2026 ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും കൊടുമുടിയിലെത്തുമ്പോൾ, കായികലോകം മുഴുവൻ ഉറ്റുനോക്കുന്നത് ആ സുന്ദരമായ സ്വർണ്ണക്കപ്പിലേക്കാണ്.

2026 ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും കൊടുമുടിയിലെത്തുമ്പോൾ, കായികലോകം മുഴുവൻ ഉറ്റുനോക്കുന്നത് ആ സുന്ദരമായ സ്വർണ്ണക്കപ്പിലേക്കാണ്. വെറുമൊരു ട്രോഫി എന്നതിനപ്പുറം ഓരോ ഫുട്ബോൾ കളിക്കാരന്റെയും രാജ്യത്തിന്റെയും സ്വപ്ന സാഫല്യമാണ് ഈ കനകകിരീടം. 1974 മുതൽ ഇറ്റാലിയൻ ശില്പിയായ സിൽവിയോ ഗസാനിഗ രൂപകൽപ്പന ചെയ്ത ഇതേ ഒറിജിനൽ ട്രോഫിയാണ് ഓരോ ലോകകപ്പ് വിജയികൾക്കും കൈമാറി വരുന്നത്. 18 കാരറ്റ് തങ്കത്തിൽ നിർമ്മിച്ച, രണ്ട് മനുഷ്യരൂപങ്ങൾ ഭൂഗോളത്തെ താങ്ങിനിർത്തുന്ന രീതിയിലുള്ള ഈ ട്രോഫിക്ക് 36.8 സെന്റിമീറ്റർ ഉയരവും ഏകദേശം 6.1 കിലോഗ്രാം ഭാരവുമുണ്ട്. ഈ കപ്പിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ മാത്രം യഥാർത്ഥ മൂല്യം കണക്കാക്കിയാൽ അത് ഏകദേശം 5 കോടി രൂപയോളമേ വരൂ. എന്നാൽ ഇതിന്റെ ചരിത്രപരവും പ്രതീകാത്മകവുമായ മൂല്യം കണക്കിലെടുത്താൽ ഇതിന്റെ ഇന്നത്തെ വിപണി മൂല്യം ഏതൊരാളെയും ഞെട്ടിക്കുന്നതാണ്. 2022-ൽ ഇതിന്റെ ആകെ മൂല്യം 160 കോടി രൂപയിൽ താഴെയായിരുന്നുവെങ്കിൽ, വെറും നാല് വർഷം കൊണ്ട് ഇതിന്റെ മൂല്യത്തിൽ 15 കോടി രൂപയുടെ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ 2026-ൽ ഈ ലോകകപ്പ് ട്രോഫിയുടെ ആകെ മൂല്യം ഏകദേശം 175 കോടി രൂപയോളമായി ഉയർന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വെറുമൊരു സ്വർണ്ണ കപ്പ് എന്നതിലുപരി, ഫുട്ബോൾ എന്ന വികാരത്തെ നെഞ്ചിലേറ്റുന്ന കോടിക്കണക്കിന് ആരാധകരുടെയും ഇതിഹാസ താരങ്ങളുടെയും വിയർപ്പിന്റെയും പ്രയത്നത്തിന്റെയും വിലയാണ് ഈ ട്രോഫിയെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കായിക പുരസ്കാരമാക്കി മാറ്റുന്നത്. ഫിഫ നിയമപ്രകാരം ഈ ഒറിജിനൽ ട്രോഫി സ്വന്തമായി കൊണ്ടുപോകാൻ ഒരു രാജ്യത്തിനും അനുവാദമില്ല, പകരം ഇതിന്റെ ഒരു സ്വർണ്ണം പൂശിയ റെപ്ലിക്ക (പകർപ്പ്) മാത്രമാണ് വിജയികൾക്ക് നൽകുക. ഈ സ്വർണ്ണ കപ്പിൽ ഇത്തവണ ആര് മുത്തമിടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് കായികലോകം.
ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റം: സൂര്യകുമാറിന് പകരം ശ്രേയസ് അയ്യർ ടി20 നായകനായേക്കും

ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് വലിയ അഴിച്ചുപണിക്ക് സാധ്യത. ഫോമില്ലായ്മ നേരിടുന്ന സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ പുതിയ ക്യാപ്റ്റനായി ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായതെന്നാണ് വിവരം.വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ വരും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. ടീം തിരഞ്ഞെടുപ്പിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ താല്പര്യങ്ങളേക്കാൾ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നിലപാടുകൾക്കാണ് അപെക്സ് കൗൺസിൽ മുൻഗണന നൽകിയത്. അഗാർക്കറുടെ ശക്തമായ പിന്തുണയാണ് ശ്രേയസ് അയ്യർക്ക് നായകസ്ഥാനത്തേക്ക് വഴിതുറന്നത്.സമീപകാലത്തെ ഫോമില്ലായ്മയാണ് സൂര്യകുമാർ യാദവിന് തിരിച്ചടിയായത്. കഴിഞ്ഞ ടി20 ലോകകപ്പിലും 2026 ഐപിഎല്ലിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത സൂര്യകുമാറിന് ക്യാപ്റ്റൻസിക്ക് പുറമെ ടി20 ടീമിലെ സ്ഥാനം തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.അതേസമയം 2023 ഡിസംബറിന് ശേഷം ഇന്ത്യക്കായി ട്വന്റി-20 കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിലെ മികച്ച ക്യാപ്റ്റൻസി മികവാണ് 31 കാരനായ ശ്രേയസ് അയ്യർക്ക് തുണയായത്. 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം 2020-ലും 2025-ലും ഡൽഹി, പഞ്ചാബ് ടീമുകളെ ഫൈനലിലും എത്തിച്ചിരുന്നു. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും മികച്ച ബാറ്റിങ് ഫോം തുടരുന്ന ശ്രേയസിന്റെ വരവോടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു യുഗത്തിന് തുടക്കമാകുമോ എന്ന് ശനിയാഴ്ചത്തെ ഔദ്യോഗിക പ്രഖ്യാപനത്തോടെ വ്യക്തമാകും.
1958-ലെ ലോകകപ്പ് ഫൈനലിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ അണിഞ്ഞ ജഴ്സി ലേലത്തിൽ വെക്കുന്ന വാർത്ത കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ന്യൂയോർക്ക് ആസ്ഥാനമായ പ്രശസ്ത ലേലക്കമ്പനിയായ സോത്തബീസ് ഈ മാസം അവസാനം ലേലം സംഘടിപ്പിക്കുന്നത്. 2026 ജൂൺ 29 മുതൽ ജൂലൈ 16 വരെ നടക്കുന്ന ഓൺലൈൻ ലേലത്തിലൂടെ ഈ ചരിത്ര വസ്തു കൈമാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 6 ദശലക്ഷം ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് പതിനേഴുകാരനായ പെലെ സ്വീഡനെതിരെ നടന്ന ഫൈനലിൽ അണിഞ്ഞ നീല നിറത്തിലുള്ള ജഴ്സിയാണിത്. അന്ന് 5-2 എന്ന സ്കോറിന് ബ്രസീൽ ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ പെലെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മത്സരശേഷം സഹതാരമായ ദിദയ്ക്ക് പെലെ ഈ ജഴ്സി സമ്മാനിച്ചിരുന്നു. വർഷങ്ങളോളം ദിദയുടെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഈ ജഴ്സി പിന്നീട് മ്യൂസിയത്തിലേക്ക് മാറുകയും 2004-ൽ ഒരു ലേലത്തിലൂടെയാണ് നിലവിലെ ഉടമ സ്വന്തമാക്കുകയും ചെയ്തത്. 2022-ൽ ഡിയേഗോ മറഡോണയുടെ ജഴ്സി റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ പോയതിന് ശേഷം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിലൊന്നായി പെലെയുടെ ഈ ജഴ്സി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോഹ്‌ലിയുടെ ആർസിബി സാമ്രാജ്യത്തിന്റെ സുവർണ അധ്യായം

ആർസിബിയുടെ തുടക്കം മുതൽ ഇന്നുവരെ, കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ആ ഫ്രാഞ്ചൈസിയുടെ എല്ലാ ഉയർച്ചതാഴ്ചകളിലും കൂടെയുണ്ടായിരുന്ന ഒരേയൊരു പേരേയുള്ളൂ വിരാട് കോഹ്‌ലി. ഐപിഎൽ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ഒന്നാണ് നമ്മൾ കണ്ടത്. നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ആദ്യ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഈ വർഷവും ആ കിരീടം നിലനിർത്തിക്കൊണ്ട് തങ്ങളുടെ രണ്ടാം കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ആർസിബി തങ്ങളുടെ ബാക്ക്-ടു-ബാക്ക് കിരീടനേട്ടം ആഘോഷമാക്കിയത്. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ടീമായി ബംഗളൂരു മാറി. കിരീടമില്ലാത്ത വർഷങ്ങളിലെ കടുത്ത പരിഹാസങ്ങളിൽ നിന്നും കരിയറിലെ മോശം ഫോമിൽ നിന്നും പോരാടി ലോഗോയിലെ സിംഹത്തെപ്പോലെ കോഹ്‌ലി തിരിച്ചുവന്ന കഥ ഏതൊരു കായികപ്രേമിക്കും വലിയൊരു പ്രചോദനമാണ്. തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം ബംഗളൂരുവിൽ എത്തിച്ചുകൊണ്ട് വിരാട് കോഹ്‌ലി തന്റെ കരിയറിലെ ഏറ്റവും സുവർണ്ണമായ അധ്യായമാണ് ഇപ്പോൾ എഴുതിച്ചേർത്തിരിക്കുന്നത്. ഈ അവിശ്വസനീയമായ വിജയത്തിന് പിന്നിൽ ആർസിബിയുടെ സ്വന്തം വിരാട് കോഹ്‌ലിയുടെ അസാധ്യ പ്രകടനമായിരുന്നു പ്രധാനം. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിനായി 42 പന്തിൽ പുറത്താകാതെ 75 റൺസ് അടിച്ചുകൂട്ടിയാണ് കോഹ്‌ലി ടീമിനെ വിജയതീരത്ത് എത്തിച്ചത്. ഐപിഎൽ ചരിത്രത്തിലെ തന്റെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി കൂടിയാണ് ഫൈനലിൽ കോഹ്‌ലി കുറിച്ചത്. മത്സരത്തിന്റെ അവസാന പന്തിൽ ലോങ് ഓണിന് മുകളിലൂടെ സിക്സർ പറത്തിക്കൊണ്ട് അദ്ദേഹം കളി അവസാനിപ്പിച്ചപ്പോൾ, അത് വർഷങ്ങളായി തങ്ങളെ പരിഹസിച്ചവർക്കുള്ള വായടപ്പൻ മറുപടി കൂടിയായിരുന്നു. ഈ സീസണിൽ ആകെ 16 ഇന്നിങ്സുകളിൽ നിന്ന് 56.25 ശരാശരിയിലും 165.84 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലും 675 റൺസാണ് കോഹ്‌ലി അക്കൗണ്ടിലാക്കിയത്. ഇതിൽ കൊൽക്കത്തയ്ക്ക് എതിരെ നേടിയ പുറത്താകാതെയുള്ള 105 റൺസും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. റൺവേട്ടയിൽ മുന്നിൽ നിൽക്കുന്നതിനൊപ്പം ടീമിനെ വീണ്ടും ചാമ്പ്യന്മാരാക്കാൻ കഴിഞ്ഞതാണ് വിരാടിന് ഈ സീസണിലെ ഏറ്റവും വലിയ നേട്ടം. കിരീടനേട്ടത്തിന് പിന്നാലെ കോഹ്‌ലി പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയും സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ആർസിബി എന്ന ഫ്രാഞ്ചൈസിയുടെ തുടക്കം മുതൽ ഇത്രയും ദശകങ്ങളായി ആ ടീമിന്റെ കൂടെയുള്ള ഒരേയൊരു താരം വിരാട് കോഹ്‌ലി മാത്രമാണ്. ഒട്ടനവധി തോൽവികളും നിരാശകളും ഒരു കിരീടം പോലുമില്ലാത്ത വർഷങ്ങളും കടന്നുപോയിട്ടും ആർസിബി എന്ന വികാരത്തെ നെഞ്ചോട് ചേർത്തുപിടിച്ച കോഹ്‌ലിയുടെ ത്യാഗത്തിനുള്ള പ്രതിഫലമാണ് ഈ തുടർച്ചയായ രണ്ട് കിരീടങ്ങൾ. കരിയറിന്റെ പല ഘട്ടങ്ങളിലും ബാറ്റിംഗിൽ ഫോം കണ്ടെത്താനാകാതെ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നപ്പോഴും ആർസിബിയും കോഹ്‌ലിയും പരസ്പരം കൈവിട്ടില്ല. ടീമിന്റെ ക്യാപ്റ്റൻ രജത് പടിദാറും ഫൈനലിൽ മൂന്ന് നിർണ്ണായക വിക്കറ്റുകളുമായി തിളങ്ങിയ റസിഖ് സലാമും മികച്ച ബൗളിംഗ് കാഴ്ചവെച്ച ഭുവനേശ്വർ കുമാറും അടങ്ങുന്ന സംഘം ഈ സീസണിൽ ഉടനീളം കാണിച്ച ആധിപത്യം ചെറുതല്ല. ആദ്യ കിരീടത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നവർക്ക് അടുത്ത കിരീടം നേടാൻ വെറും ഒരു വർഷം മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ എന്നത് ഏതൊരു ആർസിബി ആരാധകനും അഭിമാനത്തോടെ ഓർക്കാവുന്ന കാര്യമാണ്. വിജയപരാജയങ്ങളുടെ എല്ലാ ഘട്ടങ്ങളിലും ആർസിബിയെ താങ്ങിനിർത്തിയ വിരാട് കോഹ്‌ലി എന്ന ഇതിഹാസം ഒടുവിൽ ടീമിനെ ഒരു വലിയ സാമ്രാജ്യമാക്കി വളർത്തിയിരിക്കുകയാണ്.
ഐപിഎല്ലിൽ ചരിത്രം തിരുത്തി വൈഭവ് സൂര്യവംശി

ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡിന് തൊട്ടരികിൽ വെച്ചാണ് കൗമാരതാരം വൈഭവ് സൂര്യവംശി പുറത്തായത്. ഒരു പന്തിൽ മൂന്ന് റൺസിന്റെ ദൂരത്തിലായിരുന്നു വൈഭവ് സെഞ്ചുറിക്ക് അർഹനായിരുന്നത്. എന്നാൽ ആ ലക്ഷ്യം മറികടക്കാനാവാതെ താരം പുറത്തായി. 29 പന്തിൽ നിന്ന് 97 റൺസെടുത്താണ് വൈഭവ് പവലിയനിലേക്ക് മടങ്ങിയത്. ഇന്നിങ്സിന് ശേഷം റെക്കോഡ് നഷ്ടമായതിനെ കുറിച്ച് താരം മനസ്സ് തുറന്നു. റെക്കോഡിന് തൊട്ടടുത്തുവെച്ചാണ് താൻ പുറത്തായതെന്ന് മത്സരത്തിന് ശേഷമാണ് അറിഞ്ഞതെന്ന് വൈഭവ് പറഞ്ഞു. താൻ സിക്സറുകൾ അടിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ടീമിന് പരമാവധി റൺസ് നേടുക എന്നതായിരുന്നു ലക്ഷ്യമെന്നും താരം വ്യക്തമാക്കി. ഭാവിയിൽ സെഞ്ചുറികൾ നേടാൻ സാധിക്കുമെന്നും താൻ തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് കളിക്കുന്നതെന്നും എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അവ പരിഹരിക്കാൻ ശ്രമിക്കുമെന്നും വൈഭവ് കൂട്ടിച്ചേർത്തു. ചരിത്രനേട്ടം സ്വന്തമാക്കാനായില്ലെങ്കിലും ഈ മത്സരത്തോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരിലാക്കി. ബൗളർമാരെ എങ്ങനെ നേരിടണമെന്നും ബൗണ്ടറികളിലേക്കുള്ള ദൂരം കണക്കാക്കുന്നതിനെക്കുറിച്ചും താൻ വിശകലനം ചെയ്യാറുണ്ടെന്നും താൻ മികച്ചരീതിയിൽ കളിക്കുമ്പോൾ ബൗളർമാർ സമ്മർദ്ദത്തിലാകാറുണ്ടെന്നും ബൗളർമാരെക്കുറിച്ച് അധികം ചിന്തിക്കാതെ സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കാറുള്ളതെന്നും വൈഭവ് വ്യക്തമാക്കി.മത്സരം ആരംഭിച്ച് ആദ്യ ഓവറിൽ തന്നെ വൈഭവ് വെടിക്കെട്ടിന് തിരികൊളുത്തിയിരുന്നു. പവർപ്ലേയിൽ വൈഭവിന്റെ താണ്ഡവത്തിന് മൈതാനം സാക്ഷ്യം വഹിച്ചു. പാറ്റ് കമ്മിൻസ് എറിഞ്ഞ മൂന്നാം ഓവറിൽ ഒരു ഫോറും മൂന്ന് സിക്‌സറുമാണ് താരം നേടിയത്. നാലാം ഓവറിലും മൂന്ന് സിക്‌സറുകൾ നേടിയ താരം 16 പന്തിൽ അർധസെഞ്ചുറി തികച്ചു. വൈഭവ് ഫിഫ്റ്റി തികയ്ക്കുന്ന ഘട്ടത്തിൽ ജയ്‌സ്വാൾ എടുത്തതാകട്ടെ വെറും എട്ടു റൺസ് മാത്രമാണ്. ടീം നാലോവറിൽ 63 റൺസിലെത്തി. പിന്നീട് സിക്‌സറുകൾ പറപറത്തിയ വൈഭവ് അതിവേഗം റൺസ് കണ്ടെത്തി. എഴോവർ അവസാനിക്കുമ്പോൾ വൈഭവ് 71 റൺസാണ് നേടിയിരുന്നത്. എട്ടാം ഓവറിൽ തകർത്തടിച്ചതോടെ താരം അതിവേഗ സെഞ്ചുറിയുടെ റെക്കോഡ് കുറിക്കുമെന്ന് തോന്നിച്ചു. ഓവറിലെ രണ്ടാം പന്തിൽ സിക്‌സറും പിന്നീടുള്ള രണ്ട് പന്തുകളിൽ ഫോറുകളും താരം നേടി. തുടർന്നെറിഞ്ഞ രണ്ട് പന്തുകളും വൈഭവ് അതിർത്തി കടത്തിയതോടെ താരം 28 പന്തിൽ നിന്ന് 97 റൺസെന്ന നിലയിലായി. ഓവറിലെ അവസാനപന്തിൽ മൂന്ന് റൺസ് കൂടി നേടിയാൽ ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോഡ് സ്വന്തമാക്കാമായിരുന്നു. 30 പന്തിൽ സെഞ്ചുറി നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് നിലവിൽ ഈ റെക്കോഡുള്ളത്. എന്നാൽ വൈഭവിന് അത് മറികടക്കാനായില്ല. അവസാന പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച വൈഭവിന്റെ അപ്പർ കട്ട് ഷോട്ട് സ്മരൺ രവിചന്ദ്രൻ കൈപ്പിടിയിലൊതുക്കിയതോടെ ഇന്നിങ്‌സിന് അവസാനമായി. പുറത്തായതിന് പിന്നാലെ നിരാശയോടെയാണ് വൈഭവ് കളംവിട്ടത്.ഈ ഇന്നിങ്‌സോടെ റൺവേട്ടക്കാരിൽ തലപ്പത്തെത്താനും വൈഭവിനായി. 15 ഇന്നിങ്‌സുകളിൽ നിന്ന് 680 റൺസാണ് താരത്തിന്റെ സമ്പാദ്യം. മത്സരത്തിൽ 12 സിക്സറുകൾ നേടിയതോടെ സീസണിലെ ആകെ സിക്സറുകളുടെ എണ്ണം 65 ആയി മാറി. അതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരിലാക്കി.2012ൽ 59 സിക്‌സറുകൾ നേടിയിരുന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
തോറ്റാൽ പുറത്ത്, ജയിച്ചാൽ പ്ലേ ഓഫ് വഴി തുറക്കും; ദക്ഷിണേന്ത്യൻ ഡെർബി

ഐപിഎൽ 2026-ന്റെ ലീഗ് ഘട്ടം അവസാന വാരത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പോരാട്ടം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. എട്ട് ടീമുകൾക്ക് ഇപ്പോഴും പ്രതീക്ഷകൾ ബാക്കിയുള്ള ആവേശകരമായ സാഹചര്യത്തിൽ, ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ഡെർബിക്ക് വലിയ പ്രസക്തിയാണുള്ളത്. പ്ലേ ഓഫ് ലക്ഷ്യമിട്ട് സൺറൈസേഴ്‌സ് ഹൈദരാബാദും നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും നേർക്കുനേർ വരുമ്പോൾ ചെപ്പോക്ക് സ്റ്റേഡിയം ഒരു കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. എന്നാൽ ലക്നൗവിനോടേറ്റ അപ്രതീക്ഷിത തോൽവി ചെന്നൈയുടെ പ്രതീക്ഷകളെ തുലാസിലാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുന്നതോടൊപ്പം മറ്റ് ടീമുകളുടെ ഫലങ്ങളെ കൂടി ആശ്രയിച്ചായിരിക്കും ചെന്നൈയുടെ മുന്നോട്ടുള്ള പ്രയാണം. ബാറ്റിംഗ് കരുത്തിൽ പടുത്തുയർത്തിയ മികച്ചൊരു സീസണാണ് ഹൈദരാബാദിന് ഇത്തവണയുള്ളത്. സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്റിംഗ് നിരയായി അവർ മാറിയിരിക്കുന്നു. ഓറഞ്ച് ക്യാപ്പ് പോരാട്ടത്തിൽ മുന്നിലുള്ള ഹെൻറിച്ച് ക്ലാസന്റെ അസാമാന്യ സ്ഥിരതയാണ് ഹൈദരാബാദിന്റെ കരുത്ത്. 12 ഇന്നിംഗ്‌സുകളിൽ നിന്ന് 150-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 508 റൺസാണ് ക്ലാസൻ അടിച്ചുകൂട്ടിയത്. അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ എന്നിവർ നൽകുന്ന വെടിക്കെട്ട് തുടക്കവും ഹൈദരാബാദിനെ ഭയപ്പെടുത്തുന്ന ടീമാക്കുന്നു. മുൻപ് ചെന്നൈക്കെതിരെ നടന്ന മത്സരത്തിൽ ക്ലാസന്റെയും അഭിഷേകിന്റെയും കരുത്തിലാണ് ഹൈദരാബാദ് 10 റൺസിന്റെ ആവേശജയം സ്വന്തമാക്കിയത്. ബാറ്റിംഗിനൊപ്പം തന്നെ ഈശൻ മലിംഗ നയിക്കുന്ന ബോളിംഗ് നിരയും പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ എന്നീ യുവതാരങ്ങളുടെ സാന്നിധ്യവും ഹൈദരാബാദിനെ കൂടുതൽ സന്തുലിതമാക്കുന്നു. പാറ്റ് കമ്മിൻസിന്റെ തിരിച്ചുവരവ് അവരുടെ ബോളിംഗിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്.മറുഭാഗത്ത് ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇത് ജീവൻമരണ പോരാട്ടമാണ്. സീസണിന്റെ തുടക്കത്തിൽ പതറിയെങ്കിലും ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് ഫോമിലേക്ക് തിരിച്ചെത്തിയത് അവർക്ക് ആശ്വാസകരമാണ്. 450 റൺസുമായി ബാറ്റിംഗ് നിരയുടെ നെടുംതൂണായി നിൽക്കുന്ന സഞ്ജു സാംസണിലാണ് ചെന്നൈയുടെ പ്രധാന പ്രതീക്ഷകൾ. രണ്ട് സെഞ്ചുറികളുമായി മിന്നും ഫോമിലുള്ള സഞ്ജുവിനൊപ്പം യുവതാരം കാർത്തിക് ശർമ്മയുടെ സാന്നിധ്യവും മധ്യനിരയിൽ കരുത്തേകുന്നു. ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ് എന്നിവർ കൂടി ഫോമിലേക്ക് ഉയർന്നാൽ ചെന്നൈക്ക് ഏത് വലിയ സ്കോറും മറികടക്കാൻ സാധിക്കും. ബോളിംഗിൽ 19 വിക്കറ്റുകളുമായി തിളങ്ങുന്ന അൻഷുൽ കംബോജ് തന്നെയാണ് ചെന്നൈയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരൻ. അവസാന മത്സരങ്ങളിൽ അല്പം റൺസ് വഴങ്ങിയെങ്കിലും നിർണ്ണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്താനുള്ള കംബോജിന്റെ മികവ് ശ്രദ്ധേയമാണ്. ജാമി ഓവർട്ടന്റെ പരിക്കും നൂറു അഹമ്മദിന്റെ സ്ഥിരതയില്ലായ്മയും ചെന്നൈയെ അല്പം അലട്ടുന്നുണ്ടെങ്കിലും അക്കീൽ ഹുസൈന്റെ സാന്നിധ്യം അവർക്ക് വിജയപ്രതീക്ഷ നൽകുന്നു.ചരിത്രപരമായി നേർക്കുനേർ പോരാട്ടങ്ങളിൽ ചെന്നൈക്ക് 15-8 എന്ന ആധിപത്യമുണ്ടെങ്കിലും സമീപകാലത്തെ കണക്കുകൾ ഹൈദരാബാദിന് അനുകൂലമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ചെന്നൈയെ പരാജയപ്പെടുത്താൻ ഹൈദരാബാദിന് സാധിച്ചു. ചെപ്പോക്കിലെ സ്പിൻ അനുകൂല പിച്ചിൽ ചെന്നൈയുടെ സ്പിൻ കരുത്ത് പരീക്ഷിക്കപ്പെടും. പ്ലേ ഓഫ് റേസിൽ നിന്ന് പുറത്താകാതിരിക്കാൻ ചെന്നൈക്ക് ജയം അനിവാര്യമായ ഈ പോരാട്ടം വെറുമൊരു മത്സരമല്ല, മറിച്ച് ദക്ഷിണേന്ത്യൻ ക്രിക്കറ്റ് കരുത്തിന്റെ അഭിമാന പോരാട്ടം കൂടിയാണ്. ഓരോ റണ്ണും വിക്കറ്റും പോയിന്റ് പട്ടികയെ മാറ്റിമറിക്കാൻ സാധ്യതയുള്ള ഈ ആഴ്ചയിൽ, ഈ ദക്ഷിണേന്ത്യൻ ഡെർബി ഐപിഎൽ ന്റെ വിധി തന്നെ നിശ്ചയിച്ചേക്കാം.
ഐപിഎൽ 2026-ന്റെ നിർണ്ണായക ഘട്ടത്തിൽ ഈഡൻ ഗാർഡൻസിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുകയാണ്.

പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ കൊൽക്കത്തയ്ക്ക് ഇന്ന് ജയം അത്യന്താപേക്ഷിതമാണ്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ച കെകെആർ മികച്ച ഫോമിലാണെങ്കിലും കഴിഞ്ഞ കളിയിൽ ആർസിബിയോട് ഏറ്റ പരാജയം അവർക്ക് തിരിച്ചടിയായി. നിലവിൽ ഒൻപത് പോയിന്റുള്ള കൊൽക്കത്തയ്ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ നേരിയ പ്രതീക്ഷയെങ്കിലും നിലനിർത്താൻ സാധിക്കൂ. എന്നാൽ 16 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്നിൽ വിജയിച്ചാൽ അവർക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിൽ ഫിനിഷ് ചെയ്യാനും ഫൈനലിലേക്ക് രണ്ട് അവസരങ്ങൾ നേടാനും സാധിക്കും. കൊൽക്കത്തയുടെ കരുത്ത് അവരുടെ സ്പിൻ ഇരട്ടകളായ സുനിൽ നരൈനും വരുൺ ചക്രവർത്തിയുമാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്കു മൂലം വരുൺ ഇല്ലാതിരുന്നത് കെകെആറിന് വലിയ ക്ഷീണമായിരുന്നു. ഈ സീസണിൽ 6.64 എന്ന മിന്നും ഇക്കോണമിയിൽ പന്തെറിയുന്ന നരൈനാണ് അവരുടെ പ്രധാന ആയുധം. കൂടാതെ 16 വിക്കറ്റുകളുമായി യുവ പേസർ കാർത്തിക് ത്യാഗിയും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ബാറ്റിംഗിൽ ഫിൻ അലൻ, റിങ്കു സിംഗ്, യുവതാരം അംഗൃഷ് രഘുവംശി എന്നിവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. എന്നാൽ പവർപ്ലേ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീഴുന്നത് കൊൽക്കത്തയെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. കാമറൂൺ ഗ്രീൻ മികച്ച തുടക്കങ്ങൾ ലഭിച്ചിട്ടും അവ വലിയ സ്കോറുകളിലേക്ക് മാറ്റാൻ ബുദ്ധിമുട്ടുന്നതും അവർക്ക് തിരിച്ചടിയാണ്. മറുഭാഗത്ത് ഗുജറാത്ത് ടൈറ്റൻസ് എല്ലാ മേഖലകളിലും ആധിപത്യം പുലർത്തുന്നു. സായ് സുദർശനും ശുഭ്മാൻ ഗില്ലും ബാറ്റിംഗിൽ തകർപ്പൻ ഫോമിലാണ്. 500-ലധികം റൺസ് നേടിയ സായ് സുദർശൻ ഈ സീസണിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്ററാണ്. ബൗളിംഗിൽ കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ എന്നിവർക്കൊപ്പം ജേസൺ ഹോൾഡർ കൂടി ചേർന്നതോടെ ഗുജറാത്ത് ബൗളിംഗ് നിര അതിശക്തമായി മാറി. ഐപിഎൽ ചരിത്രത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഗുജറാത്തിന് കൊൽക്കത്തയ്ക്കെതിരെ വ്യക്തമായ മേൽക്കൈയുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയം ഗുജറാത്തിനൊപ്പമായിരുന്നു. ഈഡൻ ഗാർഡൻസിലും കെകെആറിനെതിരെ മികച്ച റെക്കോർഡാണ് ടൈറ്റൻസിനുള്ളത്. കനത്ത ചൂടും പിച്ചിലെ മാറ്റങ്ങളും ബൗളർമാർക്ക് അനുകൂലമാകാൻ സാധ്യതയുള്ളതിനാൽ ഇന്നത്തെ മത്സരത്തിൽ സ്പിന്നർമാർ നിർണ്ണായക പങ്ക് വഹിക്കും. രണ്ട് ടീമുകൾക്കും വ്യത്യസ്ത ലക്ഷ്യങ്ങളുള്ള ഈ പോരാട്ടത്തിൽ സമ്മർദ്ദം കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് കൊൽക്കത്തയ്ക്കായിരിക്കും.
ധർമ്മശാലയിലെ നിർണ്ണായക പോരാട്ടം

ധർമ്മശാലയിലെ ശാന്തമായ അന്തരീക്ഷം ഏതൊരു വ്യക്തിക്കും വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ ഐപിഎൽ പോരാട്ടം മുറുകുമ്പോൾ പഞ്ചാബ് കിംഗ്‌സിന് അത്തരമൊരു വിശ്രമത്തിന് സമയമില്ല. സീസണിന്റെ തുടക്കത്തിൽ ആദ്യ ഏഴ് മത്സരങ്ങളിൽ ആറിലും വിജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന പഞ്ചാബ് ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ്. തുടർച്ചയായ നാല് തോൽവികൾ അവരെ നാലാം സ്ഥാനത്തേക്ക് തള്ളിയിട്ടു എന്ന് മാത്രമല്ല, പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ മുംബൈ ഇന്ത്യൻസിനെതിരെയുള്ള ഈ മത്സരം അവർക്ക് അങ്ങേയറ്റം നിർണ്ണായകമാവുകയും ചെയ്തിരിക്കുന്നു. മറുഭാഗത്ത് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഈ സീസണിൽ ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല. അവർ ഇതിനോടകം തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. 2020-ന് ശേഷം കിരീടം നേടാനാകാത്ത മുംബൈയ്ക്ക് ഈ സീസണും വലിയ നിരാശയാണ് സമ്മാനിച്ചത്. എങ്കിലും പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനക്കാരാകുന്നത് ഒഴിവാക്കാനും വരും സീസണിലേക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാനും ശേഷിക്കുന്ന മത്സരങ്ങളിൽ വിജയിച്ച് അഭിമാനം വീണ്ടെടുക്കാനുമാകും അവർ ശ്രമിക്കുന്നത്. പഞ്ചാബ് കിംഗ്‌സിനെ സംബന്ധിച്ചിടത്തോളം ബാറ്റിംഗ് മികച്ച രീതിയിൽ നടക്കുമ്പോഴും ബൗളിംഗും ഫീൽഡിംഗുമാണ് വലിയ തലവേദനയാകുന്നത്. കളിച്ച പത്ത് മത്സരങ്ങളിൽ ഏഴ് തവണയും 200-ന് മുകളിൽ റൺസ് അവർ വഴങ്ങിക്കഴിഞ്ഞു. മുൻനിര ബൗളർമാരായ അർഷ്ദീപ് സിംഗും മാർക്കോ ജാൻസനും വിക്കറ്റുകൾ കണ്ടെത്താൻ പ്രയാസപ്പെടുമ്പോൾ, അനുഭവസമ്പന്നനായ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനും ഈ സീസണിൽ പ്രതീക്ഷിച്ച ഫോമിലെത്താൻ സാധിച്ചിട്ടില്ല. ഇതിനു പുറമെ ഫീൽഡിംഗിൽ വരുത്തുന്ന പിഴവുകളും നിർണ്ണായകമായ ക്യാച്ചുകൾ കൈവിടുന്നതും പഞ്ചാബിന്റെ പരാജയങ്ങൾക്ക് പ്രധാന കാരണമാകുന്നുണ്ട്. പഞ്ചാബിന്റെ ബാറ്റിംഗ് നിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും കൂപ്പർ കൊനോളിയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ടോപ്പ് ഓർഡറിൽ പ്രിയാൻഷ് ആര്യയോ പ്രഭ്സിമ്രാൻ സിംഗോ ഫോമിലായാൽ ഏത് ബൗളിംഗ് നിരയെയും തകർക്കാൻ പഞ്ചാബിന് ശേഷിയുണ്ട്. അതേസമയം മുംബൈ നിരയിൽ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രമുഖ താരങ്ങളുടെ മോശം ഫോം അവരെ വല്ലാതെ തളർത്തിയിട്ടുണ്ട്. പരിക്കുകളും താരങ്ങളുടെ ഫോമില്ലായ്മയും മുംബൈയുടെ ഈ സീസണിലെ ഗ്രാഫ് താഴേക്ക് പോകാൻ കാരണമായി. ധർമ്മശാലയിലെ പിച്ച് പേസ് ബൗളർമാരെ സഹായിക്കുന്ന ഒന്നാണെങ്കിലും ചെറിയ ബൗണ്ടറികൾ ബാറ്റിംഗിനും അനുകൂലമാണ്. വൈകുന്നേരം തണുപ്പ് വർദ്ധിക്കുന്നതോടെ Dew ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ഇത് ഗുണകരമായേക്കാം. 13 വർഷങ്ങൾക്ക് ശേഷം ഈ മൈതാനത്ത് കളിക്കാനിറങ്ങുന്ന മുംബൈ ഇന്ത്യൻസിന് പഴയൊരു തോൽവിക്ക് പകരം വീട്ടാനുണ്ട് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
റായ്പൂരിൽ ആർസിബിയും കെകെആറും നേർക്കുനേർ
ഐപിഎൽ 2026 നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം വലിയ ശ്രദ്ധ നേടുകയാണ്. പ്ലേഓഫ് ഉറപ്പിക്കാനും പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടം പിടിക്കാനും ആർസിബിക്ക് വിജയം അനിവാര്യമാണ്. അതേസമയം തുടർച്ചയായ നാല് ജയങ്ങളുമായി ശക്തമായ തിരിച്ചുവരവ് നടത്തിയ കെകെആറിന് പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഈ വിജയക്കുതിപ്പ് തുടരേണ്ടതുണ്ട്. മുംബൈ ഇന്ത്യൻസിനെതിരായ last ball ത്രില്ലർ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രജത് പാട്ടിദാറിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരു ഇറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ സ്ഥിരതയാർന്ന പ്രകടനങ്ങൾക്കൊപ്പം ദേവ്ദത്ത് പടിക്കൽ, ടിം ഡേവിഡ്, ജിതേഷ് ശർമ്മ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ടീമിന്റെ കരുത്തായി മാറിയിട്ടുണ്ട്. ഫിൽ സാൾട്ടിന്റെ അഭാവത്തിലും ബാറ്റിംഗ് യൂണിറ്റ് മികച്ച ബാലൻസ് പുലർത്തുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ക്രുണാൽ പാണ്ഡ്യ പുറത്തെടുത്ത പോരാട്ടവീര്യം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവുഡും നയിക്കുന്ന പേസ് നിരക്കും സുയാഷ് ശർമ്മ ഉൾപ്പെട്ട സ്പിൻ ആക്രമണവും ആർസിബിയെ ഈ സീസണിൽ കൂടുതൽ സന്തുലിതമായ ടീമാക്കി മാറ്റിയിരിക്കുകയാണ്. മറുവശത്ത് ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ ശാന്തവും പക്വതയാർന്ന നായകത്വവുമാണ് കൊൽക്കത്തയുടെ തിരിച്ചുവരവിന് അടിത്തറയായത്. റിങ്കു സിംഗിന്റെ ഫിനിഷിംഗ് മികവും കാമറൂൺ ഗ്രീനിന്റെ ഓൾറൗണ്ട് പ്രകടനവും സുനിൽ നരെയ്ന്റെ പരിചയസമ്പന്നമായ നീക്കങ്ങളും കെകെആറിനെ അപകടകാരിയായ സംഘമാക്കി മാറ്റിയിട്ടുണ്ട്. വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും ചേർന്ന സ്പിൻ ജോഡി മധ്യ ഓവറുകളിൽ മത്സരം നിയന്ത്രിക്കുന്നതാണ് കൊൽക്കത്തയുടെ വലിയ ശക്തി. ആർസിബിയുടെ ആക്രമണാത്മക ബാറ്റിംഗ് നിരയെ ഇവർ എങ്ങനെ ചെറുക്കും എന്നത് മത്സരഫലത്തെ നിർണ്ണയിക്കുന്ന പ്രധാന ഘടകമായേക്കും. കഴിഞ്ഞ നാല് മത്സരങ്ങളിലും തോൽവിയറിയാതെയാണ് കെകെആർ മുന്നേറുന്നത്. റായ്പൂരിലെ പിച്ച് ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ പിന്തുണ നൽകുന്ന സ്വഭാവമുള്ളതാണ്. രാത്രിയിൽ മഞ്ഞുവീഴാനുള്ള സാധ്യതയുള്ളതിനാൽ ടോസ് നേടുന്ന ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാൻ സാധ്യത കൂടുതലാണ്. ചരിത്രപരമായി കൊൽക്കത്തയ്ക്ക് ആർസിബിക്കെതിരെ നേരിയ മുൻതൂക്കം ഉണ്ടെങ്കിലും ഈ സീസണിലെ ബെംഗളൂരുവിന്റെ സ്ഥിരതയും ടീം വർക്കും അവരെ കൂടുതൽ അപകടകാരികളാക്കുന്നു. മികച്ച ഫോമിലുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടുന്നതിനാൽ ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായി ഈ പോരാട്ടം മാറുമെന്നത് ഉറപ്പാണ്.
പ്ലേ ഓഫ് മോഹങ്ങളുമായി ടൈറ്റൻസും സൺറൈസേഴ്സും
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുമ്പോൾ ഐപിഎൽ പ്ലേ ഓഫ് പോരാട്ടം അതിന്റെ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ടൂർണമെന്റ് നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങവെ, പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനും കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിലനിർത്തുന്ന ആധിപത്യം തുടരാനുമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. സീസണിന്റെ തുടക്കത്തിലും മധ്യത്തിലും ചില പരാജയങ്ങൾ നേരിട്ടെങ്കിലും, തുടർച്ചയായ നാല് വിജയങ്ങളുമായി മികച്ച ഫോമിലാണ് ഗുജറാത്ത് ടൈറ്റൻസ് ഈ മത്സരത്തിന് ഇറങ്ങുന്നത്. ഗുജറാത്തിന്റെ ബാറ്റിംഗ് കരുത്ത് പരിശോധിച്ചാൽ അവരുടെ ആദ്യ മൂന്ന് ബാറ്റർമാരായ സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ടീമിനായി ഈ സീസണിൽ പിറന്ന റൺസിന്റെ 67 ശതമാനവും ഈ മൂവർ സംഘത്തിന്റെ സംഭാവനയാണ്. മധ്യനിരയിൽ വാഷിംഗ്ടൺ സുന്ദർ ബാറ്റിംഗിൽ ഫോമിലേക്ക് ഉയർന്നതും ഓൾറൗണ്ടർ ജേസൺ ഹോൾഡറുടെ വരവും ടീമിന് വലിയ ബാലൻസ് നൽകുന്നുണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് വിക്കറ്റുകൾ വീഴ്ത്തിയ ഹോൾഡർ ഗുജറാത്തിന്റെ ബൗളിംഗ് നിരയെ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ബൗളിംഗ് വിഭാഗത്തിൽ റാഷിദ് ഖാൻ തന്റെ പഴയ താളം കണ്ടെത്തിയത് ഗുജറാത്തിന് ആശ്വാസകരമാണ്. പവർപ്ലേ ഓവറുകളിൽ മുഹമ്മദ് സിറാജും കാഗിസോ റബാഡയും ചേർന്ന് നടത്തുന്ന മികച്ച പ്രകടനം എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. മറുവശത്ത്, സൺറൈസേഴ്സ് ഹൈദരാബാദ് സീസണിലെ മോശം തുടക്കത്തിന് ശേഷം ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ നാല് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച അവർ, പിന്നീട് കളിച്ച ഏഴ് മത്സരങ്ങളിൽ ആറിലും വിജയിച്ച് പ്ലേ ഓഫ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിക്കഴിഞ്ഞു. ഹൈദരാബാദിന്റെ ബാറ്റിംഗിൽ ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവർ 400 റൺസിലധികം നേടി മികച്ച ഫോമിലാണ്. ട്രാവിസ് ഹെഡ് കൂടി താളം കണ്ടെത്തിയത് അവരുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. ബൗളിംഗിൽ ഇഷാൻ മലിംഗ, സാക്കിബ് ഹുസൈൻ എന്നീ യുവതാരങ്ങൾ നൽകുന്ന പിന്തുണയും പാറ്റ് കമ്മിൻസിന്റെ നേതൃത്വവുമാണ് ഹൈദരാബാദിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം. ഒപ്പം നിതീഷ് കുമാർ റെഡ്ഡിയുടെ ബൗളിംഗിലെ പുരോഗതി ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.ചരിത്രം പരിശോധിച്ചാൽ സൺറൈസേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനാണ് മുൻതൂക്കം. ഇരു ടീമുകളും ആറ് തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു. കൂടാതെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇതുവരെ ഒരു വിജയം പോലും സ്വന്തമാക്കാൻ സൺറൈസേഴ്സിന് കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ സീസണിൽ അഹമ്മദാബാദിലെ പിച്ചിൽ പേസർമാർക്ക് ലഭിക്കുന്ന മുൻതൂക്കം കണക്കിലെടുക്കുമ്പോൾ, പവർപ്ലേ ഓവറുകളിലെ പോരാട്ടമായിരിക്കും ഈ മത്സരത്തിന്റെ ഗതി നിശ്ചയിക്കുക.