നടനും സംവിധായകനുമായ സലിം കുമാറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ അദ്ദേഹത്തെ നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് നിരീക്ഷിക്കുന്നത്.
ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച പരിശോധനകൾ തുടരുകയാണ്.
കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ഗുരുതരമായ കരൾ രോഗബാധയെ തുടർന്ന് സലിം കുമാർ ചികിത്സയിലായിരുന്നു. തുടർന്ന് അദ്ദേഹം വിജയകരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്. തനിക്ക് ബാധിച്ച ലിവർ സിറോസിസ് രോഗം മദ്യപാനം മൂലമുണ്ടായതല്ലെന്നും, പാരമ്പര്യമായി വന്നതാണെന്നും താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. രോഗത്തിന്റെ തുടക്കകാലത്ത് വ്യാജ ചികിത്സകർക്ക് പിന്നാലെ പോകേണ്ടി വന്നത് തന്റെ ആരോഗ്യം കൂടുതൽ വഷളാക്കിയതായും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
ആരോഗ്യപരമായ കടുത്ത വെല്ലുവിളികൾക്കിടയിലും പൊതുപരിപാടികളിലും രാഷ്ട്രീയ വേദികളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി അദ്ദേഹം സജീവമായി രംഗത്തിറങ്ങിയിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളും നടക്കാനുള്ള പ്രയാസങ്ങളും പ്രകടമായിരുന്നിട്ടും പറവൂരിൽ വി.ഡി. സതീശന്റെ വിജയത്തിന് ശേഷം സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ഉൾപ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ താരത്തിന്റെ പെട്ടെന്നുള്ള രോഗവിവരം അറിഞ്ഞ് സിനിമാ സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ ലക്ഷക്കണക്കിന് മലയാളികളാണ് പ്രിയ നടന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുന്നത്. ആശുപത്രി അധികൃതരിൽ നിന്നുള്ള ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.





