’25 ലക്ഷം രൂപ വാങ്ങി മുങ്ങി, ചതിച്ചത് സജിത്’; ഒടുവിൽ മൗനം വെടിഞ്ഞ് ആഷിക് അബുവും!

ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആന്റണി സംവിധാനം ചെയ്യുന്ന ‘അജഃ സുന്ദരി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഒടുവിൽ നിർമ്മാണക്കമ്പനിയായ ഒപിഎം സിനിമാസ് ഔദ്യോഗിക വിശദീകരണവുമായി രംഗത്ത്. വടകര സ്വദേശിയായ സജിത് എന്ന വ്യക്തിയാണ് തങ്ങളെയും വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികളെയും ചതിച്ചതെന്ന് സംവിധായകൻ ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം സിനിമാസ് വ്യക്തമാക്കി. സിനിമയുടെ ഷൂട്ടിങ് സംഘം വിലങ്ങാടുള്ള സാധാരണക്കാരായ വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപ കുടിശ്ശിക വരുത്തി മുങ്ങി എന്ന വാർത്ത വലിയ തോതിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പണം നൽകാത്ത വ്യക്തിയുടെ പേര് വെളിപ്പെടുത്തി, വ്യാപാരികളുടെ എല്ലാ ബാധ്യതകളും കമ്പനി നേരിട്ട് തീർപ്പാക്കുമെന്ന ഉറപ്പുമായി ഒപിഎം ഫിലിംസ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. “വിലങ്ങാട് നടന്ന ചിത്രീകരണ വേളയിൽ സിനിമയിലെ ഭക്ഷണച്ചുമതലകൾക്കായി വടകര സ്വദേശിയായ സജിത് എൻ എന്നയാളെയാണ് ഒപിഎം സിനിമാസ് ഏൽപ്പിച്ചിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. 15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖകൾ ഞങ്ങളുടെ പക്കലുണ്ട്. എന്നാൽ ഈ തുക മുഴുവൻ വാങ്ങിയിട്ടും സജിത് വ്യാപാരികൾക്ക് പണം നൽകിയില്ല.” പ്രാദേശിക വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു തടഞ്ഞു വയ്ക്കുകയും ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തതായി കമ്പനി അറിയിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയ സജിത്തിനെതിരെ കോഴിക്കോട് വളയം പോലീസ് സ്റ്റേഷനിൽ ഒപിഎം സിനിമാസ് പരാതി നൽകിയിട്ടുണ്ട്. വഞ്ചിക്കപ്പെട്ടവരിൽ കാൻസർ രോഗിയും കിഡ്‌നി മാറ്റിവെച്ചവരുമായ പാവപ്പെട്ട കച്ചവടക്കാരും ഉൾപ്പെടുന്നു എന്ന വാർത്തകൾ സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. മാസങ്ങളോളം സെറ്റിലേക്ക് ആവശ്യമായ പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയവ നൽകിയ വകയിലാണ് വ്യാപാരികൾക്ക് ലക്ഷങ്ങളുടെ ബാധ്യത വന്നത്.തുടക്കത്തിൽ വിശ്വാസം വരാൻ കൃത്യമായി പണം നൽകിയ ശേഷമായിരുന്നു ഈ ചതി. എന്നാൽ, ജനങ്ങൾ നൽകിയ വിശ്വാസവും പിന്തുണയും തങ്ങൾ മറക്കില്ലെന്ന് ഒപിഎം സിനിമാസ് വ്യക്തമാക്കുന്നു.നിയമപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി ഒപിഎം സിനിമാസ് പൂർണ്ണ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്.
അച്ഛൻ പടിയിറങ്ങിയപ്പോൾ മകൻ തിയറ്ററുകളിലേക്ക്…’സിഗ്മ’ റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയും ജനപ്രിയ നായകനുമായ ‘ഇളയദളപതി’ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ‘സിഗ്മ’ തിയറ്ററുകളിലെത്തുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ജൂലൈ 31-ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ഒരു സ്റ്റൈലിഷ് പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഒരു പക്കാ ഹൈസ്റ്റ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. മറ്റു നായകന്മാരുടെ മക്കളെപ്പോലെ ക്യാമറയ്ക്ക് മുന്നിൽ വരാനല്ല, മറിച്ച് ക്യാമറയ്ക്ക് പിന്നിൽ നിന്ന് കഥ പറയാനാണ് ജേസൺ സഞ്ജയ് ആഗ്രഹിച്ചത്. ഇതിനായി ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ഡിപ്ലോമയും, ലണ്ടനിൽ നിന്ന് തിരക്കഥാരചനയിൽ ഉപരിപഠനവും ജേസൺ പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തമിഴ് സിനിമയിൽ തികച്ചും വ്യത്യസ്തമായ ഒരു മേക്കിങ് ശൈലി ജേസണിൽ നിന്ന് പ്രതീക്ഷിക്കാം. തമിഴ് പതിപ്പിനൊപ്പം തെലുങ്ക് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ചിത്രം ഒരേസമയം പ്രദർശനത്തിനെത്തും. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും പുറത്തുവരുന്നതോടെ ആവേശം ഇരട്ടിക്കുമെന്ന ഉറപ്പിലാണ് ആരാധകർ. അച്ഛൻ വിജയ് രാഷ്ട്രീയത്തിലേക്ക് പടികയറുമ്പോൾ, മകൻ ജേസൺ സിനിമയിൽ കരകയറുമോ എന്നറിയാൻ ജൂലൈ 31 വരെ കാത്തിരിക്കാം.
136 കോടി നേടിയിട്ടും ‘പ്രേമലു 2’ വേണ്ടെന്നുവെച്ചു! കാരണം വെളിപ്പെടുത്തി നസ്ലെന്‍;

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 136 കോടിയിലധികം വാരിക്കൂട്ടി മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രമാണ് ‘പ്രേമലു’. മമിത ബൈജുവിനെയും നസ്ലെനെയും പാന്‍-ഇന്ത്യന്‍ തലത്തില്‍ പ്രിയങ്കരരാക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ വലിയ ആവേശത്തിലായിരുന്നു. എന്നാല്‍, പ്രേക്ഷകരെ നിരാശരാക്കിക്കൊണ്ട് ‘പ്രേമലു 2’ ഉപേക്ഷിച്ചുവെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്. ഇപ്പോള്‍ ചിത്രം ഉപേക്ഷിക്കാനുണ്ടായ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ നസ്ലെന്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നസ്ലെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രേമലു 2 വേണ്ടെന്നുവെക്കാനുള്ള പ്രധാന കാരണം തിരക്കഥ തന്നെയാണെന്ന് താരം പറയുന്നു. ‘സിനിമയുടെ തിരക്കഥ ഞങ്ങള്‍ വിചാരിച്ചതുപോലെ ഭംഗിയായി വന്നില്ല. അതുകൊണ്ടാണ് തല്‍ക്കാലം ആ പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭാവിയില്‍ എപ്പോഴെങ്കിലും ഈ പ്രോജക്റ്റ് വീണ്ടും സംഭവിച്ചുകൂടായ്കയില്ല ‘എന്നും നസ്ലെന്‍ പറഞ്ഞു. നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തനും സിനിമ ഏകദേശം ഉപേക്ഷിച്ച മട്ടിലാണെന്ന് സൂചന നല്‍കിയിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രേമലു 2 പ്രഖ്യാപിച്ചിരുന്നത്. പ്രേമലുവിന് പകരം വരുന്നതാണ് ‘ബദ്‌ലഹേം കുടുംബ യൂണിറ്റ്’. മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി പടങ്ങളുടെ ലിസ്റ്റില്‍ 12-ാം സ്ഥാനത്താണ് നിലവില്‍ പ്രേമലു. തെലുങ്ക്, തമിഴ് പതിപ്പുകള്‍ക്കും തിയേറ്ററുകളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ഉപേക്ഷിക്കപ്പെട്ട വാര്‍ത്ത പല മറുഭാഷാ പ്രേക്ഷകരിലേക്കും ഇനിയും എത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ‘പ്രേമലു 2’ വിനായുള്ള കാത്തിരിപ്പിലാണ് അന്യഭാഷാ ആരാധകര്‍.
ഹൊറർ-ഫാന്റസി വിരുന്ന്’ഗു’ ഇനി ഒടിടിയിലേക്ക്…

തിയേറ്ററുകളിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ത്രില്ലടിപ്പിച്ച ‘ഗു’ ഒടുവിൽ ഡിജിറ്റൽ സ്ക്രീനുകളിലേക്ക് എത്തുന്നു. ‘മാളികപ്പുറം’ ഫെയിം ദേവനന്ദയും സൈജു കുറുപ്പുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും എത്തുന്നുണ്ട്. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കുമൊപ്പം എത്തുന്ന ‘മിന്ന’ എന്ന കൊച്ചുപെൺകുട്ടിയുടെയും അവളുടെ കൂട്ടുകാരുടെയും കഥയാണിത്. എന്നാൽ ആ അവധിക്കാലം അവർക്ക് സമ്മാനിക്കുന്നത് സാധാരണ അനുഭവങ്ങളല്ല. ആ തറവാട്ടിൽ അവരെ കാത്തിരുന്ന അസാധാരണവും നിഗൂഢവുമായ ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് ചിത്രം ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ദേവനന്ദ, നിരഞ്ജ് മണിയൻപിള്ള രാജു, മണിയൻപിള്ള രാജു, അശ്വതി മനോഹരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം രാധാകൃഷ്ണനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ജോനാഥൻ ബ്രൂസിന്റെ പശ്ചാത്തല സംഗീതവും ചന്ദ്രകാന്ത് മാധവന്റെ മനോഹരമായ ഛായാഗ്രഹണവും ചിത്രത്തിന് ഭയത്തിന്റെയും ഫാന്റസിയുടെയും വേറിട്ടൊരു അന്തരീക്ഷം നൽകുന്നു.
മോഹിനിയാട്ടത്തിന് ശേഷം ‘ഹരിവരാസനം’; ബിഗ് ബജറ്റ് ചിത്രവുമായി സൈജു കുറുപ്പ്, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

തിയേറ്ററുകളിലും ഒ.ടി.ടിയിലും ഒരേപോലെ തരംഗം സൃഷ്ടിച്ച ‘മോഹിനിയാട്ടം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു. വന്‍ ബജറ്റിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഹരിവരാസനം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. സൈജു കുറുപ്പിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് സൂചന.’സാള്‍ട്ട് മാങ്കോ ട്രീ’, ‘തൃശ്ശൂര്‍ പൂരം’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് നായറാണ് സംവിധാനം നിര്‍വഹിക്കുന്നത്.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക് അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈയില്‍ തിരുവനന്തപുരത്ത് ആരംഭിക്കും. ‘ഭരതനാട്യം’ എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന മറ്റൊരു വ്യത്യസ്തമായ പ്രോജക്റ്റായിരിക്കും ‘ഹരിവരാസനം’ എന്നാണ് പ്രതീക്ഷ. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ദൃശ്യം 3 പുതു ചരിത്രത്തിലേക്ക്…ബോക്‌സ് ഓഫീസില്‍ വെറും 7 ദിവസം കൊണ്ട് 200 കോടി!

മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ജോര്‍ജുകുട്ടിയുടെ തിരിച്ചുവരവ് തിയറ്ററുകളില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ബോക്‌സ് ഓഫീസിലെ എല്ലാ മുന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് മുന്നേറുന്നു. ചിത്രം റിലീസ് ചെയ്ത് കേവലം 7 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 200 കോടി രൂപയാണ് വാരിക്കൂട്ടിയത്. ആദ്യ വാരം പിന്നിട്ടിട്ടും തിയറ്ററുകളില്‍ ഒട്ടും തിരക്കൊഴിയാത്ത ദൃശ്യം 3, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും കേരളത്തിലുടനീളം അഞ്ഞൂറോളം സ്‌ക്രീനുകളിലാണ് വന്‍ ജനപങ്കാളിത്തത്തോടെ പ്രദര്‍ശനം തുടരുന്നത്. മലയാള സിനിമയില്‍ ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബ് കീഴടക്കുന്ന ചിത്രമെന്ന ഖ്യാതി ഇതോടെ ‘ദൃശ്യം 3’-ക്ക് സ്വന്തം. കേരളത്തിലെ തിയറ്ററുകളില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലും, യുകെ, യു.എസ് തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. പ്രധാന നഗരങ്ങളിലെ മിക്ക തിയറ്ററുകളിലും വരും ദിവസങ്ങളിലെ ടിക്കറ്റുകള്‍ ഇതിനകം തന്നെ ‘ഹൗസ് ഫുള്‍’ ആയിക്കഴിഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങളെക്കാളും മികച്ച ട്വിസ്റ്റുകളും സസ്‌പെന്‍സുമാണ് മൂന്നാം ഭാഗത്തില്‍ ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്‌സിലെ അപ്രതീക്ഷിത രംഗങ്ങളാണ് കുടുംബപ്രേക്ഷകരെ വീണ്ടും വീണ്ടും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്.ജിത്തു ജോസഫിന്റെ തിരക്കഥയും മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനവും ഒത്തുചേര്‍ന്നപ്പോള്‍ വരും വാരന്ത്യത്തില്‍ കളക്ഷന്‍ ഇനിയും വാരിക്കൂട്ടും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
സാരിയുടുത്ത് മാസ് ആക്ഷനുമായി സമാന്ത! തരംഗമായി ‘മാ ഇന്‍ടി ബങ്കാരം’ ട്രെയിലര്‍

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന സമാന്തയുടെ പുതിയ തെലുങ്ക് ചിത്രം ‘മാ ഇന്‍ടി ബങ്കാരം’ട്രെയിലര്‍ പുറത്തിറങ്ങി.ബി.വി. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെറും ഒരു ആക്ഷന്‍ പടം എന്നതിലുപരി, സമാന്തയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാകും ഈ ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. ഒരു വശത്ത് നാടന്‍ ലുക്കില്‍ അടക്കവും ഒതുക്കവുമുള്ള ഒരു നവവധു, മറുവശത്ത് ശത്രുക്കളെ അടിച്ചുപറത്തുന്ന ധൈര്യശാലിയായ ആക്ഷന്‍ ഹീറോയിന്‍ ആയിട്ടാണ് സമാന്ത വേഷമിടുന്നത്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സമാന്തയുടെ ഭര്‍ത്താവും പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ രാജ് നിഡിമോരു ആണ് ചിത്രത്തിന്റെ സൃഷ്ടാവ്. സമാന്തയുടെ സ്വന്തം ബാനറായ ‘ട്രലാല മൂവിങ് പിക്ചേഴ്സ്’ ആണ് ചിത്രം നിര്‍മിക്കുന്നത്.ഓം പ്രകാശ് ആണ് ഛായാഗ്രഹണം.സംഗീതം സന്തോഷ് ശിവന്‍. എഡിറ്റിങ് ധര്‍മേന്ദ്ര. ആക്ഷന്‍ ലീ വിറ്റേകര്‍. ‘പത്ത് എന്‍ട്രതുക്കുള്ളൈ’, ‘ദി ഫാമിലി മാന്‍ സീസണ്‍ 2’ എന്നിവയിലൂടെ സമാന്ത തന്റെ ആക്ഷന്‍ മികവ് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ‘മാ ഇന്‍ടി ബങ്കാരം’ അതിലും വമ്പന്‍ ആക്ഷന്‍ വിരുന്നായിരിക്കും സമ്മാനിക്കുക. ചിത്രം ജൂണ്‍ 19-ന് തിയറ്ററുകളിലേക്ക് എത്തും.
നടൻ രൺവീർ സിംഗിന് സിനിമയിൽ വിലക്കിട്ട് നിർമ്മാതാക്കളുടെ സംഘടന!

ബോളിവുഡ് താരം രൺവീർ സിംഗിന് സിനിമയിൽ താൽക്കാലിക വിലക്ക്. തുടർച്ചയായ അച്ചടക്കലംഘനങ്ങളും ഷൂട്ടിംഗ് സെറ്റുകളിലെ സഹകരിക്കായ്കയും ചൂണ്ടിക്കാട്ടിയാണ് ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. വിലക്ക് നിലവിൽ വന്നതോടെ താരത്തിന്റെ പുതിയ സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായി. കൃത്യസമയത്ത് സെറ്റുകളിൽ എത്താതിരിക്കുകയും ഷൂട്ടിംഗ് മണിക്കൂറുകളോളം വൈകിപ്പിക്കുകയും ചെയ്യുക.മുൻകൂട്ടി ഒപ്പുവെച്ച വ്യവസ്ഥകൾ പാലിക്കാതെ പ്രതിഫല കാര്യങ്ങളിൽ അവസാന നിമിഷം മാറ്റങ്ങൾ ആവശ്യപ്പെടുക എന്നിവയാണ് കാരണങ്ങൾ.സംവിധായകനോടും നിർമ്മാതാവിനോടും മോശമായി പെരുമാറിയെന്ന പരാതികളും നിലവിലുണ്ട്. ഈ വിലക്ക് കാരണം നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന രൺവീറിന്റെ രണ്ട് വൻകിട പ്രൊജക്ടുകളുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഏകദേശം 15 കോടിയിലധികം രൂപയുടെ ബിസിനസ്സ് ഈ തീരുമാനത്തോടെ പ്രതിസന്ധിയിലായെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.ഈ വിഷയത്തിൽ രൺവീർ സിംഗിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
ലാലേട്ടന്റെ ജന്മദിനത്തില്‍ ആരാധകരെയും ബിഗ് ബോസ് പ്രേമികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ആ പ്രഖ്യാപനമിതാ…എട്ടാം സീസണ്‍ ഉടന്‍ ?

മലയാളം ടെലിവിഷന്‍ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏഴാം സീസണിന്റെ ഗംഭീര വിജയത്തിന് പിന്നാലെ എട്ടാം സീസണ്‍ വരുന്നു എന്ന വാര്‍ത്ത ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വെച്ച് തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ഡബിള്‍ ധമാക്കയുമായാണ് അവതാരകനായ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. മിനിസ്‌ക്രീന്‍ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്‌സും മാത്രമല്ല, കഴിഞ്ഞ കുറച്ചു സീസണുകളായി ‘കോമണര്‍’ കാറ്റഗറിയിലൂടെ സാധാരണക്കാരും ബിഗ് ബോസ് വീട്ടിലെത്താറുണ്ട്. കഴിഞ്ഞ സീസണിലെ അനീഷ് ടി.എ ഈ കാറ്റഗറിയിലൂടെ വന്ന് റണ്ണറപ്പായ ആളാണ്. എന്നാല്‍ ഇത്തവണ കളി മാറും. സീസണ്‍ 8-ല്‍ ഒന്നോ രണ്ടോ പേരല്ല, മറിച്ച് നിരവധി സാധാരണക്കാരാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ വീഡിയോയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഈ ബിഗ് ബ്രേക്കിംഗ് വാര്‍ത്ത പങ്കുവെച്ചത്. സാധാരണക്കാരില്‍ നിന്ന് ഏറ്റവും മികച്ചവരെ കണ്ടെത്താനാണ് ഏഷ്യാനെറ്റ് ഈ എട്ടാം സീസണ്‍ ഒരുക്കുന്നത്. ആദ്യം ‘ബിഗ് ബോസ് അഗ്നിപരീക്ഷ’ വിജയിക്കണം. ഇതില്‍ വിജയിച്ചു വരുന്നവര്‍ക്ക്, ഷോയിലെ പ്രകടന മികവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 8 ലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്. ബിഗ് ബോസ് എന്ന സ്വപ്ന കോട്ടയിലേക്ക് നടന്നു കയറാന്‍ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ലഭിക്കാവുന്ന ഏറ്റവും വലിയ സുവര്‍ണ്ണാവസരമാണിത്. നേരിട്ട് ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നതിന് മുന്‍പ് ‘അഗ്‌നിപരീക്ഷ’ നേരിട്ട് വരണമെന്നത് വരാനിരിക്കുന്ന സീസണിന്റെ ആവേശം ഇരട്ടിയാക്കും എന്നതില്‍ സംശയമില്ല. ഷോയുടെ കൂടുതല്‍ വിവരങ്ങളും ഓഡിഷന്‍ തീയതികളും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.
ഒടിടിയില്‍ റിലീസുകളുടെ പൂരം;മധുവിധു മുതല്‍ ഭീഷ്മര്‍ വരെ…

‘കറുപ്പ്’, ‘ദൃശ്യം 3’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയറ്ററുകള്‍ കീഴടക്കുമ്പോള്‍, ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പൊട്ടിച്ചിരിയും ത്രില്ലും നിറയ്ക്കാന്‍ ഒരുപിടി പുതിയ ചിത്രങ്ങളാണ് ഈ വാരം എത്തിയിരിക്കുന്നത്.വിക്കെന്‍ഡ് ആഘോഷമാക്കാന്‍ മെയ് 22 മുതല്‍ ഒടിടിയില്‍ കാണാന്‍ കഴിയുന്ന 5 പ്രധാന റിലീസുകള്‍ ഇതാ: ഷറഫുദീന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മധുവിധു’. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ഒരു ഫാമിലി എന്റര്‍ടൈനര്‍ പ്രതീക്ഷിക്കുന്ന ചിത്രം സോണി ലിവ് (SonyLIV) വഴിയാണ് സ്ട്രീം ചെയ്യുന്നത്. അദിതി ബാലന്‍, ദുഷാര വിജയന്‍, ഒരുകാലത്തെ ചോക്ലേറ്റ് ഹീറോ അബ്ബാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ക്രൈം ത്രില്ലര്‍ സീരീസാണ് ‘എക്‌സാം’. ദുഷാരയും അദിതിയും പൊലീസ് ഓഫീസര്‍മാരായി എത്തുന്ന ഈ ഇന്‍വെസ്റ്റിഗേഷന്‍ സീരീസ് ഇതിനകം സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു. ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ഔട്ട് ആന്‍ഡ് ഔട്ട് റൊമാന്റിക് കോമഡി ത്രില്ലറാണ് ‘ഭീഷ്മര്‍’. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിവ്യ പിള്ള, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിയറ്ററുകളില്‍ ചിരിയുണര്‍ത്തിയ ചിത്രം ഒരേസമയം രണ്ട് പ്ലാറ്റ്ഫോമുകളിലാണ് എത്തുന്നത്.ആമസോണ്‍ പ്രൈം വിഡിയോ, സണ്‍ നെക്സ്റ്റ് എന്നിവയില്‍ റിലീസ് ചെയ്യും. ജ്യോതികയും സൊനാക്ഷി സിന്‍ഹയും സ്‌ക്രീനില്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ‘സിസ്റ്റം’ നേരിട്ടുള്ള ഒടിടി റിലീസായാണ് എത്തുന്നത്. അശ്വിന്‍ അയ്യര്‍ തിവാരിയാണ് ഈ ചിത്രത്തിന്റെ സംവിധാനം. ആമസോണ്‍ പ്രൈമിലാണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴ് ക്രൈം ത്രില്ലര്‍ പ്രേമികള്‍ക്കായി വിഗ്‌നേഷ് നടരാജന്‍ സംവിധാനം ചെയ്ത വെബ് സീരീസാണ് ‘വാറന്റ്’. പ്രശാന്ത് പാണ്ഡ്യരാജ്, പ്രശസ്ത സംവിധായകന്‍ ബാലാജി ശക്തിവേല്‍, അരുള്‍ ദോസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സീ5 ല്‍ റിലീസ് ചെയ്യും.