വെള്ളിത്തിരയിൽ പുത്തൻ ദൃശ്യവിരുന്ന്,ചരിത്രമാകാൻ ആദ്യ എഐ ചിത്രം ‘വാഗ്ദത്തഭൂമി’

മലയാള സിനിമയിൽ സാങ്കേതിക തികവിനെയും ആഗോള നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട്, മലയാളത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചലച്ചിത്രം ‘വാഗ്ദത്തഭൂമി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകൻഇന്ത്യൻ പനോരമയിലുൾപ്പെടെ സാന്നിധ്യമറിയിച്ച പ്രശസ്ത സ്വതന്ത്ര ചലച്ചിത്രകാരൻ സിദ്ധിക്ക് പറവൂറാണ്.നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് വാലപ്പൻ ക്രീയേഷൻസ് സിഇഒ ലിൻസി ഷാജു വാലപ്പനാണ്. കേരളത്തിന്റെ മലയോര ജീവിതത്തിന്റെ നേർക്കാഴ്ചയും, കുടിയേറ്റം സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആഴത്തിൽ ചർച്ച ചെയ്യുന്ന ഒരു ക്രാഫ്റ്റാണ് ‘വാഗ്ദത്തഭൂമി’.മലയോര കർഷകനായ സോളമന്റെയും ഭാര്യ ക്ലാരയുടെയും മകൻ സാമിന്റെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. കാനഡയിലേക്ക് കുടിയേറിയ സാം, അച്ഛന്റെ സമ്മതമില്ലാതെ തറവാടും കൃഷിഭൂമിയും വിൽക്കാൻ തുനിയുന്നു. എന്നാൽ, തലമുറകളുടെ വിയർപ്പും ഓർമ്മകളും തുടിക്കുന്ന ആ മണ്ണ് ഉപേക്ഷിക്കാൻ സോളമൻ തയ്യാറാകുന്നില്ല. ഈ അച്ഛനും മകനും തമ്മിലുള്ള വൈകാരിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ കാതൽ. ഭൂമി എന്നത് വെറും കച്ചവടച്ചരക്കല്ല, മറിച്ച് മനുഷ്യന്റെ വേരുകളും ആത്മാവുമാണെന്ന ശക്തമായ സന്ദേശമാണ് ചിത്രം പകരുന്നത്. പുതുതലമുറയുടെ വിദേശമോഹം നമ്മുടെ മലയോരങ്ങളെ എങ്ങനെ വയോധികരുടെ താഴ്‌വരകളാക്കി മാറ്റുന്നു എന്ന ഗൗരവമേറിയ ചിന്തയും ചിത്രം പങ്കുവെക്കുന്നു. ഷാജു വലപ്പൻ, ഡോ. അനശ്വര, സുരേഷ് നെല്ലിക്കോട്, നോയൽ ഷാജു വലപ്പൻ, ജോസ് മാമ്പിള്ളി, നസീമ അറക്കൽ, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, ഷഹന ടീച്ചർ, പ്രസിൻ കെ. പോണത്, നൗഷാദ് സാഗ, ബക്കർ മാടവന, സിദ്ധിക്ക് പറവൂർ എന്നിവരുടെ രൂപഭാവങ്ങളാണ് എഐ സാങ്കേതികവിദ്യയിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മാതൃകയായത്. നോയൽ, നോവ, നേഹ, ജോസ് മാമ്പിള്ളി, ജലീൽ ബദുഷാ തുടങ്ങിയ വൻനിര തന്നെ ചിത്രത്തിന്റെ പിന്നണിയിൽ അണിനിരക്കുന്നു. കൊടുങ്ങല്ലൂരിലെ ‘ചന്ദ്രബോസ് ബോസ് ബാൻഡ്’ ആണ് ചിത്രത്തിന്റെ സ്റ്റുഡിയോ പാർട്ണർ.വൻ തുക മുടക്കാതെ തന്നെ എങ്ങനെ ലോകോത്തര ദൃശ്യവിരുന്ന് ഒരുക്കാമെന്ന് ഈ ചിത്രം തെളിയിക്കുന്നു. വരുംതലമുറയിലെ സ്വതന്ത്ര സിനിമാപ്രവർത്തകർക്ക് വിപ്ലവകരമായ ഒരു പുതിയ വഴിവിളക്കാകും ഈ എഐ പരീക്ഷണം.

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് ‘ദൃശ്യം 3’മികച്ച പ്രേക്ഷക പ്രതികരണങ്ങളിലൂടെ മുന്നോട്ട്…

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമായ ‘ദൃശ്യം 3’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോകൾക്ക് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലും തിയേറ്ററുകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.ഡയറക്ടർ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ച ഈ സൈക്കോളജിക്കൽ ത്രില്ലർ സിനിമ, ജോർജുകുട്ടിയും കുടുംബവും നേരിടുന്ന ആത്യന്തികമായ നിയമ-വൈകാരിക പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സിനിമയെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ പ്രധാനമായും ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിനെ പുകഴ്ത്തുന്നതാണ്. ജോർജുകുട്ടിയുടെ കുടുംബപശ്ചാത്തലത്തിലൂടെയും വൈകാരികമായ മുഹൂർത്തങ്ങളിലൂടെയും സാവധാനം പുരോഗമിക്കുന്ന കഥ ഇന്റർവെല്ലിലേക്ക് എത്തുമ്പോൾ വലിയൊരു ട്വിസ്റ്റിലേക്ക് വഴിമാറുന്നു. പ്രേക്ഷകർ ഇതിനെ “അബ്സല്യൂട്ട് സിനിമ” എന്നും “തകർപ്പൻ ഇന്റർവെൽ ബ്ലോക്ക്” എന്നുമാണ് വിശേഷിപ്പിച്ചത്. തിയേറ്ററുകളിൽ വലിയ രീതിയിലുള്ള ആരവമാണ് മോഹൻലാലിന്റെ എൻട്രി സീനുകൾക്കും ഇന്റർവെൽ രംഗങ്ങൾക്കും ലഭിക്കുന്നത്.ജോർജുകുട്ടിയായുള്ള മോഹൻലാലിന്റെ സ്ക്രീൻ പ്രെസെൻസും സൂക്ഷ്മമായ അഭിനയവും പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ദൃശ്യം 1, 2 ഭാഗങ്ങളുടെ അതേ മേക്കിംഗ് ശൈലി തന്നെയാണ് സംവിധായകൻ ജീത്തു ജോസഫ് ഇതിലും പിൻതുടർന്നിരിക്കുന്നത്. ത്രില്ലർ ഘടകങ്ങൾക്കൊപ്പം തന്നെ ജോർജുകുട്ടി തന്റെ കുടുംബത്തെ സംരക്ഷിക്കാൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും വൈകാരികമായ നിമിഷങ്ങളും സിനിമയിൽ മികച്ച രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് കാണികൾ അഭിപ്രായപ്പെടുന്നു. മീന, അൻസിബ, എസ്തർ അനിൽ എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.ഭൂരിഭാഗം ആളുകളും ചിത്രത്തെ പുകഴ്ത്തുമ്പോഴും, ചില കോണുകളിൽ നിന്ന് മിശ്ര പ്രതികരണങ്ങളും വരുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചിത്രത്തിന്റെ തുടക്കം അൽപ്പം ഇഴഞ്ഞുനീങ്ങുന്നതായും , ത്രില്ലിംഗ് നിമിഷങ്ങളേക്കാൾ ഡ്രാമയ്ക്കാണ് ഇതിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളതെന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. തിയേറ്ററുകളിലെ മികച്ച അഭിപ്രായങ്ങൾക്കൊപ്പം തന്നെ ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമാണ് ദൃശ്യം 3 നടത്തുന്നത്. ആഗോളതലത്തിൽ പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം ഏകദേശം 28 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നിലേക്ക് ചിത്രം കുതിക്കുകയാണ്.ജീത്തു ജോസഫ് ഒരുക്കിയ മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലർ തന്നെയാണ് ‘ദൃശ്യം 3’. സിനിമയുടെ തുടക്കത്തിലെ മെല്ലെപ്പോക്ക് മാറ്റിനിർത്തിയാൽ, ശക്തമായ ഇന്റർവെൽ രംഗങ്ങളും മോഹൻലാലിന്റെ അസാധ്യ പ്രകടനവും ജോർജുകുട്ടിയുടെ അവസാന മൈൻഡ് ഗെയിമും തിയേറ്ററുകളിൽ നിന്ന് തന്നെ കണ്ടറിയേണ്ട ഒരു അനുഭവം സമ്മാനിക്കുന്നുണ്ട്.

വിവാദം പുകയുന്നു; ജൂൺ 4-ലെ ഒടിടി റിലീസിന് മുന്നെ ‘ധുരന്ധറിന്’ കേന്ദ്ര സെൻസർ ബോർഡിന്റെ പുനഃപരിശോധന

രണ്‍വീര്‍ സിങ് നായകനായി തിയറ്ററുകളിൽ വൻ വിജയം കൈവരിച്ച ‘ധുരന്ധർ’ എന്ന സിനിമയ്‌ക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ പരിശോധിക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ സായുധ സേനയുടെ അതീവ രഹസ്യ സ്വഭാവമുള്ള പ്രവർത്തന രീതികളും തന്ത്രപരമായ നീക്കങ്ങളും വിദേശ രാജ്യങ്ങളിലെ രഹസ്യ ഏജന്റുമാരുടെ ദൗത്യങ്ങളും ചിത്രം പരസ്യപ്പെടുത്തുന്നുവെന്ന് കാണിച്ച് എസ്എസ്ബിയിലെ ഹെഡ് കോൺസ്റ്റബിൾ ദീപക് കുമാർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. സിനിമ ഒരു സാങ്കൽപ്പിക സൃഷ്ടിയാണെങ്കിൽ പോലും, രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന തരത്തിലുള്ള ആശങ്കകൾ പൂർണ്ണമായി തള്ളിക്കളയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാണിക്കുന്ന ഈ ഹർജിക്ക് മുൻപ്, സൈനികൻ മോഹിത് ശർമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത് ലോകമെമ്പാടുമായി 1600 കോടിയിലധികം രൂപ കളക്ഷൻ നേടിയ ഈ സൂപ്പർഹിറ്റ് ചിത്രം വരാനിരിക്കുന്ന ജൂൺ നാലിന് ഇന്ത്യയിൽ ഒടിടി റിലീസിന് തയ്യാറെടുക്കവെയാണ് ഈ നിയമനടപടികൾ നേരിടുന്നത്.

മലയാളിയുടെ സ്വകാര്യ അഹങ്കാരം; പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാൾ മധുരം!

മലയാള സിനിമയുടെ സുൽത്താൻ, നമ്മുടെ സ്വന്തം ലാലേട്ടന് ഇന്ന് ജന്മദിനം! പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച്, സിനിമാ ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ട് മോഹൻലാൽ എന്ന നടനവിസ്മയം മറ്റൊരു വയസ്സിലേക്ക് കൂടി കടക്കുകയാണ്. രാവിലെ മുതൽ തന്നെ സിനിമാ ഇൻഡസ്ട്രി ഒന്നടങ്കം ലാലേട്ടന് ആശംസകളുമായി ഒഴുകിയെത്തുകയാണ്. സിനിമാ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനൊപ്പമുള്ള ഓർമ്മകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ആശംസകളുടെ വൻ പ്രവാഹം തന്നെയാണ് തീർക്കുന്നത്. വെറുമൊരു നടൻ എന്നതിലുപരി മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് മോഹൻലാൽ. ദാസനായും ജയകൃഷ്ണനായും മംഗലശ്ശേരി നീലകണ്ഠനായും സേതുമാധവനായും ഒടുവിൽ ഇതാ ദൃശ്യത്തിലെ ജോർജുകുട്ടിയായും അദ്ദേഹം പകർന്നാടിയ വേഷങ്ങൾ മലയാളി നെഞ്ചോട് ചേർത്തു വെച്ചവയാണ്. ഈ ജന്മദിനത്തിന് മാറ്റ് കൂട്ടിക്കൊണ്ട്, ആരാധകർ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ റിലീസിന് ഒരുങ്ങുകയാണെന്ന വാർത്തകൾ കൂടിയെത്തുമ്പോൾ ആഘോഷം ഇരട്ടിയാവുകയാണ്. ജോർജുകുട്ടിയുടെ ആ തകർപ്പൻ തിരിച്ചുവരവിനായി തിയേറ്ററുകൾ പൂരപ്പറമ്പാകാൻ കാത്തിരിക്കുകയാണ്. കേരളക്കര ഇന്ന് ഈ ഒരൊറ്റ പേരിൽ ലയിച്ചു നിൽക്കുമ്പോൾ ആ നടനഭംഗിയും, മാസ്സ് ലുക്കും ഇനിയും വർഷങ്ങളോളം മലയാള സിനിമയെ ഭരിക്കട്ടെ എന്ന് ആശംസിക്കുന്നു. ലാലേട്ടന് ആയുസ്സും ആരോഗ്യവും നിറഞ്ഞ ജന്മദിനാശംസകൾ.

ജെന്‍സി പിള്ളേരെ ഇനി അങ്ങനെയൊന്നും പേടിപ്പിക്കാന്‍ പറ്റില്ല.മാറിയ പേടിയുടെ പുതിയ സമവാക്യങ്ങൾ..

ഒരു വെള്ളത്തുണിയും നീളന്‍ മുടിയും പാലപ്പൂവിന്റെ ഗന്ധവുമൊക്കെയായി ഇറങ്ങാന്‍ വരട്ടെ..ഇന്ന് കാലം മാറി, കഥ മാറി, ആളുകളും. ജെന്‍സി പിള്ളേരെ ഇനി അങ്ങനെയൊന്നും പേടിപ്പിക്കാന്‍ പറ്റില്ല.അതെന്താന്നല്ലേ… പുതിയ കാലത്തെ മലയാള സിനിമയും പ്രേക്ഷകനും ഹൊറര്‍ സിനിമകളോട് പുലര്‍ത്തുന്ന ഈ മാറ്റത്തെ നമുക്കിങ്ങനെ ഒന്ന് സ്‌റ്റൈലിഷ് ആയി നോക്കിക്കാണാം. തൊണ്ണൂറുകളില്‍ ‘ആകാശഗംഗ’യിലെ ഗാനങ്ങള്‍ കേട്ട് പുതപ്പിനടിയില്‍ ഒളിച്ചിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ജെന്‍സി പിള്ളേര്‍ക്ക് ‘ആകാശഗംഗ’യൊക്കെ ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ്. അവര്‍ക്ക് വേണ്ടത് പേടിപ്പിക്കുക എന്നതിലുപരി ഒരു ‘എക്‌സ്പീരിയന്‍സ്’ ആണ്.അതിന് ഉദാഹരണമാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര പോലുള്ള സിനിമകള്‍ നേടിയ വിജയം.ഹൊററിനൊപ്പം ഹ്യൂമര്‍ ചേര്‍ത്തപ്പോള്‍ അത് മലയാളിയുടെ പേടിയുടെ സമവാക്യങ്ങളെ മാറ്റിമറിച്ചു. ഇനി ‘ഡെലുലു’ എന്നതൊ ജെന്‍സിയുടെ പ്രിയപ്പെട്ട വാക്കാണ്. അമിതമായ ഭാവനയില്‍ ജീവിക്കുന്നവര്‍ക്ക് പ്രേതത്തേക്കാള്‍ പേടി ജീവിതത്തിലെ ചില കഠിനമായ യാഥാര്‍ഥ്യങ്ങളെയാണ്. ഇനി മലയാളിയെ വെറുതെയങ്ങ് കാല്‍ച്ചിലമ്പിന്റെ ശബ്ദം കേള്‍പ്പിച്ചോ കണ്ണുരുട്ടിക്കാണിച്ചോ പേടിപ്പിക്കാന്‍ പറ്റില്ല. വേണ്ടത് സൈക്കോളജിക്കല്‍ ഹോറര്‍ ട്രിക്കാണ്.പുറത്തുള്ള പ്രേതത്തേക്കാള്‍ ഉള്ളിലുള്ള ഭയത്തെ കാട്ടിക്കൊടുക്കുക. ഡെലുലു ‘ പോലുള്ള സിനിമകള്‍ ചെയ്തത് അതാണ് കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍സും ചെവി തുളയ്ക്കുന്ന സൗണ്ട് ഇഫക്റ്റുകളും ഇനിയും ആവശ്യമാണ്, പക്ഷേ അത് യുക്തിക്ക് നിരക്കുന്നതാകണം.ഓള്‍ഡ് തറവാടും പാതിരാത്രിയും വിട്ട് ഉദാഹരണത്തിന് ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ ഹൊറര്‍ കൊണ്ടുവരിക എന്നതാണ്. ഈ ആ പാട്ട് കേള്‍ക്കുമ്പോള്‍ ശരീരത്തില്‍ വന്ന തണുപ്പ് ഇന്നും മിസ്സ് ചെയ്യുന്നവരുണ്ട്. പക്ഷേ ഇന്നത്തെ പ്രേക്ഷകന്‍ ചോദിക്കുന്നത്: ‘പ്രേതത്തിന് എന്തിനാണ് ഇത്ര നല്ല പാട്ട്?’ ശെരിയല്ലേ.ചുരുക്കത്തില്‍ മലയാളിക്ക് പേടി കുറഞ്ഞതല്ല, മറിച്ച് പേടിക്കുന്ന രീതി മാറിയതാണ്. ഇരുട്ടിലെ പ്രേതത്തേക്കാള്‍ ഇന്ന് അവര്‍ ഭയപ്പെടുന്നത് വെളിച്ചത്തിലെ മനുഷ്യരെയാണ്…അതിനര്‍ത്ഥം ഇനി മലയാളിയെ പേടിപ്പിക്കണമെങ്കില്‍, വെറും യക്ഷിക്കഥകള്‍ മാത്രം പോരാ, അവരുടെ ചിന്തകളെ ഉലയ്ക്കുന്ന ഒരു ‘സൈക്കോ-ഹൊറര്‍’ തന്ത്രങ്ങള്‍ തന്നെ ഇറക്കേണ്ടി വരും.

സൈബർ ട്രോളുകൾക്കിടയിലും സ്വന്തമായി സാമ്രാജ്യം തീർത്ത അലിൻ ജോസ്; പിന്തുണയുമായി ടിനി ടോം

സോഷ്യൽ മീഡിയയിലൂടെയും സിനിമാ റിവ്യൂകളിലൂടെയും മലയാളിക്ക് സുപരിചിതനായ അലിൻ ജോസ് പെരേരയെ അഭിനന്ദിച്ച് നടൻ ടിനി ടോം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തം അധ്വാനം കൊണ്ട് മാത്രം ജീവിതത്തിൽ വിജയം കണ്ടെത്തിയ വ്യക്തിയാണ് അലിൻ എന്ന് ടിനി ടോം വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ നിരന്തരം പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ അലിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ചില ഉദ്ഘാടന ചടങ്ങുകളിൽ അലിൻ പങ്കെടുത്തതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ കണ്ടപ്പോഴാണ് തനിക്ക് ഈ കുറിപ്പ് എഴുതാൻ തോന്നിയതെന്ന് ടിനി ടോം പറയുന്നു. പലരും അലിന്റെ പ്രകടനങ്ങളെയും രീതികളെയും വിമർശിക്കാറുണ്ടെങ്കിലും, ഇന്ന് ഒരു ആശുപത്രിയുടെ ഉദ്ഘാടകൻ എന്ന നിലയിലേക്ക് വരെ അവൻ വളർന്നു കഴിഞ്ഞു. അവനെ ചീത്തവിളിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, തന്റെ അന്വേഷണത്തിൽ ഒരു ദിവസം കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും അലിൻ സമ്പാദിക്കുന്നുണ്ട്. മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർ സ്വന്തം ജീവിതത്തിൽ എന്താണ് നേടുന്നതെന്ന് ചിന്തിക്കണമെന്നും ടിനി ടോം കുറിച്ചു. മുൻപൊരു വിവാഹച്ചടങ്ങിൽ വെച്ച് അലിൻ ജോസിന് കടുത്ത അപമാനങ്ങൾ നേരിടേണ്ടി വന്നതും അവനെ അവിടെനിന്ന് ഇറക്കിവിട്ടതും കണ്ട് തന്റെ മനസ്സ് തകർന്നുവെന്ന് ടിനി ടോം വെളിപ്പെടുത്തി. അവൻ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല, ആരുടെയും സ്വത്ത് മോഷ്ടിച്ചിട്ടുമില്ല. ഒരാളെ ഇഷ്ടമല്ലെങ്കിൽ അവരിൽ നിന്ന് അകലം പാലിക്കാം, എന്നാൽ എന്തിനാണ് ക്രൂരമായി ഉപദ്രവിക്കുന്നത്? അവനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ള വ്യക്തിയാണ്. ഇന്ന് കേരളമറിയുന്ന ഒരു സെലിബ്രിറ്റിയായി അലിൻ മാറുമ്പോൾ, അവനെ പരിഹസിച്ചവർക്ക് ഭാവിയിൽ തിരിഞ്ഞുനോക്കാൻ സ്വന്തമായി യാതൊരു നേട്ടവുമുണ്ടാകില്ല. മറ്റുള്ളവരെ തെറിവിളിക്കാൻ സമയം കളയാതെ സ്വന്തം കഴിവ് തെളിയിക്കാൻ ശ്രമിക്കണമെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞാൽ പോലും അലിൻ സ്വയം വളർന്നുവന്ന ചരിത്രം കാണാൻ സാധിക്കുമെന്നും ടിനി ടോം കൂട്ടിച്ചേർത്തു.

സൂര്യയുടെ കരിയര്‍ ബെസ്റ്റായി ‘കറുപ്പ്’;13 വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റടിച്ച് ചിത്രം

തിയേറ്റര്‍ ഹിറ്റില്ലാത്ത 13 വര്‍ഷങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് നടിപ്പിന്‍ നായകന്‍ സൂര്യ.’കറുപ്പ്’ നാല് ദിവസം കൊണ്ട് 140 കോടിയിലേറെ രൂപ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ സൂര്യയുടെ ഗ്രാഫ് ഒരിക്കല്‍ കൂടി ഉയര്‍ന്നിരിക്കുകയാണ്. ‘സിങ്കം 2’-ന്റെ കളക്ഷന്‍ ആയിരുന്നു സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ തിയേറ്റര്‍ ഹിറ്റ്. ഇത് നാല് ദിവസം കൊണ്ട് മറികടന്നാണ് കറുപ്പ് ചരിത്ര വിജയത്തിലേക്ക് കുതിക്കുന്നത്. രണ്ട് മില്യണിലധികം ടിക്കറ്റുകളാണ് ഇതുവരെ ‘ബുക്ക് മൈ ഷോ’ വഴി മാത്രം വിറ്റുപോയത്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷന്‍ ത്രില്ലറില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പി’ല്‍ എത്തിയത്.ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് ‘കറുപ്പില്‍’ അണിനിരക്കുന്നത്. യുവ സംഗീത സെന്‍സേഷന്‍ സായ് അഭ്യങ്കറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യ-തൃഷ കോംബോക്കൊപ്പം വമ്പന്‍ താരനിര കൂടി അണിനിരന്നപ്പോള്‍ ബോക്‌സ് ഓഫീസ് ഇളകിമറിഞ്ഞിരിക്കുകയാണ്.

പരിഹാസങ്ങളിൽ നിന്ന് തമിഴകത്തിന്റെ ഹൃദയത്തിലേക്ക്; ‘കറുപ്പ്’ സിനിമയിലൂടെ വീണ്ടും വിസ്മയിപ്പിച്ച് ഇന്ദ്രൻസ്

തമിഴ് സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ട് മലയാളി താരം ഇന്ദ്രൻസിന്റെ തകർപ്പൻ പ്രകടനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സൂര്യ നായകനായി തിയേറ്ററുകളിൽ എത്തിയ ‘കറുപ്പ്’ എന്ന പുതിയ തമിഴ് ചിത്രത്തിലെ ഇന്ദ്രൻസിന്റെ അഭിനയമാണ് ഇപ്പോൾ തമിഴകത്ത് വൻ ചർച്ചയായിരിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം പറയുന്ന “എനക്ക് ഗൂഗിള്‍ പേ പണ്ണ തെരിയാത് സാര്‍” ഡയലോഗും ആ രംഗത്തിലെ അദ്ദേഹത്തിന്റെ ഭാവതീവ്രമായ അഭിനയവുമാണ് തമിഴ് സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രത്തിലെ ഈ രംഗം പുറത്തുവന്നതോടെ തമിഴ്നാട്ടിലെ സിനിമാ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇന്ദ്രൻസിനെ കുറിച്ചുള്ള പ്രശംസകൾ നിറയുകയാണ്. ലളിതവും എന്നാൽ ഹൃദയസ്പർശിയുമായ രീതിയിൽ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വർഷങ്ങളായി മലയാള സിനിമയിൽ നമ്മൾ കണ്ടറിഞ്ഞ ഇന്ദ്രൻസിന്റെ അഭിനയ പ്രതിഭ ഇപ്പോൾ തമിഴ് മണ്ണിലും വലിയ അംഗീകാരം നേടുന്നത് മലയാളികൾക്കും ഏറെ അഭിമാനകരമായ നിമിഷമായി മാറിയിരിക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പ്രൊമോഷൻ പരിപാടികളിൽ വെച്ച് നടൻ സൂര്യ തന്നെ ഇന്ദ്രൻസിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരുന്നു. വസ്ത്രാലങ്കാര രംഗത്തുനിന്ന് വന്ന്, കരിയറിന്റെ തുടക്കത്തിൽ ശരീരപ്രകൃതിയുടെ പേരിൽ ഒട്ടേറെ പരിഹാസങ്ങൾ നേരിട്ടിട്ടും, കഠിനാധ്വാനത്തിലൂടെ ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽ വരെ എത്തിയ ഇന്ദ്രൻസിന്റെ സിനിമാ ജീവിതം വലിയൊരു പ്രചോദനമാണെന്ന് സൂര്യ ചടങ്ങിൽ വെച്ച് പറഞ്ഞു. ചിത്രത്തിലെ സഹതാരങ്ങളും അണിയറപ്രവർത്തകരും ഇന്ദ്രൻസിന്റെ അഭിനയ മികവിനെയും അദ്ദേഹത്തിന്റെ എളിമയെയും കുറിച്ച് സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കുന്നുണ്ട്.

അണ്ടങ്കാക്ക കൊണ്ടക്കാരി…’ മൂന്നാറിലെ തൊഴിലാളികൾക്കൊപ്പം പാട്ടുപാടി ചുവടുവെച്ച് വിക്രം

മൂന്നാറിലെ തേയിലത്തോട്ടത്തിൽ വച്ച് തെന്നിന്ത്യൻ താരം വിക്രം തോട്ടം തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സ്ഥലത്ത് വെറുതെ നടക്കാനിറങ്ങിയ വിക്രം, അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീകളെ കണ്ട് അവർക്കരികിലേക്ക് ചെല്ലുകയായിരുന്നു. താരത്തെ കണ്ട സന്തോഷത്തിൽ തൊഴിലാളികൾ ‘സാമി’, ‘അന്യൻ’ തുടങ്ങിയ വിക്രമിന്റെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളുടെ പേരുകൾ വിളിച്ചുപറഞ്ഞ് ചുറ്റുംകൂടി. തുടർന്ന് യാതൊരുവിധ താരജാഡകളും ഇല്ലാതെ അവരോട് സംസാരിച്ച വിക്രം, ‘അന്യൻ’ സിനിമയിലെ ‘അണ്ടങ്കാക്ക കൊണ്ടക്കാരി’ എന്ന പാട്ട് പാടി അവർക്കൊപ്പം ഡാൻസ് ചെയ്യുകയും ചെയ്തു. താരം തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. “ഒരു നടത്തത്തിന് പോയി, ഒരുപാട് നല്ല ഓർമ്മകളുമായി തിരിച്ചു വന്നു” എന്നാണ് വിക്രം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. തങ്ങളിലൊരാളായി കണ്ട് സംസാരിക്കുകയും കൂടെ നിന്ന് ഡാൻസ് കളിക്കുകയും ചെയ്ത വിക്രമിന്റെ ലളിതമായ പെരുമാറ്റത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ ആരാധകരും സോഷ്യൽ മീഡിയയും.

കോഴിക്കോട് കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്ത യുവതിയുടെ വാർത്തയും അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളും കാണുമ്പോൾ വലിയ കഷ്ടം തോന്നുന്നു.

ചെയ്ത തെറ്റിന് 28,000 രൂപ ഫൈൻ അടച്ച് നിയമപരമായ നടപടികൾ അവർ നേരിടുകയും ചെയ്തു. അല്പനേരത്തെ രോഷപ്രകടനമാണ് ഈ പ്രശ്നത്തെ ഇത്രയും ഗുരുതരമാക്കിയത്. പൊതുമുതൽ നശിപ്പിച്ച ആ പ്രവർത്തിയെ ആർക്കും ഒന്നിന്റെ പേരിലും അനുകൂലിക്കാൻ കഴിയില്ല, അത് തെറ്റ് തന്നെയാണ്. എന്നാൽ അതിനപ്പുറം ഈ സ്ത്രീയെ വ്യക്തിപരമായി അശ്ലീല പരാമർശങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്നതും വേട്ടയാടുന്നതുമാണ് നാം സോഷ്യൽ മീഡിയയിൽ കണ്ടത്, അത് അങ്ങേയറ്റം വേദനാജനകമാണ്. ഇതിലേറ്റവും വിരോധാഭാസം എന്തെന്നാൽ, ഈയൊരു വ്യക്തിപരമായ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ ചിലർ കാണിക്കുന്ന ആവേശമാണ്. ഒരു വശത്ത് ഇവർ എംഎൽഎയുടെ സഹോദരിയാണെന്ന് പറയുമ്പോൾ മറുഭാഗത്ത് പ്രതിപക്ഷ കക്ഷികളുടെ ബന്ധുവാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം. ഒരു വ്യക്തിയുടെ ഇത്തരം പെരുമാറ്റങ്ങൾക്ക് ഭരിക്കുന്നവരോ ഭരണപക്ഷത്തിന് എതിർവശത്തിരിക്കുന്നവരോ ഒന്നും ഉത്തരവാദികളാകുന്നില്ല. ഒരു വ്യക്തിയുടെ പെരുമാറ്റത്തെ രാഷ്ട്രീയമായി വിലയിരുത്തുന്നതിൽ തെറ്റില്ല, പക്ഷേ ചേരിതിരിഞ്ഞ് അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നത് രാഷ്ട്രീയത്തിലെ ഏറ്റവും തരംതാഴ്ന്ന പ്രവർത്തികളിൽ ഒന്നായേ കാണാൻ കഴിയൂ. സമൂഹമാധ്യമങ്ങളിലെ സൈബർ ഇടങ്ങളിൽ മുഖംമൂടിയിട്ട് ഇത്തരം അധിക്ഷേപങ്ങളിലും വ്യാജ പ്രചാരണങ്ങളിലും ഏർപ്പെടുന്നവർ തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമുണ്ട്. മലയാളി സമൂഹത്തിനും ഇന്ത്യൻ ജനതയ്ക്കും തെറ്റിനെയും ശരിയെയും കൃത്യമായി തിരിച്ചറിയാനുള്ള അവബോധം ഇന്നലെയോ ഇന്നോ ഉണ്ടായതല്ല. സമൂഹമാധ്യമങ്ങളിലൂടെ ആയാലും അല്ലാതെയുള്ള വാർത്തകളിലൂടെ ആയാലും, അവയുടെ യാഥാർത്ഥ്യത്തെ നവമാധ്യമങ്ങളുടെ സഹായത്തോടെ കൃത്യമായി കണ്ടെത്താനും തിരിച്ചറിയാനുമുള്ള ബോധം നമുക്കെല്ലാവർക്കും ഉണ്ട്. ആ ബോധം എല്ലാവർക്കും ഉണ്ടെന്ന് മനസ്സിലാക്കി വേണം സോഷ്യൽ മീഡിയയിലെ ഈ പഴിചാരലുകളും കൃത്രിമ വാർത്തകളുടെ പ്രചാരണങ്ങളും. കാരണം, ഇത്തരം നുണപ്രചാരണങ്ങൾ കൊണ്ടൊന്നും സത്യത്തെ അധികനാൾ മറച്ചുവെക്കാൻ സാധ്യമല്ല എന്ന് ഇനിയെങ്കിലും ഇക്കൂട്ടർ മനസ്സിലാക്കണം.