എച്ച്-1ബി വിസ ലഭിക്കാതെ ജോലി നഷ്ടം; കടബാധ്യതയുമായി മടങ്ങുന്ന ഇന്ത്യൻ ടെക്കികൾ

അമേരിക്കയിലെ എച്ച്-1ബി വിസാ സംവിധാനം ഇന്ത്യയിൽ നിന്ന് വരുന്ന ടെക്കികൾക്ക് പ്രധാന തൊഴിൽ വഴിയാണ്. എന്നാൽ ലോട്ടറി സംവിധാനം, നയങ്ങളിലെ മാറ്റങ്ങൾ, കമ്പനികളുടെ പരിമിതികൾ എന്നിവ കാരണം പലർക്കും ജോലി തുടരുന്നത് അനിശ്ചിതമാകുന്നു. അടുത്തിടെ ഒരു ഇന്ത്യൻ ടെക്കി പങ്കുവെച്ച അനുഭവം ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഉയർന്ന ശമ്പളമുള്ള ജോലി ഉണ്ടായിരുന്നിട്ടും എച്ച്-1ബി വിസ ലഭിക്കാത്തതിനാൽ അമേരിക്ക വിടേണ്ടിവന്നു. കമ്പനിക്ക് ഇന്ത്യയിൽ ഓഫീസ് ഇല്ലാത്തതിനാൽ റിമോട്ട് ജോലിയോ ഇന്റേണൽ ട്രാൻസ്ഫറോ സാധ്യമായില്ല. വിസ കാലാവധി കഴിഞ്ഞതോടെ മടങ്ങുക മാത്രമാണ് ബാക്കിയുണ്ടായത്. ഇത്തരം സാഹചര്യങ്ങളിൽ പ്രധാനമായും ഉയരുന്ന പ്രശ്നം സാമ്പത്തിക ബാധ്യതയാണ്. വിദേശ വിദ്യാഭ്യാസത്തിനായി എടുത്ത വായ്പകൾ പലർക്കും ഇപ്പോഴും അടയ്ക്കാനുള്ള നിലയിലാണ്. യുവാവിന് ഏകദേശം 40 ലക്ഷം രൂപയുടെ കടബാധ്യതയോടെ സ്ഥിരമായ വരുമാനമില്ലാതെ നാട്ടിലേക്ക് മടങ്ങി വന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച . ഉയർന്ന ശമ്പളം ലഭിച്ചിരുന്നാലും, വിസാ അനിശ്ചിതത്വം കാരണം ദീർഘകാല സാമ്പത്തിക പദ്ധതികൾ തകരാറിലാകുന്ന സാഹചര്യമാണ് നേരിടേണ്ടിവന്നത്. ഈ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ സാമ്പത്തിക ആസൂത്രണക്കുറവാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുമ്പോൾ, മറ്റുചിലർ വിസാ സംവിധാനം സ്വഭാവത്തിൽ തന്നെ അനിശ്ചിതമാണെന്നും വ്യക്തികളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഘടകങ്ങൾ ഇത്തരം സാഹചര്യങ്ങൾക്ക് കാരണമാകുന്നുവെന്നും പറയുന്നു. ഓരോ വർഷവും നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഇതേ പ്രശ്നം നേരിടുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അതിനാൽ വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർക്ക് സാമ്പത്തിക സുരക്ഷയും ബദൽ കരിയർ സാധ്യതകളും മുൻകൂട്ടി പരിഗണിക്കുന്നത് അനിവാര്യമായി മാറുന്നു.

ആഭരണപ്രിയനല്ല അബദ്ധം പറ്റിയതാണ്; സ്വർണ്ണമോതിരത്തിനുള്ളിൽ ശ്വാസംമുട്ടി ചേര, ഒടുവിൽ സാഹസിക മോചനം

സാധാരണ പാമ്പുകൾ വീടിനുള്ളിൽ കയറിയാൽ പേടിച്ച് ഓടുകയാണ് പതിവ്. എന്നാൽ അഡൂർ കൊപ്പളത്തെ സി.എച്ച്. രവിയുടെ വീട്ടിൽ കയറിയ അതിഥി അല്പം ‘ആഡംബരപ്രിയൻ’ ആയിരുന്നു. മേശയുടെ വലിപ്പിനുള്ളിൽ ഒളിച്ചിരുന്ന ചേര പുറത്തുവന്നത് വെറുമൊരു പാമ്പായല്ല, വയറിനു ചുറ്റും തിളങ്ങുന്ന ഒരു സ്വർണ്ണമോതിരവും ധരിച്ചാണ് ബാങ്കിൽ പോകാനായി രേഖകൾ തിരയാൻ രവിയുടെ ഭാര്യ ശൈലജ മേശവലിപ്പ് തുറന്നപ്പോഴാണ് ഈ അപ്രതീക്ഷിത കാഴ്ച കണ്ടത്. ഭയന്നുപോയ കുടുംബം ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും  വൊളന്റിയർമാരായ മഹേഷും അനിലും സ്ഥലത്തെത്തുകയും ചെയ്തു. അവർ നടത്തിയ പരിശോധനയിലാണ് നാലടിയോളം നീളമുള്ള ആ ചേരയുടെ മധ്യഭാഗത്ത് സ്വർണമോതിരം മുറുകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. രവിയുടെ പരേതനായ പിതാവിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന ആ മോതിരത്തിനുള്ളിലൂടെ നൂഴ്ന്നിറങ്ങാൻ ശ്രമിച്ച പാമ്പ് അബദ്ധത്തിൽ അതിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. രണ്ടാഴ്ചയോളമായി ആ മേശവലിപ്പ് ആരും തുറന്നിരുന്നില്ല. അത്രയും ദിവസം മോതിരം ശരീരത്തിൽ മുറുകി ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ട് അവശനിലയിലായിരുന്നു പാമ്പ്.. സ്വർണ്ണമോതിരം മുറിക്കാതെ പാമ്പിനെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ വൊളന്റിയർമാർ അതീവ ജാഗ്രതയോടെ കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി.സ്വർണ്ണത്തിന്റെ തിളക്കത്തേക്കാൾ ആ മിണ്ടാപ്രാണിയുടെ ജീവന് വില നൽകിയ വൊളന്റിയർമാരുടെ കരുതലിൽ, ആ ‘ആഭരണപ്രിയൻ’ ഒടുവിൽ സുരക്ഷിതമായി കാടിന്റെ തണലിലേക്ക് മടങ്ങി.

ജീവിതത്തിന് ശേഷവും ലോകത്തിന് കാവലായി ബ്രൂസ് വില്ലിസ്; ശാസ്ത്ര പഠനത്തിനായി തലച്ചോറ് വിട്ടുനൽകാൻ കുടുംബം

നമ്മളെയൊക്കെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ആ ‘ഡൈ ഹാർഡ്’ നായകൻ, ഇന്ന് വാക്കുകൾ കിട്ടാതെ പതറുന്നതും പ്രിയപ്പെട്ടവരുടെ മുഖം തിരിച്ചറിയാൻ പ്രയാസപ്പെടുന്നതും ചിന്തിക്കുമ്പോൾ തന്നെ നെഞ്ചിലൊരു ഭാരം വന്നു നിറയും. സിനിമയിൽ ഏതൊരു വില്ലനെയും തകർത്തെറിയുന്ന ബ്രൂസ് വില്ലിസിന് പക്ഷേ, ‘മറവി’ എന്ന ഈ നിശബ്ദ ശത്രുവിനെ തടയാനാകുന്നില്ല. ഡിമെൻഷ്യ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുമ്പോൾ, ആ വേദന പങ്കുവെക്കുന്ന ഭാര്യ എമ്മയുടെ വാക്കുകൾ വായിക്കുമ്പോൾ കണ്ണുനിറയാത്തവരുണ്ടാകില്ല. സത്യത്തിൽ, ഒരാൾ നമ്മളെ പതുക്കെ പതുക്കെ മറന്നു തുടങ്ങുക എന്നത് എത്ര വലിയ നോവാണ്! പക്ഷേ അവിടെയാണ് സ്നേഹത്തിന്റെ കരുത്ത് നാം കാണുന്നത്. തന്റെ ഭർത്താവിനെ വെറുമൊരു രോഗിയായല്ല, മറിച്ച് ഇപ്പോഴും സ്നേഹം അർഹിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവനായി ചേർത്തുപിടിക്കുന്ന എമ്മയും മക്കളും ലോകത്തിന് നൽകുന്നത് വലിയൊരു പാഠമാണ്. “പഴയ ആ മനുഷ്യനല്ലായിരിക്കാം ഇന്ന് അദ്ദേഹം, എങ്കിലും ഞങ്ങളുടെ സ്നേഹത്തിന് മാറ്റമില്ല” എന്ന് അവർ പറയുമ്പോൾ, സ്നേഹിക്കാൻ ഓർമ്മകൾ വേണമെന്നില്ല, ആ സാമീപ്യം മാത്രം മതിയെന്ന് നമുക്ക് തോന്നിപ്പോകും. ഇതിന്റെ ഭാഗമായാണ്, അദ്ദേഹത്തിന്റെ മരണശേഷം തലച്ചോറ് പഠനങ്ങൾക്കായി വിട്ടുനൽകാൻ കുടുംബം തീരുമാനിച്ചത്. ഫ്രണ്ടോ ടെമ്പറൽ ഡിമെൻഷ്യ (FTD) എന്ന ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഇത് സാധിക്കും. സ്വന്തം പേരും കുടുംബത്തെയും മറന്നുള്ള മരണം ആർക്കും ഉണ്ടാവരുതെന്ന് എമ്മ പറയുന്നു. ജീവിതം ചിലപ്പോൾ സിനിമയേക്കാൾ കടുപ്പമേറിയ തിരക്കഥകൾ നമുക്കായി കരുതിവെക്കാറുണ്ട്. ലോകത്തെ വിറപ്പിക്കുന്ന പോരാളിയായി നാം കണ്ട ബ്രൂസ് വില്ലിസ് ഇന്ന് നിശബ്ദനായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ കുടുംബം നൽകുന്ന സന്ദേശം വ്യക്തമാണ്: രോഗം ഒരാളുടെ ഓർമ്മകളെ മായ്ച്ചുകളഞ്ഞേക്കാം, എന്നാൽ അവർ നൽകിയ സ്നേഹത്തെയോ അവരോടുള്ള നമ്മുടെ കടപ്പാടിനെയോ മായ്ക്കാൻ അതിനാവില്ല.

ഉള്ളുലയ്ക്കുന്ന കാഴ്ച; ഒരു മരണ സർട്ടിഫിക്കറ്റിന് പകരമായി ആ സഹോദരൻ നൽകിയത് പെങ്ങളുടെ അസ്ഥികൂടം

നിയമങ്ങളുടെയും നൂലാമാലകളുടെയും ലോകത്ത് സാധാരണക്കാരന്റെ വികാരങ്ങൾക്കും സങ്കടങ്ങൾക്കും എത്രത്തോളം വിലയുണ്ടെന്ന ചോദ്യമാണ് ഒഡീഷയിലെ കിയോഞ്ജറിൽ നിന്നുള്ള ഈ വാർത്ത നമുക്ക് മുന്നിൽ ഉയർത്തുന്നത്. തന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള ചെറിയൊരു തുക പിൻവലിക്കാൻ ബാങ്ക് അധികൃതർ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ, എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ഒരു മനുഷ്യൻ ഒടുവിൽ ചെയ്തത് ലോകത്തെ മുഴുവൻ നടുക്കുന്ന ഒന്നായിരുന്നു. മരിച്ചുപോയ സഹോദരിയുടെ അസ്ഥികൂടം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് ബാങ്കിലെത്തിക്കുക. രണ്ട് മാസം മുമ്പ് മരണമടഞ്ഞ തന്റെ പ്രിയപ്പെട്ട സഹോദരിയുടെ അക്കൗണ്ടിലെ 19,300  രൂപ പിൻവലിക്കാനാണ് ജീതു മുണ്ട എന്ന ആദിവാസി വയോധികൻ ബാങ്കിനെ സമീപിച്ചത്. എന്നാൽ മരണപ്പെട്ടതിന്റെ കൃത്യമായ തെളിവില്ലാതെ പണം നൽകാൻ കഴിയില്ലെന്ന ബാങ്ക് അധികൃതരുടെ കർക്കശമായ നിലപാട് ആ പാവം മനുഷ്യനെ തളർത്തിക്കളഞ്ഞു. അറിവില്ലായ്മയും ദാരിദ്ര്യവും ഒത്തുചേർന്നപ്പോൾ, തന്റെ സഹോദരി മരിച്ചുപോയി എന്നതിന് അസ്ഥികൂടമല്ലാതെ മറ്റൊരു തെളിവ് ഹാജരാക്കാൻ അയാൾക്ക് അറിയില്ലായിരുന്നു. ഒരു ചാക്കിൽ കെട്ടിയ സഹോദരിയുടെ അസ്ഥികളുമായി അയാൾ ബാങ്ക് വരാന്തയിൽ എത്തിയ കാഴ്ച കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. കേവലം കുറച്ചു പണത്തിന് വേണ്ടിയല്ല അയാൾ ആ സാഹസം ചെയ്തത്, മറിച്ച് വിശപ്പിന്റെയും നിസ്സഹായാവസ്ഥയുടെയും ആഴം അത്രമേൽ വലുതായിരുന്നു. നിയമത്തിന്റെ കണ്ണിലെ സാങ്കേതികതകൾ ഒരു സാധാരണ മനുഷ്യനെ എത്രത്തോളം ക്രൂരമായ പ്രവർത്തികളിലേക്ക് തള്ളിവിടുമെന്നതിന്റെ നേർസാക്ഷ്യമായി ഈ സംഭവം മാറി. ഈ സംഭവം വലിയ വാർത്തയായതോടെ അധികൃതർ ഇടപെടുകയും ആ മനുഷ്യന് പണം നൽകാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. എങ്കിലും, ഒരു മനുഷ്യന് തന്റെ പ്രിയപ്പെട്ടവളുടെ അസ്ഥികൂടവുമായി പൊതുസമൂഹത്തിന് മുന്നിൽ ഇറങ്ങേണ്ടി വന്ന സാഹചര്യം നമ്മുടെ വ്യവസ്ഥിതിയുടെ പരാജയമാണ് വിളിച്ചോതുന്നത്. സഹാനുഭൂതി നഷ്ടപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങൾക്കും മുന്നിൽ മനുഷ്യത്വം എന്നെങ്കിലും വിജയിക്കുമോ എന്ന വലിയൊരു ചോദ്യചിഹ്നം കൂടി ഈ സംഭവം ബാക്കിയാക്കുന്നു.

സംസ്ഥാനത്ത് പാമ്പുഭീതി: മൂന്ന് ദിവസത്തിനിടെ കടിയേറ്റത് 54 പേർക്ക്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

​കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 54 പേർക്കാണ് പാമ്പുകടിയേറ്റത്. കടുത്ത വേനൽ ചൂട് മൂലം പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് വർധിച്ചതാണ് ഈ പ്രതിഭാസത്തിന് കാരണം. ​മൂന്ന് ദിവസത്തെ കണക്ക് പ്രകാരം 54 പേർക്ക് കടിയേറ്റു (108 ആംബുലൻസ് വഴി ചികിത്സ തേടിയവർ മാത്രം). ഇന്നലെ മാത്രം നാല് വയസ്സുകാരൻ ഉൾപ്പെടെ 16 പേർക്കാണ് കടിയേറ്റത്. സ്വന്തം വാഹനങ്ങളിൽ ചികിത്സ തേടിയെത്തിയവരുടെ കണക്കുകൾ കൂടി ചേർക്കുമ്പോൾ പാമ്പുകടിയേറ്റവരുടെ എണ്ണം ഇതിലും വർധിക്കും.ഇതിനിടെ വീടിനുള്ളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും പാമ്പുകളെ പിടികൂടുന്നതും തുടരുകയാണ്. ​പാമ്പ് കടി തടയുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി വിപുലമായ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ 136 സർക്കാർ ആശുപത്രികളിൽ ആന്റിവെനം ലഭ്യമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിക്കുക, രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം കരുതുക, പാമ്പ് കടിയേറ്റാൽ സമയം പാഴാക്കാതെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുക എന്നീ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്.

രാജ്യത്ത് ചൂട് അതിരൂക്ഷം: ലോകത്തിലെ 100 ചൂടേറിയ നഗരങ്ങളിൽ 98 ഇന്ത്യയിൽ

ന്യൂഡൽഹി: രാജ്യത്ത് താപനില അതിഗുരുതരമായി തുടരുന്നതിനിടെ ആശങ്കജനകമായ കാലാവസ്ഥാ റിപ്പോർട്ട് പുറത്ത്. AQI.in പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 98 നഗരങ്ങളും നിലവിൽ ഇന്ത്യയിലാണ്. മിക്ക നഗരങ്ങളിലും താപനില 40°C കടന്നിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ ഇത് 45°C വരെ ഉയരുന്നതിനും സാധ്യതയുണ്ട്. ഉത്തർപ്രദേശിലെ ഓറായി, ഔറയ്യ, രാജസ്ഥാനിലെ ജയ്‌സാൽമേർ, ഫലോഡി തുടങ്ങിയ നഗരങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉഷ്ണതരംഗം മൂലം ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് India Meteorological Department മുന്നറിയിപ്പ് നൽകി. നിർജ്ജലീകരണം, സൂര്യാഘാതം തുടങ്ങിയ അപകടങ്ങൾ ഉയർന്നേക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, അമിതമായ ചൂട് വൈദ്യുതി ഉപഭോഗം വർധിപ്പിക്കുകയും കുടിവെള്ള ക്ഷാമത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. ഈ അതിശക്തമായ ചൂട് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത ഏഴ് ദിവസത്തേക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വിദർഭ മേഖലകൾക്ക് പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ട്. കേരളത്തിലെ നഗരങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും മാഹിയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. തീരദേശ സംസ്ഥാനങ്ങളായ ഒഡിഷ, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഉയർന്ന ചൂടും ഈർപ്പവും അനുഭവപ്പെടും. ഉത്തരേന്ത്യൻ സമതലങ്ങളിൽ രാത്രിയിലും താപനില കുറയാതെ തുടരാനാണ് സാധ്യത. പൊതുജനങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാനും ഉച്ച സമയത്തെ നേരിട്ടുള്ള വെയിൽ ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.

ട്വിങ്കിൾ ട്വിങ്കിൾ പഠിക്കാൻ ലക്ഷങ്ങൾ? കിൻഡർ ഗാർഡൻ ഫീസ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഇന്നത്തെ കാലത്ത് കുട്ടികളെ സ്കൂളിൽ ചേർക്കുന്നത് തന്നെ പല മാതാപിതാക്കൾക്കും വലിയൊരു സാമ്പത്തിക ബുദ്ധിമുട്ടായി മാറുകയാണ്. അതിന് ഉദാഹരണമായി ഒരു കിൻഡർ ഗാർഡൻ സ്കൂളിന്റെ ഫീസ് വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു പ്രീ-പ്രൈമറി വിദ്യാർത്ഥിക്ക് ഒരു വർഷം ഏകദേശം 2.7 ലക്ഷം രൂപ ചെലവാകുമെന്ന് ഈ വിവരങ്ങൾ പറയുന്നു. അഡ്മിഷൻ ഫീസ് മാത്രം 48,000 രൂപയാണ്. വാർഷിക ട്യൂഷൻ ഫീസ് 2.24 ലക്ഷം രൂപയും. ഇതിന് പുറമെ യൂണിഫോം, ബസ് ഫീസ്, ഭക്ഷണം തുടങ്ങിയ ചിലവുകൾ വേറെയും നൽകണം. അങ്ങനെ നോക്കുമ്പോൾ ആകെ ചെലവ് ഇതിലും കൂടുതലാകും. ഈ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പലരും അതിശയവും പ്രതിഷേധവും പ്രകടിപ്പിച്ചു. “ഇത്ര ചെറിയ കുട്ടിക്ക് ഇത്ര വലിയ ഫീസ് എന്തിന്?” എന്നതാണ് പലരുടെയും ചോദ്യം. ചിലർ ഇത് ഒരു എൻജിനീയറിംഗ് കോഴ്‌സിനേക്കാൾ ചെലവാണെന്നും അഭിപ്രായപ്പെട്ടു. സ്വകാര്യ സ്കൂളുകൾക്ക് ഫീസ് നിശ്ചയിക്കാൻ കർശനമായ നിയന്ത്രണങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് പലരും പറയുന്നത്. ഇങ്ങനെ ഫീസ് ഉയരുമ്പോൾ സാധാരണക്കാരായ കുടുംബങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട് .

ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ അന്തരിച്ചു; കുളിക്കുന്നതിനിടെ ഹൃദയാഘാതം

കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് നടനും നിർമാതാവുമായ Patrick Muldoon (57) അന്തരിച്ചു. Beverly Hills-ലുള്ള വസതിയിലായിരുന്നു അന്ത്യം. കുളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. സംഭവം നടന്ന ദിവസം രാവിലെ പെൺസുഹൃത്ത് മിറിയം റോത്ത്ബാർട്ടിനൊപ്പം കാപ്പി കഴിച്ച ശേഷം കുളിക്കാൻ പോയ അദ്ദേഹം ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മുൾഡൂണിനെ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഹോദരി ഷാന മുൾഡൂൺ വ്യക്തമാക്കി. Days of Our Lives എന്ന ടെലിവിഷൻ പരമ്പരയിൽ ‘ഓസ്റ്റിൻ റീഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മുൾഡൂൺ ശ്രദ്ധ നേടിയത്. 1992 മുതൽ 1995 വരെയും 2011 മുതൽ 2012 വരെയും ഈ കഥാപാത്രത്തിലൂടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി. 1997ൽ Paul Verhoeven സംവിധാനം ചെയ്ത Starship Troopers എന്ന ചിത്രത്തിൽ ‘സാൻഡർ ബാർകാലോ’ എന്ന വേഷവും അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനഘട്ടമായി. 1968 സെപ്റ്റംബർ 27ന് കാലിഫോർണിയയിലെ സാൻ പെഡ്രോയിൽ ജനിച്ച മുൾഡൂൺ, കോളജ് പഠനകാലത്ത് Who’s the Boss? എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് പ്രവേശിച്ചു. തുടർന്ന് ടെലിവിഷനിലും സിനിമയിലുമായി നൂറിലധികം കഥാപാത്രങ്ങൾ അവതരിപ്പിച്ച് ഹോളിവുഡിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു.

എന്നെ എല്ലാവരും ചതിച്ചു, ഇനി മരണമല്ലാതെ വഴിയില്ല”; പൊട്ടിക്കരഞ്ഞ് ‘വെള്ളം’ സിനിമയുടെ നിർമ്മാതാവ് മുരളി കുന്നുംപുറത്ത്​

വെള്ളിത്തിരയിൽ അതിജീവനത്തിന്റെ കരുത്തുറ്റ കഥകൾ പറഞ്ഞ നിർമ്മാതാവ് മുരളി കുന്നുംപുറത്ത് ജീവിതത്തിൽ തോറ്റുപോയി എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന കാഴ്ച മലയാളികളെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. താൻ നേരിട്ട വലിയ ചതികളെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചും വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.​പ്രതീക്ഷകൾ തകർത്ത ‘സുമതി വളവ്’ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘സുമതി വളവ്’ വലിയ വിജയമാകുമെന്ന് താൻ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്ന് മുരളി പറയുന്നു. എന്നാൽ ആ സിനിമ വൻ പരാജയമാവുകയും ഏകദേശം ഏഴ് കോടിയോളം രൂപയുടെ കടബാധ്യത വരികയും ചെയ്തതോടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലായി. “സുമതി വളവ് സിനിമ എന്നെ ചതിച്ചു, സംവിധാനം പോലും അറിയാത്തവർ എന്നെ വഞ്ചിച്ചു” എന്നാണ് അദ്ദേഹം വീഡിയോയിൽ ആരോപിക്കുന്നത്. ഇതിന് മുൻപ് നിർമ്മിച്ച ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രവും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്.​ബിസിനസ്സിലെ ചതിക്കുഴികൾ സിനിമയിൽ മാത്രമല്ല, തന്റെ ടൈൽസ് ബിസിനസ്സിലും അടുത്ത സുഹൃത്തുക്കളും മലയാളികളും തന്നെ വഞ്ചിച്ചുവെന്ന് അദ്ദേഹം പറയുന്നു. ദുബായ്, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ടൈൽസ് കയറ്റി അയച്ച വകയിൽ വലിയൊരു തുക മലയാളികളിൽ നിന്ന് കിട്ടാനുണ്ട്. വിശ്വസിച്ചവർ തന്നെ ചതിച്ചതോടെ കമ്പനിക്കാർക്ക് നൽകാനുള്ള പണം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലായെന്നും അദ്ദേഹം വെളിപ്പെടുത്തി.​”മരിക്കാൻ കൊതിയില്ല, പക്ഷെ വഴിയുമില്ല” “എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല, മരിക്കാൻ പേടിയാണ്. പക്ഷെ കടക്കാർ എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല. എന്റെ ഭാര്യയെയും മക്കളെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്, എങ്കിലും ഞാൻ പോവുകയാണ്” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്. സിനിമാ മേഖലയിലെ ചില വ്യക്തികളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം തന്റെ പ്രതിഷേധവും സങ്കടവും പങ്കുവെച്ചത്.​ജീവിതത്തിൽ മദ്യപാനത്തിൽ നിന്ന് മുക്തനായി വലിയൊരു മാറ്റം കൊണ്ടുവന്ന ഒരാളുടെ ഈ തകർച്ച സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആ മനുഷ്യനെ ആരെങ്കിലും ചേർത്തുപിടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും സിനിമാ പ്രേമികളും