ഇത് വേറെ ലെവൽ പ്രഖ്യാപനം! അന്താരാഷ്ട്ര ഫുട്ബോൾ വേദിയിൽ വെച്ച് ‘ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ’ ടൈറ്റിൽ ലോഞ്ച് ചെയ്തു

മുഹ്‌സിൻ പരാരി സംവിധാനം ചെയ്ത് ടൊവിനോ തോമസും നസ്രിയ നസീമും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ബാഴ്‌സലോണയിലെ വിഖ്യാതമായ ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. സ്പാനിഷ് ലാ ലിഗയിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിൽ നടന്ന ആവേശകരമായ എൽ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫ് വേളയിലാണ് ടൊവിനോയും നസ്രിയയും ചേർന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഒരു മലയാള സിനിമയുടെ പ്രഖ്യാപനം ഇത്തരത്തിൽ ഒരു അന്താരാഷ്ട്ര കായിക വേദിയിൽ വെച്ച് തത്സമയം നടക്കുന്നത് ഇതാദ്യമായാണ്. ‘കെഎൽ 10 പത്ത്’ എന്ന ചിത്രത്തിന് ശേഷം മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം സക്കരിയയുമായി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസ്, ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സ്, ബാബുഏട്ടൻ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാം സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരിയാണ്. ടൊവിനോയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ഫുട്ബോൾ ആവേശത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒന്നായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

സോഷ്യൽ മീഡിയയിലെ ‘നാഗ ചേച്ചി’ ഇനി വെള്ളിത്തിരയിൽ; ‘സോഷ്യൽ സ്വാമി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

സോഷ്യൽ മീഡിയയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നാഗ സൈരന്ധ്രി സിനിമയിലേക്ക് ചുവടുവെക്കുന്നു. ഡോ. അഭിലാഷ് ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘സോഷ്യൽ സ്വാമി’ എന്ന ചിത്രത്തിലൂടെയാണ് സൈരന്ധ്രിയുടെ അരങ്ങേറ്റം. തിരുവനന്തപുരത്ത് വെച്ചു നടന്ന എട്ടാമത് ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പിരിമെന്റൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കി. തനതായ സംസാരശൈലിയും ബാബു സ്വാമിയെ കുറിച്ചുള്ള പരാമർശങ്ങളും വഴി സൈബർ ഇടങ്ങളിൽ വലിയ രീതിയിൽ ട്രോളുകൾക്കും ചർച്ചകൾക്കും വിധേയയായ വ്യക്തിയാണ് നാഗ സൈരന്ധ്രി. നിഗൂഢതകൾ നിറഞ്ഞ അവരുടെ വ്യക്തിത്വവും കാഴ്ചപ്പാടുകളും സിനിമയാകുമ്പോൾ അത് പ്രേക്ഷകരിൽ വലിയ കൗതുകമാണ് ഉണർത്തുന്നത്.‘സോഷ്യൽ സ്വാമി’ എന്ന പേര് തന്നെ നാഗ സൈരന്ധ്രിയുടെ സോഷ്യൽ മീഡിയാ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന സൂചനയാണ് നൽകുന്നത്. തിരുവനന്തപുരം ‘ദ വീക്കെൻഡ് അക്കാദമി’യുടെ ബാനറിൽ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് (ജനകീയ കൂട്ടായ്മയിലൂടെ) ഈ ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഗൗതം ലെനിൻ ഛായാഗ്രഹണവും പ്രവീൺ വിജയ് എഡിറ്റിംഗും നിർവഹിക്കുന്നു. നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഒരു സാധാരണ വ്യക്തി സോഷ്യൽ മീഡിയയിലൂടെ എങ്ങനെ സെലിബ്രിറ്റിയായി മാറുന്നുവെന്നും അതിനു പിന്നിലെ കൗതുകകരമായ വശങ്ങളുമാകാം ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് സൂചനകൾ.

ലേഡി സൂപ്പര്‍സ്റ്റാര്‍ ഇനി ‘ഹാപ്പിലൂപ്പില്‍’!പുത്തന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

ഒരിടവേളക്ക് ശേഷം ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും മലയാളക്കരയിലേക്ക്..മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പിലൂപ്പ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ്‌റ് പോസ്റ്റര്‍ റിലീസ് ആയി. ഗൗതമന്റെ രഥം’, ‘വാഴ’ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ആനന്ദ് മേനോന്‍ ഒരുക്കുന്ന ഈ ഹാപ്പിലൂപ്പാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമാവുന്നത്.മഞ്ജു വാര്യര്‍ക്കൊപ്പം മുകേഷ്, മധു വാര്യര്‍,നിശാന്ത് സാഗര്‍,ജെ.പി തുമിനാട്, ആതിര രാജീവ്, അനു, നിധിന്യ, നീരജ രാജേന്ദ്രന്‍, വി. കെ പ്രകാശ്, എന്നീ വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്.ഛായാഗ്രഹണം ഗൗതം ശങ്കര്‍, എഡിറ്റര്‍ – കണ്ണന്‍ മോഹന്‍, സംഗീതം ഇലക്ട്രോണിക് കിളി& പാര്‍വതീഷ് പ്രദീപ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ക്രിപേഷ് അയ്യപ്പന്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് – ബിനു ജി നായര്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം – ലിജി പ്രേമന്‍, വി എഫ് എക്‌സ് പ്രോമൈസ്, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, പി ആര്‍ ഒ എ എസ് ദിനേശ്, ശബരി, പോസ്റ്റര്‍ ഡിസൈന്‍ റോസ്റ്റഡ് പേപ്പര്‍, ടൈറ്റില്‍ ഡിസൈന്‍ – ഡെല്ലു. വാഴ’യുടെ വന്‍ വിജയത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് പാക്കേജ് ആയിരിക്കുമെന്നതില്‍ സംശയമില്ല.വന്‍ താരനിരയും കിടിലന്‍ അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന ഹാപ്പിലൂപ്പിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

വി. ഡി സതീശന്‍ മുഖ്യമന്ത്രിയാവുമോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചു ജിബു ജേക്കബ്!

2021-ല്‍ പുറത്തിറങ്ങിയ ‘എല്ലാം ശരിയാകും’ എന്ന ചിത്രം ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കത്തുന്ന ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അന്ന് വെള്ളിത്തിരയില്‍ കണ്ട വി.എം. സതീശന്‍ ഇന്ന് കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചാകേന്ദ്രമാകുമ്പോള്‍, സംവിധായകന്‍ ജിബു ജേക്കബിന് പറയാനുള്ളത് വലിയൊരു ദീര്‍ഘവീക്ഷണത്തിന്റെ കഥയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയില്‍ കണ്ട ക്ലൈമാക്‌സ് ഇന്ന് കേരള രാഷ്ട്രീയത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വി.എം. സതീശന്‍ എന്ന കഥാപാത്രം മുഖ്യമന്ത്രിയാകുന്ന രംഗം ഇന്ന് വെറുമൊരു സിനിമാ സീനല്ല, മറിച്ച് ഒരു പ്രവചനമായി മാറിയിരിക്കുകയാണ്. അന്ന് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിട്ടില്ല. എന്നിട്ടും ജിബു ജേക്കബ് തന്റെ കഥാപാത്രത്തിന് ‘വി.എം. സതീശന്‍’ എന്ന് പേരിട്ടു. അത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് സംവിധായകന്റെ രാഷ്ട്രീയ നിരീക്ഷണമായിരുന്നു. ‘മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ജനങ്ങളല്ല, എംഎല്‍എമാരാണ്’ എന്ന ഡയലോഗും അതിന് സിദ്ദീഖ് നല്‍കുന്ന മാസ് മറുപടിയും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് കൃത്യമായി ഇണങ്ങുന്നതാണ്.ഇടത്-വലത് മുന്നണികളിലെ അധികാര തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും സിനിമ പച്ചയായി കാണിച്ചു. ‘രാഷ്ട്രീയം ഞാന്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് സതീശന്‍ മുഖ്യമന്ത്രിയായി വരണം എന്നൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാജോണിന്റെ കഥാപാത്രത്തിന് ആ പേര് നല്‍കിയതെന്നാണ് അദ്ദേഹം ഇതിന് നല്‍കിയ മറുപടി. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരാളും പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങളും തമ്മിലുള്ള പോരാട്ടം ചിത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു.2021-ല്‍ തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ തിരഞ്ഞുപിടിച്ചു കാണുകയാണ്.സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ അപൂര്‍വ്വ ഒത്തുചേരല്‍ കേരളം എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.

വാഴ 2 മുതല്‍ ഏഴ് ചിത്രങ്ങള്‍!ഒ.ടി.ടിയില്‍ റിലീസുകളുടെ പൂരം..

200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് മലയാള സിനിമയിലെ ചരിത്രവിജയമായി മാറിയ വാഴ 2 ഉള്‍പ്പെടെ തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.മെയ് 8 അര്‍ധരാത്രി മുതല്‍ വിവിധ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, കന്നട ഭാഷകളില്‍ നിന്നും പുറത്തിറങ്ങുന്ന ഈ ചിത്രങ്ങള്‍ ഒരു മേഖാ ട്രീറ്റാണ് സിനിമാ പ്രേക്ഷകര്‍ക്കായി ഒ.ടി.ടി റിലീസിലൂടെ ഒരുക്കുന്നത്. വാഴ 2 – മലയാളം ജിയോ ഹോട്ട്സ്റ്റാര്‍,മോഹിനിയാട്ടം-മലയാളം-നെറ്റ്ഫ്‌ളിക്‌സ്,ഡകോയിറ്റ്- തെലുങ്ക്- പ്രൈം വീഡിയോ,സാത്താന്‍ ദ ഡാര്‍ക്ക്- തമിഴ്- പ്രൈം വീഡിയോ,ഓ ബട്ടര്‍ഫ്‌ളൈ- തമിഴ്- സണ്‍നെക്സ്റ്റ്,ലവ് മോക്ക്ടെയില്‍- കന്നട- സീ, സൂപ്പര്‍ ഹിറ്റ്- കന്നട- സണ്‍നെക്സ്റ്റ് എന്നീ ഏഴ് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. 2024-ലെ സൂപ്പര്‍ഹിറ്റുകളുടെ രണ്ടാം ഭാഗങ്ങളായ വാഴ 2, മോഹിനിയാട്ടം എന്നിവയുടെ ഡിജിറ്റല്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു മലയാളി പ്രേക്ഷകര്‍. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച വാഴ 2ന് മികച്ച പ്രേക്ഷക പിന്തുണ നേടാന്‍ സാധിച്ചിരുന്നു. വാഴയുടെ കുതിപ്പിനിടയിലും തിയേറ്ററുകളില്‍ നിന്ന് മാത്രം 32 കോടിയിലധികം നേടി സ്വന്തം ഇടം കണ്ടെത്താന്‍ മോഹിനിയാട്ടത്തിനും കഴിഞ്ഞു.ആദ്യ ഭാഗങ്ങളെ കടത്തിവെട്ടുന്ന ദൃശ്യാനുഭവമാണ് ഈ രണ്ട് ചിത്രങ്ങളും സമ്മാനിച്ചത്.

ദൃശ്യം 3 ബോക്സ് ഓഫീസ് തരംഗം: റിലീസിന് മുൻപേ കോടികൾ വാരി ജോർജുകുട്ടിയുടെ മടങ്ങിവരവ്

മലയാള സിനിമയിൽ മാത്രമല്ല, ഇന്ത്യൻ ചലച്ചിത്ര ലോകം ഒന്നടങ്കം വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഒരു ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്ന നിലയിൽ വലിയ സമ്മർദ്ദവും പ്രതീക്ഷയുമാണ് ഈ ചിത്രത്തിന് മേലുള്ളത്. മെയ് 21-ന് മോഹൻലാലിന്റെ ജന്മദിനത്തിൽ ചിത്രം ലോകവ്യാപകമായി തിയറ്ററുകളിൽ എത്തുകയാണ്. ജോർജുകുട്ടിയുടെ ഈ മൂന്നാം വരവ് പ്രേക്ഷകർക്കിടയിൽ എത്രത്തോളം ആവേശം സൃഷ്ടിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്ന ആദ്യ ബോക്സ് ഓഫീസ് കണക്കുകൾ നൽകുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് റിപ്പോർട്ടുകൾ സിനിമാ മേഖലയെ അമ്പരപ്പിക്കുന്ന രീതിയിലാണ് മുന്നേറുന്നത്. ഇന്ത്യയിൽ ഔദ്യോഗികമായി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും വിദേശ രാജ്യങ്ങളിൽ റിലീസിന് രണ്ടാഴ്ച മുൻപേ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. വിദേശ വിപണികളിലെ പ്രീമിയർ ഷോകളിൽ നിന്നും റിലീസ് ദിന ടിക്കറ്റ് വിൽപ്പനയിൽ നിന്നുമായി ചിത്രം ഇതിനകം 75,000 ഡോളറിലധികം (ഏകദേശം 70.8 ലക്ഷം രൂപ) സ്വന്തമാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ വാരാന്ത്യത്തിലേക്കുള്ള ആഗോള ബുക്കിംഗ് 1.15 ലക്ഷം ഡോളർ പിന്നിട്ടു കഴിഞ്ഞു. ഇതിന് പുറമെ കേരളത്തിൽ ആരംഭിച്ച ഫാൻസ് ഷോകളുടെ ടിക്കറ്റ് വിൽപ്പന കൂടി കണക്കിലെടുത്താൽ ചിത്രം റിലീസിന് മുൻപേ 1.50 കോടി രൂപയോളം നേടിക്കഴിഞ്ഞു. കേരളത്തിലെ പൊതുവായ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത്രയും വലിയ തുക സമാഹരിക്കാനായത് ചിത്രത്തോടുള്ള പ്രേക്ഷകരുടെ താൽപ്പര്യം വ്യക്തമാക്കുന്നു. ബോക്സ് ഓഫീസിൽ ദൃശ്യം 3 സൃഷ്ടിക്കാൻ പോകുന്ന തരംഗത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ചിത്രം പോസിറ്റീവ് പ്രതികരണം നേടുകയാണെങ്കിൽ എമ്പുരാൻ പോലെയുള്ള വമ്പൻ ചിത്രങ്ങളുടെ ഓപ്പണിംഗ് റെക്കോർഡുകൾ പോലും തകർക്കാൻ ഇതിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഏപ്രിൽ മാസം റിലീസ് ചെയ്യാനിരുന്ന ചിത്രം ആരാധകർക്ക് വലിയൊരു സമ്മാനമെന്ന നിലയിലാണ് മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21-ലേക്ക് മാറ്റിയത്. ചിത്രത്തിന്റെ ആഗോള വിപണി സാധ്യതകൾ തിരിച്ചറിഞ്ഞ് ബോളിവുഡിലെ പ്രമുഖ സ്റ്റുഡിയോകൾ ആശിർവാദ് സിനിമാസിനൊപ്പം സഹകരിക്കുന്നുണ്ട്. ജോർജുകുട്ടിയുടെ ബുദ്ധിപരമായ നീക്കങ്ങൾ ഇത്തവണ എങ്ങനെയൊക്കെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

സിനിമ അരങ്ങേറ്റത്തിന് തൊട്ടുമുൻപ് വിവാദം; വൈറൽ വീഡിയോയിൽ കുടുങ്ങി ഹൻസിക കൃഷ്ണ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഹൻസിക കൃഷ്ണയുടെ ഒരു വീഡിയോയെച്ചൊല്ലിയുള്ള ചർച്ചകളാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ നിറയുന്നത്. ഹൻസികയുടെ സബ്‌സ്ക്രൈബർമാർക്ക് വേണ്ടി മാത്രം പങ്കുവെച്ചതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതാണ് വിവാദത്തിന് കാരണമായത്. ഈ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ഡീപ് ഫേക്ക് ആണോ അതോ താരം തന്നെ പങ്കുവെച്ചതാണോ എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ വലിയ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ ഹൻസികയ്ക്കെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്ക്രിപ്‌ഷൻ വർദ്ധിപ്പിക്കുന്നതിനായി മനപ്പൂർവ്വം ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചു എന്നാണ് പ്രധാന ആരോപണം. 299 രൂപയായിരുന്ന സബ്‌സ്ക്രിപ്‌ഷൻ ചാർജ് ഇപ്പോൾ 390 രൂപയായി ഉയർത്തിയെന്നും, വിവാദത്തിന് പിന്നാലെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായും സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വിവാദങ്ങളോട് ഹൻസികയോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നസ്‌ലിൻ നായകനാകുന്ന ‘ബാച്ചിലർ പാർട്ടി 2’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് താരത്തെ തേടി ഈ വിവാദം എത്തിയിരിക്കുന്നത്.

പതിനാറ് വർഷത്തിന് ശേഷം ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിലേക്ക്; അനുരാഗ് കശ്യപ് ചിത്രം ‘ബന്ദർ’ ടീസർ പുറത്തിറങ്ങി

മലയാളത്തിലെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരൻ നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നു എന്ന ആവേശകരമായ വാർത്തയാണ് ‘ബന്ദർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തു വന്നതോടെ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ഒരുക്കുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമയിൽ ബോളിവുഡ് താരം ബോബി ഡിയോളിനൊപ്പമാണ് ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്നത്. 2010-ൽ പുറത്തിറങ്ങിയ ‘ദി വെയ്റ്റിംഗ് റൂം’ എന്ന സിനിമയ്ക്ക് ശേഷം ഇന്ദ്രജിത്ത് അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്. ഇന്ദ്രജിത്തിന് പുറമെ കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി, സന്യ മൽഹോത്ര എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നതും സിനിമയുടെ പ്രത്യേകതയാണ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്ത ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ‘ബന്ദർ’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിഗൂഢതയും ആകാംക്ഷയും നിറഞ്ഞ മുഹൂർത്തങ്ങളാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ബോളിവുഡിലെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകർക്കൊപ്പം ഇന്ദ്രജിത്തിനെപ്പോലൊരു മികച്ച മലയാളി നടൻ ഒന്നിക്കുമ്പോൾ അത് ഇന്ത്യൻ സിനിമയിൽ തന്നെ വലിയ ചലനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ജൂൺ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ഈ ചിത്രം ഇന്ദ്രജിത്തിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി മാറുമെന്നുറപ്പാണ്.

വിന്റേജ് ലുക്ക് വിട്ട് മാസ്സ് ലുക്കിൽ കുഞ്ഞിക്ക; നഹാസ് ഹിദായത്ത്-ദുൽഖർ ചിത്രം ഓഗസ്റ്റിൽ

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനെ നായകനാക്കി ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഐ ആം ഗെയിം’. 2026-ലെ ഓണം റിലീസായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ സിനിമകളിൽ ഒന്നായിരിക്കും. കഴിഞ്ഞ കുറച്ചു സിനിമകളിൽ ദുൽഖറിനെ നമ്മൾ കണ്ടത് പഴയ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ‘വിന്റേജ്’ ലുക്കുകളിലായിരുന്നു. എന്നാൽ ഈ സിനിമയിൽ അതിൽ നിന്നെല്ലാം മാറി, അതീവ സ്റ്റൈലിഷ് ആയ ഒരു മോഡേൺ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. തന്റെ കരിയറിലെ നാല്പതാമത്തെ സിനിമയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുൽഖർ സൽമാന്റെ സ്വന്തം നിർമ്മാണ കമ്പനിയായ വേഫാറർ ഫിലിംസും ജോം വർഗീസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദക്ഷിണേന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ഒരു പാൻ-ഇന്ത്യൻ സിനിമയാണിത്. ആക്ഷന് വലിയ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങൾ ഒരുക്കുന്നത് പ്രശസ്തരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്. വലിയൊരു താരനിര തന്നെ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിസ്കിൻ, കായാദു ലോഹർ, കതിർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം നൽകുന്നത്, ക്യാമറ കൈകാര്യം ചെയ്യുന്നത് ജിംഷി ഖാലിദാണ്. മികച്ച സാങ്കേതിക നിലവാരത്തിൽ ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ 2026 ഓഗസ്റ്റിൽ തീയേറ്ററുകളിലെത്തും. ഒരു മാസ് ആക്ഷൻ എന്റർടൈനർ പ്രതീക്ഷിക്കുന്ന ആരാധകർക്ക് ഈ ഓണക്കാലം വലിയൊരു വിരുന്നായിരിക്കും ഈ സിനിമ സമ്മാനിക്കുന്നത്.

കരുത്തു തെളിയിക്കാൻ ലക്നൗ; കിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് ബംഗളൂരു

ഐപിഎൽ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലക്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള പോരാട്ടം ഇകാന സ്റ്റേഡിയത്തിൽ അരങ്ങേറുകയാണ്. പോയിന്റ് പട്ടികയിലെ സ്ഥാനങ്ങൾ പരിശോധിക്കുമ്പോൾ ലക്നൗ താഴെയാണെങ്കിലും, കിരീടം നിലനിർത്താൻ എത്തുന്ന ബംഗളൂരുവിനെ ഞെട്ടിക്കാൻ തക്ക ശേഷി അവർക്കുണ്ട്. അവസാന അഞ്ച് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട ലക്നൗവിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമാണ്. എന്നാൽ ടൂർണമെന്റിലുടനീളം മികച്ച ഫോം തുടരുന്ന ബംഗളൂരുവാകട്ടെ, കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്നും കരകയറി പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ്. മികച്ച നെറ്റ് റൺറേറ്റുള്ള ബംഗളൂരുവിന് പ്ലേ ഓഫ് ഉറപ്പിക്കാൻ രണ്ട് വിജയങ്ങൾ കൂടി മതിയാകും.ബാറ്റിംഗ് നിരയിലെ പരീക്ഷണങ്ങളാണ് ലക്നൗവിനെ പ്രധാനമായും വലയ്ക്കുന്നത്. മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ നിരയിലുണ്ടായിട്ടും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ അവർക്ക് സാധിക്കുന്നില്ല. ഓപ്പണിംഗ് ജോഡികളിൽ നടത്തിയ തുടർച്ചയായ മാറ്റങ്ങൾ ടീമിന് ഗുണകരമായില്ല. എന്നാൽ കഴിഞ്ഞ മത്സരത്തിൽ നിക്കോളാസ് പൂരൻ നടത്തിയ വെടിക്കെട്ട് പ്രകടനം ലക്നൗ ക്യാമ്പിന് പ്രതീക്ഷ നൽകുന്നുണ്ട്. നായകൻ എന്ന നിലയിൽ ഋഷഭ് പന്തിന്റെ ഫോമും പ്രധാന ഘടകമാണ്. മറുഭാഗത്ത് വിരാട് കോലി മികച്ച ഫോമിലാണ്. 400 റൺസിനോട് അടുക്കുന്ന കോലി 165.50 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് ഈ സീസണിൽ ബാറ്റ് വീശുന്നത്. ഫിൽ സാൾട്ടിന്റെ പരിക്കിനെത്തുടർന്ന് ടീമിലെത്തിയ ജേക്കബ് ബെഥലിന് ഇതുവരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ദേവ്ദത്ത് പടിക്കൽ മികച്ച പിന്തുണയാണ് നൽകുന്നത്. ബൗളിംഗ് വിഭാഗമാണ് ലക്നൗവിന്റെ കരുത്ത്. പൂർണ്ണമായും ഇന്ത്യൻ താരങ്ങളെ അണിനിരത്തിയുള്ള ബൗളിംഗ് നിര റൺസ് വിട്ടുകൊടുക്കുന്നതിൽ വലിയ പിശുക്ക് കാണിക്കുന്നുണ്ട്. പ്രിൻസ് യാദവ് ടീമിനായി കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുമ്പോൾ, അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് വിക്കറ്റുകളുമായി മൊഹ്സിൻ ഖാൻ മികച്ച ഫോമിലാണ്. മുഹമ്മദ് ഷമിയുടെ സാന്നിധ്യവും ടീമിന് മുതൽക്കൂട്ടാണ്. ബംഗളൂരു നിരയിലാകട്ടെ ഭുവനേശ്വർ കുമാറാണ് കുന്തമുന. 17 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് പോരാട്ടത്തിൽ മുന്നിലുള്ള ഭുവിക്കൊപ്പം ജോഷ് ഹേസൽവുഡും ചേരുന്നതോടെ ബംഗളൂരുവിന്റെ ബൗളിംഗ് വിഭാഗം അതീവ അപകടകാരികളാകുന്നു. സ്പിൻ വിഭാഗത്തിൽ കൃണാൽ പാണ്ഡ്യയും സുയാഷ് ശർമ്മയും വിക്കറ്റുകൾ വീഴ്ത്താൻ പ്രാപ്തിയുള്ളവരാണ്.ഇകാനയിലെ പിച്ചിലെ സവിശേഷതകൾ മത്സരഫലത്തിൽ വലിയ സ്വാധീനം ചെലുത്തും. പൊതുവെ വേഗത കുറഞ്ഞ ഈ പിച്ചിൽ സ്പിന്നർമാർക്കും മീഡിയം പേസർമാർക്കും കൂടുതൽ സഹായം ലഭിക്കാറുണ്ട്. ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോർ 150-ന് താഴെയാണെന്നത് ബൗളർമാർക്കുള്ള മുൻതൂക്കം വ്യക്തമാക്കുന്നു. കണക്കുകൾ പരിശോധിക്കുമ്പോൾ ബംഗളൂരുവിനാണ് ആധിപത്യം. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അഞ്ചു തവണയും ജയം ബംഗളൂരുവിനൊപ്പമായിരുന്നു. സ്വന്തം മൈതാനത്ത് തുടർച്ചയായി എട്ട് തോൽവികൾ ഏറ്റുവാങ്ങിയ ലക്നൗവിന് ഈ നാണക്കേട് മാറ്റാനുള്ള വലിയ അവസരമാണിത്. പോയിന്റ് പട്ടികയിലെ സ്ഥാനത്തേക്കാൾ ഇരുടീമുകളുടെയും സ്വഭാവവും കരുത്തും പരീക്ഷിക്കപ്പെടുന്ന ഒരു പോരാട്ടമായിരിക്കും ഇത്.