കേരളത്തെ ഒരു പുതുയുഗ രാഷ്ട്രീയസൗഹാർദ പാതയിലേക്ക് നയിച്ചുകൊണ്ട്, പതിമൂന്നാമത്തെ അമരക്കാരനായി വി.ഡി. സതീശൻ അധികാരമേറ്റു. സതീശന് തൊട്ടുപിന്നാലെ യു.ഡി.എഫിലെ കരുത്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതായും പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
പ്രതിപക്ഷ ചേരിയിലുള്ളവരെ ശത്രുക്കളായല്ല, മറിച്ച് കേരള വികസനത്തിന്റെ പങ്കാളികളായാണ് പുതിയ സർക്കാർ കാണുന്നത് എന്ന ശക്തമായ സന്ദേശമാണ് സത്യപ്രതിജ്ഞാ വേദി നൽകിയത്. എൽ.ഡി.എഫ് മുന്നണിയിലെ കരുത്തരായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം, ഒപ്പം ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയ രാഷ്ട്രീയ എതിരാളികൾക്ക് ആദരവോടെ ചടങ്ങിൽ ഇരിപ്പിടം നൽകി.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരും ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ശൈലികളിലെ വൈവിധ്യവും ചടങ്ങിനെ വേറിട്ടതാക്കി മാറ്റി. ഇംഗ്ലീഷിൽ പ്രതിജ്ഞ ചൊല്ലി കെ. മുരളീധരനും, വിപ്ലവ വീര്യം ചോരാതെ ഇടതുപക്ഷ പാരമ്പര്യത്തിന്റെ കരുത്തിൽ ഷിബു ബേബി ജോണും സി.പി. ജോണും ‘സഗൗരവ’വുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സണ്ണി ജോസഫ്, മോൻസ് ജോസഫ്, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദീഖ് എന്നിവരുൾപ്പെടെയുള്ള മറ്റ് 15 മന്ത്രിമാരും ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലി വി.ഡി. സതീശന്റെ ടീം കേരളത്തിൽ അണിചേർന്നു.





