വെർച്വൽ ലോകത്തെ വെല്ലുവിളികളും അനാവശ്യ ഈഗോയും എത്രത്തോളം ഭയപ്പെടുത്തുന്ന ദുരന്തങ്ങളിലേക്ക് വഴിമാറാം എന്നതിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് യുഎഇയിൽ നിന്നും പുറത്തുവരുന്നത്. ഷാർജ അൽ നഹ്ദയിൽ വെച്ച് കണ്ണൂർ മാട്ടൂൽ സ്വദേശിയായ ഇസ്മായിൽ പൊന്നാരംഎന്ന മലയാളി യുവാവ് കടുത്ത വാഗ്വാദങ്ങൾക്കൊടുവിൽ അതിക്രൂരമായി കുത്തേറ്റു കൊല്ലപ്പെട്ടു. കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇരുവരും തമ്മിൽ കടുത്ത വ്യക്തിപരമായ തർക്കങ്ങളും സൈബർ പോരുകളും നിലനിന്നിരുന്നു. ഈ പകയുടെ തുടർച്ചയായി കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ പോലും ഇവർ ടിക് ടോക്ക് ലൈവിലെത്തുകയും പരസ്പരം അസഭ്യവർഷം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്തു. ലൈവിനിടയിൽ “ധൈര്യമുണ്ടെങ്കിൽ ടാക്സി വിളിച്ചാണെങ്കിലും വരാൻ” ഇസ്മായിൽ വെല്ലുവിളിച്ചപ്പോൾ, “ഇതാ ക്യാമറ ഓഫ് ചെയ്ത് ഞാൻ നേരിട്ട് വരികയാണ്” എന്നായിരുന്നു പ്രതി നൽകിയ മറുപടി.
ഈ വെല്ലുവിളി വെറുമൊരു വാക്കിലൊതുക്കാതെ, കയ്യിൽ മാരകായുധവുമായി പ്രതി ഇസ്മായിൽ താമസിക്കുന്ന സ്ഥലത്തേക്ക് നേരിട്ടെത്തുകയും അദ്ദേഹത്തെ അതിക്രൂരമായി കുത്തിക്കൊല്ലുകയുമായിരുന്നു. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ഷാർജ പോലീസ് പ്രതിയെ പിടികൂടി. കൂടാതെ സംഭവസമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് ചില മലയാളികളെയും പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു നിമിഷത്തെ ദേഷ്യവും വ്യൂസിനും ലൈക്കുകൾക്കും വേണ്ടിയുള്ള സോഷ്യൽ മീഡിയയിലെ മത്സരബുദ്ധിയും ഒടുവിൽ ഒരു മനുഷ്യജീവനെടുക്കുന്ന അവസ്ഥയിലേക്ക് പ്രവാസലോകത്ത് മാറിയത് വലിയ തോതിലുള്ള ആശങ്കയാണ് ഉണ്ടാക്കുന്നത്. കേസിൽ ഷാർജ പോലീസ് കർശനമായ തുടരന്വേഷണവും ശക്തമായ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.





