ഡെലിവറി ആപ്പുകളുടെ മറവിൽ ലഹരി വിൽപ്പന നടക്കുന്നതായി വർഷങ്ങളായി വാർത്തകൾ വരുന്നു. ഇടയ്ക്കിടെ ചിലരെ പിടികൂടുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷേ പിടിയിലാകുന്നത് പലപ്പോഴും അവസാന കണ്ണികളാണ്. യഥാർത്ഥത്തിൽ ഈ വിഷം സമൂഹത്തിലേക്ക് എത്തിക്കുന്ന തലകൾ പലപ്പോഴും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതായാണ് പൊതുസമൂഹത്തിന്റെ ആശങ്ക.
കേരളത്തിലേക്ക് ഒഴുകിയെത്തുന്ന മയക്കുമരുന്നുകളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡെലിവറി ആപ്പുകളുടെ മറവിലുള്ള ലഹരി വിൽപ്പനക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത് സ്വാഗതാർഹമാണ്.
എന്നാൽ ഈ പോരാട്ടം വിജയിക്കണമെങ്കിൽ ലഹരി കൈമാറുന്ന ആളുകളെ മാത്രം പിടികൂടിയാൽ പോരാ. അതിന്റെ പിന്നിലെ സാമ്പത്തിക ശൃംഖലയും വിതരണക്കാരും ആസൂത്രകരും സംഘാടകരുമായ വൻകിട കണ്ണികളെയും കണ്ടെത്തണം. വാലിൽ പിടിക്കുന്നതിനേക്കാൾ തലയിൽ പിടിക്കുന്ന നടപടികളാണ് ലഹരി മാഫിയയെ യഥാർത്ഥത്തിൽ തകർക്കുക.
ഓപ്പറേഷൻ തൂഫാൻ വെറും റെയ്ഡുകളിലും അറസ്റ്റുകളിലും ഒതുങ്ങാതെ ലഹരി ശൃംഖലയുടെ വേരുകൾ തേടിയെത്തുന്ന നടപടിയായി മാറാൻ കഴിഞ്ഞാൽ മാത്രമേ കേരളത്തിന് ഈ വിപത്തിൽ നിന്ന് ശാശ്വതമായ ആശ്വാസം ലഭിക്കൂ.





