ക്രൂരരായ മാതാപിതാക്കളുടെ മന്ത്രവാദത്തിനും പീഡനങ്ങൾക്കും ഇരയായി രക്ഷപ്പെട്ടോടിയ 12 വയസ്സുകാരിയാണെന്ന് നടിച്ച്, ഒരു കുടുംബത്തെയും പള്ളിയെയും വഞ്ചിച്ച് സാമ്പത്തിക ലാഭം കൊയ്ത 37 വയസ്സുകാരി ഒടുവിൽ പോലീസിൻ്റെ പിടിയിലായി. അമണ്ട മരിയ സൂസ ഒലിവേര എന്ന സ്ത്രീയാണ് വഞ്ചന, വ്യാജ ഐഡൻ്റിറ്റി നിർമ്മാണം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് ബ്രസീലിലെ ജോയിൻവില്ലെ നഗരത്തിൽ വച്ച് പിടിയിലായിരിക്കുന്നത്. ഗബ്രിയേൽ എന്ന വ്യാജപേരിൽ ഓട്ടിസം ബാധിച്ച കുട്ടിയാണെന്ന് വിശ്വസിപ്പിച്ച ഇവർ, മുൻപ് കഴിക്കേണ്ടി വന്ന കടുത്ത ഹോർമോൺ മരുന്നുകളാണ് തൻ്റെ മുതിർന്ന ശരീരപ്രകൃതിക്ക് കാരണമെന്ന് പറഞ്ഞ് പ്രാദേശിക കുടുംബത്തെ വിശ്വസിക്കുകയും 14 മാസത്തോളം അവർക്കൊപ്പം മകളെപ്പോലെ കഴിയുകയുമായിരുന്നു.
താൻ പൈശാചിക ആചാരങ്ങളുടെ ഇരയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സ്വന്തം ശരീരത്തിൽ നൂറിലധികം സൂചികൾ കുത്തിക്കയറ്റിയ ഇവർ, കള്ളത്തരം പുറത്താകാതിരിക്കാൻ പാൽക്കുപ്പിയിൽ പാൽ കുടിക്കുക, പാസിഫയർ ഉപയോഗിക്കുക, രാത്രിയിൽ ഭയന്നുവിറയ്ക്കുന്നതായി അഭിനയിക്കുക തുടങ്ങിയ രീതികളാണ് സ്വീകരിച്ചത്. ഒടുവിൽ, നിയമപരമായ ദത്തെടുക്കൽ നടപടികളിൽ നിന്ന് ഇവർ ഒഴിഞ്ഞുമാറിയതിനെ തുടർന്ന് സംശയം തോന്നിയ ഒരു ബന്ധു പോലീസിൽ വിവരമറിയിച്ചതാണ് ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിവന്ന ഈ 37-കാരിയുടെ അവിശ്വസനീയമായ മുഖംമൂടി അഴിഞ്ഞു വീണത്





