ജീവിതം തന്നെ ഒരു സിനിമ കൊലക്കേസ് പ്രതി ബോളിവുഡിൽ വേഷമിട്ടത് 12 വർഷം
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ ശേഷം ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഹേമന്ദ് മോദി എന്ന 53-കാരനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
പന്ത്രണ്ട് വർഷം മുൻപാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങി ഒളിവിൽ പോയത്. കൊലക്കുറ്റത്തിന് ജയിൽശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഹേമന്ദ് മോദി, ഗുജറാത്തിൽ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് തന്റെ അഭിനയജീവിതം ആരംഭിച്ചത്.
ട്വിങ്കിൾ ദേവ് എന്ന പേരിലായിരുന്നു ഇയാൾ തുടക്കത്തിൽ നാടകങ്ങളിലും ഗുജറാത്തി സീരിയലുകളിലും വെബ് സീരീസുകളിലും വേഷമിട്ടിരുന്നത്.
പിന്നീട് സിനിമാരംഗത്തേക്ക് കടന്ന ഹേമന്ദ് മോദി സ്പന്ദൻ മോദി എന്ന കള്ളപ്പേരിലാണ് സിനിമകളിൽ അഭിനയിച്ചിരുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും ആമിർ ഖാനുമൊപ്പവും, മെട്രോ ഇൻ ഡീനോ എന്ന ചിത്രത്തിൽ രൺവീർ സിങ്ങിനും കൊങ്കണ സെൻ ശർമ്മയ്ക്കൊപ്പവും ഇയാൾ വേഷമിട്ടു. മലയാളം സൂപ്പർതാരം മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാനിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.
ഇമ്രാൻ ഹാഷ്മിക്കൊപ്പം അഭിനയിച്ച തസ്‌കരി എന്ന വെബ് സീരീസിലും ഇയാൾ ഭാഗമായി. അഭിനയലോകത്ത് സജീവമായിരിക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഒരു സിനിമയുടെ ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് പോലെ ബോളിവുഡിനെ ഞെട്ടിച്ച സംഭവമായി ഇത് മാറി.





