തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനും ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളിലെ പ്രതിയുമായ ബി. മുരാരി ബാബു (58) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവാദമായ ദ്വാരപാലക ശിൽപ്പ കേസ്, കട്ടിളപ്പാളി കേസ് എന്നിവയുമായി ബന്ധപ്പെട്ട് മുൻപ് ഇദ്ദേഹം അറസ്റ്റിലാവുകയും മൂന്ന് മാസത്തോളം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നിശ്ചിത സമയത്തിനകം അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് പിന്നീട് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതിയായിരുന്ന മുരാരി ബാബുവിന്റെ വെളിപ്പെടുത്തലുകൾ അക്കാലത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്വർണ്ണപ്പാളി ചെമ്പാണെന്ന തരത്തിലുള്ള ആദ്യ രേഖകൾ തയ്യാറാക്കിയത് ഇദ്ദേഹമായിരുന്നു. എന്നാൽ, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയോ കമ്മീഷണറുടെയോ അറിവോ നിർദ്ദേശമോ ഇല്ലാതെ താൻ സ്വന്തം നിലയ്ക്ക് ഇത്തരം യാതൊരു രേഖകളും എഴുതില്ലെന്നായിരുന്നു അന്ന് അദ്ദേഹം നൽകിയ മൊഴി. ഇത് ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കിയിരുന്നു. സി.ഐ.ടി.യു അനുകൂല ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനിലെ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.
1994-ൽ പോലീസ് സേനയിൽ ചേർന്നുകൊണ്ടാണ് മുരാരി ബാബു കരിയർ ആരംഭിക്കുന്നത്. എന്നാൽ കണ്ണൂരിലെ പരിശീലനം പൂർത്തിയാക്കാതെ പോലീസ് ജോലി ഉപേക്ഷിച്ച അദ്ദേഹം, 1997-ൽ ദേവസ്വം ബോർഡിൽ താൽക്കാലിക ജീവനക്കാരനായി പ്രവേശിച്ചു. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം നേടി. തുടർന്ന് വൈക്കം, ഏറ്റുമാനൂർ, തിരുനക്കര തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ‘സ്പെഷ്യൽ ഓഫീസർ’ പദവികളിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.





