സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയുടെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,580 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,16,640 രൂപയായും വില ഉയർന്നു.
ഇന്നലെ രാവിലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,16,920 രൂപയായിരുന്നു വില. ദിവസേന വലിയ തോതിലുള്ള മാറ്റങ്ങളാണ് സ്വർണവിലയിൽ ഇപ്പോൾ രേഖപ്പെടുന്നത്. മെയ് മാസത്തിൽ മാത്രം വിപണിയിൽ ശക്തമായ ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്.
മെയ് മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണവില 1,23,120 രൂപയായിരുന്നു. മെയ് 13-ന് കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതോടെയാണ് വിലയിൽ വലിയ കുതിപ്പ് ഉണ്ടായത്. ഒറ്റയടിക്ക് ഏകദേശം 10,200 രൂപയുടെ വർധനവാണ് അന്ന് രേഖപ്പെടുത്തിയത്.
ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. സ്വർണ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നടപടി സ്വീകരിച്ചതെങ്കിലും, ഇത് സ്വർണക്കടത്ത് വർധിക്കാൻ ഇടയാക്കുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ.
മുമ്പ് 15 ശതമാനം ഇറക്കുമതി ചുങ്കം നിലവിലുണ്ടായിരുന്ന സമയത്ത് ഇന്ത്യയിലേക്ക് ഏകദേശം ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നുവെന്ന് കെജിഎസ്എംഎ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ചുങ്കം 6 ശതമാനമായി കുറച്ചപ്പോൾ ഇറക്കുമതി 800 ടണ്ണിൽ താഴെയായി കുറഞ്ഞതായും സംഘടന വ്യക്തമാക്കുന്നു.





