നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിന്റെ ചുരുളഴിയാൻ നിർണ്ണായകമായത് രാജസ്ഥാനിലെ സിക്കാറിലുള്ള ഒരു ഹോസ്റ്റൽ ഉടമയുടെയും മകന്റെയും ഇടപെടലുകളായിരുന്നു. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന സിക്കാർ സ്വദേശിയായ വിദ്യാർഥിക്ക് പരീക്ഷയ്ക്ക് തലേദിവസം രാത്രി സുഹൃത്തിൽ നിന്ന് ഒരു ‘ഗസ് പേപ്പർ’ ലഭിച്ചു. ഈ പേപ്പർ വിദ്യാർഥി ഉടൻതന്നെ തന്റെ പിതാവിന് അയച്ചുനൽകുകയായിരുന്നു.
പരീക്ഷാദിവസം രാവിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് ഈ പേപ്പർ നൽകാൻ ഹോസ്റ്റൽ ഉടമ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. തുടർന്ന് അദ്ദേഹം പേപ്പർ ഒരു കെമിസ്ട്രി അധ്യാപകന് കൈമാറി പരിശോധിക്കാൻ ആവശ്യപ്പെട്ടു.
യഥാർത്ഥ നീറ്റ് പരീക്ഷാ പേപ്പറുമായി താരതമ്യം ചെയ്തപ്പോൾ ‘ഗസ് പേപ്പറിലെ’ ചോദ്യങ്ങളിൽ ഭൂരിഭാഗവും അതേപോലെയാണെന്ന് കണ്ടെത്തി. ഏകദേശം 135 ചോദ്യങ്ങൾ വരെ ഒത്തുപോയതോടെ സംഭവം ഗുരുതരമാണെന്ന് അധ്യാപകനും ഹോസ്റ്റൽ ഉടമയും മനസ്സിലാക്കി.
ഇതിനെ തുടർന്ന് ഇരുവരും സിക്കാർ പോലീസിനെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പോലീസ് ആദ്യം വിമുഖത കാട്ടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇവർ നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (NTA) ഇമെയിൽ അയച്ചു പരാതി നൽകി.
എൻടിഎയുടെ നിർദ്ദേശപ്രകാരം ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിക്കുകയും പിന്നീട് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കേസ് ഏറ്റെടുക്കുകയും ചെയ്തു. ഇതോടെയാണ് രാജ്യത്തെ പിടിച്ചുലച്ച വൻ പരീക്ഷാ ക്രമക്കേടിന്റെ പിന്നിലെ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത്.





