ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് ഏറെ ദാരുണവും വിചിത്രവുമായ ഒരു മരണവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ അക്വേറിയത്തിലെ പ്രിയപ്പെട്ട വളർത്തു മീനുകൾ ചത്തുപോയതിൽ അതീവ ദുഃഖിതനായ ഒരു യുവാവ് സ്വന്തം ജീവനൊടുക്കി. കഴിഞ്ഞ വെള്ളിയാഴ്ച കാൺപൂരിൽ മണിക്കൂറുകളോളം നീണ്ടുനിന്ന കടുത്ത പവർകട്ടാണ് ഈ വൻ ദുരന്തത്തിന് വഴിയൊരുക്കിയത്. അക്വേറിയം ടാങ്കിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുന്ന മോട്ടോർ ഉപകരണം വൈദ്യുതിയില്ലാത്തതിനാൽ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പവർകട്ട് ദീർഘനേരം നീണ്ടതോടെ ശ്വാസമെടുക്കാൻ കഴിയാതെ അക്വേറിയത്തിലെ മീനുകൾ ഒന്നൊന്നായി ചത്തുപൊങ്ങുകയായിരുന്നു.
തന്റെ സമയത്തിന്റെ ഭൂരിഭാഗവും മീനുകളെ പരിപാലിക്കാനും അക്വേറിയം ഭംഗിയാക്കാനും മാറ്റിവെച്ചിരുന്ന യുവാവിന് ഈ കാഴ്ച താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. വളർത്തു മീനുകളുടെ അപ്രതീക്ഷിത മരണം വലിയ മാനസികവിഷമമുണ്ടാക്കിയതിനെ തുടർന്ന് യുവാവ് സ്വന്തം മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പിറ്റേന്ന് ഏറെ വൈകിയിട്ടും മകൻ പുറത്തേക്ക് വരാത്തതിനെ തുടർന്ന് പിതാവ് ബലം പ്രയോഗിച്ച് മുറിയുടെ വാതിൽ തുറന്നപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകന് മീനുകളോട് അതീവ വൈകാരികമായ അടുപ്പമുണ്ടായിരുന്നെന്നും അവയുടെ മരണം അവനെ തളർത്തിയെന്നും പിതാവ് പറഞ്ഞു . എന്നാൽ മീനുകൾ ചത്തതിന്റെ പേരിൽ മാത്രം ഒരാൾ ജീവനൊടുക്കുമോ എന്ന സംശയം പോലീസിനുണ്ട്. മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ വല്ലതുമുണ്ടോ എന്നറിയാൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് അധികൃതർ.





