട്രാഫിക്കിനെയും റൈഡ് ബുക്കിംഗിനെയും സന്യ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. ഒരു കോളേജിൽ അഡ്മിഷൻ നേടുന്നതിനേക്കാൾ പ്രയാസമാണ് നഗരത്തിൽ ഇന്ന് ഒരു റൈഡ് ബുക്ക് ചെയ്ത് കിട്ടാനെന്നും നമ്മുടെ കരിയർ വളരുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലെങ്കിലും ഇവിടുത്തെ ഓട്ടോ ഡ്രൈവർമാരുടെ വരുമാനം വൻതോതിൽ ഉയരുന്നുണ്ടെന്നും അവർ പരിഹസിച്ചു. ആരോട് പരാതി പറയാനാണ് എന്ന നിസ്സഹായതയോടെയാണ് യുവതി വീഡിയോ അവസാനിപ്പിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിരവധി ഉപയോക്താക്കൾ സന്യയുടെ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തി. മഴയുള്ള സമയങ്ങളിലും ഓഫീസുകൾ വിടുന്ന നേരങ്ങളിലും ബെംഗളൂരുവിൽ യാത്ര ചെയ്യുന്നത് വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദവുമാണ് ഉണ്ടാക്കുന്നതെന്ന് പലരും കമന്റ് ചെയ്തു. ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകൾ പോലും ഇത്തരം സമയങ്ങളിൽ വലിയ തുക ഈടാക്കുന്നുണ്ടെന്നും നഗരത്തിലെ യാത്രാ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.

വയറൊട്ടി മലയാളി; ഹോട്ടലുകളും ബേക്കറികളും ഇന്ന് അടച്ചിടും, ഓൺലൈൻ ഭക്ഷണവിതരണവും മുടങ്ങും.

രാവിലെ കടുപ്പത്തിലൊരു ചായയും കടിയും കഴിക്കാമെന്നു കരുതി പുറത്തിറങ്ങിയവർ ഇന്ന് നിരാശപ്പെടേണ്ടി വരും. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില റോക്കറ്റ് പോലെ കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കുകയാണ്. ഗ്യാസ് വില കൂടുമ്പോൾ കച്ചവടം നഷ്ടത്തിലാവുകയും, ഭക്ഷണത്തിന് വില കൂട്ടിയാൽ കസ്റ്റമർ ഓടുകയും ചെയ്യുന്ന ആകെ ധർമ്മസങ്കടത്തിലാണ് വ്യാപാരികൾ. ലാഭം കുറയുന്നതും നഷ്ടം കൂടുന്നതും സഹിക്കാനാവാതെ വന്നതോടെയാണ് ‘ഇന്ന് ഭക്ഷണം വിളമ്പില്ല’ എന്ന കടുത്ത തീരുമാനത്തിലേക്ക് വ്യാപാരികൾ എത്തിയത്. ഹോട്ടലുകൾ മാത്രമല്ല, വിരൽത്തുമ്പിൽ ഭക്ഷണം എത്തിക്കുന്ന ഓൺലൈൻ ഡെലിവറി ആപ്പുകളും ഇന്ന് പണിമുടക്കിന്റെ ഭാഗമാകുന്നതോടെ ഭക്ഷണപ്രിയർ വലയും.മൊബൈലിൽ സ്വിഗ്ഗിയും സൊമാറ്റോയും നോക്കി വിരൽ തഴമ്പിക്കുന്നതല്ലാതെ ഇന്ന് ആരും പാഴ്സലുമായി വാതിൽക്കൽ എത്തില്ല. സബ്‌സിഡി നിരക്കിൽ ഗ്യാസ് നൽകുകയോ അല്ലെങ്കിൽ ഈ അമിത വിലവർധനവ് പിൻവലിക്കുകയോ ചെയ്യാതെ ഈ പ്രതിസന്ധിക്ക് പരിഹാരമില്ലെന്നാണ് അസോസിയേഷൻ പറയുന്നത്.ഇന്ന് ഹോട്ടലിലെ ദോശക്കല്ലും ചായപ്പാത്രവും തണുത്തിരിക്കുമെങ്കിലും ഉടമകളുടെ ഉള്ളിലെ പ്രതിഷേധം നല്ല കനലായി ജ്വലിക്കുന്നുണ്ട്. ഗ്യാസ് വില കുറച്ചില്ലെങ്കിൽ ഹോട്ടലുകാർക്ക് മാത്രമല്ല, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന നമ്മൾ ഓരോരുത്തർക്കും ‘പണി’ കിട്ടുമെന്നുറപ്പാണ്. അതുകൊണ്ട് ഇന്നത്തെ ഈ ഉപവാസം നാളത്തെ വയറുനിറച്ചുള്ള ഊണിന് വേണ്ടിയാണെന്ന് കരുതി നമുക്ക് അല്പം അഡ്ജസ്റ്റ് ചെയ്യാം!

എച്ച്-1ബി വിസ ലഭിക്കാതെ ജോലി നഷ്ടം; കടബാധ്യതയുമായി മടങ്ങുന്ന ഇന്ത്യൻ ടെക്കികൾ

അമേരിക്കയിലെ എച്ച്-1ബി വിസാ സംവിധാനം ഇന്ത്യയിൽ നിന്ന് വരുന്ന ടെക്കികൾക്ക് പ്രധാന തൊഴിൽ വഴിയാണ്. എന്നാൽ ലോട്ടറി സംവിധാനം, നയങ്ങളിലെ മാറ്റങ്ങൾ, കമ്പനികളുടെ പരിമിതികൾ എന്നിവ കാരണം പലർക്കും ജോലി തുടരുന്നത് അനിശ്ചിതമാകുന്നു. അടുത്തിടെ ഒരു ഇന്ത്യൻ ടെക്കി പങ്കുവെച്ച അനുഭവം ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഉയർന്ന ശമ്പളമുള്ള ജോലി ഉണ്ടായിരുന്നിട്ടും എച്ച്-1ബി വിസ ലഭിക്കാത്തതിനാൽ അമേരിക്ക വിടേണ്ടിവന്നു. കമ്പനിക്ക് ഇന്ത്യയിൽ ഓഫീസ് ഇല്ലാത്തതിനാൽ റിമോട്ട് ജോലിയോ ഇന്റേണൽ ട്രാൻസ്ഫറോ സാധ്യമായില്ല. വിസ കാലാവധി കഴിഞ്ഞതോടെ മടങ്ങുക മാത്രമാണ് ബാക്കിയുണ്ടായത്. ഇത്തരം സാഹചര്യങ്ങളിൽ പ്രധാനമായും ഉയരുന്ന പ്രശ്നം സാമ്പത്തിക ബാധ്യതയാണ്. വിദേശ വിദ്യാഭ്യാസത്തിനായി എടുത്ത വായ്പകൾ പലർക്കും ഇപ്പോഴും അടയ്ക്കാനുള്ള നിലയിലാണ്. യുവാവിന് ഏകദേശം 40 ലക്ഷം രൂപയുടെ കടബാധ്യതയോടെ സ്ഥിരമായ വരുമാനമില്ലാതെ നാട്ടിലേക്ക് മടങ്ങി വന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച . ഉയർന്ന ശമ്പളം ലഭിച്ചിരുന്നാലും, വിസാ അനിശ്ചിതത്വം കാരണം ദീർഘകാല സാമ്പത്തിക പദ്ധതികൾ തകരാറിലാകുന്ന സാഹചര്യമാണ് നേരിടേണ്ടിവന്നത്. ഈ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ സാമ്പത്തിക ആസൂത്രണക്കുറവാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുമ്പോൾ, മറ്റുചിലർ വിസാ സംവിധാനം സ്വഭാവത്തിൽ തന്നെ അനിശ്ചിതമാണെന്നും വ്യക്തികളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഘടകങ്ങൾ ഇത്തരം സാഹചര്യങ്ങൾക്ക് കാരണമാകുന്നുവെന്നും പറയുന്നു. ഓരോ വർഷവും നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഇതേ പ്രശ്നം നേരിടുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അതിനാൽ വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർക്ക് സാമ്പത്തിക സുരക്ഷയും ബദൽ കരിയർ സാധ്യതകളും മുൻകൂട്ടി പരിഗണിക്കുന്നത് അനിവാര്യമായി മാറുന്നു.