മോളിവുഡ് ടൈംസിൽ നസ്‌ലിനൊപ്പം ഷറഫുദ്ദീനും

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നു. നസ്‌ലിൻ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷറഫുദ്ദീന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു. സംവിധായകൻ ആകണമെന്ന ആഗ്രഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് നസ്‌ലിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിലെ ‘അപ്ന ഫ്രൈഡേ ആഗയ’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്.നസ്‌ലിനും ഷറഫുദ്ദീനും പുറമേ സംഗീത് പ്രതാപും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു. കൂടാതെ മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് രാമു സുനിലാണ് തിരക്കഥ ഒരുക്കുന്നത്. മോളിവുഡ് ടൈംസിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട്. വിശ്വജിത്ത് ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്ന മോളിവുഡ് ടൈംസിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് നിധിൻ രാജ് അരോളും അഭിനവ് സുന്ദർ നായകും ചേർന്നാണ്. വിഷ്ണു ഗോവിന്ദ്, ആശിഖ് എസ്, മാഷർ ഹംസ, റോണെക്സ് സേവ്യർ തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ ഭാഗമാണ്.

കാനിൽ തിളങ്ങാൻ മലയാളത്തിന്റെ ‘അമ്മ അറിയാൻ’; 4K രൂപത്തിൽ ചിത്രം പ്രദർശിപ്പിക്കും

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിസ്മയമായ ജോൺ എബ്രഹാമിൻ്റെ ‘അമ്മ അറിയാൻ’ എന്ന ചിത്രം അന്താരാഷ്ട്ര വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.ഈ വർഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണ് അമ്മയെ അറിയാൻ. 1986-ൽ പുറത്തിറങ്ങിയ ഈ സിനിമ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ 4K സാങ്കേതികവിദ്യ ഉപയോഗിച്ച് മിഴിവുറ്റതാക്കി മാറ്റിയാണ് ഇപ്പോൾ വീണ്ടും ആഗോള ശ്രദ്ധയിൽ എത്തിക്കുന്നത്. പഴയകാല ഫിലിമുകൾ കേടുപാടുകൾ തീർത്ത് പുതിയ രൂപത്തിൽ സംരക്ഷിക്കുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. ജനങ്ങളിൽ നിന്ന് നേരിട്ട് പണം ശേഖരിച്ച് നിർമ്മിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പരീക്ഷണ സിനിമകളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജോൺ എബ്രഹാമിൻ്റെ വേറിട്ട സംവിധാന ശൈലിയും ഒഡേസ കളക്ടീവ് എന്ന ജനകീയ കൂട്ടായ്മയുടെ കരുത്തും ഈ സിനിമയ്ക്ക് പിന്നിലുണ്ട്. കാൻ ഫെസ്റ്റിവലിലെ ‘ക്ലാസിക്’ വിഭാഗത്തിൽ ഈ ചിത്രം ഇടംപിടിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ അഭിമാനകരമായ ഒരു നിമിഷമാണ്. സിനിമയെ ഇത്തരത്തിൽ പുതുക്കിയെടുത്തതിലൂടെ അതിന്റെ ദൃശ്യങ്ങളും ശബ്ദവും പഴയതിനേക്കാൾ മികച്ച രീതിയിൽ ആസ്വദിക്കാൻ പുതിയ തലമുറയ്ക്ക് സാധിക്കും.ലോകസിനിമയിലെ മികച്ച ചിത്രങ്ങൾക്കൊപ്പം ഒരു മലയാളം ക്ലാസിക് സിനിമ പ്രദർശിപ്പിക്കപ്പെടുന്നത് നമ്മുടെ ചലച്ചിത്ര പാരമ്പര്യത്തിനുള്ള വലിയൊരു അംഗീകാരമാണ്. ജോൺ എബ്രഹാം എന്ന കലാകാരൻ്റെ ദീർഘവീക്ഷണവും സർഗ്ഗാത്മകതയും ഇതിലൂടെ ഒരിക്കൽ കൂടി ലോകം ചർച്ച ചെയ്യുകയാണ്.

മാസ്സ് ലുക്കിൽ വിഷ്ണു ഉണ്ണികൃഷ്ണൻ; അവധിക്കാലം ആഘോഷമാക്കാൻ ‘റിവോൾവർ റിങ്കോ’ തിയേറ്ററുകളിലേക്ക്…

മലയാളി പ്രേക്ഷകരുടെ പ്രിയതാരം വിഷ്ണു ഉണ്ണികൃഷ്ണൻ മാസ് ലുക്കിലെത്തുന്നു! കിരൺ നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘റിവോൾവർ റിങ്കോ’ മെയ് 8-ന് തിയേറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാണ്. താരക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമാനുഷിക ശക്തിയുള്ള കഥാപാത്രങ്ങളെ ആരാധിക്കുന്ന ഒരു കൂട്ടം കുട്ടികളും, അവരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ‘പ്രിയേഷ്’ എന്ന യുവാവും (വിഷ്ണു ഉണ്ണികൃഷ്ണൻ) തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തിന്റെ കാതൽ. ചിത്രത്തിൽ ‘മാളികപ്പുറം’ താരം ശ്രീപത് യാൻ, ധ്യാൻ നിരഞ്ജൻ, ആദിശേഷ് തുടങ്ങി വലിയൊരു ബാലതാര നിര തന്നെ അണിനിരക്കുന്നുണ്ട്. ലാലു അലക്സ്, സഞ്ജു ശിവറാം, സാജു നവോദയ, വിജിലേഷ്, മറീന മൈക്കിൾ, അഞ്ജലി നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചിരിക്കാനും ആസ്വദിക്കാനും വകയുള്ള ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയായിരിക്കും ‘റിവോൾവർ റിങ്കോ’ എന്ന കാര്യം ഉറപ്പാണ്.

അധികാരത്തിന് മുന്നിൽ മുട്ടുമടക്കില്ല; ‘സിസ്റ്റം’ മെയ് 22 മുതൽ ഒടിടിയിൽ

ജ്യോതികയും സോനാക്ഷി സിൻഹയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സിസ്റ്റം’  മേയ് 22-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തും  . അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ശക്തമായ ഒരു കോർട്ട്‌റൂം ത്രില്ലറാണ്. നീതിന്യായ വ്യവസ്ഥയിലെ അഴിമതിക്കെതിരെയും അധികാര വർഗത്തിന്റെ അനീതിക്കെതിരെയും പോരാടുന്ന രണ്ട് സാധാരണ സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. പബ്ലിക് പ്രോസിക്യൂട്ടറായ നെഹ രാജ്വൻഷ് (സോനാക്ഷി സിൻഹ)യും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള കോടതി സ്റ്റെനോഗ്രാഫറായ സരിക റാവത്ത് (ജ്യോതിക)യും തമ്മിലുള്ള അസാധാരണ കൂട്ടുകെട്ടാണ് കഥയുടെ കേന്ദ്രീകരണം. നിയമവ്യവസ്ഥയ്ക്കുള്ളിലെ സങ്കീർണ്ണതകളും ഒരു കേസിലെ സത്യം പുറത്തുകൊണ്ടുവരാൻ ഇവർ നടത്തുന്ന തീവ്രമായ ശ്രമങ്ങളുമാണ് പ്രമേയം. തെന്നിന്ത്യൻ താരം ജ്യോതികയുടെ ബോളിവുഡിലേക്കുള്ള ഗംഭീര തിരിച്ചുവരവായാണ് ആരാധകർ ഇതിനെ കാണുന്നത്.ബവേജ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രം  പ്രൈം വീഡിയോ  വഴിയാണ് 240-ലധികം രാജ്യങ്ങളിൽ പുറത്തിറങ്ങുന്നത്.നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഈ റിലീസിനെ കാത്തിരിക്കുന്നത്.

25 വർഷത്തെ കാത്തിരിപ്പ്: ഇർഫാൻ ഖാൻ ചിത്രം പുറത്ത്

മലയാളികൾക്കും ലോകസിനിമയ്ക്കും ഒരുപോലെ പ്രിയങ്കരനായ ഇർഫാൻ ഖാൻ വിടവാങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും, ആ അതുല്യ പ്രതിഭയുടെ ഓർമ്മകൾ സിനിമാപ്രേമികളിൽ ഇന്നും സജീവമാണ്. അഭിനയത്തിന്റെ സൂക്ഷ്മഭാവങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച അദ്ദേഹത്തിന്റെ ആരാധകർക്ക് ഇപ്പോൾ വൈകാരികമായ ഒരു സർപ്രൈസ് ലഭിച്ചിരിക്കുകയാണ്. നീണ്ട 25 വർഷക്കാലം വെളിച്ചം കാണാതെ കിടന്ന ഇർഫാൻ ഖാന്റെ അപ്രകാശിത ചിത്രം ‘ദി ലാസ്റ്റ് ടെനന്റ്’ (The Last Tenant) ഒടുവിൽ യൂട്യൂബിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ഇർഫാൻ ഖാന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ഈ ചിത്രത്തിൽ പ്രശസ്ത നടി വിദ്യാ ബാലനാണ് നായികയായി എത്തുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. കരിയറിന്റെ തുടക്കകാലത്ത് ചിത്രീകരിച്ച ഈ സിനിമ കാലപ്പഴക്കത്താൽ നശിച്ചുപോയി എന്നാണ് കരുതിയിരുന്നത്. എന്നാൽ സംവിധായകൻ സാർത്ഥക് ദാസ് ഗുപ്തയുടെ കഠിനശ്രമത്തിലൂടെ ദൃശ്യങ്ങൾ വീണ്ടെടുക്കുകയായിരുന്നു. ‘പാൻ സിംഗ് തോമർ’, ‘ലഞ്ച് ബോക്സ്’, ‘കാർവാൻ’ തുടങ്ങിയ മാസ്റ്റർപീസുകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ആ അതുല്യ കലാകാരന്റെ തുടക്കകാലത്തെ അഭിനയമികവ് കാണാനുള്ള അപൂർവ്വ അവസരമാണ് ഈ റിലീസ്. പ്രിയപ്പെട്ട നടൻ സ്‌ക്രീനിൽ വീണ്ടും വിസ്മയം തീർക്കുമ്പോൾ അത് ഇർഫാൻ ഖാൻ എന്ന പ്രതിഭയോടുള്ള ഏറ്റവും വലിയ ആദരമായി മാറുന്നു.

മൈക്കല്‍ ജാക്‌സണ്‍ പാട്ടിന് കേരളീയ ഫ്യൂഷന്‍; പോപ്പ് താളത്തില്‍ ചുവടുകള്‍;വീഡിയോ വൈറല്‍!

ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹരമായ മൈക്കല്‍ ജാക്‌സന്റെ താളത്തിന് കേരളീയ നൃത്തകലയുടെ ലാസ്യം ചേര്‍ത്താല്‍ എങ്ങനെയുണ്ടാകും? ഈ മനോഹരമായ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു.മൈക്കല്‍ ജാക്‌സന്റെ വിഖ്യാത ഗാനമായ ‘The Way You Make Me Feel’ എന്ന ഗാനത്തിനാണ് പ്രശസ്ത നര്‍ത്തകി ശ്വേത വാര്യരും സംഘവുമാണ് ചുവട് വെച്ചത്.മൈക്കല്‍ ജാക്‌സന്റെ ജീവിതകഥ പറയുന്ന ‘മൈക്കല്‍’ എന്ന ചിത്രം തിയേറ്ററുകളില്‍ വന്‍ കുതിപ്പ് തുടരുന്നതിനിടയിലാണ് ഈ നൃത്ത വീഡിയോയും ശ്രദ്ധേയമാകുന്നത്. അന്റോയ്ന്‍ ഫുക്വ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ 300 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടി ചരിത്രം കുറിച്ചു കഴിഞ്ഞു. സിനിമയുടെ വിജയത്തിന് പിന്നാലെ എം.ജെയുടെ പഴയ ഗാനങ്ങളും നൃത്ത വീഡിയോകളും വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

ആരവങ്ങൾ നിലയ്ക്കുന്നു; തൃശൂർ രാഗം തിയേറ്ററിൽ ഇനി ‘ഫാൻസ് ഷോ’ ഇല്ല

തൃശൂരിലെ സിനിമാ പ്രേമികൾക്ക് രാഗം തിയേറ്റർ വെറുമൊരു സിനിമ കൊട്ടകയല്ല, മറിച്ച് ആവേശത്തിന്റെ ഒരു വലിയ തട്ടകമാണ്.ഒരു കാലത്ത് സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ആരാധകരുടെ ആവേശം അണപൊട്ടി ഒഴുകിയിരുന്ന ഈ ‘സിനിമാ കോട്ടയിൽ’ ഇനി മുതൽ ഫാൻസ് ഷോകൾ ഉണ്ടാവില്ലെന്ന മാനേജ്‌മെന്റിന്റെ തീരുമാനം സിനിമ പ്രേമികൾക്ക് കടുത്ത ആഘാതമാണ്.വെറുമൊരു പ്രദർശനം എന്നതിലുപരി, പാൽ അഭിഷേകവും ചെണ്ടമേളവും കട്ടൗട്ടുകളുമായി തൃശൂർ നഗരത്തെ ഉറക്കമിളച്ചിരുത്തിയിരുന്ന ആ വലിയ ആഘോഷങ്ങൾക്കാണ് ഇപ്പോൾ തിരശ്ശീല വീഴുന്നത്. സിനിമയോടുള്ള ആരാധന പലപ്പോഴും അച്ചടക്കത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നുവെന്ന തിരിച്ചറിവാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് തിയേറ്റർ അധികൃതരെ എത്തിച്ചത്. പുലർച്ചെയുള്ള ആഘോഷങ്ങൾ സമീപത്തെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ശല്യമാകുന്നുവെന്ന പരാതികൾ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. ഇതിനുപുറമെ, ഷോകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഫാൻസ് അസോസിയേഷനുകൾ വരുത്തിയ സാമ്പത്തിക ബാധ്യതകളും കൃത്യമായി തുക നൽകാത്തതുമൊക്കെ മാനേജ്‌മെന്റിനെ ചൊടിപ്പിച്ചു. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് അടക്കം ഗംഭീരമായി നടന്ന ഒരു വേദിയിൽ നിന്നാണ് ഇത്തരമൊരു വാർത്ത വരുന്നത് എന്നത് ആരാധകരെ സംബന്ധിച്ച് ഏറെ നിരാശജനകമാണ്. എങ്കിലും, ആവേശത്തിന് അപ്പുറം അച്ചടക്കത്തിനും സമാധാനപരമായ സിനിമാസ്വാദനത്തിനും മുൻഗണന നൽകാനാണ് രാഗം തിയേറ്റർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ തൃശൂരിലെ സിനിമാ ആഘോഷങ്ങളുടെ ഒരു സുവർണ്ണ അധ്യായത്തിനാണ് അന്ത്യമാകുന്നത്.

വിജയയെപ്പോലെ മോഹൻലാലും തിരഞ്ഞെടുപ്പിൽ മത്സരിച്ചാലോ…

കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇപ്പോള്‍ ശക്തമായി ഉയരുന്നത് സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാദപ്രതിവാദങ്ങളാണ്.തമിഴ്നാട്ടില്‍ നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ കൈവരിച്ച മുന്നേറ്റം ഈ ചര്‍ച്ചകള്‍ക്ക് പുതിയ ആവേശം നല്‍കിയിരിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ തന്നെ, കേരളത്തിലും സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഉയരുന്നത്. ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂടേകിയത്, മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കമന്റാണ്. രാം ചരണ്‍റെ പ്രൊഫൈല്‍ ചിത്രം ഉപയോഗിക്കുന്ന അബിന്‍ മധു എന്ന അക്കൗണ്ടില്‍നിന്നാണ് ചര്‍ച്ചയ്ക്ക് തുടക്കമായ ആ കുറിപ്പ് വന്നത്. “വിജയ് മത്സരിച്ചപ്പോള്‍ ഇങ്ങനെയാണെങ്കില്‍, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലാലേട്ടന്‍ മത്സരിച്ചാല്‍ എന്തായിരിക്കും അവസ്ഥ?” എന്നായിരുന്നു അതിലെ ചോദ്യം. വോട്ട് ചെയ്യാനെത്തിയ മോഹന്‍ലാലിന്റെ ചിത്രത്തോടൊപ്പം പങ്കുവെച്ച ഈ കുറിപ്പ് വേഗത്തില്‍ ശ്രദ്ധ നേടുകയായിരുന്നു. കമന്റ് വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ ഭിന്നത വ്യക്തമായി. ഒരു വിഭാഗം ആളുകള്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ ജനപ്രീതി നേരിട്ട് വോട്ടുകളായി മാറുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. മറുവശത്ത്, സിനിമയും രാഷ്ട്രീയവും ഒരുപോലെയല്ലെന്നും, താരപ്രശസ്തി മാത്രം വിജയത്തിന് മതിയാകില്ലെന്നും മറ്റൊരു വിഭാഗം ശക്തമായി പ്രതികരിക്കുന്നു. തമിഴ്നാട്ടിലെ ആരാധനാ സംസ്കാരവും കേരളത്തിലെ രാഷ്ട്രീയ ബോധവുമാണ് ഈ വാദപ്രതിവാദങ്ങളുടെ കേന്ദ്ര വിഷയം. തമിഴ്നാട്ടില്‍ താരങ്ങളെ ദൈവികമായി കാണുന്ന പ്രവണത കൂടുതലാണെന്നും, എന്നാല്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മോഹന്‍ലാലിനെ മികച്ച നടനായി മാത്രമാണ് മലയാളികള്‍ കാണുന്നതെന്നും, അതുകൊണ്ട് സിനിമയിലെ ജനപ്രീതി രാഷ്ട്രീയ വിജയം ഉറപ്പാക്കില്ലെന്നും ഇവര്‍ വിലയിരുത്തുന്നു. ഇതിനിടെ, തമിഴ്നാട്ടില്‍ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ച വിജയിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ നല്‍കിയ വിശ്വാസം വലിയ ബഹുമതിയാണെന്നും, പുതിയ രാഷ്ട്രീയ യാത്ര ലക്ഷ്യബോധത്തോടെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രിസ്ഥാനം ആര്‍ക്കെന്ന ചര്‍ച്ചകള്‍ സജീവമാണ്. അതിനൊപ്പം തന്നെ, മോഹന്‍ലാല്‍, മമ്മൂട്ടി പോലുള്ള സൂപ്പര്‍ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ആകാംക്ഷയും ആരാധകരിലും പൊതുജനങ്ങളിലും തുടരുകയാണ്. വരുന്ന ദിവസങ്ങളിലും ഈ വിഷയത്തെ ചുറ്റിപ്പറ്റിയ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ട്.

ശശിധരന്‍ നായരും കുടുംബവും ഒടിടിയിലേക്ക്;മോഹിനിയാട്ടം സ്ട്രീമിങ് തിയതി പുറത്ത്

വിഷുക്കാലത്ത് തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഇനി ഒടിടിയിലേക്ക്. സൈജു കുറുപ്പിനൊപ്പം വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം മെയ് 8 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ കാണാം.2024ല്‍ പുറത്തിറങ്ങിയ ‘ഭരതനാട്യ’ത്തിന്റെ രണ്ടാം ഭാഗമായി എത്തിയ ഈ ഡാര്‍ക്ക് കോമഡി ക്രൈം ത്രില്ലര്‍ നെറ്റ്ഫ്‌ലിക്‌സ്സിലൂടെ മെയ് എട്ട് മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ഭരതൻ നായരുടെ വിയോഗത്തോടെ ശശിധരന്‍ നായരും കുടുംബവും നേരിടുന്ന വെല്ലുവിളികളെ അല്പം നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെത്തിന്റെ പ്രമേയം. വെറും ദിവസങ്ങള്‍ കൊണ്ട് ബോക്‌സ് ഓഫീസില്‍ കോടികളുടെ ആഗോള കലക്ഷന്‍ നേടിയ മോഹിനിയാട്ടം വന്‍ തുകക്കാണ് നെറ്റ്ഫ്‌ലിക്‌സ് ഏറ്റെടുത്തത്. മലയാളത്തിന് പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം ലഭ്യമാകും. സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി, നന്ദു പൊതുവാള്‍, ദിവ്യാ എം. നായര്‍, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണന്‍, സോഹന്‍ സീനുലാല്‍, ശ്രീജ രവി, മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസ്സന്‍, എന്നിവരും ഇവര്‍ക്കു പുറമേ സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ്, നിസ്താര്‍ സേട്ട്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് ഗുരുവായൂര്‍ തുടങ്ങിയ വന്‍നിര താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം തോമസ് തിരുവല്ലാ ഫിലിംസ്, സൈജുക്കുറുപ്പ് എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ലിനി മറിയം ഡേവിഡ്, അനുപമ. ബി. നമ്പ്യാര്‍ എന്നിവരാണ് നിര്‍മിച്ചത്. തിയറ്ററില്‍ മികച്ച പ്രതികരണം നേടിയ മോഹിനിയാട്ടം ഒ.ടി.ടിയിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

വിമർശനങ്ങൾ കാറ്റിൽ പറത്തി പ്രേക്ഷകർ ഏറ്റെടുത്തു; തിയേറ്ററുകളിൽ ശിവാജി തരംഗം

ഒരു വലിയ ഹൈപ്പോടെ വന്നില്ലെങ്കിലും, റിലീസിന് ശേഷം പ്രേക്ഷകരുടെ മികച്ച അഭിപ്രായം കൊണ്ട് ബോക്സ് ഓഫീസിൽ മുന്നേറുകയാണ് റിതേഷ് ദേശ്മുഖിന്റെ ‘രാജാ ശിവാജി’. റിലീസ് ചെയ്ത് നാലാം ദിനമായ തിങ്കളാഴ്ചയും ചിത്രം കരുത്ത് തെളിയിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രവൃത്തിദിവസമായിട്ടും മികച്ച കളക്ഷൻ നേടിയതോടെ ചിത്രം ഇതിനോടകം 12 കോടി രൂപയെന്ന നേട്ടം പിന്നിട്ടുകഴിഞ്ഞു. മറാത്താ വീരനായകൻ ഛത്രപതി ശിവാജിയുടെ ജീവിതം പറയുന്ന ഈ ചിത്രം റിതേഷിന്റെ കരിയറിലെ തന്നെ ഒരു പ്രധാന നാഴികക്കല്ലാണ്. വെറും മാസ്സ് ഡയലോഗുകൾക്ക് പിന്നാലെ പോകാതെ, കഥയ്ക്കും കഥാപാത്രത്തിനും പ്രാധാന്യം നൽകി ഒരുക്കിയതാണ് ഈ സിനിമയെ ആളുകളിലേക്ക് അടുപ്പിച്ചത്. ആദ്യ വാരത്തിൽ തന്നെ ഇത്രയും വലിയൊരു തുക നേടാനായത് സിനിമയുടെ വലിയ വിജയമായിട്ടാണ് സിനിമാ ലോകം കാണുന്നത്. വരും ദിവസങ്ങളിലും ചിത്രം ഇതേ രീതിയിൽ മുന്നേറുകയാണെങ്കിൽ ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായി ‘രാജാ ശിവാജി’ മാറും എന്ന കാര്യത്തിൽ സംശയമില്ല.