അടുപ്പമുള്ള കുടുംബബന്ധങ്ങൾക്കും സജീവമായ സാമൂഹിക ജീവിതത്തിനും പേരുകേട്ട ഇന്ത്യയിൽ, ആളുകൾക്കിടയിൽ മാനസികമായ ഒറ്റപ്പെടൽ വൻതോതിൽ വർദ്ധിക്കുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകത്തെ 36 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ ആഗോള ഏകാന്തതാ സർവേയിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. സന്തോഷം, മാനസികാരോഗ്യം, വിഷാദം, ഒറ്റയ്ക്കുള്ള താമസം, കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഈ സൂചികയിൽ ഒന്നാമത് നിൽക്കുന്നത് തുർക്കിയാണ്. ഇന്ത്യയ്ക്ക് പിന്നാലെ ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ മുൻനിരയിലുണ്ട്.
കണക്കുകൾ പ്രകാരം ഇന്ത്യയിലെ വലിയൊരു ശതമാനം ജനങ്ങളും കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സംയുക്ത കുടുംബങ്ങളിലോ ഒന്നിലധികം അംഗങ്ങളുള്ള വീടുകളിലോ താമസിക്കുമ്പോൾ പോലും തങ്ങൾ ഒറ്റപ്പെട്ടുപോയതായി സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ഇന്ത്യക്കാരും സമ്മതിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം കുറച്ചതാണ് ഇതിന് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഉസ്ബെക്കിസ്ഥാൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളാണ് ലോകത്തിൽ ഏറ്റവും കുറഞ്ഞ ഏകാന്തത അനുഭവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.





