16 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വരുന്നു! ഹരിഹര്‍നഗര്‍ കോമ്പോ ഒന്നിക്കുന്ന’പാതിരാക്കുറുക്കന്‍ ചിത്രീകരണം തുടങ്ങി..

മലയാളികളെ ചിരിപ്പിച്ച് കരയിച്ച മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും തോമസ്‌കുട്ടിയും വീണ്ടും ഒന്നിക്കുന്നു.തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ‘ഇന്‍ ഹരിഹര്‍ നഗര്‍’ കോമ്പോ നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരുന്നത്.‘പാതിരാക്കുറുക്കന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൊന്നാനിയില്‍ ആരംഭിച്ചു. ‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ എന്ന ചിത്രത്തിന് ശേഷം മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമാണിത്.അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം ജയേഷ് വേണുഗോപാലന്റ് സംവിധാനം ചെയ്യുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന നാലുപേര്‍ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയില്‍ അകപ്പെടുന്നതും, തുടര്‍ന്ന് അവര്‍ നടത്തുന്ന അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. പൂര്‍ണ്ണമായും ഹ്യൂമര്‍ ത്രില്ലര്‍ ഗണത്തിലാണ് ചിത്രം ഒരുങ്ങുന്നത്.വിന്റേജ് കാലത്തെ ആ പഴയ വൈബ് തിരികെ കൊണ്ടുവരാന്‍ പാതിരാക്കുറുക്കന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ന് സിനിമാ ലോകം. നിര്‍മല്‍ പാലാഴി, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ അശ്വിത-അശ്വിജ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.സെല്‍വകുമാര്‍ എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.രചന സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍, സംഗീതം ഗോപി സുന്ദര്‍, എഡിറ്റര്‍ അതുല്‍ വിജയ്, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാര്‍, സംവിധാന സഹായികള്‍ മണികണ്ഠന്‍, ശ്രീജിത്ത്, സംഘട്ടനം അഷ്റഫ് ഗുരുക്കള്‍, വിനോദ് പ്രഭാകര്‍, നൃത്തസംവിധാനം റിക്കി റിച്ചാഡ്‌സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മന്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ മാനേജര്‍ ജസ്റ്റിന്‍ കൊല്ലം, പ്രൊജക്ട്ട് കോഡിനേറ്റര്‍ ലിജിന്‍ സിയാര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
പ്രീ-ബുക്കിങ്ങിൽ ചരിത്ര നേട്ടം; തെന്നിന്ത്യൻ സിനിമാലോകത്തെ വിറപ്പിച്ച് സൂര്യയുടെ ‘കറുപ്പ്’

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘കറുപ്പ്’ ബോക്സ് ഓഫീസിൽ വിസ്മയകരമായ മുന്നേറ്റം തുടരുന്നു. ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് 14-ന് തിയറ്ററുകളിലെത്താനിരിക്കെ, പ്രീ-ബുക്കിങ്ങിൽ മാത്രം ഞെട്ടിക്കുന്ന റെക്കോർഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം പിന്നിടുമ്പോൾ തന്നെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. തമിഴ് പതിപ്പിന് 1.91 ലക്ഷത്തിലധികം ടിക്കറ്റുകളും തെലുങ്ക് പതിപ്പിന് 11,000-ത്തിലധികം ടിക്കറ്റുകളും വിറ്റുപോയിക്കഴിഞ്ഞു. ഇത് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായിരിക്കും എന്ന സൂചനയാണ് നൽകുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന അനീതിക്കെതിരെ പൊരുതുന്ന ഒരു അഭിഭാഷകനായാണ് സൂര്യ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർ ഏറെ കാത്തിരുന്ന ട്രെയിലർ നൽകിയ ആവേശം പ്രീ-ബുക്കിങ്ങിലും പ്രതിഫലിക്കുന്നുണ്ട്. തൃഷ നായികയായെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സ്വാസിക, ശിവദ, നട്ടി സുബ്രഹ്മണ്യം, യോഗി ബാബു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.കറുപ്പ്’ നൽകുന്ന ഈ ആവേശം തുടർന്നുവരുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രങ്ങളായ വെങ്കി അറ്റ്‌ലൂരി ചിത്രം (സൂര്യ 46), ജിത്തു മാധവൻ ചിത്രം (സൂര്യ 47) എന്നിവയ്ക്കും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. എന്തായാലും ‘കറുപ്പ്’ തിയറ്ററുകളിൽ ഒരു വമ്പൻ ഹിറ്റായി മാറുമെന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ്.
വിസ്മയകരമായ തുടക്കം!വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ തിയേറ്ററുകളിലേക്ക്

മലയാള സിനിമ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. ലാലേട്ടന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ തിയേറ്ററുകളിലേക്ക്. ‘2018’ എന്ന മെഗാ ഹിറ്റിന് ശേഷം വിസ്മയിപ്പിക്കുന്ന മേക്കിംഗുമായി ജൂഡ് ആന്റണി ജോസഫ് വീണ്ടും എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ വാനോളമാണ്. താരപുത്രനും താരപുത്രിയും ഒന്നിക്കുമ്പോൾ ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ്. ‘എമ്പുരാൻ’ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ തിളങ്ങിയ ആശിഷ്, ‘തുടക്കം’ എന്ന സിനിമയിലൂടെ മുഖ്യധാരയിലേക്ക് ചുവടുവെക്കുകയാണ്. ഫെസ്റ്റിവൽ സീസണിന് മാറ്റുകൂട്ടാൻ ഓഗസ്റ്റ് 7-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ മോഹൻലാലിന്റെ സാന്നിധ്യം ചർച്ചയായിരുന്നു. ലാലേട്ടൻ അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തകൾ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കുട്ടിക്കാനത്തെ മനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ സിനിമ ഒരു ‘കൊച്ചു കുടുംബ ചിത്രം’ എന്നാണ് ജൂഡ് വിശേഷിപ്പിച്ചത്. എന്നാൽ അതിലപ്പുറം വലിയ കൗതുകങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള ചിത്രം കൂടിയാണിത്. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം: ജോമോൻ ടി. ജോൺ, എഡിറ്റിംഗ്: ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ. മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്. പിആർഒ: വാഴൂർ ജോസ്.
സംവിധായകന്‍ തന്നെ വില്ലന്‍!കൗതുകമുണര്‍ത്തി കറുപ്പ് ട്രെയിലര്‍

സൂര്യയുടെ മാസ് എന്‍ട്രിയും ആര്‍ജെ ബാലാജിയുടെ വില്ലനിസവും കൂട്ടിന് തമിഴകത്തിന്റെ തൃഷയും ഒന്നിക്കുമ്പോള്‍ തിയേറ്ററുകളില്‍ ആവേശം തിരയടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന കറുപ്പിന് 20 വര്‍ഷത്തിന് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.ഒപ്പം തമിഴകത്തില്‍ തരംഗമാവുന്ന സായ് ആഭ്യങ്കറിന്റെ മ്യൂസിക്കും ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തുന്നു. ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്, വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു.ചിത്രം മേയ് 14-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്; ആദ്യ 24 മണിക്കൂറിനുള്ളിൽ വിപ്ലവകരമായ തീരുമാനങ്ങൾ

തമിഴ്നാട് രാഷ്ട്രീയത്തിൽ പുത്തൻ അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. അധികാരമേറ്റ് ആദ്യ 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ ജനകീയവും കർശനവുമായ നിരവധി തീരുമാനങ്ങളാണ് പുതിയ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ലഹരിക്കെതിരെയുള്ള പോരാട്ടം, സൗജന്യ വൈദ്യുതി തുടങ്ങി തമിഴ്നാടിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രഖ്യാപനങ്ങളാണ് പുറത്തുവരുന്നത്.ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന ടാസ്മാക് (TASMAC) മദ്യശാലകൾക്കെതിരെയാണ് വിജയ് സർക്കാരിന്റെ ആദ്യത്തെ വലിയ നീക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇതിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്തും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് പ്രവർത്തിക്കുന്നത്. പൊതുജനക്ഷേമം മുൻനിർത്തിയാണ് ഈ അടിയന്തര നടപടിയെന്ന് സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മദ്യശാലകൾക്ക് പുറമെ പാൻ മസാല ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്കെതിരെയും സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ലഹരി മാഫിയയെ അടിച്ചമർത്താൻ പഴയ പോലീസ് സംവിധാനത്തിൽ മാറ്റം വരുത്തി പ്രത്യേക സ്ക്വാഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ലഹരി വസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങളിൽ സ്പെഷ്യൽ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ ഒറ്റദിവസം കൊണ്ട് ടൺ കണക്കിന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ജനങ്ങളുടെ സുരക്ഷയ്ക്കും യുവതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനും വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമാണ് സൗജന്യ വൈദ്യുതി. തമിഴ്നാട്ടിലെ ഓരോ കുടുംബത്തിനും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അധികാരമേറ്റ് ഉടൻ തന്നെ നടപ്പിലാക്കിയത് ജനങ്ങൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അധികാരമേറ്റ് ആദ്യ ദിനങ്ങളിൽ തന്നെ ഈ ഉത്തരവുകൾ പുറത്തിറങ്ങി എന്നത് മുഖ്യമന്ത്രി എന്ന നിലയിൽ വിജയ് നൽകുന്ന ‘ആക്ഷൻ മോഡ്’ വ്യക്തമാക്കുന്നു.തമിഴ്നാടിന്റെ ഭാവി വികസനത്തിന് ഈ തീരുമാനങ്ങൾ വലിയ കരുത്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തമിഴ്നാട് വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ഈ പ്രാരംഭ നടപടികൾ സൂചിപ്പിക്കുന്നു.
മലയാള സിനിമയിലെ ഹാസ്യത്തിന് എക്കാലത്തും ഒരു സുവർണ്ണകാലമുണ്ടായിരുന്നു.

മലയാള സിനിമയിലെ ഹാസ്യത്തിന് എക്കാലത്തും ഒരു സുവർണ്ണകാലമുണ്ടായിരുന്നു. കിലുക്കവും തെങ്കാശിപ്പട്ടണവും ഗോഡ്ഫാദറുമൊക്കെ ഇന്നും നമ്മുടെ പ്രിയപ്പെട്ട സിനിമകളായി നിലനിൽക്കുന്നത് അതിലെ തമാശകൾക്കപ്പുറം, ആ സിനിമകൾ സമ്മാനിച്ച ‘ഡയലോഗ് സുപ്രീമസി’ കൊണ്ടുകൂടിയാണ്. സിനിമ കണ്ട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയാലും, സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോഴോ വീട്ടിലിരിക്കുമ്പോഴോ ആവർത്തിച്ച് പറയാൻ പറ്റുന്ന നൂറുകണക്കിന് ഡയലോഗുകൾ ആ സിനിമകൾ നമുക്ക് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ എവിടെ നോക്കിയാലും ‘മോഹിനിയാട്ടം’ എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ്. തിയേറ്റർ റിലീസ് സമയത്ത് വാഴ 2 വിൻ്റെ ഹെപ്പ് കാരണം ശ്രദ്ധ ലഭിക്കാതെ പോയെങ്കിലും, ഇപ്പോൾ OTT-യിൽ എത്തിയതോടെ കഥയാകെ മാറി. ‘വാഴ’യെക്കാൾ വലിയ സ്വീകാര്യതയാണ് ഒടിടിയിൽ ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഫീഡുകൾ മുഴുവൻ ഈ സിനിമയെക്കുറിച്ചുള്ള പോസിറ്റീവ് റിവ്യൂകൾ കൊണ്ട് നിറയുമ്പോൾ, ഒരിടവേളയ്ക്ക് ശേഷം മലയാളികൾക്ക് ലഭിച്ച പക്കാ ‘ഡയലോഗ് സുപ്രീമസി’ ചിത്രമാണിതെന്ന് നിസംശയം പറയാം. പണ്ട് കിലുക്കവും വെട്ടവും കണ്ടു ചിരിച്ചതുപോലെ, ഓർത്തോർത്ത് ചിരിക്കാൻ പറ്റുന്ന കൗണ്ടറുകൾ കൊണ്ടാണ് ഈ സിനിമ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ കയറിക്കൂടിയത്. നായകന്റെ അച്ഛൻ ഭരതൻ നായരും സുഹൃത്തുക്കളും ചേർന്ന് പണം ഉണ്ടാക്കാൻ വേണ്ടി വ്യാജമായി നിർമ്മിക്കുന്ന ‘ആര്യങ്കാവ് ക്ഷേത്രത്തെ’ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം വികസിക്കുന്നത്. ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോഴും വിശ്വാസികൾക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ, അങ്ങേയറ്റം ബുദ്ധിപരമായ തിരക്കഥയിലൂടെയാണ് ഈ ‘വ്യാജ ക്ഷേത്രത്തിന്റെ’ കഥ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ ക്ലൈമാക്സ് വരെ ആവേശം ഒട്ടും ചോരാതെ നിൽക്കുന്ന തിരക്കഥയിൽ ഏകദേശം 51 പഞ്ച് ഡയലോഗുകളും 15-ഓളം ഗംഭീര സിനിമാ റഫറൻസുകളുമാണ് കോർത്തിണക്കിയിരിക്കുന്നത്. വിനയ് ഫോർട്ടിന്റെ SI പാർത്ഥൻ ചോദിക്കുന്ന ‘വളരണാ…’ എന്ന ഒറ്റ ചോദ്യം മതി സ്ക്രിപ്റ്റിലെ ആ ക്രാഫ്റ്റ് മനസ്സിലാക്കാൻ. ബേബി ജീന്റെ ‘മാമാ…’ വിളിയും, കലാരഞ്ജിനിയുടെ ‘ബിരിയാണി കട്ട് വേണോ കറി കട്ട് വേണോ’ എന്നൊക്കെയുള്ള മാരക കൗണ്ടറുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഹൃദയം, ഭീഷ്മപർവ്വം, ഗജിനി, ദൃശ്യം തുടങ്ങി നമ്മൾ നെഞ്ചിലേറ്റിയ സിനിമകളെ എത്ര സ്മാർട്ടായാണ് ഇതിൽ റഫറൻസ് ചെയ്തിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പണ്ട് ‘വെട്ടം’ കണ്ടപ്പോൾ കിട്ടിയ ആ ഒരു പോസിറ്റീവ് എനർജി വീണ്ടും തിരിച്ചു കിട്ടിയ പ്രതീതിയാണെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ OTT-യിൽ ചിത്രം ഒരു ‘ഇൻഡസ്ട്രിയൽ ഹിറ്റിന്’ സമാനമായ തരംഗം സൃഷ്ടിക്കുമ്പോൾ ഒന്ന് ഉറപ്പിച്ചു പറയാം—മികച്ചൊരു തിരക്കഥയും അതിനൊത്ത കൗണ്ടറുകളും ഉണ്ടെങ്കിൽ മലയാളികൾ അത് എന്നും ഹൃദയത്തോട് ചേർക്കും. ഒരു മിനിറ്റ് പോലും ബോറടിക്കാതെ കണ്ടുതീർക്കാവുന്ന ഈ പക്കാ എന്റർടൈനർ ആരും മിസ്സ് ചെയ്യരുത്.
ഇന്റലിജന്റ് ഫൂൾ തന്നെ”: സൈബർ പരിഹാസത്തിന് ജ്യോതികയുടെ തകർപ്പൻ മറുപടി

സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും കൃത്യമായ മറുപടി നൽകി ആരാധകരുടെ കയ്യടി നേടുകയാണ് നടി ജ്യോതിക. തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരം ഒഴിഞ്ഞ പശ്ചാത്തലത്തിൽ, ജ്യോതികയെയും കുടുംബത്തെയും ലക്ഷ്യം വെച്ച് നടന്ന ഒരു മോശം കമന്റിനാണ് താരം തകർപ്പൻ മറുപടി നൽകിയത്. ‘ഇനി എല്ലാ വിഷയങ്ങളിലും കരഞ്ഞുകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും നന്നായി പണം ഉണ്ടാക്കാം, ഡി.എം.കെ ഭരണകാലത്ത് നിങ്ങൾ ഇതെല്ലാം മറന്നിരിക്കുകയായിരുന്നു’ എന്നായിരുന്നു ‘ഇന്റലിജന്റ് ഫൂൾ’ എന്ന പ്രൊഫൈലിൽ നിന്ന് വന്ന പരിഹാസം. എന്നാൽ ഇതിന് “ഇന്റലിജന്റ് ഫൂൾ എന്നത് നിങ്ങൾക്ക് അനുയോജ്യമായ പേര് തന്നെയാണ്” എന്ന ഒറ്റ വരി മറുപടിയിലൂടെ ജ്യോതിക വിമർശകന്റെ വായടപ്പിച്ചു. അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ നോക്കിയവർക്ക് ഇതിലും നല്ല മറുപടി നൽകാനില്ലെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. മുൻപും സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ള ജ്യോതിക, സൈബർ ഇടങ്ങളിലെ നെഗറ്റിവിറ്റിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ സംഭവത്തിലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
ദൃഢം;കാക്കിയിട്ട് ഷൈയ്ന്‍ നിഗം,മാസ്സ് അല്ല, റിയലിസ്റ്റിക് ത്രില്ലര്‍!

നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്തത് ഷെയ്ന്‍ നിഗം നായകനായെത്തുമ്പോള്‍ ‘ദൃഢം’ പതിവ് പോലീസ് സിനിമകളുടെ വാര്‍പ്പുമാതൃകകളെ തച്ചുടയ്ക്കുന്ന ഒരു ക്ലീന്‍ ക്രൈം ത്രില്ലറാണ്. പറന്നു വന്ന് അടിക്കുന്ന സൂപ്പര്‍ ഹീറോ പോലീസുകാരനല്ല ഇതിലെ വിജയ് രാധാകൃഷ്ണന്‍. നമുക്കിടയിലുള്ള, പേടിയും സമ്മര്‍ദ്ദവുമുള്ള ഒരു സാധാരണ യുവാവ് എസ്.ഐ ആയി എത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ ഇതിവൃത്തം.ഇടുക്കിയിലെ ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം, പി.എം. ഉണ്ണികൃഷ്ണന്റെ ഫ്രെയിമുകളിലൂടെയും ശ്രീരാഗ് സജിയുടെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിലൂടെയും ഒരു കംപ്ലീറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സമ്മാനിക്കുന്നു.ഭയത്തെ അതിജീവിച്ചു ആത്മവിശ്വാസത്തിലേക്കുള്ള വിജയ് രാധാകൃഷ്ണന്റെ മാറ്റം അസാധ്യമായാണ് ഷെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നുണ്ട്. ഷോബി തിലകന്‍, ദിനേഷ് പ്രഭാകര്‍, കോട്ടയം രമേഷ്, പ്രശാന്ത് മുരളി, നന്ദന്‍ ഉണ്ണി, സാനിയ ഫാത്തിമ, കൃഷ്ണപ്രഭ, അഭിഷേക് രവീന്ദ്രന്‍, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരും തങ്ങളുടെ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.പൊലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകരും നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യരും സിനിമയില്‍ വളരെ നാചുറലായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒപ്പം പശ്ചാത്തലവും സംഗീതവും ചിത്രത്തിലെ രംഗങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നു. ത്രില്ലര്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച തിയേറ്റര്‍ അനുഭവം തന്നെയാണ് ചിത്രം.
ദൃശ്യം 3 ജോർജ്ജുകുട്ടിയെ കുടുക്കാൻ മീഡിയ ട്രയൽ ട്രെയിലർ നൽകുന്ന സൂചനകൾ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം 3-യുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിലുടനീളം വലിയ ചർച്ചകളാണ് നടക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ ഇത്തവണ കൂടുതൽ ഭീതിയും സസ്പെൻസും നിറച്ചാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും മാനസിക സമ്മർദ്ദങ്ങളും ഭയങ്ങളും ട്രെയിലറിലുടനീളം ശക്തമായി പ്രകടമാകുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്ജുകുട്ടി എന്ന കഥാപാത്രം മുൻപത്തേക്കാൾ കൂടുതൽ ആശങ്കയും സമ്മർദ്ദവും നിറഞ്ഞ ഒരാളായാണ് ഇത്തവണ പ്രത്യക്ഷപ്പെടുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലും കുടുംബത്തെ രക്ഷിക്കാൻ ഏത് പരിധിയും കടന്നുപോയ ജോർജ്ജുകുട്ടിയുടെ പഴയ രഹസ്യങ്ങൾ വീണ്ടും പുറത്തുവരുമോ എന്ന ഭയം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുന്നു. കുടുംബത്തിനുള്ളിലെ അസ്വസ്ഥതകളും പോലീസ് അന്വേഷണത്തിന്റെ നിഴലും ട്രെയിലറിൽ ശക്തമായി സൂചിപ്പിക്കുന്നുണ്ട്. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ വീണ്ടും കുടുംബാംഗങ്ങളായി എത്തുമ്പോൾ, കഥയുടെ പശ്ചാത്തലം ഇത്തവണ കൂടുതൽ സമകാലികമായൊരു തലത്തിലേക്കാണ് നീങ്ങുന്നത്. സോഷ്യൽ മീഡിയയും മീഡിയ ട്രയലും സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനം സിനിമയുടെ കേന്ദ്ര ചർച്ചയാകുന്നുവെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷൻ ചർച്ചകളിലൂടെയും കുറ്റവാളികളല്ലാത്തവർ പോലും വിചാരണ ചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ, കുറ്റം ചെയ്തിട്ടും അത് മറച്ചുവെച്ചവരെന്ന സംശയത്തിന്റെ നിഴലിൽ ജീവിക്കുന്ന ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും സാമൂഹിക ഒറ്റപ്പെടലാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തമായി മാറുന്നത്. ജുഡീഷ്യറിയും പോലീസും തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിച്ചെങ്കിലും, ജോർജ്ജുകുട്ടി കുറ്റക്കാരനാണെന്ന സംശയം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. കേസ് വീണ്ടും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുമ്പോൾ, അവിടെ ഉയരുന്ന വിശകലനങ്ങളും പുതിയ കണ്ടെത്തലുകളും പോലീസിന് ലഭിക്കാത്ത തെളിവുകളിലേക്ക് നയിച്ചേക്കാമെന്ന സൂചനയും ട്രെയിലർ നൽകുന്നു. സാങ്കേതിക വിദ്യയും ജനക്കൂട്ട വിചാരണയും നിറഞ്ഞ ഈ കാലഘട്ടത്തിൽ, ജോർജ്ജുകുട്ടി തന്റെ കുടുംബത്തെ എങ്ങനെ സംരക്ഷിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ പുതിയ കഥാപാത്രങ്ങളും നിർണായക വേഷങ്ങളിലായി എത്തുന്നുണ്ട്. ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി ജീത്തു ജോസഫ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന മറ്റ് രഹസ്യങ്ങൾ എന്താകുമെന്ന കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാലോകവും ആരാധകരും.
പ്രൊഫസറുടെ അടുത്ത നീക്കം എന്ത്? മണി ഹീസ്റ്റ് പുത്തൻ ടീസർ പുറത്ത്!

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ ടീസറിലൂടെ ‘മണി ഹീസ്റ്റ്’ വീണ്ടും എത്തുന്നു . 2021-ൽ അഞ്ചാം സീസണോടെ പ്രൊഫസറുടെയും സംഘത്തിന്റെയും കഥ അവസാനിച്ചു എന്ന് കരുതിയിരുന്ന ആരാധകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് ഈ പ്രഖ്യാപനം. സ്പെയിനിലെ സെവില്ലെ നഗരത്തിൽ നടന്ന അതിഗംഭീരമായ ഒരു പരിപാടിയിലൂടെയാണ് നെറ്റ്ഫ്ലിക്സ് ഈ പുതിയ നീക്കം വെളിപ്പെടുത്തിയത്. ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി, വിഖ്യാതമായ ‘ബെല്ല ചാവോ’ എന്ന വിപ്ലവ ഗാനത്തിന്റെ അകമ്പടിയോടെ ചുവന്ന ജംപ്‌സ്യൂട്ടും ഡാലി മാസ്കും ധരിച്ച ഒരു വലിയ സംഘം ബോട്ടിലെത്തിയത് വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു. പ്രൊഫസറുടെ ബുദ്ധിപരമായ നീക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും, പണത്തിനും സ്വർണ്ണത്തിനുമപ്പുറം ഒരു പുതിയ വിപ്ലവം തുടങ്ങാനിരിക്കുകയാണ് എന്നും സൂചിപ്പിക്കുന്ന ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഈ പുതിയ പ്രഖ്യാപനം ആരാധകർക്കിടയിൽ പല സംശയങ്ങളും ഉണർത്തുന്നുണ്ട്. ഇത് സീരീസിന്റെ ആറാം സീസണാണോ അതോ പഴയ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള മറ്റേതെങ്കിലും സ്പിൻ-ഓഫ് ആണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. നിലവിൽ, മണി ഹീസ്റ്റിലെ ജനപ്രിയ കഥാപാത്രമായ ബെർലിന്റെ ജീവിതം പറയുന്ന ‘ബെർലിൻ’ എന്ന സീരീസിന്റെ രണ്ടാം സീസൺ റിലീസിനൊരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ചു തന്നെ ഒറിജിനൽ സീരീസിന്റെ തുടർച്ചയോ പുതിയൊരു ഭാഗമോ വരുന്നത് മണി ഹീസ്റ്റ് ആരാധകർക്ക് ഇരട്ടി മധുരമാണ് നൽകുന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള നോൺ-ഇംഗ്ലീഷ് വെബ് സീരീസുകളിൽ ഒന്നായതുകൊണ്ട് തന്നെ, പ്രൊഫസറുടെ അടുത്ത മാസ്റ്റർ പ്ലാൻ കാണാൻ ലോകം മുഴുവൻ കാത്തിരിക്കുകയാണ്.