നമുക്കൊരു ചെറിയ ചുമയോ ജലദോഷവോ വന്നാൽ അടുത്തുള്ള ഫാർമസിയിൽ പോയി നേരിട്ട് കഫ് സിറപ്പ് വാങ്ങി കുടിക്കുന്ന ശീലത്തിന് ഇനി നിയമപരമായ തടസ്സം നേരിടും. ചുമയ്ക്കുള്ള സിറപ്പുകൾ ഉൾപ്പെടെ, കുടിക്കുന്ന രൂപത്തിലുള്ള എല്ലാ മരുന്നുകളും വാങ്ങുന്നതിന് ഡോക്ടറുടെ കൃത്യമായ കുറിപ്പടി (Prescription) കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. ഡ്രഗ്സ് ചട്ടങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വരുത്തിയ പുതിയ ഭേദഗതി പ്രകാരം സിറപ്പുകൾക്ക് ഇതുവരെ ലഭിച്ചിരുന്ന ഇളവുകൾ പൂർണ്ണമായും ഇല്ലാതായി. എന്നാൽ ചുമയ്ക്കുള്ള ഗുളികകൾക്കും ലൊസഞ്ചസുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.
വിപണിയിലുള്ള ചില ചുമ സിറപ്പുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് രാജ്യത്തുണ്ടായ കടുത്ത ആശങ്കകളാണ് ഈ തീരുമാനത്തിന് പിന്നിൽ. ചില സംസ്ഥാനങ്ങളിൽ കഫ് സിറപ്പുകളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ മാരക വിഷാംശങ്ങൾ കണ്ടെത്തുകയും, അത് കഴിച്ച് കുട്ടികൾ മരണപ്പെടുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനുപുറമേ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആളുകൾ ഇത്തരം സിറപ്പുകൾ അമിതമായി വാങ്ങി കഴിക്കുന്നതും വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മരുന്നുകളുടെ ഇത്തരം ദുരുപയോഗവും വ്യാജ വിപണനവും പൂർണ്ണമായി തടയുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വിൽക്കുന്ന ഫാർമസികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. തുടക്കത്തിൽ പൊതുജനങ്ങൾക്ക് ഇത് ചെറിയ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യ സുരക്ഷയ്ക്ക് ഈ നിയമം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ ഇനി ചുമ വരുമ്പോൾ സ്വയംചികിത്സയ്ക്ക് മുതിരാതെ ഒരു ഡോക്ടറുടെ നിർദ്ദേശം തേടാൻ മടിക്കരുത്.





