തന്റെ മനസ്സിലെ സിനിമാമോഹങ്ങളും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ബയോപിക്കിനെക്കുറിച്ചുമുള്ള വിശേഷങ്ങളും പങ്കുവെച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. പ്രശസ്ത സംവിധായകൻ നാദിർഷയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
”സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമോ?” എന്ന നാദിർഷയുടെ ചോദ്യത്തിന് ചിരിയോടെയായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.
”ആലോചിക്കാം… വേണ്ടെന്ന് വെച്ചിരിക്കുവാ, വേണമെങ്കിൽ ആലോചിക്കാം. വില്ലൻ റോൾ മതി. ആരെങ്കിലും വിളിക്കണ്ടേ. വിളിച്ചാൽ അല്ലേ പോകാൻ പറ്റൂ.”
ഉടൻ തന്നെ “ഞാൻ വിളിച്ചാൽ വരുമോ?” എന്ന് നാദിർഷ ചോദിച്ചപ്പോൾ, “വരാം” എന്ന് ചാണ്ടി ഉമ്മൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് “ഞാനൊരു ആവേശത്തിൽ പറഞ്ഞതാണെന്ന്” പറഞ്ഞ് ഒഴിയില്ലല്ലോ എന്ന് നാദിർഷ തമാശയായി ചോദിച്ചപ്പോൾ, താനും തമാശയ്ക്കാണ് പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒപ്പം വെള്ളിത്തിരയിൽ ഉമ്മൻ ചാണ്ടിയുടെ ജീവിതം ഒരു സിനിമയാക്കണമെന്ന ആഗ്രഹവും ചാണ്ടി ഉമ്മൻ പങ്കുവെച്ചു. സിനിമയുടെ പേര് ‘ഉമ്മൻ ചാണ്ടി’ എന്ന് തന്നെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനനായകൻ ഉമ്മൻ ചാണ്ടിയായി വെള്ളിത്തിരയിൽ എത്താൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണ്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക, ഒപ്പം അദ്ദേഹത്തിന്റെ ജനകീയ രാഷ്ട്രീയ പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെടുത്തുക എന്നിവയാണ് ഈ സിനിമയിലൂടെ താൻ ലക്ഷ്യം വെക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.





