തെലുങ്കില്‍ ചുവടുറപ്പിച്ച് ദുല്‍ഖര്‍; ‘ശ്രീ ശ്രീ’ ഫസ്റ്റ്ലുക്ക് പുറത്ത്

മലയാളത്തിനു പുറമെ അന്യഭാഷ ചിത്രങ്ങളിലേക്കും ചുവടുവെച്ചിരിക്കുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍. താരം നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്.നവാഗതനായ രവി നെലക്കുടിറ്റി സംവിധാനം ചെയ്ത് എസ്എല്‍വി സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇതിനോടകം പുറത്തുവന്നിരുന്നു.ഇപ്പോള്‍ ശ്രദ്ധേയമാവുന്നത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. ‘ലവ് വില്‍ സ്പാര്‍ക് എഗെയ്ന്‍’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഫീല്‍ ഗുഡ് പ്രണയകഥയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ബജറ്റിലും കാന്‍വാസിലും, ഉയര്‍ന്ന സാങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്. രചന, സംവിധാനം: രവി നെലക്കുടിറ്റി, നിര്‍മാതാവ്: സുധാകര്‍ ചെറുകുരി, ബാനര്‍: എസ്എല്‍വി സിനിമാസ്,സഹനിര്‍മാതാവ്: ഇഷാന്‍ സക്സേന, സി.ഇ.ഒ: വിജയ് കുമാര്‍ ചഗന്തി, സംഗീതം: ജി.വി. പ്രകാശ് കുമാര്‍, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിങ്: കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, മാര്‍ക്കറ്റിങ്: ഫസ്റ്റ്‌ഷോ, പി.ആര്‍.ഒ: ശബരി.

​സ്ക്രീനിൽ പൃഥ്വിരാജ്, അണിയറയിൽ സുപ്രിയ, മൈക്കിന് മുന്നിൽ അലംകൃതദ് കംപ്ലീറ്റ് ഫാമിലി പാക്കേജ് ‘ഐ നോബഡി’

​റോഷാക്കിന് ശേഷം നിസാം ബഷീർ വീണ്ടും തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ, പ്രേക്ഷകരെ ഞെട്ടിച്ച് ‘ഐ നോബഡി’യിലെ ആ സർപ്രൈസ് പുറത്ത്. ചിത്രത്തിലെ തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ ഗായികയായുള്ള അരങ്ങേറ്റമാണ്. ​ബാങ്ക് മോഷണത്തിന്റെ പശ്ചാത്തലത്തിൽ എത്തിയ ഈ ഹീസ്റ്റ് ത്രില്ലർ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകൾ കീഴടക്കുകയാണ്. ഇതിനിടയിലാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അലംകൃത മേനോൻ പൃഥ്വിരാജ് പാടിയ ഗാനമാണ് ലിറിക് വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.​”അല്ലി”യെ ‘ഐ നോബഡി’യിലൂടെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കുറിച്ചു. അച്ഛൻ സ്ക്രീനിൽ തകർക്കുമ്പോൾ, അമ്മയുടെ നിർമ്മാണത്തിൽ, മകളുടെ സുന്ദര ശബ്ദം കൂടിയായപ്പോൾ ‘ഐ നോബഡി’ തികച്ചുമൊരു സുകുമാരൻ ഫാമിലി പാക്കേജായി മാറിക്കഴിഞ്ഞു.

ജൂലൈ 24 ഉറപ്പിച്ചോളൂ…ജനമനസ്സുകള്‍ കീഴടക്കാന്‍ ‘ജനനായകന്‍’വരുന്നു

വിജയ് ചിത്രം ‘ജനനായകന്’ പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ നിരാശയിലാണ്ട ആരാധകരെ തേടി ഒടുവില്‍ സന്തോഷ വാര്‍ത്തയിതാ… നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജൂലൈ 24 ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന് ‘A’ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതായും മുന്‍പ് സ്ഥിരീകരിച്ചിരുന്നു. ചിത്രം ജനുവരി 9ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.സെന്‍സര്‍ നടപടികള്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ ഏപ്രിലില്‍ ചിത്രത്തിന്റെ എഡിറ്റിംഗ് പൂര്‍ത്തിയാകാത്ത പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും, കേസില്‍ ഒരു ഫ്രീലാന്‍സ് ഫിലിം എഡിറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. അഭിനയത്തോട് വിടപറയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് യുടെ അവസാന ദൃശ്യവിരുന്ന് എന്ന വൈകാരികമായ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.എച്ച്. വിനോധാണ് സംവിധാനം ചെയ്യുന്നത്.കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

ഒരു പ്രായം കഴിഞ്ഞാല്‍ നായികമാര്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷരാകുന്നോ…?രേവതിയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

ഒരു സമയത്ത് മലയാള സിനിമയില്‍ നായികയായും നര്‍ത്തകിയായും തിളങ്ങിനിന്ന താരമായിരുന്നു രേവതി.ദേവാസുരത്തിലൂടെയും കിലുക്കത്തിലൂടെയും അപ്പൂപ്പന്‍ താടികളിലൂടെയും കൈ നിറയെ ചിത്രങ്ങളായി പറന്നുനടന്നിരുന്ന താരം കുറച്ചുകാലങ്ങളായി സിനിമയില്‍ അത്ര സജീവമായിരുന്നില്ല. എന്നാല്‍ സിനിമയില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് സിനിമയ്ക്ക് പുറത്ത് താരം സജീവമായിരുന്നു. താരസംഘടനയായ എ.എം.എം.എയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് രേവതി രാജി വെച്ചതും ഈയടുത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, സിനിമാമേഖലയില്‍ പ്രായാധിക്യത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. അടുത്തിടെ സിനിമയില്‍ അഭിനേത്രമാര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് രേവതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള വേഷങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്ന് പറയുകയാണ് രേവതി.സംവിധായകയെന്ന നിലയില്‍ രണ്ട് ചിത്രം താന്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അഭിനേത്രി എന്ന നിലയില്‍ തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും താരം വ്യക്തമാക്കുന്നു. സാധാരണയായി പറയാറുള്ളത് മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സിനിമയില്‍ ഒരു അഭിനേത്രിയുടെ ജീവിതം കഴിഞ്ഞു. അതിനുകാരണം അമ്പത് വയസുള്ള ഹീറോയുടെ കൂടെ അഭിനയിക്കാന്‍ ഇരുപത് വയസുള്ള നായികമാരെ മാത്രംആവശ്യപ്പെടുന്നു എന്നതാണ്. തന്നെ പോലുള്ള അഭിനേത്രിമാരെല്ലാം അവരുടെ അമ്മമാരാകുമെന്നും അല്ലെങ്കില്‍ വക്കീലോ ഡോക്ടറോ പോലുള്ള കഥാപാത്രമായി മാറുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങ്ങിനിടെ പ്രാണി കടിച്ചുനടന്‍ ഗുരുതരാവസ്ഥയില്‍

ഷൂട്ടിങ്ങിനിടെ പ്രാണിയുടെ കടിയേറ്റ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയുടെ ഗുരുതരവസ്ഥയില്‍.പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അപകടം നടന്നത്.തുടര്‍ന്ന് നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നിലവില്‍ പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലെ ഒരു ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നിരീക്ഷണത്തിലാണ് നടന്‍. ഏത് പ്രാണിയാണ് രാജേഷ് ശര്‍മയെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല.കടിയേറ്റപ്പോള്‍ ് പ്രശ്നമില്ലെന്ന് തോന്നിയതിനാല്‍ വൈദ്യസഹായം തേടിയിരുന്നില്ല. എന്നാല്‍ ആറ് മണിക്കൂറിനുശേഷം, വലതുകാലില്‍ കടുത്ത വേദനയും വീക്കവും ശ്വാസതടസ്സവും ഉണ്ടാവുകയായിരുന്നു.പീന്നീട് യാത്രയ്ക്കിടെ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജേഷ് ശര്‍മയെ ധാക്കുരിയയിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നിലവില്‍ താരത്തിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.

12 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം 100 കോടി ക്ലബിലേക്ക്…ബോക്സ് ഓഫിസിൽ സമാന്ത തരംഗം

വെറും 12 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 100 കോടി ക്ലബിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന്റെ കളക്ഷൻ ഗ്രാഫ് താഴോട്ട് പോയിട്ടില്ല.വലിയ ബജറ്റ് ചിത്രങ്ങൾ മാത്രം തിയേറ്ററുകളിൽ വിജയിക്കുന്ന ഇന്നത്തെ കാലത്താണ്, കൃത്യമായ പ്ലാനിങ്ങോടെയും മികച്ച തിരക്കഥയോടെയും എത്തിയ ‘മാ ഇന്റി ബാംഗാരം’ ഈ അദ്ഭുത വിജയം നേടുന്നത്. റിലീസിന് മുന്നേ തന്നെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ ചിത്രത്തിന്റെ നിർമ്മാണച്ചെലവ് അണിയറപ്രവർത്തകർ തിരിച്ചുപിടിച്ചിരുന്നു. അതുകൊണ്ടുതന്നെ തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന ഓരോ രൂപയും ചിത്രത്തിന് വമ്പൻ ലാഭമാണ് സമ്മാനിക്കുന്നത്.തെലുങ്ക് സിനിമാ ചരിത്രത്തിൽ ഒരു വനിതാ കേന്ദ്രീകൃത ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് റെക്കോർഡും ഇപ്പോൾ ‘മാ ഇന്റി ബാംഗാര’ത്തിന്റെ പേരിലാണ്. അങ്ങനെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ സാമന്ത രണ്ടാം വരവിൽ വീണ്ടുമൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. സാമന്ത കേന്ദ്രകഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം ‘മാ ഇൻടി ബംഗാരം’ ബോക്‌സ് ഓഫീസിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചുകൊണ്ട് മുന്നേറുകയാണ്. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നിലൂടെയാണ്സാമന്ത ഇപ്പോൾ കടന്നുപോകുന്നത്. ജൂൺ 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം, ആദ്യ ആഴ്ചയിൽ തന്നെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. സാമന്തയുടെ മുൻകാല സോളോ ഹിറ്റുകളായ യൂ-ടേൺ,ഓ ബേബി, യശോദ തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളെല്ലാം ‘മാ ഇൻടി ബംഗാരം’ ഇതിനോടകം തന്നെ കാറ്റിൽപ്പറത്തിക്കഴിഞ്ഞു.തന്റെ സ്വപ്നപദ്ധതിക്ക് കൈത്താങ്ങായ പ്രേക്ഷകർക്ക് നന്ദി പറയാൻ സാമന്ത മറന്നില്ല. അഭിനയത്തിന് പുറമെ സാമന്ത തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ എന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യൻ സിനിമാലോകത്ത് വൻ വിജയങ്ങൾ സമ്മാനിച്ച നന്ദിനി റെഡ്ഡി – സാമന്ത കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമാണിത്. മുൻപ് ഇരുവരും ഒന്നിച്ച ജബർദസ്ത്’ (2013), ഓ! ബേബി'(2019) എന്നീ ചിത്രങ്ങൾ പോലെ തന്നെ ഈ സിനിമയും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. തീയേറ്ററുകളിൽ ചിരിയും ചിന്തയും നിറച്ച് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിയ ‘മാ ഇൻടി ബംഗാരം’ വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

മലയാള സിനിമയ്ക്ക് ലോകവേദിയില്‍ ചരിത്ര നേട്ടം!അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ‘റോട്ടന്‍ സൊസൈറ്റി’

മലയാള സിനിമാ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട ഒരു അപൂര്‍വ നേട്ടം കൂടി. തികച്ചും പരീക്ഷണാത്മക ശൈലിയില്‍ ഒരുങ്ങിയ ‘റോട്ടന്‍ സൊസൈറ്റി’ എന്ന ചിത്രം ആഗോളതലത്തില്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്.ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ ഫീച്ചര്‍ ഫിലിം എന്ന റെക്കോര്‍ഡോടെ ചിത്രം പ്രശസ്തമായ അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലെ ഈ വമ്പന്‍ നേട്ടത്തിന് പിന്നാലെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങള്‍ക്കായി ആഗോളതലത്തില്‍ ശ്രദ്ധേയരായ പ്രമുഖ അമേരിക്കന്‍ ഒ.ടി.ടി. വിതരണ കമ്പനിയായ ‘പി.ഒ.വി. ഹൊറര്‍’ വഴി ജൂലൈ 19-ന് ചിത്രം റിലീസ് ചെയ്യും. എസ്.എസ്. ജിഷ്ണു ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച ‘റോട്ടന്‍ സൊസൈറ്റി’ ഒരു പക്കാ സോഷ്യല്‍ സറ്റയര്‍-ത്രില്ലര്‍ ചിത്രമാണ്. മലയാള സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘ഫൗണ്ട് ഫൂട്ടേജ്’ ശൈലിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.അപ്രത്യക്ഷനാകുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ടറെയും അയാളുടെ ഡിജിറ്റല്‍ ക്യാമറയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.രാഷ്ട്രീയ ഗൂഢാലോചനകളും ഒരു കൊലപാതകവും റെക്കോര്‍ഡ് ചെയ്യപ്പെട്ട ഈ ക്യാമറ യാദൃച്ഛികമായി ഒരു ഭ്രാന്തന്റെ കൈകളില്‍ അകപ്പെടുന്നു.തുടര്‍ന്ന് ആ ഭ്രാന്തന്‍ കഥാപാത്രത്തിന്റെ ക്യാമറക്കണ്ണിലൂടെയാണ് അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെയും, അധികാര വര്‍ഗത്തിന്റെ രാഷ്ട്രീയ നാടകങ്ങളെയും മൂര്‍ച്ചയേറിയ വിമര്‍ശനങ്ങളോടെ സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നത്. വലിയ ലൈറ്റിംഗ് സംവിധാനങ്ങളോ സ്ഥിരം സിനിമാറ്റിക് ഫോര്‍മുലകളോ ഇല്ലാതെ തികച്ചും ‘റോ’ ആയാണ് ഇതിലെ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരമില്ലാതെ, സ്വാഭാവിക ശബ്ദങ്ങള്‍ക്കാണ് സിനിമയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന്‍, സ്‌നേഹല്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈന്‍ ഡാനിയേല്‍, ജലതാ ഭാസ്‌കരന്‍ എന്നിവരാണ് കോ-പ്രൊഡ്യൂസര്‍മാര്‍. ടി. സുനില്‍ പുന്നക്കാട്, പ്രിന്‍സ് ജോണ്‍സണ്‍, സ്‌നേഹല്‍ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ്. കുമാര്‍, ജിനു സെലിന്‍, അഭിഷേക് ശ്രീകുമാര്‍, ആറ്റുകാല്‍ രമേശ്, ശിവപ്രസാദ് ജി, സുരേഷ് കുമാര്‍ തുടങ്ങി ഒരു വലിയ പുതുമുഖ-താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ ജൂലൈ റിലീസുകള്‍! പൃഥ്വിരാജ് മുതല്‍ ക്രിസ്റ്റഫര്‍ നോളന്‍ വരെ; കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങളുടെ ലിസ്റ്റിതാ…

സിനിമാ പ്രേമികള്‍ക്ക് ആവേശത്തിന്റെ പെരുമഴക്കാലം സമ്മാനിച്ചുകൊണ്ട് 2026 ജൂലൈ മാസം കേരള ബോക്‌സ് ഓഫീസില്‍ വന്‍ റിലീസുകളാണ് ഒരുങ്ങുന്നത്. ഈ മാസമെത്തുന്ന ചിത്രങ്ങളിതാ… 11.’ലർക്ക്’എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ലർക്ക്’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തിഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളും കരസ്ഥമാക്കിട്ടുണ്ട്. ബിജു സോപാനം,മഞ്ജുപിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്‌മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്‌മി, ബീനാ സജി കുമാർ, തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജൂലൈ 24-ന് ‘ലർക്ക്’ തിയേറ്ററുകളിലെത്തും.

ആരാധകർക്ക് രഹസ്യഗാനവുമായി ജാക്കി ചാൻ..മരണശേഷംമാത്രം പ്ലേ ചെയ്യപ്പെടാൻ വേണ്ടി ഒരു പാട്ട് നിർമ്മിക്കും…

ലോകമെമ്പാടുമുള്ള ആരാധകരെ ഒരുപോലെ ആവേശം കൊള്ളിച്ച ആക്ഷൻ ഐക്കൺ ജാക്കി ചാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ ഒരു തകർപ്പൻ ആക്ഷൻ സ്റ്റണ്ടിന്റെ പേരിലല്ല താരം ചർച്ചയാകുന്നത്, മറിച്ച് അദ്ദേഹം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഒരു ‘മരണാനന്തര’ ഗാനത്തിന്റെ പേരിലാണ്.തന്റെ മരണശേഷം മാത്രം ലോകം കേൾക്കേണ്ട ഒന്നായി ജാക്കി ചാൻ ഒരു പ്രത്യേക ഗാനം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.തന്റെ പ്രിയപ്പെട്ടവർക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വരുന്ന ആരാധകർക്കും വേണ്ടിയുള്ള ഒരു വിടവാങ്ങൽ സന്ദേശമാണ് ഈ ഗാനം. താൻ ഈ ലോകത്തോട് വിടപറയുന്ന ദിവസം മാത്രമേ ഈ ഗാനം പരസ്യമായി പ്ലേ ചെയ്യാൻ പാടുള്ളൂ എന്ന കർശന നിർദേശത്തോടെയാണ് ജാക്കി ചാൻ ഇത് സൂക്ഷിച്ചിരിക്കുന്നത്. “ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ നമ്മൾ ജീവിച്ചിരിക്കുമ്പോൾ പറയുന്നതിനേക്കാൾ ഭംഗി, നമ്മൾ ഇല്ലാത്തപ്പോൾ ഓർമ്മിക്കപ്പെടുന്നതിലാണ്…” എന്ന് മുൻപ് ജാക്കി ചാൻ തന്റെ സംഗീത ആൽബങ്ങളുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നു. പലർക്കും ജാക്കി ചാൻ ഒരു ആക്ഷൻ താരം മാത്രമായിരിക്കാം, എന്നാൽ അദ്ദേഹം മികച്ചൊരു ഗായകൻ കൂടിയാണ് എന്നത് അധികം അറിയപ്പെടാത്ത ഒരു കാര്യമാണ്. ഒട്ടനവധി ചൈനീസ് ആൽബങ്ങളും, തന്റെ തന്നെ ഹിറ്റ് ചിത്രങ്ങളായ ‘റഷ് അവർ’ , ‘പോലീസ് സ്റ്റോറി’ , ‘ദി മിത്ത്’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളും അദ്ദേഹം പാടിയിട്ടുണ്ട്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുള്ള ജാക്കി ചാൻ, തന്റെ വിടവാങ്ങൽ ഗാനത്തിലും ഏറെ വികാരഭരിതമായ ഈണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. ‘വിടവാങ്ങൽ ഗാനം’ എന്നവാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.“തങ്ങളുടെ പ്രിയ താരം എന്നും ആരോഗ്യത്തോടെ ജീവിച്ചിരിക്കാനാണ് ആഗ്രഹിക്കുന്നത്, ഈ ഗാനം കേൾക്കേണ്ടി വരുന്ന ആ ദിവസം ഒട്ടും ചിന്തിക്കാൻ പോലും വയ്യ,” എന്നാണ് ഭൂരിഭാഗം ആരാധകരും കുറിക്കുന്നത്.എന്നാൽ മരണത്തെപ്പോലും ഇത്രയും പോസിറ്റീവായി കണ്ട്, ആരാധകർക്കായി ഒരു സർപ്രൈസ് ഒരുക്കിവെച്ച ജാക്കി ചാന്റെ മനോഭാവത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്.എന്തായാലും തലമുറകളെ ആയോധനകല കൊണ്ടും തമാശകൾ കൊണ്ടും വിസ്മയിപ്പിച്ച ജാക്കി ചാന്റെ ഈ ‘രഹസ്യ ഗാനം’ അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ അത്ഭുതമുണർത്തുന്ന ഒരു രഹസ്യമായി തുടരുകയാണ്…

ചിത്രങ്ങള്‍ വെച്ച് വ്യാജ പ്രചരണം,വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കുക; പ്രകമ്പന’ത്തിന്റെ തട്ടിപ്പിനെതിരെ സംവിധായകന്‍

പ്രകമ്പനം സിനിമയുടെ ഡയറക്ഷന്‍ ടീമിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് നടക്കുന്ന തട്ടിപ്പിനെതിരെ വിജേഷ് പാണത്തൂര്‍ രംഗത്ത്. പ്രകമ്പനം സിനിമയുടെ പേരില്‍ ആരെങ്കിലും താന്‍ സംവിധാനം ചെയ്യുന്ന മറ്റു പ്രൊജക്റ്റ്കളില്‍ അഭിനയിക്കാനോ ജോലിയോ വാഗ്ദാനം ചെയ്താല്‍ ജാഗ്രത പാലിക്കണമെന്നാണ് വിജേഷ് അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകന്റെ മുന്നറിയിപ്പ്. അടുത്തിടെ ചിലര്‍ പ്രകമ്പനം സിനിമയുടെ ഡയറക്ഷന്‍ ടീമിലോ കാസ്റ്റിംഗിലോ പ്രവര്‍ത്തിച്ചുവെന്ന് തെറ്റായ രീതിയില്‍ അവകാശപ്പെടുകയും വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അത് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തിരുന്നു. ഇത്തരം അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്.അതുകൊണ്ട്, പ്രകമ്പനം സിനിമയുടെ പേരില്‍ ആരെങ്കിലും ഞാന്‍ സംവിധാനം ചെയ്യുന്ന മറ്റു പ്രൊജക്റ്റ്കളുടെ ഭാഗമായി അഭിനയിക്കാനോ ജോലി ചെയ്യാനോ ഉള്ള അവസരങ്ങൾ വാഗ്ദാനം ചെയ്താല്‍ ദയവായി ജാഗ്രത പാലിക്കുക. ഞങ്ങളുടെ ഔദ്യോഗിക ടീം അംഗങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രമേ മുഖവിലക്കെടുക്കാവു എന്നും വിജേഷ് പാണത്തൂര്‍ കുറിച്ചു.