വരാണസിയിൽ നായക്കുഞ്ഞിനെ പരിക്കേൽപ്പിച്ചെന്നാരോപിച്ച് ഒരു യുവാവിനോട് രോഷാകുലയായി പ്രതികരിക്കുന്ന റഷ്യൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘പിങ്ക് നടാഷ’ എന്ന പേരിൽ അറിയപ്പെടുന്ന റഷ്യൻ സ്വദേശിനിയാണ് നായക്കുഞ്ഞിനെ കൈയിലെടുത്ത് യുവാവിനെ ചോദ്യം ചെയ്യുന്ന രംഗങ്ങളിലുള്ളത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ഇത് വഴിവെച്ചിട്ടുണ്ട്.
വീഡിയോയിൽ നായക്കുഞ്ഞിന്റെ കാലിന് പരിക്കേറ്റതിനെക്കുറിച്ച് നടാഷ യുവാവിനോട് തുടർച്ചയായി ചോദ്യം ചെയ്യുന്നത് കാണാം. എന്നാൽ യുവാവ് ആരോപണങ്ങളോട് വ്യക്തമായ പ്രതികരണം നൽകാതെ നിൽക്കുകയാണ്. ഇതോടെ കൂടുതൽ പ്രകോപിതയായ നടാഷ ഇയാളെ ശക്തമായി വിമർശിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നു.
ഒരു ഘട്ടത്തിൽ യുവാവ് ചിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണപ്പെടുന്നു. ഇതിനെ തുടർന്നാണ് “നിങ്ങൾ എന്തിനാണ് ചിരിക്കുന്നത്?” എന്ന് നടാഷ ചോദിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിനും യുവാവ് മറുപടി നൽകാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്.
ചുറ്റുമുണ്ടായിരുന്ന ആളുകളോടും നായക്കുഞ്ഞിനെ കാണിച്ചുകൊണ്ട് യുവാവാണ് അതിന് പരിക്കേൽപ്പിച്ചതെന്ന് നടാഷ ആരോപിക്കുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചിലരും യുവാവിനെതിരെ വിമർശനം ഉന്നയിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പിന്നീട് യുവാവ് അവിടെ നിന്ന് പോകാൻ ശ്രമിക്കുമ്പോൾ നടാഷ പിറകെ നടക്കുകയും വീണ്ടും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇതിനിടയിൽ യുവാവിന്റെ ദേഹത്തേക്ക് തുപ്പുന്നതും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങളെയും ആരോപണങ്ങളുടെ വസ്തുതയെയും കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, വൈറലായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങൾക്കും ചർച്ചകൾക്കും കാരണമായിരിക്കുകയാണ്.





