മലയാള സിനിമയിലെ ഹാസ്യത്തിന് എക്കാലത്തും ഒരു സുവർണ്ണകാലമുണ്ടായിരുന്നു. കിലുക്കവും തെങ്കാശിപ്പട്ടണവും ഗോഡ്ഫാദറുമൊക്കെ ഇന്നും നമ്മുടെ പ്രിയപ്പെട്ട സിനിമകളായി നിലനിൽക്കുന്നത് അതിലെ തമാശകൾക്കപ്പുറം, ആ സിനിമകൾ സമ്മാനിച്ച ‘ഡയലോഗ് സുപ്രീമസി’ കൊണ്ടുകൂടിയാണ്. സിനിമ കണ്ട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയാലും, സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോഴോ വീട്ടിലിരിക്കുമ്പോഴോ ആവർത്തിച്ച് പറയാൻ പറ്റുന്ന നൂറുകണക്കിന് ഡയലോഗുകൾ ആ സിനിമകൾ നമുക്ക് നൽകിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ എവിടെ നോക്കിയാലും ‘മോഹിനിയാട്ടം’ എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ്. തിയേറ്റർ റിലീസ് സമയത്ത് വാഴ 2 വിൻ്റെ ഹെപ്പ് കാരണം ശ്രദ്ധ ലഭിക്കാതെ പോയെങ്കിലും, ഇപ്പോൾ OTT-യിൽ എത്തിയതോടെ കഥയാകെ മാറി. ‘വാഴ’യെക്കാൾ വലിയ സ്വീകാര്യതയാണ് ഒടിടിയിൽ ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഫീഡുകൾ മുഴുവൻ ഈ സിനിമയെക്കുറിച്ചുള്ള പോസിറ്റീവ് റിവ്യൂകൾ കൊണ്ട് നിറയുമ്പോൾ, ഒരിടവേളയ്ക്ക് ശേഷം മലയാളികൾക്ക് ലഭിച്ച പക്കാ ‘ഡയലോഗ് സുപ്രീമസി’ ചിത്രമാണിതെന്ന് നിസംശയം പറയാം. പണ്ട് കിലുക്കവും വെട്ടവും കണ്ടു ചിരിച്ചതുപോലെ, ഓർത്തോർത്ത് ചിരിക്കാൻ പറ്റുന്ന കൗണ്ടറുകൾ കൊണ്ടാണ് ഈ സിനിമ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ കയറിക്കൂടിയത്.
നായകന്റെ അച്ഛൻ ഭരതൻ നായരും സുഹൃത്തുക്കളും ചേർന്ന് പണം ഉണ്ടാക്കാൻ വേണ്ടി വ്യാജമായി നിർമ്മിക്കുന്ന ‘ആര്യങ്കാവ് ക്ഷേത്രത്തെ’ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം വികസിക്കുന്നത്. ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോഴും വിശ്വാസികൾക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ, അങ്ങേയറ്റം ബുദ്ധിപരമായ തിരക്കഥയിലൂടെയാണ് ഈ ‘വ്യാജ ക്ഷേത്രത്തിന്റെ’ കഥ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ ക്ലൈമാക്സ് വരെ ആവേശം ഒട്ടും ചോരാതെ നിൽക്കുന്ന തിരക്കഥയിൽ ഏകദേശം 51 പഞ്ച് ഡയലോഗുകളും 15-ഓളം ഗംഭീര സിനിമാ റഫറൻസുകളുമാണ് കോർത്തിണക്കിയിരിക്കുന്നത്. വിനയ് ഫോർട്ടിന്റെ SI പാർത്ഥൻ ചോദിക്കുന്ന ‘വളരണാ…’ എന്ന ഒറ്റ ചോദ്യം മതി സ്ക്രിപ്റ്റിലെ ആ ക്രാഫ്റ്റ് മനസ്സിലാക്കാൻ. ബേബി ജീന്റെ ‘മാമാ…’ വിളിയും, കലാരഞ്ജിനിയുടെ ‘ബിരിയാണി കട്ട് വേണോ കറി കട്ട് വേണോ’ എന്നൊക്കെയുള്ള മാരക കൗണ്ടറുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഹൃദയം, ഭീഷ്മപർവ്വം, ഗജിനി, ദൃശ്യം തുടങ്ങി നമ്മൾ നെഞ്ചിലേറ്റിയ സിനിമകളെ എത്ര സ്മാർട്ടായാണ് ഇതിൽ റഫറൻസ് ചെയ്തിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പണ്ട് ‘വെട്ടം’ കണ്ടപ്പോൾ കിട്ടിയ ആ ഒരു പോസിറ്റീവ് എനർജി വീണ്ടും തിരിച്ചു കിട്ടിയ പ്രതീതിയാണെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ OTT-യിൽ ചിത്രം ഒരു ‘ഇൻഡസ്ട്രിയൽ ഹിറ്റിന്’ സമാനമായ തരംഗം സൃഷ്ടിക്കുമ്പോൾ ഒന്ന് ഉറപ്പിച്ചു പറയാം—മികച്ചൊരു തിരക്കഥയും അതിനൊത്ത കൗണ്ടറുകളും ഉണ്ടെങ്കിൽ മലയാളികൾ അത് എന്നും ഹൃദയത്തോട് ചേർക്കും. ഒരു മിനിറ്റ് പോലും ബോറടിക്കാതെ കണ്ടുതീർക്കാവുന്ന ഈ പക്കാ എന്റർടൈനർ ആരും മിസ്സ് ചെയ്യരുത്.





