ക്യാമറക്കണ്ണുകളിൽ നിന്ന് ജനക്കൂട്ടത്തിലേക്ക്; തമിഴ് രാഷ്ട്രീയത്തിന്റെ പുതിയ തിരക്കഥ എഴുതി വിജയ്

തമിഴ് സിനിമാ ലോകത്തെ ‘ഇളയദളപതി’യിൽ നിന്നും തമിഴകത്തിന്റെ വിധി നിർണ്ണയിക്കുന്ന ‘തലൈവ’നിലേക്കുള്ള ജോസഫ് വിജയ്‍റെ മാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന അധ്യായങ്ങളിലൊന്നാണ്. സിനിമയിൽ തന്റെ ഓരോ ചലനത്തിലൂടെയും കോടികളുടെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത വിജയ്, രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോൾ ലക്ഷ്യമിട്ടത് ജനങ്ങളുടെ ഹൃദയത്തിലെ ‘കളക്ഷൻ’ ആയിരുന്നു. 2026-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം നേടിയ വിജയം കേവലം ഒരു താരത്തിന്റെ പ്രശസ്തി കൊണ്ടല്ല, മറിച്ച് ദശകങ്ങളായി തന്റെ ആരാധക സംഘടനയായ ‘വിജയ് മക്കൾ ഇയക്കം’ വഴി താഴെത്തട്ടിൽ നടത്തിയ കൃത്യമായ പ്രവർത്തനങ്ങളുടെ ഫലമാണ്. സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളിൽ വില്ലന്മാരെ തകർക്കുന്ന വീര്യത്തോടെയല്ല, മറിച്ച് അതീവ ഗൗരവമുള്ള ഒരു രാഷ്ട്രീയക്കാരന്റെ പക്വതയോടെയാണ് അദ്ദേഹം തമിഴ് മണ്ണിലെ ഓരോ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്തത്. സിനിമയിലെ ‘മാസ്’ ഡയലോഗുകൾ രാഷ്ട്രീയ വേദിയിൽ നയപ്രഖ്യാപനങ്ങളായി മാറിയപ്പോൾ തമിഴ്നാട്ടിലെ യുവാക്കൾ അത് ആവേശത്തോടെ ഏറ്റെടുത്തു. സിനിമയുടെ തിരക്കുകളിൽ നിന്നും പൂർണ്ണമായി വിട്ടുനിന്ന്, തന്റെ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ ജനസേവനത്തിനായി ഇറങ്ങിത്തിരിച്ച വിജയ്‍റെ തീരുമാനം പുതിയ തമിഴകത്തിലേക്കുള്ള ചുവടുവെപ്പ് ആയിരുന്നു.. എന്നാൽ, തമിഴക വെട്രി കഴകം (TVK) എന്ന പാർട്ടിയിലൂടെ അദ്ദേഹം നേടിയ മുന്നേറ്റം തെളിയിക്കുന്നത് തമിഴ് ജനത പുതിയൊരു മാറ്റം ആഗ്രഹിക്കുന്നു എന്നാണ്. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം വെള്ളിത്തിരയിൽ നിന്നും വന്ന് കോട്ടക്കവാടങ്ങൾ കീഴടക്കിയ ഈ ‘ദളപതി’, വരും കാലങ്ങളിൽ തമിഴ് രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റിവരയ്ക്കുമെന്ന് ഉറപ്പാണ്.

മാസ്സ് ആക്ഷൻ വിരുന്നൊരുക്കാൻ ജോജുവും ഷാജി കൈലാസും; ‘വരവ്’ ജൂൺ 12-ന് തിയേറ്ററുകളിലേക്ക്

ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ റിലീസിനൊരുങ്ങുന്നു. ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പ്രമേയമാക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ജൂൺ 12-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ജോജു ജോർജ് അവതരിപ്പിക്കുന്ന ‘പോൾസൺ’ എന്ന കഥാപാത്രത്തിന്റെ മാസ്സ് പ്രകടനത്തിനായി വലിയ ആകാംക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. കിടിലൻ ഡയലോഗുകളും തീപാറുന്ന ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു പക്കാ ഷാജി കൈലാസ് ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം എ.കെ. സാജൻ ഷാജി കൈലാസിനായി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 98 ദിവസങ്ങൾ എടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ജോജു ജോർജിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, സുകന്യ എന്നിവരുടെ തിരിച്ചുവരവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.എസ്. ശരവണന്റെ ഛായാഗ്രഹണവും സാം സി.എസിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതൽ കരുത്ത് പകരും. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. വെറുമൊരു ആക്ഷൻ ത്രില്ലർ എന്നതിലുപരി വൈകാരികമായ ഒരു ഫാമിലി ഡ്രാമ കൂടി ഉൾക്കൊള്ളുന്ന ചിത്രമായിരിക്കും ‘വരവ്’ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.പരോൾ കിട്ടി വരുന്ന പോളച്ചന്റെ ആ മാസ്സ് എൻട്രിക്കായി ഇനി ജൂൺ 12 വരെ കാത്തിരിക്കാം. മലയാള സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ആക്ഷൻ വിരുന്നുകളിൽ ഒന്നായി ‘വരവ്’ മാറുമെന്നതിൽ സംശയമില്ല.

പൃഥ്വിരാജ്-നിസാം ബഷീര്‍ കൂട്ടുകെട്ട്; ആകാംക്ഷ നിറച്ച് ‘ഐ നോബഡി’ ടീസര്‍!

ആരാധകര്‍ നാളുകളായി കാത്തിരുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.ഒരു ബാങ്ക് കൊള്ളയെ ആസ്പദമാക്കി ഒരുങ്ങുന്ന ഹീസ്റ്റ് ത്രില്ലറാണ് ഈ ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.’എന്ന് നിന്റെ മൊയ്തീന്‍’, ‘കൂടെ’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതി തിരുവോത്തും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.മലയാള സിനിമയില്‍ ഇതുവരെ പരീക്ഷിക്കാത്ത തരം മേക്കിംഗ് ശൈലിയാണ് നിസാം ബഷീര്‍ ഇതിനായി അവലംബിച്ചിരിക്കുന്നത്. ജൂലായില്‍ തിയേറ്ററുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും E4 എക്‌സ്‌പെരിമെന്റസിന്റെയും ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍. മേത്തയും സി.വി. സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.വിജയരാഘവന്‍, അശോകന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നിഷാന്ത് സാഗര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങി മലയാളത്തിലെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്.ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അര്‍ഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്‌സ് സേവിയര്‍, കോസ്‌റ്യൂംസ്- ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- കിരണ്‍ നെട്ടയം, സംഘടന സംവിധാനം- വാനിക്ക് ബെന്‍ & കലൈ കിംഗ്സ്റ്റണ്‍ & അമിത് ജോളി ബാസ്റ്റിന്‍, സൗണ്ട് ഡിസൈനര്‍- നിക്‌സണ്‍ ജോര്‍ജ്, വി എഫ് എക്‌സ്- ലവാ കുശ, പ്രൊമോഷന്‍സ്- പൊഫാക്ഷിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിപിന്‍ കുമാര്‍ വി., കളറിസ്റ്റ്- സുരേഷ് രവി, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്, ടീസര്‍ എഡിറ്റ്- ബ്ലെസ് തോമസ്.

അഭിപ്രായങ്ങൾക്കപ്പുറം അനുഭവമാകേണ്ട സിനിമ; നിലപാടുകളിൽ ഉറച്ച് മമ്മൂട്ടി

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. സിനിമയെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്ന പശ്ചാത്തലത്തിൽ, വളരെ ലളിതവും എന്നാൽ വ്യക്തവുമായ മറുപടിയാണ് മമ്മൂട്ടി നൽകുന്നത്. “നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം…” എന്നിങ്ങനെ ഓരോരുത്തർക്കും സിനിമയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകാം എന്നദ്ദേഹം പറയുന്നു. മറ്റൊരാൾ പറയുന്നത് കേട്ട് സിനിമയെ മുൻവിധിയോടെ സമീപിക്കാതെ, ഓരോ പ്രേക്ഷകനും സ്വന്തം കാഴ്ചപ്പാടിലൂടെ സിനിമയെ കണ്ട് വിലയിരുത്തണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇന്നത്തെ കാലത്ത് വ്യക്തികളുടെ സ്വകാര്യതയിലേക്ക് മറ്റുള്ളവർ കടന്നുകയറുന്നത് വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഗൗരവകരമായ വിഷയത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. സിനിമ വെറും വിനോദത്തിന് വേണ്ടി മാത്രമല്ല, മറിച്ച് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ കൂടിയുള്ളതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ സിനിമ മുന്നോട്ടുവെക്കുന്ന പ്രധാന ആശയത്തെ ആളുകൾ ശ്രദ്ധിക്കണമെന്നുമാണ് താരം ആഗ്രഹിക്കുന്നത്. വലിയ ഹൈപ്പുകൾക്കിടയിലും താൻ ചെയ്ത കഥാപാത്രത്തോടും സിനിമയുടെ പ്രമേയത്തോടും പൂർണ്ണമായി നീതി പുലർത്താൻ സാധിച്ചെന്ന ആത്മവിശ്വാസമാണ് മമ്മൂട്ടിയുടെ വാക്കുകളിൽ നിഴലിക്കുന്നത്. ഒരു കലാകാരൻ എന്ന നിലയിൽ പ്രേക്ഷകരുടെ യുക്തിയെ ബഹുമാനിച്ചുകൊണ്ട് തന്നെ തന്റെ നിലപാടുകൾ വ്യക്തമാക്കുകയാണ് താരം.

മലയാള സിനിമയ്ക്ക് വീണ്ടും അഭിമാനനിമിഷം; ‘ബാലൻ’ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

മലയാള സിനിമയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം ‘ബാലൻ’ ലോകപ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറിന് ഒരുങ്ങുന്നു. അന്താരാഷ്ട്ര സിനിമാവേദികളിൽ മലയാള ചിത്രങ്ങൾക്ക് ലഭിച്ചുവരുന്ന വർദ്ധിച്ചുവരുന്ന സ്വീകാര്യതയുടെ തെളിവുകൂടിയാണ് ഈ നേട്ടം. മഞ്ഞുമ്മൽ ബോയ്സിന്റെ  വിജയത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വലിയ ചർച്ചാവിഷയമായിരുന്ന ‘ബാലൻ’, കാൻ പോലുള്ള ഒരു പ്രമുഖ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന് മുന്നിലെത്തുന്നത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനകരമായ നിമിഷമാണ്. പ്രാദേശികമായ കഥാതന്തുക്കളെ ആഗോള നിലവാരത്തിൽ അവതരിപ്പിക്കുന്ന ചിദംബരത്തിന്റെ മേക്കിങ് ശൈലി ‘ബാലനിലും’ ആവർത്തിക്കുമെന്നാണ് സിനിമാ നിരൂപകരുടെ വിലയിരുത്തൽ. മലയാള സിനിമയുടെ കലാപരമായ മികവിനെ ലോകപ്രശസ്തമായ റെഡ് കാർപ്പറ്റിൽ അടയാളപ്പെടുത്താൻ പോകുന്ന ഈ ചിത്രം റിലീസിന് മുൻപേ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.

വീണ്ടും സീരിയല്‍ ലെവല്‍ മേക്കിങ് ?, ‘ഇതോടെ ദൃശ്യം പരിപാടി നിര്‍ത്തുന്നതാണ് നല്ലത്!സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളിൽ നിറഞ്ഞ് ദൃശ്യം 3

ദൃശ്യം ഒന്നും രണ്ടും നല്‍കിയ വിജയക്കരുത്തില്‍ 3-ാം ഭാഗം വന്‍ പ്രതീക്ഷയിലാണ് ഇത്തവണ വെള്ളിത്തിരയില്‍ ഇറക്കിയത്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തിന് വന്‍ സ്വീകരണവും ആരാധകര്‍ ഒരുക്കിയിരുന്നു.എന്നാല്‍ ആരാധകരുടെ പ്രതീക്ഷക്കൊപ്പം ഉയരാന്‍ ദൃശ്യം 3ക്ക് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ടീസറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്. ദൃശ്യം 2 റിലീസായ സമയത്തും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഒ.ടി.ടി റിലീസായി എത്തിയ രണ്ടാം ഭാഗം വലിയ വിജയമായിരുന്നുവെങ്കിലും, ‘സീരിയല്‍ ലെവല്‍ മേക്കിങ്’ എന്ന വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ മൂന്നാം ഭാഗത്തിന്റെ ടീസറിന് പിന്നാലെ സമാന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീണ്ടും സീരിയല്‍ ലെവല്‍ മേക്കിങ് തന്നെയോ?, ക്ലൈമാക്സ് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമോ?’ തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഇതിനു മുന്‍പും സമാന രീതിയിലുള്ള മേക്കിങ് ആണെങ്കിലും ക്ലൈമാക്‌സ് കത്തിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള പിന്തുണയും ഇതിനൊപ്പമുണ്ട്.മോഹന്‍ലാലിന്റെ അഭിനയ മികവും ജിത്തു ജോസഫിന്റെ തിരക്കഥയും ഒരിക്കല്‍ കൂടി ഒത്തുചേരുന്ന ചിത്രത്തില്‍ കഴിഞ്ഞ രണ്ട് ഭാഗങ്ങളിലെ താരങ്ങള്‍ തന്നെ വീണ്ടും വരുന്നതും സിനിമയെ വിജയത്തില്‍ എത്തിക്കുമെന്നാണ് കരുതുന്നത്.ടീസറിന് പിന്നാലെ ഇത്തരത്തിലുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയരുമ്പോഴും മറ്റൊരു വന്‍ ഹിറ്റായി ദൃശ്യം 3 മാറും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

പഴയ ആ അഞ്ചാം ക്ലാസ്സുകാരൻ ഇന്ന് ഹാപ്പിയാണ്! ‘അമ്മു പൂച്ച’യിൽ നിന്നും ‘അട ബൊമ്മളെ’യിലേക്കുള്ള കാർത്തിക്കിന്റെ മാസ്സ് എൻട്രി

ജീവിതം പലപ്പോഴും നേരായ ഒരു പാതയല്ല, മറിച്ച് വളഞ്ഞുമറിഞ്ഞും പോകുന്ന ഒരു കഥപോലെയാണ്. ആ കഥയിൽ ചിലപ്പോൾ നാം കാത്തിരിക്കുന്ന വാതിൽ തുറക്കാതെ പോകും, പക്ഷേ പിന്നീട് അപ്രതീക്ഷിതമായി മറ്റൊരു വാതിൽ തുറന്ന് നമുക്ക് മുന്നിൽ പുതിയ ലോകം തുറക്കും. അത്തരമൊരു വഴിത്തിരിവിലൂടെ കടന്നുപോയ ആളാണ് കാർത്തിക്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ ഗാനരചയിതാക്കളിൽ ഒരാളായി മാറിയിരിക്കുകയാണ്. പ്രേക്ഷകർ ഏറ്റുപാടുന്ന നിരവധി ഗാനങ്ങൾ ഇതിനോടകം അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നിട്ടുണ്ട്, അതിലൂടെ തന്നെ തന്റെ കഴിവ് തെളിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഈ വിജയത്തിന്റെ പിന്നിൽ ഒരു ചെറിയ കുട്ടിയുടെ നിരാശയും കാത്തിരിപ്പും ഒളിഞ്ഞിരിക്കുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലരമയുടെ അവസാന പേജിൽ തന്റെ പേരും കവിതയും കാണണമെന്ന ആഗ്രഹം കാർത്തിക്കിനുണ്ടായിരുന്നു. ‘അമ്മു പൂച്ച’യെ കുറിച്ച് ഒരു കവിത എഴുതി അയച്ച ശേഷം, ഓരോ ആഴ്ചയും അദ്ദേഹം ആ പേജ് തിരിഞ്ഞുനോക്കുകയായിരുന്നു. പക്ഷേ, ആ കവിത ഒരിക്കലും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ആഴ്ചകൾ കടന്നു, മാസങ്ങൾ കടന്നു, പക്ഷേ കാത്തിരിപ്പ് വെറുതെയായി. ആ സമയത്ത് അത് ഒരു ചെറിയ തോൽവിയായി തോന്നിയിരുന്നെങ്കിലും, അതാണ് അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു ഉറച്ച ആഗ്രഹമായി വളർന്നത്. കാലം കടന്നപ്പോൾ, അതേ കുട്ടിയുടെ സ്വപ്നം മറ്റൊരു രൂപത്തിൽ സാക്ഷാത്കരിച്ചു. ഇന്ന് കാർത്തിക്കിന്റെ വാക്കുകൾ ആയിരക്കണക്കിന് ആളുകൾ കേൾക്കുകയും പാടുകയും ചെയ്യുന്നു. ബാലരമയിൽ വരാതെ പോയ ആ കവിതയുടെ സ്ഥാനം ഇന്ന് സിനിമാഗാനങ്ങൾ കൈക്കൊണ്ടിരിക്കുന്നു. ചെറിയ നിരാശകളിൽ നിന്ന് വലിയ നേട്ടങ്ങളിലേക്കുള്ള യാത്ര എങ്ങനെ സാധ്യമാകുമെന്ന് കാണിക്കുന്ന ഒരു ഉദാഹരണമാണ് ഇത്. അദ്ദേഹത്തിന്റെ ഈ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ, പലരും ഇത് പ്രചോദനമായാണ് ഏറ്റെടുത്തത്. സ്വപ്നങ്ങൾ വൈകിയെത്തിയാലും, അത് നഷ്ടമാകുന്നില്ല എന്നൊരു ഓർമ്മപ്പെടുത്തലായി കാർത്തിക്കിന്റെ കഥ മാറുന്നു.

49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ താരതിളക്കം!മോഹൻലാൽ മികച്ച നടൻ, കല്യാണിയും അനശ്വരയും നടിമാർ; എക്കോ’ മികച്ച ചിത്രം;

കേരളത്തിലെ ചലച്ചിത്ര പ്രേമികൾ ഉറ്റുനോക്കിയിരുന്ന ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. താരപ്രഭയും കലാമൂല്യവും ഒത്തുചേർന്ന ഒരു പുരസ്കാരപ്പട്ടികയാണ് ഇത്തവണത്തേത്.സംസ്ഥാന അവാർഡിന് ശേഷം ജൂറി സിനിമകൾ നേരിട്ട് കണ്ട് വിലയിരുത്തുന്ന കേരളത്തിലെ ഏക പുരസ്കാരമായ ഫിലിം ക്രിട്ടിക്സ് അവാർഡ്, ഇത്തവണ 60 ഓളം ചിത്രങ്ങളിൽ നിന്നാണ് മികച്ചവയെ കണ്ടെത്തിയത്. പ്രധാന പുരസ്കാരങ്ങൾ;മികച്ച ചിത്രം: എക്കോ (സംവിധാനം: ദിൻജിത് അയ്യത്താൻ)മികച്ച നടൻ: മോഹൻലാൽ (ചിത്രങ്ങൾ: തുടരും, ഹൃദയപൂർവം)മികച്ച നടിമാർ: കല്യാണി പ്രിയദർശൻ (ലോക: ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ (രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ)മികച്ച സംവിധായകൻ: ഡൊമിനിക്ക് അരുൺ (ചിത്രം: ലോക: ചാപ്റ്റർ വൺ ചന്ദ്ര)ചലച്ചിത്രരത്നം പുരസ്കാരം: സംഗീത ഇതിഹാസം എം.ജി. ശ്രീകുമാർ. റൂബി ജൂബിലി അവാർഡ്: സംവിധായകൻ പ്രിയദർശൻ. ചലച്ചിത്ര പ്രതിഭാപുരസ്കാരം: ടി.ജി. രവി, ഇന്ദ്രൻസ്, കൈതപ്രം, കല്ലിയൂർ ശശി, ഊർമിള ഉണ്ണി, ബി. അരുന്ധതി.ജനപ്രിയ ചിത്രം: സർവം മായ (സംവിധാനം: അഖിൽ സത്യൻ)മികച്ച രണ്ടാമത്തെ നടൻ: പ്രകാശ് വർമ്മ, ദിലീഷ് പോത്തൻ.മികച്ച രണ്ടാമത്തെ നടി: ഹണി റോസ്, ശുഭ വയനാട്.ഗായകർ: നവനീത് ഉണ്ണികൃഷ്ണൻ , ഗായിക ;സിത്താര കൃഷ്ണകുമാർ, ജെ.ആർ. ദിവ്യ നായർ .സാങ്കേതിക മികവ്: എം.ആർ. രാജാകൃഷ്ണൻ (ശബ്ദമിശ്രണം – എമ്പുരാൻ), ജേക്സ് ബിജോയ് (സംഗീതം).മികച്ച ബാലതാരം: ധാർമ്മിക് സുധാകരൻ (പച്ചത്തെയ്യം), ദേവനന്ദ ജിബിൻ(കല്യാണമരം) മികച്ച നവാഗത പ്രതിഭകൾ:നടി, റിയ ഷിബു (സർവം മായ), സംവിധാനം : ജിതിൻ കെ. ജോസ് (കളങ്കാവൽ), ശരൺ വേണുഗോപാൽ (നാരായണീന്റെ മൂന്നാണ്മക്കൾ), പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദൻ (നോബഡി), ഷാജു വാലപ്പൻ (നിഴൽ വ്യാപാരികൾ) തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര)മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ്, നിർമ്മാണം: ആകാശ് ഭാസ്‌കരൻ)അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്ക‌ാരം: ഡോ. മനോജ് ഗോവിന്ദൻ (പെരിയോൻ), സംഗീത് പ്രതാപ് (ഹൃദയപൂർവം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിൾ ജോബി (എ പ്രെഗ്നന്റ്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്)

ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മരണം ഉറപ്പ്ഞെട്ടിക്കുന്ന കഥയുമായി പുതിയ കൊറിയൻ ത്രില്ലർ.

നമ്മുടെ ഫോണിലൊരു ആപ്പ് വഴി നമ്മൾ ആഗ്രഹിക്കുന്നതെന്തും സെക്കൻഡുകൾക്കുള്ളിൽ നടക്കുമെന്ന് പറഞ്ഞാൽ ആർക്കായാലും ഒന്ന് പരീക്ഷിച്ചു നോക്കാൻ തോന്നും. പക്ഷേ ആ ആഗ്രഹം സഫലമായാൽ ഉടൻ തന്നെ മരണം പിന്നാലെ വരുമെന്ന് അറിഞ്ഞാലോ? ഇങ്ങനെയൊരു ഞെട്ടിപ്പിക്കുന്ന കഥയാണ് നെറ്റ്ഫ്ലിക്സിന്റെ പുതിയ കൊറിയൻ സീരീസായ ‘ഇഫ് വിഷസ് കുഡ് കിൽ’ (If Wishes Could Kill) പറയുന്നത്. കഥ തുടങ്ങുന്നത് ‘ഗിരിഗോ’ എന്നൊരു വിചിത്രമായ ആപ്പിലൂടെയാണ്. അതിൽ നമ്മുടെ പേരും ജനനത്തീയതിയും അടിച്ച് ഒരു ആഗ്രഹം ചോദിച്ചാൽ അത് ഉടൻ നടക്കും. പക്ഷേ ഇതിന് പിന്നിൽ ഭീകരമായ ഒരു ചതിയുണ്ട്. നിങ്ങളുടെ ആഗ്രഹം സഫലമായി കൃത്യം 24 മണിക്കൂറിനുള്ളിൽ നിങ്ങളെ മരണം തേടിയെത്തും. ഈ മരണക്കളിയിൽ നിന്ന് രക്ഷപ്പെടാൻ ഒരേയൊരു വഴിയേ ഉള്ളൂ; നിങ്ങൾക്ക് പകരം മറ്റൊരാളെക്കൊണ്ട് ആ ആപ്പിൽ ഒരു ആഗ്രഹം ചോദിപ്പിക്കുക! അതായത്, സ്വന്തം ജീവൻ രക്ഷിക്കാൻ നമ്മൾ ഏറ്റവും സ്നേഹിക്കുന്നവരെപ്പോലും മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുന്ന അവസ്ഥ. വെറുമൊരു പ്രേതക്കഥ എന്നതിലുപരി, ഇന്നത്തെ തലമുറ ഫോണിനും സോഷ്യൽ മീഡിയക്കും പിന്നാലെ പോകുമ്പോൾ അറിയാതെ വീണുപോകുന്ന ചതിക്കുഴികളെക്കുറിച്ചാണ് ഈ സീരീസ് സംസാരിക്കുന്നത്. പഴയകാലത്തെ മന്ത്രവാദവും പുതിയ കാലത്തെ ടെക്നോളജിയും ചേരുമ്പോൾ ഉണ്ടാകുന്ന പേടിപ്പെടുത്തുന്ന അനുഭവമാണിത്. സ്വന്തം ജീവൻ നിലനിർത്താൻ കൂട്ടുകാരെ പോലും തള്ളിപ്പറയേണ്ടി വരുന്ന കൗമാരക്കാരുടെ നിസ്സഹായാവസ്ഥ ഈ കഥയിൽ ശരിക്കും നമ്മളെ പേടിപ്പിക്കും. സാധാരണ കണ്ടു മടുത്ത ഹൊറർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഓരോ നിമിഷവും ഉദ്വേഗം നിറയ്ക്കുന്ന എല്ലാ കൗമാരക്കാരും കണ്ടിരിക്കേണ്ട ഒരു സീരിയസ് ആണിത്.

യഷ് ആരാധകർക്ക് നിരാശ; ‘ടോക്സിക്’ റിലീസ് വീണ്ടും നീട്ടി

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ (Toxic: A Fairy Tale for Grown-ups) എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു. നേരത്തെ 2026 ജൂൺ 4-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും, അന്താരാഷ്ട്ര തലത്തിൽ ചിത്രം വലിയ സ്വീകാര്യത നേടിയതോടെ ഒരു വമ്പൻ ആഗോള റിലീസിനായി അണിയറ പ്രവർത്തകർ പദ്ധതിയിടുകയാണ്. അമേരിക്കയിൽ നടന്ന ‘സിനിമാകോൺ’ (CinemaCon) എന്ന ചലച്ചിത്ര മേളയിൽ ടോക്സിക്കിന് ലഭിച്ച മികച്ച പ്രതികരണമാണ് ഈ തീരുമാനത്തിന് പിന്നിൽ. രാജ്യാന്തര സ്റ്റുഡിയോകൾ സിനിമ വിതരണം ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ, ലോകമെമ്പാടും ഒരേ സമയം വിപുലമായി ചിത്രം പ്രദർശിപ്പിക്കാനാണ് യഷും സംഘവും ലക്ഷ്യമിടുന്നത്. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് യഷ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. നേരത്തെ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ചിത്രത്തിന്റെ ഷൂട്ടിംഗും റിലീസും തടസ്സപ്പെട്ടിരുന്നു. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ടോക്സിക് കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യൻ സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അഭിമാനകരമായ ഒരു നിമിഷമായിരിക്കും ഈ സിനിമയെന്നും ആരാധകർക്ക് വലിയൊരു സിനിമാനുഭവം തന്നെയായിരിക്കും ടോക്സിക് വാഗ്ദാനം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.