മുഖ്യനായി പ്രതിജ്ഞ ചെയ്ത് വി.ഡി. സതീശൻ; രാജ്ഭവനെ സാക്ഷിനിർത്തി പുതിയ രാഷ്ട്രീയ ചരിതം

​കേരളത്തെ ഒരു പുതുയുഗ രാഷ്ട്രീയസൗഹാർദ പാതയിലേക്ക് നയിച്ചുകൊണ്ട്, പതിമൂന്നാമത്തെ അമരക്കാരനായി വി.ഡി. സതീശൻ അധികാരമേറ്റു. സതീശന് തൊട്ടുപിന്നാലെ യു.ഡി.എഫിലെ കരുത്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതായും പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ​പ്രതിപക്ഷ ചേരിയിലുള്ളവരെ ശത്രുക്കളായല്ല, മറിച്ച് കേരള വികസനത്തിന്റെ പങ്കാളികളായാണ് പുതിയ സർക്കാർ കാണുന്നത് എന്ന ശക്തമായ സന്ദേശമാണ് സത്യപ്രതിജ്ഞാ വേദി നൽകിയത്. എൽ.ഡി.എഫ് മുന്നണിയിലെ കരുത്തരായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം, ഒപ്പം ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയ രാഷ്ട്രീയ എതിരാളികൾക്ക് ആദരവോടെ ചടങ്ങിൽ ഇരിപ്പിടം നൽകി.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരും ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ​പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ശൈലികളിലെ വൈവിധ്യവും ചടങ്ങിനെ വേറിട്ടതാക്കി മാറ്റി. ഇംഗ്ലീഷിൽ പ്രതിജ്ഞ ചൊല്ലി കെ. മുരളീധരനും, വിപ്ലവ വീര്യം ചോരാതെ ഇടതുപക്ഷ പാരമ്പര്യത്തിന്റെ കരുത്തിൽ ഷിബു ബേബി ജോണും സി.പി. ജോണും ‘സഗൗരവ’വുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സണ്ണി ജോസഫ്, മോൻസ് ജോസഫ്, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദീഖ് എന്നിവരുൾപ്പെടെയുള്ള മറ്റ് 15 മന്ത്രിമാരും ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലി വി.ഡി. സതീശന്റെ ടീം കേരളത്തിൽ അണിചേർന്നു.

പ്രായം വെറും നമ്പറല്ലേ..റേവ് പാർട്ടി തൂക്കി 40+ യുവതികൾ!

ഇഡിഎം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് തുള്ളിച്ചാടുന്ന യൂത്തും ലൈറ്റുകളും ബഹളവുമൊക്കെയായിരുന്നു. എന്നാൽ കാലം മാറി, കഥയും. കൗമാരക്കാരുടെ മാത്രം കുത്തകയല്ല ഈ റേവ് പാർട്ടികളെന്ന് തെളിയിച്ചിരിക്കുകയാണ് 40 പിന്നിട്ട ചേച്ചിമാർ. “പ്രായമായില്ലേ, ഇനിയിപ്പോ ഇതൊക്കെ വേണോ?” എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ട്രെൻഡ്. ‘സൈക്കോളജി ഓഫ് മ്യൂസിക്’ എന്ന ജേണലിൽ വന്ന ഒരു പുതിയ പഠനമാണ് ഈ രസകരമായ ട്രെൻഡ് പുറത്തുകൊണ്ടുവന്നത്. സാധാരണയായി യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന ഒന്നാണ് സംഗീതനിശകൾ. എങ്കിലും സമീപകാലത്തായി ഈ രംഗത്ത് വലിയൊരു മാറ്റമാണ് വന്നിരിക്കുന്നത്. ഇത്തരം ഹൈ-എനർജി മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇപ്പോൾ വലിയ രീതിയിൽ സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിലെ ഒടുക്കത്തെ സ്ട്രെസ്സും ഉത്തരവാദിത്തങ്ങളും തൽക്കാലത്തേക്കൊന്ന് ഓഫ് ചെയ്തു വയ്ക്കാൻ ഈ മ്യൂസിക് റേവുകളാണ് ഇവരെ സഹായിക്കുന്നത്. വെറും ഡാൻസും പാട്ടും എന്നതിനപ്പുറം, ഇതൊരു വലിയ സോഷ്യൽ ഗാതറിംഗും തങ്ങളെത്തന്നെ എക്സ്പ്രസ്സ് ചെയ്യാനുള്ള ഒരു സ്പേസുമായാണ് പലരും കാണുന്നത്. വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെ ഉൾക്കൊള്ളാൻ പല സംഘാടകരും ഇപ്പോൾ തയ്യാറാകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. പ്രായത്തിന്റെ പേരിൽ സമൂഹം കൽപ്പിക്കുന്ന അതിർവരമ്പുകൾ ഭേദിച്ച് സ്വന്തം ഐഡന്റിറ്റി തിരിച്ചുപിടിക്കാനും ഈ പാർട്ടികൾ ഇവരെ സഹായിക്കുന്നു. ചുരുക്കത്തിൽ, ലൈഫ് എൻജോയ് ചെയ്യാൻ പ്രായമൊക്കെ ഒരു ഘടകമേ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ട്രെൻഡ്.

​ഒരു ദാരുണമായ അപകട വാർത്ത കാണുമ്പോഴുള്ള നടുക്കത്തേക്കാൾ ചിലപ്പോൾ നമ്മളെ വേദനിപ്പിക്കുന്നത് അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയാണ്.

കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഒരു ഗർഭിണിയായ യുവതി മരണപ്പെട്ട സംഭവം അതീവ ദരുണമാണ്. എന്നാൽ ആ വാർത്തയ്ക്ക് മുകളിൽ ‘വെന്തുമരിച്ചു’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവെക്കാൻ മാധ്യമങ്ങൾക്ക് എങ്ങനെ സാധിക്കുന്നു? മരണപ്പെട്ടത് ഒരു മനുഷ്യജീവനാണ്, ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. ആ വേർപാടിന്റെ വേദനയെയോ, ആ വ്യക്തിയുടെ അന്തസ്സിനെയോ ലവലേശം മാനിക്കാതെ, കേവലം ആളുകളെ ഞെട്ടിപ്പിക്കാനും കൂടുതൽ വ്യൂസ് നേടാനും വേണ്ടി ഇത്തരം ക്രൂരമായ വാക്കുകൾ ഉപയോഗിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. ​’പൊള്ളലേറ്റു മരിച്ചു’ എന്ന് മാന്യമായി പറഞ്ഞാൽ തീരുന്ന കാര്യമേ ഇവിടെയുള്ളൂ. മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയ്ക്ക് ഒരു സംസ്കാരമുണ്ട്, അതിന് സമൂഹത്തിൽ വലിയ സ്വാധീനവുമുണ്ട്. അങ്ങനെയുള്ളപ്പോൾ ക്രൂരതയും ഭയവും ജനിപ്പിക്കുന്ന വാക്കുകൾ ബോധപൂർവ്വം കുത്തിനിറയ്ക്കുന്നത് എന്തിനാണ്? ഇത്തരം ദാരുണമായ സാഹചര്യങ്ങളിൽ വാർത്തകൾ നൽകുമ്പോൾ മിനിമം സഹാനുഭൂതിയും മനുഷ്യത്വവും പുലർത്താൻ മാധ്യമപ്രവർത്തകർ തയ്യാറാകണം. ഭാഷ എന്നത് കേവലം വിവരങ്ങൾ അറിയിക്കാൻ മാത്രമല്ല, കേൾക്കുന്നവന്റെയും അനുഭവിക്കുന്നവന്റെയും മാനസികാവസ്ഥയെക്കൂടി പരിഗണിക്കാൻ ഉള്ളതാണ്. ദയവുചെയ്ത് വാർത്താ തലക്കെട്ടുകളിലെങ്കിലും അല്പം മനുഷ്യത്വം കാണിക്കുക, ഭാഷയിലെ മാന്യത കൈവിടാതിരിക്കുക.

കയ്ച്ചോ?ഇല്ലേൽ ബാ..തുച്ഛമായ വിലയ്ക്ക് മ്മളെ കോയിക്കോട് ഇനി എന്തും “കയ്ക്കാ”

ഇനി കോഴിക്കോടുകാരുടെ വയറും നിറയും ഒപ്പം മനസ്സും.ഹോട്ടലുകളിൽ ബാക്കിവരുന്ന നല്ല ഒന്നാന്തരം ഭക്ഷണം 60 മുതൽ 80 ശതമാനം വരെ വമ്പിച്ച വിലക്കുറവിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ ‘കയ്ക്ക’എന്ന അടിപൊളി ആപ്പുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ. ഇറ്റലിയിലെ പഠനത്തിനിടയിൽ കണ്ടറിഞ്ഞ ഈ സൂപ്പർ ഐഡിയ സ്വന്തം നാട്ടിലും നടപ്പിലാക്കുകയാണ് കുറ്റിക്കാട്ടൂർ സ്വദേശി വി. മുഹമ്മദ് നിഹാലും ആരാമ്പ്രം സ്വദേശിനി കെ.പി. ഹിബ നൗറിനും.കോഴിക്കോട്ടെ 40-ഓളം പ്രമുഖ ഹോട്ടലുകൾ ഇതിനോടകം ഈ ആപ്പിന്റെ ഭാഗമായി കഴിഞ്ഞു.ഹോട്ടലുകളിൽ ഭക്ഷണസമയം കഴിയാറാകുമ്പോൾ ലഭ്യമായ ഫുഡ് വമ്പിച്ച ഡിസ്‌കൗണ്ടിൽ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും. സ്മോൾ, മീഡിയം, ലാർജ് അളവുകളിലുള്ള ‘മാജിക് പാക്കുകളായാണ്’ ഇത് ലഭിക്കുക. പാക്കിനുള്ളിൽ എന്താണെന്ന് നേരത്തെ അറിയാൻ പറ്റില്ലെങ്കിലും, നിങ്ങൾ കൊടുക്കുന്ന പൈസയേക്കാൾ ഡബിൾ മൂല്യമുള്ള മികച്ച ഭക്ഷണം തന്നെയുണ്ടാകും.ഭക്ഷണം ബുക്ക് ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ ഹോട്ടലിൽ നേരിട്ടെത്തി വാങ്ങാം. വീട്ടിൽ നിന്ന് മാറി കോഴിക്കോട്ട് താമസിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഇതൊരു വലിയ ആശ്വാസമായിരിക്കും എന്നതിൽ സംശയമില്ല. ഭക്ഷണം പാക്ക് ചെയ്ത സമയവും കഴിക്കേണ്ട സമയവും കൃത്യമായി രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷയും ഇവർ ഉറപ്പുനൽകുന്നുണ്ട്.നിഹാലിന്റെ സഹോദരൻ വി. സനൂജ് റഹ്മാൻ, കെ. റനിയ നസ്റീൻ, അതുൽ നൗഷാദ്, മൂസ എന്നിവരും ഈ സംരംഭത്തിന് പിന്നിലുണ്ട്. ആപ്പ് ഉടൻ തന്നെ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും.

കോട്ടയത്ത് ഡോക്ടർക്ക് നേരെ രോഗിയുടെ അതിക്രമം

കോട്ടയം അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (PHC) ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ജൂഡിത് ജോർജിന് നേരെ രോഗിയിൽ നിന്നുണ്ടായ അതിക്രമവും, തുടർന്ന് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയഭേദകമായ പ്രതികരണവും കേരള സമൂഹത്തിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. വർഷങ്ങളായി ഇൻസുലിൻ എടുക്കുന്ന ഒരു രോഗിയുടെ സുരക്ഷിതത്വം മാത്രം മുൻനിർത്തി, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച ശേഷം ഇൻസുലിൻ നൽകാമെന്ന് പറഞ്ഞതിനാണ് ഡോക്ടർക്ക് നേരെ കടുത്ത അതിക്രമം ഉണ്ടായത്.താൻ എന്തിനാണ് ഈ എം.ബി.ബി.എസ് ബിരുദം എടുത്തതെന്ന് പോലും ആ നിമിഷത്തിൽ ചിന്തിച്ചുപോയെന്നാണ് ഡോക്ടർ ജൂഡിത് വിതുമ്പലോടെ വ്യക്തമാക്കിയത്. മുൻപ് പല സഹപ്രവർത്തകർക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, തനിക്കിത് നേരിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അവർ പറയുന്നു. ഡോക്ടർ വന്ദന ദാസിന്റെ ദാരുണമായ കൊലപാതകത്തിന് ശേഷം ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള സമരങ്ങളിൽ താനും സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ ഒരു രോഗിയുടെ ആക്രമണത്തിന് മുന്നിൽ ഇത്തരത്തിൽ നിസ്സഹായയായി നിൽക്കേണ്ടി വരുന്ന ഒരവസ്ഥ തനിക്കും ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ലെന്ന് ഡോക്ടർ കൂട്ടിച്ചേർക്കുന്നു.വന്ദനയുടെ മരണശേഷം ആരോഗ്യമേഖലയിൽ ഒട്ടനവധി സുരക്ഷാ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അധികാരികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും, പ്രായോഗികമായി ഇവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ ജൂഡിത് കുറ്റപ്പെടുത്തുന്നു. തനിക്കും അച്ഛനും അമ്മയും അടങ്ങുന്ന ഒരു കുടുംബമുണ്ടെന്നും, ഈ സാഹചര്യത്തിൽ എന്ത് വിശ്വാസത്തിലാണ് അവർ തങ്ങളെ ജോലിക്ക് വിട്ട് വീട്ടിലിരിക്കേണ്ടതെന്നുമുള്ള ഡോക്ടറുടെ ആശങ്കാകുലമായ ചോദ്യം, നിലവിൽ ആരോഗ്യപ്രവർത്തകർ നേരിടുന്ന സുരക്ഷാ വീഴ്ചകളെയും മാനസിക സമ്മർദ്ദങ്ങളെയും വീണ്ടും പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.

ലോകകപ്പ് ഫൈനലിൽ സംഗീത വിരുന്ന്: ഷക്കീറയും മഡോണയും ബിടിഎസും ഹാഫ് ടൈം ഷോയിൽ അണിനിരക്കുന്നു

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ഫൈനൽ മത്സരത്തിന്റെ ഇടവേളയിൽ വമ്പൻ സംഗീത പരിപാടി അരങ്ങേറുന്നു. ലൊസാഞ്ചലസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം ജൂലൈ 19-ന് ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ഹാഫ് ടൈമിലാണ് ലോകപ്രശസ്ത പോപ്പ് താരങ്ങളായ ഷക്കീറ, മഡോണ, കൊറിയൻ ബാൻഡ് ബിടിഎസ് എന്നിവർ വേദി പങ്കിടുന്നത്. ഫുട്ബോൾ ആവേശത്തിനൊപ്പം ആഗോള സംഗീത പ്രതിഭകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ഹാഫ് ടൈം ഷോ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫിഫ ഗ്ലോബൽ സിറ്റിസൺ എജ്യുക്കേഷൻ ഫണ്ടിന്റെ ധനസമാഹരണാർത്ഥമാണ് ഈ വിപുലമായ പരിപാടി ഒരുക്കുന്നത്. ഈ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ് കഴിഞ്ഞ ദിവസം ഷക്കീറ പുറത്തിറക്കിയിരുന്നു. മഡോണ തന്റെ പുതിയ ആൽബമായ കൺഫഷൻസ് 2-ന്റെ ജോലികളിൽ വ്യാപൃതയായിരിക്കെയാണ് ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ എത്തുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ആൽബത്തിലൂടെ സജീവമായ ബിടിഎസിന്റെ സാന്നിധ്യം യുവാക്കൾക്കിടയിൽ വലിയ താൽപ്പര്യം സൃഷ്ടിച്ചിട്ടുണ്ട്.ഫൈനലിലെ ഹാഫ് ടൈം ഷോയ്ക്ക് പുറമെ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ച് പ്രത്യേക സംഗീത പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കായിക മാമാങ്കത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായും കലയുമായും ബന്ധിപ്പിക്കുന്ന ഈ നീക്കം ഫുട്ബോൾ പ്രേമികൾക്കും സംഗീതാസ്വാദകർക്കും ഒരുപോലെ വേറിട്ട അനുഭവം നൽകുന്ന ഒന്നായി മാറും. ലോകകപ്പ് ഫൈനലിന് കൂടുതൽ മിഴിവേകാൻ ഈ പരിപാടിയിലൂടെ സാധിക്കുമെന്നാണ് ഫിഫയുടെ പ്രതീക്ഷ.

കോഴിക്കോട് ലുലു മാളിന്റെ അടുത്ത് കഴിഞ്ഞ ദിവസം നടന്ന സംഭവം നമ്മളെയെല്ലാം ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒന്നാണ്.

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തിത്തരണമെന്ന് പറഞ്ഞ് ഒരു പെൺകുട്ടി ബഹളമുണ്ടാക്കുകയും, ബസ് നിർത്താത്തതുകൊണ്ട് ബസിലെ ഹാമർ എടുത്ത് സൈഡ് ഗ്ലാസ് അടിച്ചുതകർക്കുകയുമാണുണ്ടായത്. ഒടുവിൽ ബസ് പോലീസ് സ്റ്റേഷനിൽ എത്തുകയും, വലിയൊരു തുക ഫൈൻ അടച്ചാണ് ആ പെൺകുട്ടി അവിടെനിന്ന് ഊരിപ്പോന്നത് എന്നാണ് കേൾക്കുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ, അടുത്ത സ്റ്റോപ്പിലിറങ്ങി ഒരു ഓട്ടോ വിളിച്ച് വന്നിരുന്നെങ്കിൽ വെറും 100 രൂപയിൽ തീരേണ്ട പ്രശ്നമായിരുന്നു ഇത്. ഒരൊറ്റ നിമിഷത്തെ ദേഷ്യം കൊണ്ടാണ് വലിയൊരു തുകയും മാനക്കേടും ഉണ്ടായത്. പെട്ടെന്ന് പോകാനാണ് ആളുകൾ സൂപ്പർഫാസ്റ്റ് ബസിൽ കയറുന്നത്, അല്ലാതെ പറയുന്നിടത്തെല്ലാം നിർത്താൻ ഇത് സാധാരണ ബസ് അല്ലല്ലോ. പൊതുമുതൽ നശിപ്പിച്ചാൽ സ്വന്തം കയ്യിൽ നിന്ന് പണം പോകുമെന്ന് ഇപ്പോഴെങ്കിലും നമ്മൾ മനസ്സിലാക്കണം. ഈ സംഭവത്തിൽ നമ്മൾ പ്രത്യേകം എടുത്തുപറയേണ്ടത് ആ ബസ് കണ്ടക്ടറുടെയും ഡ്രൈവറുടെയും പെരുമാറ്റമാണ്. പെൺകുട്ടി അത്രയധികം പ്രകോപനം ഉണ്ടാക്കിയിട്ടും, ബസിന്റെ ചില്ല് അടിച്ചുതകർത്തിട്ടും അവർ തികഞ്ഞ സംയമനത്തോടെയാണ് സ്ഥിതിഗതികൾ കൈകാര്യം ചെയ്തത്. നിയമം ലംഘിച്ച് വണ്ടി നിർത്താൻ അവർ തയ്യാറായില്ല എന്ന് മാത്രമല്ല, ആ ദേഷ്യത്തിന് മുന്നിൽ തിരിച്ച് അക്രമത്തിനോ വഴക്കിനോ നിൽക്കാതെ നിയമപരമായ വഴിയിലൂടെ തന്നെ അവർ മുന്നോട്ടുപോയി. വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് പ്രശ്നം പരിഹരിച്ച ആ രീതി ശരിക്കും കൈയടി അർഹിക്കുന്നതാണ്. നമ്മുടെ നിത്യജീവിതത്തിൽ ദിവസവും കാണുന്ന പല പ്രശ്നങ്ങൾക്കും മാതൃകയാക്കേണ്ടത് ഇവരുടെ ഈ സംയമനമാണ്. റോഡിൽ ഹെൽമെറ്റ് വെക്കാത്തതിന് പോലീസ് പിടിക്കുമ്പോൾ സൌമ്യമായി സംസാരിക്കുന്നതിന് പകരം പോലീസുകാരോട് തട്ടിക്കയറുന്നവരെ നമ്മൾ കാണാറുണ്ട്. അതുപോലെ റോങ്ങ് സൈഡിൽ വണ്ടി ഓടിച്ച് വന്നിട്ട്, ചോദ്യം ചെയ്യുന്ന ആളോട് അടിക്കാൻ പോകുന്നവരും കുറവല്ല. സിഗ്നലിൽ രണ്ട് സെക്കൻഡ് വൈകിയാൽ പുറകിൽ നിന്ന് ഹോൺ അടിച്ച് ബഹളമുണ്ടാക്കുന്നതും, ചെറിയൊരു തട്ടലോ മുട്ടലോ ഉണ്ടായാൽ വണ്ടിയിൽ നിന്നിറങ്ങി നടുറോഡിൽ കോളറിന് പിടിക്കുന്നതുമെല്ലാം ഇന്നത്തെ സ്ഥിരം കാഴ്ചകളാണ്. കെഎസ്ആർടിസി ബസുകളിൽ മാത്രമല്ല, ട്രെയിനിലും ബാങ്കുകളിലും റേഷൻ കടകളിലും വരെ ക്യൂ നിൽക്കാൻ മടിച്ച് ജീവനക്കാരോട് ദേഷ്യപ്പെടുന്നവരെ കാണാം. തങ്ങൾക്ക് മാത്രമായി നിയമത്തിൽ ഇളവ് വേണമെന്ന ചിന്തയാണ് പലർക്കും. ഒരല്പം ക്ഷമയുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന എത്രയോ പ്രശ്നങ്ങളാണ് നമ്മുടെ ചുറ്റും നടക്കുന്നത്. ഈ ദേഷ്യം കാരണം പലരുടെയും ജോലിയും സമാധാനവും ജീവിതം തന്നെയും ഇല്ലാതായിട്ടുണ്ട്. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അവിടെ ആൺ-പെൺ വ്യത്യാസമില്ല. ആ കണ്ടക്ടറും ഡ്രൈവറും കാണിച്ചതുപോലെ, ദേഷ്യം കാണിച്ച് നടുറോഡിൽ മാസ്സ് ആകാൻ നോക്കാതെ, കുറച്ച് വിവേകത്തോടെയും ക്ഷമയോടെയും കാര്യങ്ങളെ നേരിടാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത്.

ദാരിദ്ര്യത്തിന്റെ തണലിൽ നിന്ന് വോഗിന്റെ കവർ പേജിലേക്ക്; ലോകത്തെ വിസ്മയിപ്പിച്ച് ‘ചേരിയിലെ രാജകുമാരി’!

മുംബൈയിലെ ഒരു ചേരിയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ മേഞ്ഞ കുടിലിലായിരുന്നു മലീഷ ഖർവയുടെ ജീവിതം. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന മലീഷയെ ലോകം അറിഞ്ഞു തുടങ്ങിയത് 2020-ൽ ആണ്. ഹോളിവുഡ് നടനായ റോബർട്ട് ഹോഫ്മാൻ ഷൂട്ടിംഗിനായി മുംബൈയിൽ എത്തിയപ്പോൾ അവിചാരിതമായി മലീഷയെ കാണാനിടയായി. അവളുടെ കണ്ണുകളിലെ തിളക്കവും ക്യാമറയ്ക്ക് മുന്നിലെ സ്വാഭാവികമായ പെരുമാറ്റവും ശ്രദ്ധിച്ച അദ്ദേഹം, മലീഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെയാണ് മലീഷ എന്ന പെൺകുട്ടിയിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. റോബർട്ട് ഹോഫ്മാനിലൂടെ ലഭിച്ച ആ വലിയ അവസരം മലീഷയുടെ ജീവിതം പാടെ മാറ്റിമറിച്ചു. വൈകാതെ തന്നെ ഫാഷൻ ലോകത്തെ വമ്പൻ ബ്രാൻഡുകൾ അവളെ തേടിയെത്തി. വോഗ് (Vogue), കോസ്മോപൊളിറ്റൻ (Cosmopolitan) തുടങ്ങിയ വിശ്വപ്രസിദ്ധ മാഗസിനുകളുടെ കവർ പേജുകളിൽ അവൾ സ്ഥാനം പിടിച്ചു. ഇന്ത്യയിലെ മുൻനിര ആയുർവേദ കോസ്മെറ്റിക് ബ്രാൻഡായ ‘ഫോറസ്റ്റ് എസൻഷ്യൽസ്’ തങ്ങളുടെ പുതിയ കാമ്പെയ്‌നിന്റെ മുഖമായി മലീഷയെ തിരഞ്ഞെടുത്തത് വലിയ വാർത്തയായിരുന്നു. നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെയും മാറ്റിനിർത്തലുകളെയും തന്റെ ഈ വലിയ നേട്ടങ്ങൾ കൊണ്ട് അവൾ മറികടന്നു. ഇന്ന് ‘ചേരിയിലെ രാജകുമാരി’   എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലീഷ തന്റെ കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റുകയും അവർക്കായി മികച്ച ജീവിതസൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. സ്വന്തമായി ഒരു വീട് വാങ്ങുക എന്ന തന്റെ വലിയ ആഗ്രഹം അവൾ ഇതിനോടകം നിറവേറ്റിക്കഴിഞ്ഞു. സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് ലോകം ശ്രദ്ധിക്കുന്ന ഒരു മോഡലായി മാറാൻ സാധിക്കുമെന്ന് മലീഷയുടെ ഈ അവിശ്വസനീയമായ ജീവിതയാത്ര നമ്മെ ഓർമ്മിപ്പിക്കുന്നു.

ബേസിൽ-ടൊവിനോ-വിനീത് കൂട്ടുകെട്ടിന് ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം!

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘അതിരടി’ ബോക്സ് ഓഫീസിൽ ശക്തമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. മെയ് 14-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. റിലീസിന് മുമ്പ് തന്നെ ട്രെയിലറുകളും പ്രൊമോഷൻ സാമഗ്രികളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതും ചിത്രത്തിന് അനുകൂലമായി മാറി. മെയ് 13-ന് വിവിധ രാജ്യങ്ങളിലായി സംഘടിപ്പിച്ച പെയ്ഡ് പ്രീമിയർ ഷോകൾ ചിത്രത്തിന്റെ ഹൈപ്പിനെ കൂടുതൽ ഉയർത്തി. പ്രീമിയറുകളിൽ നിന്ന് ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആദ്യദിന കളക്ഷനിൽ നിർണായക സ്വാധീനം ചെലുത്തിയെന്നാണ് വിലയിരുത്തൽ. നിലവിലെ കണക്കുകൾ പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 10.54 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 7.04 കോടി രൂപ ഇന്ത്യൻ മാർക്കറ്റിൽ നിന്നും 3.50 കോടി രൂപ വിദേശ വിപണികളിൽ നിന്നുമാണ് ലഭിച്ചിരിക്കുന്നത്. പക്കാ മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടൈനർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് നിർമ്മാണം. ‘മിന്നൽ മുരളി’യുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സമീർ താഹിറും ടൊവിനോ തോമസും സഹനിർമ്മാതാക്കളായും ചിത്രത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന ‘സാം ബോയ്’ എന്ന കോളേജ് വിദ്യാർത്ഥിയും ടൊവിനോ തോമസിന്റെ ‘ശ്രീക്കുട്ടൻ വെള്ളായണി’ എന്ന ഗായകനുമാണ് ചിത്രത്തിലെ പ്രധാന ആകർഷണങ്ങൾ. വിനീത് ശ്രീനിവാസൻ സ്വാഭാവിക ശൈലിയിലുള്ള കഥാപാത്രത്തോടെയാണ് എത്തുന്നത്. റിയ ഷിബു അവതരിപ്പിക്കുന്ന സ്വാതി ആർ കൃഷ്ണ എന്ന നായികാ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താരങ്ങളുടെ വ്യത്യസ്തമായ വേഷപ്പകർച്ചയും ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. ബേസിൽ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുമ്പോൾ ടൊവിനോ പൂർണമായും മാസ്സ് ഗെറ്റപ്പിലാണ് എത്തുന്നത്. ‘മിന്നൽ മുരളി’യ്ക്ക് ശേഷം ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ‘അതിരടി’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഷാൻ റഹ്മാനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേനലവധി കാലത്ത് കുടുംബസമേതം ആഘോഷമായി കാണാവുന്ന ഫെസ്റ്റിവൽ സിനിമ എന്ന രീതിയിലാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ട്രെയിലറും ടീസറും നൽകിയ ആവേശം തീയേറ്ററുകളിലും അതേ രീതിയിൽ നിലനിർത്താൻ ചിത്രത്തിന് കഴിഞ്ഞുവെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ ദിന കളക്ഷനും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയും കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ കൂടുതൽ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

മക്കൾ ഇൻസ്റ്റയിൽ എന്ത് കാണുന്നു? ഇനി ‘മെറ്റ’ പറയും; ഇൻസ്റ്റഗ്രാം പാരന്റൽ കൺട്രോളിൽ വൻ മാറ്റങ്ങൾ.

കൗമാരക്കാരായ മക്കൾ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് എന്തിനൊക്കെയാണെന്ന് അറിയാതെ ആശങ്കപ്പെടുന്ന രക്ഷിതാക്കൾക്ക് ഇനി ആശ്വാസം. കുട്ടികൾ ഇൻസ്റ്റഗ്രാമിൽ തിരയുന്ന പുതിയ താൽപ്പര്യങ്ങൾ ഇനി നേരിട്ട് രക്ഷിതാക്കളെ അറിയിക്കാനൊരുങ്ങുകയാണ് മെറ്റ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതോടെയാണ് മെറ്റയുടെ തീരുമാനം. ഈ പുതിയ ഫീച്ചർ വഴി, കൗമാരക്കാരായ ഉപഭോക്താക്കൾ ഇടപെടുന്ന പൊതുവായ വിഷയങ്ങൾ എന്തെല്ലാമാണെന്ന് മെറ്റ രക്ഷിതാക്കളെ അറിയിക്കും. ഇതിനുപുറമെ, കൗമാരക്കാർ അവരുടെ ആൽഗൊരിതത്തിൽ പുതിയ എന്തെങ്കിലും താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിൽ ആ വിവരവും താമസിയാതെ രക്ഷിതാക്കളിലേക്ക് എത്തും. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയുടെ കൺട്രോൾ ഇനി ഫാമിലി സെന്ററിലൂടെ നിയന്ത്രിക്കാം. ആപ്പുകളിൽ കുട്ടികൾ എത്ര സമയം ചെലവഴിക്കുന്നു എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങളും വരും മാസങ്ങളിൽ ലഭ്യമാകും. ചുരുക്കത്തിൽ, മക്കളുടെ ഡിജിറ്റൽ ലോകത്തെ ഓരോ ചലനവും ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിലുണ്ടാകും.