ഭാരതീയ സംസ്കാരത്തിന്റെ തനിമയും പ്രാദേശിക ഉൽപന്നങ്ങളുടെ മേന്മയും ലോകരാജ്യങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. വിദേശ നേതാക്കൾക്ക് നൽകുന്ന സമ്മാനങ്ങളിലൂടെ ഇന്ത്യയുടെ ഗ്രാമീണ കലകളെയും രുചികളെയും അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുകയാണ് അദ്ദേഹം. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, അടുത്തിടെ നടന്ന നയതന്ത്ര കൂടിക്കാഴ്ചയിൽ സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ റിച്ചഡ് റാസിക്ക് പ്രധാനമന്ത്രി നൽകിയ ബിഹാറിന്റെ പരമ്പരാഗത മധുരപലഹാരമായ ‘ഠേക്കുവ’.
ബിഹാർ, ഝാർഖണ്ഡ്, പൂർവാഞ്ചൽ മേഖലകളിലെ ജനങ്ങളുടെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണ് ഠേക്കുവ. ഗോതമ്പുപൊടി, നെയ്യ്, ശർക്കര, പെരുംജീരകം എന്നിവ ചേർത്ത് തയാറാക്കുന്ന ഈ വിഭവം തികച്ചും പ്രകൃതിദത്തമാണ്. കൃത്രിമ ചേരുവകളോ പ്രിസെർവേറ്റീവുകളോ ഒന്നും തന്നെ ഇതിൽ ഉപയോഗിക്കുന്നില്ല. വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെ ഇരിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്. വടക്കേന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ‘ഛഠ് പൂജ’യിൽ സൂര്യഭഗവാന് സമർപ്പിക്കുന്ന പ്രധാന പ്രസാദമായാണ് ഠേക്കുവ പരമ്പരാഗതമായി തയാറാക്കുന്നത്.
തദ്ദേശീയ ഉൽപന്നങ്ങൾക്ക് ആഗോള പ്രശസ്തി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘വോക്കൽ ഫോർ ലോക്കൽ’ പദ്ധതിക്ക് വലിയ ഊർജ്ജം പകരുന്നതാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം. ഗ്രാമീണ അടുക്കളകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഭാരതത്തിന്റെ ഈ നാടൻ പലഹാരത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയൊരു ശ്രദ്ധ നേടിക്കൊടുക്കാൻ ഈ സമ്മാനത്തിലൂടെ സാധിച്ചു. ഭാരതത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും പ്രാദേശിക നിർമാതാക്കൾക്കും ആഗോളതലത്തിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈയൊരു നയതന്ത്ര ഇടപെടൽ.





