കഴിഞ്ഞ ഒരു മാസമായി കാണാതായ ആറ് നാഗാ വംശജരുടെ ശരീരഭാഗങ്ങൾ കുക്കി ഭൂരിപക്ഷ മേഖലയായ കാംപോക്പിയിൽ നിന്ന് കണ്ടെത്തിയതോടെ സംസ്ഥാനം വീണ്ടും കടുത്ത സംഘർഷഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ മെയ് 9-ന് മൂന്ന് കുക്കി വൈദികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ആരംഭിച്ച തട്ടിക്കൊണ്ടുപോകലിന്റെയും പ്രതികാര നടപടികളുടെയും ഒടുവിലത്തെ ഇരകളാണ് ഇവർ.
ക്രൂരമായ ഈ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ഉപമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും, കുക്കി സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും നാഗാ വിഭാഗം ഇപ്പോൾ ശക്തമായ പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി നാഗാ ഭൂരിപക്ഷ മേഖലകളിൽ 24 മണിക്കൂർ ബന്ദ് ആഹ്വാനം ചെയ്തതോടെ സംസ്ഥാനം വീണ്ടും പൂർണ്ണമായും നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണ്. അക്രമവും പ്രതികാരവും ഒന്നിനും പരിഹാരമല്ലെന്നിരിക്കെ, മണിപ്പുരിലെ ഈ വംശീയ വെറി എന്ന് അവസാനിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ കൈവിട്ടുപോകുമെന്നുറപ്പാണ്.





