ഞങ്ങളും ഈ ലോകത്തെ പ്രതിനിധീകരിക്കുന്നു

ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’ എന്ന ചിത്രത്തിൽ ഹെലൻ ഓഫ് ട്രോയ് ആയി അഭിനയിക്കുന്നതിനെതിരെ ഉയർന്നുവന്ന വർണവിവേചനപരമായ വിമർശനങ്ങൾക്ക് മറുപടിയുമായി ഓസ്കർ ജേതാവ് ലൂപിറ്റ നൊങ്‌യോ രംഗത്ത്. ഹോമറിന്റെ പ്രസിദ്ധമായ ഗ്രീക്ക് ഇതിഹാസത്തിലെ ട്രോയ് യുദ്ധത്തിന് കാരണക്കാരിയായ അതിസുന്ദരിയായ ഹെലൻ ഓഫ് ട്രോയിയെ കറുത്ത വർഗക്കാരിയായ ലൂപിറ്റ അവതരിപ്പിക്കുന്നതിനെതിരെ ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവർ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഈ കാസ്റ്റിങ് വെള്ളക്കാർക്കെതിരെയുള്ള വർഗീയതയാണെന്നായിരുന്നു മസ്കിന്റെ ആരോപണം. എന്നാൽ, ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വിമർശനങ്ങളെ പ്രതിരോധിക്കാൻ താൻ സമയം കളയുന്നില്ലെന്നും, പുരാണകഥകൾ ഏതെങ്കിലും ഒരു വംശത്തിന് മാത്രമുള്ളതല്ലെന്നും ലൂപിറ്റ വ്യക്തമാക്കി. പുരാണകഥയാണിതെന്നും അതിൽ ക്രിസ്റ്റഫർ നോളൻ എടുത്ത തീരുമാനത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്നും പറഞ്ഞ ലൂപിറ്റ, തങ്ങളുടെ വംശത്തിൽപ്പെട്ട മനുഷ്യരും ലോകത്തെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഹെലൻ ഓഫ് ട്രോയിക്ക് പുറമെ അവളുടെ സഹോദരിയുടെ കഥാപാത്രത്തെയും ലൂപിറ്റ തന്നെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ സംവിധായകനായ നോളൻ ഈ വിമർശനങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വംശീയത പ്രമേയമായി വരുന്ന ‘സുൾവെ’ എന്ന പ്രശസ്തമായ ചിൽഡ്രൻസ് ബുക്കിന്റെ രചയിതാവ് കൂടിയാണ് ലൂപിറ്റ നൊങ്‌യോ എന്നത് ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാണ്.

പിക്കാച്ചൂ.. വിമാനം റെഡി! ലോകത്തെ ഞെട്ടിക്കാൻ ജപ്പാന്റെ ‘പോക്കിമോൻ എയർപോർട്ട്’

പോക്കിമോൻ പ്രേമികൾക്ക് ഇനി ലഗേജും തൂക്കി നേരെ ജപ്പാനിലേക്ക് വിമാനം കയറാം. കാരണം, ലോകത്തിലാദ്യമായി ഒരു വിമാനത്താവളം മുഴുവനായി പോക്കിമോൻ മയമാകാൻ പോവുകയാണ്. ജപ്പാനിലെ ‘നോട്ടോ’ വിമാനത്താവളമാണ് ‘നോട്ടോ സതോയാമ പോക്കിമോൻ വിത്ത് യു എയർപോർട്ട്’ എന്ന കിടിലൻ പേരിലേക്ക് മാറാൻ ഒരുങ്ങുന്നത്. വെറുതെ ഒരു പേരുമാറ്റം മാത്രമല്ല, എയർപോർട്ടിൽ കാത്തിരിക്കുന്നത് പോക്കിമോൻ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന കാഴ്ചകളാണ്. വിമാനത്താവളത്തിൽ കാലുകുത്തിയാൽ പിന്നെ പോക്കിമോൻ ലോകമാണ്. 2026 ജൂലൈ മുതൽ 2029 സെപ്റ്റംബർ വരെയുള്ള നിശ്ചിത കാലയളവിലാണ് ഈ പോക്കിമോൻ പൂരം അരങ്ങേറുക. വിമാനത്തിൽ ഇരിക്കുന്ന ക്യൂട്ട് പിക്കാച്ചുവിന്റെ പുതിയൊരു ലോഗോയും, വിമാനത്താവളത്തിന്റെ ചുവരുകളിൽ നിറയെ വരച്ചുചേർക്കുന്ന 111 വ്യത്യസ്ത പോക്കിമോൻ കഥാപാത്രങ്ങളും സഞ്ചാരികളെ സ്വാഗതം ചെയ്യും. ഇത് പോരാത്തതിന്, എയർപോർട്ടിന്റെ നടുമുറ്റത്ത് ഒരു ഭീമൻ പിക്കാച്ചു ബലൂണും പറന്നുയരും. വെറുതെ ഒരു രസത്തിന് മാത്രമല്ല ജപ്പാന്റെ ഈ മാസ്സ് പ്ലാൻ. 2024-ലുണ്ടായ ശക്തമായ ഭൂകമ്പവും കനത്ത മഴയും നോട്ടോ ഉപദ്വീപിന്റെ ടൂറിസം മേഖലയെ നല്ല രീതിയിൽ ബാധിച്ചിരുന്നു. ഈ തകർച്ചയിൽ നിന്നും പ്രദേശത്തെ വീണ്ടെടുക്കാനും, അവിടെയെത്തുന്ന കുട്ടികളുടെയും സഞ്ചാരികളുടെയും മനസ്സിന് പുത്തൻ ഉണർവും മുഖത്ത് പുഞ്ചിരിയും സമ്മാനിക്കാനുമാണ് ഈ ഒരു അടിപൊളി മാറ്റത്തിലൂടെ ജപ്പാൻ സർക്കാർ ലക്ഷ്യമിടുന്നത്.

കഴുത്തില്‍ ചെരുപ്പുമാല, അര്‍ദ്ധനഗ്‌നയാക്കി നടത്തി; മഹാരാഷ്ട്രയില്‍ യുവതിയെ പരസ്യമായി അപമാനിച്ച് ആള്‍ക്കൂട്ടം

ഒരു ക്ഷേത്രപ്രവേശന തര്‍ക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ യുവതിക്ക് നേരിടേണ്ടി വന്നത് കണ്ണില്ലാത്ത ക്രൂരതയാണ്.മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഉല്ലാസ്‌നഗറിലെ വാഘ്രി നഗര്‍ പ്രദേശത്താണ് ഈ അതിക്രമം അരങ്ങേറിയത്. പ്രദേശത്തെ രജപുത്ര കുടുംബത്തിന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണത്തെ കുടുംബത്തിലെ യുവതി ചോദ്യം ചെയ്തുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിച്ചതാണ് വലിയ അക്രമത്തിലേക്ക് നയിച്ചത്. ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുക മാത്രമല്ല, അവരെ അര്‍ദ്ധനഗ്‌നയാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.പിന്നീട് യുവതിയുടെ കഴുത്തില്‍ ചെരുപ്പുമാല ചാര്‍ത്തി പരസ്യമായി അപമാനിക്കാനും ആള്‍ക്കൂട്ടം മുതിര്‍ന്നു. സ്ത്രീത്വത്തെ ഒന്നടങ്കം അപമാനിക്കുന്ന ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്ധവിശ്വാസങ്ങളെ ട്രോളി സുധിപുരാണം;കോമഡി സറ്റയർ ഇനി ഒ.ടി.ടിയിൽ…

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഹാസ്യത്തിന്റെ ചരടില്‍ കോര്‍ത്ത് മൂര്‍ച്ചയേറിയ ഭാഷയില്‍ വിമര്‍ശിക്കുന്ന പുത്തന്‍ കോമഡി സറ്റയര്‍ ചിത്രം ‘സുധിപുരാണം’ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ എ.ബി.സി ടാക്കീസിലൂടെ ഡിജിറ്റല്‍ റിലീസ് ചെയ്തു. ‘എഫ്.ജി.എഫ്.എം’ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചലച്ചിത്രമാണിത്. ചിരിയും ചിന്തയും ഉണര്‍ത്തുന്ന കഥാപശ്ചാത്തലം സിനിമ സംവിധാനം ചെയ്യണമെന്ന കടുത്ത മോഹവുമായി നടക്കുന്ന സുധീഷ് രവീന്ദ്രന്‍ എന്ന യുവാവാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. സ്വന്തം കഴിവില്‍ വിശ്വസിക്കുന്നതിനേക്കാള്‍, വേഗത്തില്‍ പ്രശസ്തനാകാന്‍ വേണ്ടി അവന്‍ ചില അന്ധവിശ്വാസങ്ങളുടെ കെണിയില്‍ വീഴുന്നു. ഒരു മന്ത്രവാദിയുടെ സഹായത്തോടെ ഒരു ‘ചാത്തന്റെ പ്രതിമ’ സ്വന്തമാക്കാന്‍ സുധീഷ് ശ്രമിക്കുന്നതും, തുടര്‍ന്ന് അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന തികച്ചും രസകരവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളുമാണ് ചിത്രം ഹാസ്യത്തിന്റെ അകമ്പടിയോടെ ദൃശ്യവല്‍ക്കരിക്കുന്നത്. ‘പാരനോര്‍മല്‍ പ്രൊജക്റ്റ്’, ‘റോട്ടന്‍ സൊസൈറ്റി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോണ്‍സണ്‍, രമേഷ് ആറ്റുകാല്‍, അരുണ്‍ എന്നിവര്‍ക്കൊപ്പം എഫ്.ജി.എഫ്.എം സംഘടനയിലെ നിരവധി കലാകാരന്മാരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്. എസ്.എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ സിനിമയുടെ സിനിമാറ്റോഗ്രഫി കൈകാര്യം ചെയ്യുന്നത് ദിപിന്‍ എ.വി യാണ്. ദേവസംഗീത് ആണ് പശ്ചാത്തല സംഗീതം. സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും സംവിധായകനായ എസ്.എസ് ജിഷ്ണു ദേവ് ആണ്. പബ്ലിസിറ്റി ഡിസൈന്‍ പ്രജിന്‍ ഡിസൈന്‍സ്,പി ആര്‍ ഓ അജയ് തുണ്ടത്തില്‍. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ലളിതവും ആസ്വാദ്യകരവുമായ രീതിയില്‍ അവതരിപ്പിക്കുന്ന ‘സുധിപുരാണം’ ഇപ്പോള്‍ തന്നെ എ.ബി.സി ടാക്കീസില്‍ ലഭ്യമാണ്. കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാന്‍ പറ്റിയ ഒരു മികച്ച സറ്റയര്‍ ചിത്രമാണിത്.

മുഖ്യനായി പ്രതിജ്ഞ ചെയ്ത് വി.ഡി. സതീശൻ; രാജ്ഭവനെ സാക്ഷിനിർത്തി പുതിയ രാഷ്ട്രീയ ചരിതം

​കേരളത്തെ ഒരു പുതുയുഗ രാഷ്ട്രീയസൗഹാർദ പാതയിലേക്ക് നയിച്ചുകൊണ്ട്, പതിമൂന്നാമത്തെ അമരക്കാരനായി വി.ഡി. സതീശൻ അധികാരമേറ്റു. സതീശന് തൊട്ടുപിന്നാലെ യു.ഡി.എഫിലെ കരുത്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതായും പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ​പ്രതിപക്ഷ ചേരിയിലുള്ളവരെ ശത്രുക്കളായല്ല, മറിച്ച് കേരള വികസനത്തിന്റെ പങ്കാളികളായാണ് പുതിയ സർക്കാർ കാണുന്നത് എന്ന ശക്തമായ സന്ദേശമാണ് സത്യപ്രതിജ്ഞാ വേദി നൽകിയത്. എൽ.ഡി.എഫ് മുന്നണിയിലെ കരുത്തരായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം, ഒപ്പം ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയ രാഷ്ട്രീയ എതിരാളികൾക്ക് ആദരവോടെ ചടങ്ങിൽ ഇരിപ്പിടം നൽകി.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരും ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ​പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ശൈലികളിലെ വൈവിധ്യവും ചടങ്ങിനെ വേറിട്ടതാക്കി മാറ്റി. ഇംഗ്ലീഷിൽ പ്രതിജ്ഞ ചൊല്ലി കെ. മുരളീധരനും, വിപ്ലവ വീര്യം ചോരാതെ ഇടതുപക്ഷ പാരമ്പര്യത്തിന്റെ കരുത്തിൽ ഷിബു ബേബി ജോണും സി.പി. ജോണും ‘സഗൗരവ’വുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സണ്ണി ജോസഫ്, മോൻസ് ജോസഫ്, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദീഖ് എന്നിവരുൾപ്പെടെയുള്ള മറ്റ് 15 മന്ത്രിമാരും ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലി വി.ഡി. സതീശന്റെ ടീം കേരളത്തിൽ അണിചേർന്നു.

പ്രായം വെറും നമ്പറല്ലേ..റേവ് പാർട്ടി തൂക്കി 40+ യുവതികൾ!

ഇഡിഎം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് തുള്ളിച്ചാടുന്ന യൂത്തും ലൈറ്റുകളും ബഹളവുമൊക്കെയായിരുന്നു. എന്നാൽ കാലം മാറി, കഥയും. കൗമാരക്കാരുടെ മാത്രം കുത്തകയല്ല ഈ റേവ് പാർട്ടികളെന്ന് തെളിയിച്ചിരിക്കുകയാണ് 40 പിന്നിട്ട ചേച്ചിമാർ. “പ്രായമായില്ലേ, ഇനിയിപ്പോ ഇതൊക്കെ വേണോ?” എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ട്രെൻഡ്. ‘സൈക്കോളജി ഓഫ് മ്യൂസിക്’ എന്ന ജേണലിൽ വന്ന ഒരു പുതിയ പഠനമാണ് ഈ രസകരമായ ട്രെൻഡ് പുറത്തുകൊണ്ടുവന്നത്. സാധാരണയായി യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന ഒന്നാണ് സംഗീതനിശകൾ. എങ്കിലും സമീപകാലത്തായി ഈ രംഗത്ത് വലിയൊരു മാറ്റമാണ് വന്നിരിക്കുന്നത്. ഇത്തരം ഹൈ-എനർജി മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇപ്പോൾ വലിയ രീതിയിൽ സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിലെ ഒടുക്കത്തെ സ്ട്രെസ്സും ഉത്തരവാദിത്തങ്ങളും തൽക്കാലത്തേക്കൊന്ന് ഓഫ് ചെയ്തു വയ്ക്കാൻ ഈ മ്യൂസിക് റേവുകളാണ് ഇവരെ സഹായിക്കുന്നത്. വെറും ഡാൻസും പാട്ടും എന്നതിനപ്പുറം, ഇതൊരു വലിയ സോഷ്യൽ ഗാതറിംഗും തങ്ങളെത്തന്നെ എക്സ്പ്രസ്സ് ചെയ്യാനുള്ള ഒരു സ്പേസുമായാണ് പലരും കാണുന്നത്. വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെ ഉൾക്കൊള്ളാൻ പല സംഘാടകരും ഇപ്പോൾ തയ്യാറാകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. പ്രായത്തിന്റെ പേരിൽ സമൂഹം കൽപ്പിക്കുന്ന അതിർവരമ്പുകൾ ഭേദിച്ച് സ്വന്തം ഐഡന്റിറ്റി തിരിച്ചുപിടിക്കാനും ഈ പാർട്ടികൾ ഇവരെ സഹായിക്കുന്നു. ചുരുക്കത്തിൽ, ലൈഫ് എൻജോയ് ചെയ്യാൻ പ്രായമൊക്കെ ഒരു ഘടകമേ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ട്രെൻഡ്.

​ഒരു ദാരുണമായ അപകട വാർത്ത കാണുമ്പോഴുള്ള നടുക്കത്തേക്കാൾ ചിലപ്പോൾ നമ്മളെ വേദനിപ്പിക്കുന്നത് അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയാണ്.

കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഒരു ഗർഭിണിയായ യുവതി മരണപ്പെട്ട സംഭവം അതീവ ദരുണമാണ്. എന്നാൽ ആ വാർത്തയ്ക്ക് മുകളിൽ ‘വെന്തുമരിച്ചു’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവെക്കാൻ മാധ്യമങ്ങൾക്ക് എങ്ങനെ സാധിക്കുന്നു? മരണപ്പെട്ടത് ഒരു മനുഷ്യജീവനാണ്, ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. ആ വേർപാടിന്റെ വേദനയെയോ, ആ വ്യക്തിയുടെ അന്തസ്സിനെയോ ലവലേശം മാനിക്കാതെ, കേവലം ആളുകളെ ഞെട്ടിപ്പിക്കാനും കൂടുതൽ വ്യൂസ് നേടാനും വേണ്ടി ഇത്തരം ക്രൂരമായ വാക്കുകൾ ഉപയോഗിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. ​’പൊള്ളലേറ്റു മരിച്ചു’ എന്ന് മാന്യമായി പറഞ്ഞാൽ തീരുന്ന കാര്യമേ ഇവിടെയുള്ളൂ. മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയ്ക്ക് ഒരു സംസ്കാരമുണ്ട്, അതിന് സമൂഹത്തിൽ വലിയ സ്വാധീനവുമുണ്ട്. അങ്ങനെയുള്ളപ്പോൾ ക്രൂരതയും ഭയവും ജനിപ്പിക്കുന്ന വാക്കുകൾ ബോധപൂർവ്വം കുത്തിനിറയ്ക്കുന്നത് എന്തിനാണ്? ഇത്തരം ദാരുണമായ സാഹചര്യങ്ങളിൽ വാർത്തകൾ നൽകുമ്പോൾ മിനിമം സഹാനുഭൂതിയും മനുഷ്യത്വവും പുലർത്താൻ മാധ്യമപ്രവർത്തകർ തയ്യാറാകണം. ഭാഷ എന്നത് കേവലം വിവരങ്ങൾ അറിയിക്കാൻ മാത്രമല്ല, കേൾക്കുന്നവന്റെയും അനുഭവിക്കുന്നവന്റെയും മാനസികാവസ്ഥയെക്കൂടി പരിഗണിക്കാൻ ഉള്ളതാണ്. ദയവുചെയ്ത് വാർത്താ തലക്കെട്ടുകളിലെങ്കിലും അല്പം മനുഷ്യത്വം കാണിക്കുക, ഭാഷയിലെ മാന്യത കൈവിടാതിരിക്കുക.

കയ്ച്ചോ?ഇല്ലേൽ ബാ..തുച്ഛമായ വിലയ്ക്ക് മ്മളെ കോയിക്കോട് ഇനി എന്തും “കയ്ക്കാ”

ഇനി കോഴിക്കോടുകാരുടെ വയറും നിറയും ഒപ്പം മനസ്സും.ഹോട്ടലുകളിൽ ബാക്കിവരുന്ന നല്ല ഒന്നാന്തരം ഭക്ഷണം 60 മുതൽ 80 ശതമാനം വരെ വമ്പിച്ച വിലക്കുറവിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ ‘കയ്ക്ക’എന്ന അടിപൊളി ആപ്പുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ. ഇറ്റലിയിലെ പഠനത്തിനിടയിൽ കണ്ടറിഞ്ഞ ഈ സൂപ്പർ ഐഡിയ സ്വന്തം നാട്ടിലും നടപ്പിലാക്കുകയാണ് കുറ്റിക്കാട്ടൂർ സ്വദേശി വി. മുഹമ്മദ് നിഹാലും ആരാമ്പ്രം സ്വദേശിനി കെ.പി. ഹിബ നൗറിനും.കോഴിക്കോട്ടെ 40-ഓളം പ്രമുഖ ഹോട്ടലുകൾ ഇതിനോടകം ഈ ആപ്പിന്റെ ഭാഗമായി കഴിഞ്ഞു.ഹോട്ടലുകളിൽ ഭക്ഷണസമയം കഴിയാറാകുമ്പോൾ ലഭ്യമായ ഫുഡ് വമ്പിച്ച ഡിസ്‌കൗണ്ടിൽ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും. സ്മോൾ, മീഡിയം, ലാർജ് അളവുകളിലുള്ള ‘മാജിക് പാക്കുകളായാണ്’ ഇത് ലഭിക്കുക. പാക്കിനുള്ളിൽ എന്താണെന്ന് നേരത്തെ അറിയാൻ പറ്റില്ലെങ്കിലും, നിങ്ങൾ കൊടുക്കുന്ന പൈസയേക്കാൾ ഡബിൾ മൂല്യമുള്ള മികച്ച ഭക്ഷണം തന്നെയുണ്ടാകും.ഭക്ഷണം ബുക്ക് ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ ഹോട്ടലിൽ നേരിട്ടെത്തി വാങ്ങാം. വീട്ടിൽ നിന്ന് മാറി കോഴിക്കോട്ട് താമസിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഇതൊരു വലിയ ആശ്വാസമായിരിക്കും എന്നതിൽ സംശയമില്ല. ഭക്ഷണം പാക്ക് ചെയ്ത സമയവും കഴിക്കേണ്ട സമയവും കൃത്യമായി രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷയും ഇവർ ഉറപ്പുനൽകുന്നുണ്ട്.നിഹാലിന്റെ സഹോദരൻ വി. സനൂജ് റഹ്മാൻ, കെ. റനിയ നസ്റീൻ, അതുൽ നൗഷാദ്, മൂസ എന്നിവരും ഈ സംരംഭത്തിന് പിന്നിലുണ്ട്. ആപ്പ് ഉടൻ തന്നെ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും.

കോട്ടയത്ത് ഡോക്ടർക്ക് നേരെ രോഗിയുടെ അതിക്രമം

കോട്ടയം അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (PHC) ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ജൂഡിത് ജോർജിന് നേരെ രോഗിയിൽ നിന്നുണ്ടായ അതിക്രമവും, തുടർന്ന് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയഭേദകമായ പ്രതികരണവും കേരള സമൂഹത്തിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. വർഷങ്ങളായി ഇൻസുലിൻ എടുക്കുന്ന ഒരു രോഗിയുടെ സുരക്ഷിതത്വം മാത്രം മുൻനിർത്തി, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച ശേഷം ഇൻസുലിൻ നൽകാമെന്ന് പറഞ്ഞതിനാണ് ഡോക്ടർക്ക് നേരെ കടുത്ത അതിക്രമം ഉണ്ടായത്.താൻ എന്തിനാണ് ഈ എം.ബി.ബി.എസ് ബിരുദം എടുത്തതെന്ന് പോലും ആ നിമിഷത്തിൽ ചിന്തിച്ചുപോയെന്നാണ് ഡോക്ടർ ജൂഡിത് വിതുമ്പലോടെ വ്യക്തമാക്കിയത്. മുൻപ് പല സഹപ്രവർത്തകർക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, തനിക്കിത് നേരിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അവർ പറയുന്നു. ഡോക്ടർ വന്ദന ദാസിന്റെ ദാരുണമായ കൊലപാതകത്തിന് ശേഷം ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള സമരങ്ങളിൽ താനും സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ ഒരു രോഗിയുടെ ആക്രമണത്തിന് മുന്നിൽ ഇത്തരത്തിൽ നിസ്സഹായയായി നിൽക്കേണ്ടി വരുന്ന ഒരവസ്ഥ തനിക്കും ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ലെന്ന് ഡോക്ടർ കൂട്ടിച്ചേർക്കുന്നു.വന്ദനയുടെ മരണശേഷം ആരോഗ്യമേഖലയിൽ ഒട്ടനവധി സുരക്ഷാ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അധികാരികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും, പ്രായോഗികമായി ഇവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ ജൂഡിത് കുറ്റപ്പെടുത്തുന്നു. തനിക്കും അച്ഛനും അമ്മയും അടങ്ങുന്ന ഒരു കുടുംബമുണ്ടെന്നും, ഈ സാഹചര്യത്തിൽ എന്ത് വിശ്വാസത്തിലാണ് അവർ തങ്ങളെ ജോലിക്ക് വിട്ട് വീട്ടിലിരിക്കേണ്ടതെന്നുമുള്ള ഡോക്ടറുടെ ആശങ്കാകുലമായ ചോദ്യം, നിലവിൽ ആരോഗ്യപ്രവർത്തകർ നേരിടുന്ന സുരക്ഷാ വീഴ്ചകളെയും മാനസിക സമ്മർദ്ദങ്ങളെയും വീണ്ടും പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.

ലോകകപ്പ് ഫൈനലിൽ സംഗീത വിരുന്ന്: ഷക്കീറയും മഡോണയും ബിടിഎസും ഹാഫ് ടൈം ഷോയിൽ അണിനിരക്കുന്നു

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ഫൈനൽ മത്സരത്തിന്റെ ഇടവേളയിൽ വമ്പൻ സംഗീത പരിപാടി അരങ്ങേറുന്നു. ലൊസാഞ്ചലസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം ജൂലൈ 19-ന് ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ഹാഫ് ടൈമിലാണ് ലോകപ്രശസ്ത പോപ്പ് താരങ്ങളായ ഷക്കീറ, മഡോണ, കൊറിയൻ ബാൻഡ് ബിടിഎസ് എന്നിവർ വേദി പങ്കിടുന്നത്. ഫുട്ബോൾ ആവേശത്തിനൊപ്പം ആഗോള സംഗീത പ്രതിഭകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ഹാഫ് ടൈം ഷോ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫിഫ ഗ്ലോബൽ സിറ്റിസൺ എജ്യുക്കേഷൻ ഫണ്ടിന്റെ ധനസമാഹരണാർത്ഥമാണ് ഈ വിപുലമായ പരിപാടി ഒരുക്കുന്നത്. ഈ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ് കഴിഞ്ഞ ദിവസം ഷക്കീറ പുറത്തിറക്കിയിരുന്നു. മഡോണ തന്റെ പുതിയ ആൽബമായ കൺഫഷൻസ് 2-ന്റെ ജോലികളിൽ വ്യാപൃതയായിരിക്കെയാണ് ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ എത്തുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ആൽബത്തിലൂടെ സജീവമായ ബിടിഎസിന്റെ സാന്നിധ്യം യുവാക്കൾക്കിടയിൽ വലിയ താൽപ്പര്യം സൃഷ്ടിച്ചിട്ടുണ്ട്.ഫൈനലിലെ ഹാഫ് ടൈം ഷോയ്ക്ക് പുറമെ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ച് പ്രത്യേക സംഗീത പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കായിക മാമാങ്കത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായും കലയുമായും ബന്ധിപ്പിക്കുന്ന ഈ നീക്കം ഫുട്ബോൾ പ്രേമികൾക്കും സംഗീതാസ്വാദകർക്കും ഒരുപോലെ വേറിട്ട അനുഭവം നൽകുന്ന ഒന്നായി മാറും. ലോകകപ്പ് ഫൈനലിന് കൂടുതൽ മിഴിവേകാൻ ഈ പരിപാടിയിലൂടെ സാധിക്കുമെന്നാണ് ഫിഫയുടെ പ്രതീക്ഷ.