“ഇനി നീ നിന്റെ ജീവിതത്തിൽ സന്തോഷമായിരിക്കൂ…”
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഈയൊരു വരിയും, ഒപ്പം കയ്യിൽ വെള്ള നിറത്തിലുള്ള ദ്രാവകം പിടിച്ചിരിക്കുന്ന ഒരു വിഡിയോയും മീററ്റ് സ്വദേശിയായ ഇരുപത്തഞ്ചുകാരന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളാകുമായിരുന്നു.
സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ മരണത്തിന്റെ വക്കിലേക്ക് നീങ്ങിയ മീററ്റ് സ്വദേശിയായ ഇരുപത്തഞ്ചുകാരനെ വെറും എട്ട് മിനിറ്റുകൊണ്ട് രക്ഷപെടുത്തി ഉത്തർപ്രദേശ് പൊലീസും മെറ്റയും. പ്രണയനൈരാശ്യത്തെത്തുടർന്ന് യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആത്മഹത്യാ സൂചനയുള്ള വിഡിയോ, മെറ്റയുടെ (Meta) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉടനടി തിരിച്ചറിയുകയും യുപി പൊലീസ് ആസ്ഥാനത്തേക്ക് ‘സൂയിസൈഡ് അലർട്ട്’ അയക്കുകയുമായിരുന്നു. ലഭിച്ച ലൊക്കേഷന്റെ അടിസ്ഥാനത്തിൽ മിന്നൽ വേഗത്തിൽ പ്രവർത്തിച്ച പ്രാദേശിക പൊലീസ്, എട്ടാം മിനിറ്റിൽ യുവാവിന്റെ വീട്ടിലെത്തി അബോധാവസ്ഥയിലായിരുന്ന അവനെ ആശുപത്രിയിലേക്ക് മാറ്റി. ആധുനിക സാങ്കേതികവിദ്യയും പൊലീസിന്റെ കൃത്യസമയത്തുള്ള ഏകോപനവും ഒത്തുചേർന്നപ്പോൾ വലിയൊരു ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ ഒരു സുരക്ഷാ സംവിധാനത്തിലൂടെ മാത്രം മൂവായിരത്തിലധികം പേരുടെ ജീവൻ രക്ഷിക്കാൻ യുപി പൊലീസിന് സാധിച്ചിട്ടുണ്ട്.





